2017, ഒക്‌ടോബർ 5, വ്യാഴാഴ്‌ച

നീയെവിടെയാണ് ?
മാനത്തെ കൊട്ടാരത്തിൽ ?
അമ്മമാരില്ലാത്ത കൂട്ടുകാർക്കൊപ്പം ?

കുഞ്ഞേ ,
നിനക്കോർമ്മയുണ്ടോ
അന്നൊരു തിങ്കളാഴ്ച ദിവസമായിരുന്നു
ആഘോഷമില്ലാത്തവളുടെ പിറന്നാള്
(നീയതിന് പരാതി പറഞ്ഞിട്ടേയില്ല)

അന്ന് രാത്രിക്കു വല്ലാത്ത കട്ടിയായിരുന്നു
ടോർച്ചുവെളിച്ചം തെളിയുന്നതും നോക്കി
കണ്ണിലൊരായിരം വിളക്കും കത്തിച്ച്
അമ്മ നോക്കിയിരിക്കുകയായിരുന്നു
അച്ഛൻ കൊണ്ടുവന്ന നാരങ്ങാമുട്ടായികൾ
പൊതിക്കുള്ളിലിരുന്നു വിയർത്തിരുന്നു
അകത്ത് പായയിൽ ചുരുണ്ടുകൂടിക്കിടന്ന്
അച്ഛമ്മ നീയെന്നോ ചൊല്ലിക്കൊടുത്ത പാട്ട്
ഏങ്ങിവലിച്ച് ചൊല്ലുകയായിരുന്നു
ഇത്തിരിവെട്ടത്തിൽ നിന്റെ അനിയൻവാവ
ഏതോ ഒരക്കത്തെ പാമ്പിന്റെ വാലിലൂടെ
തഴേക്കു നീക്കി , നിന്നോടെന്നപോലെ
തർക്കിച്ചു രസിക്കുകയായിരുന്നു

അതാ,ഒന്നിന് പകരം കുറെ വിളക്കുകൾ
ആരവത്തെക്കാൾ മേലെയായിരുന്നു
അമ്മയുടെ നെഞ്ചിടിപ്പിന്റെ വേഗം
നിന്റെ അച്ഛൻ രണ്ടുതോളുകളുടെ മദ്ധ്യേ
നീയൊരാളുടെ തോളിൽ മയക്കത്തിലും

പിന്നീടൊന്നും അമ്മയ്‌ക്കോർമ്മയില്ല

ചുവരിൽ തൂങ്ങിക്കിടക്കുന്ന ചിത്രത്തിൽ
നീയിപ്പോഴും  ചിരിച്ചുകൊണ്ടിരിപ്പാണ്

നടവഴിയിലെ പൂവാക തുപ്പിയിട്ടത്
നിന്റെ കുഞ്ഞുപാവാടയിൽ പതിഞ്ഞ
ചോരക്കറകളെന്നു ഉള്ളിലാരോ പറയുന്നു
വിരിഞ്ഞു കാണാനായില്ലല്ലോ നിന്നെ

ഭ്രാന്തേ ,
നിനക്കില്ലേ നിന്നെ പെറ്റൊരു വയർ ?
നിനക്കില്ലേ പ്രിയപ്പെട്ടവളായി ഒരുവൾ ?
ഒരു പെങ്ങൾ ? ഒരു മകൾ ? ഒരു കൂട്ടുകാരി ...?