2020, സെപ്റ്റംബർ 20, ഞായറാഴ്‌ച

കണ്ണുകളിലേക്ക്  
പാറിവീഴുന്ന
ഇരുണ്ട വഴികളെ    
നെറ്റിയിലൂടെ
പിന്നിലേയ്ക്കൊതുക്കി
വെക്കുന്നു
നനഞ്ഞ വിരൽതുമ്പുകൾ. 
കൂട്ടയിട്ട
ഓർമ്മച്ചീളുകൾക്കു മീതേ 
തീ പടർത്തിയിട്ട് 
വെളിച്ചം വെളിച്ചമെന്നൊ-
രാളലിൽ  
കാറ്റിന്
കനലൂട്ടുന്നിരുട്ട്.

2020, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

ചക്രവാളത്തിൽ 
ആരോ നീട്ടിക്കെട്ടിയ 
കറുത്ത നൂലിന്റെ അയ.
പാറുന്നു, 
ഇറ്റുന്നയെന്റെ    
ചുവന്ന ചേല.
ഉരുക്കുന്നിരവ്
കടൽ കുടിച്ചാകാശം. 

ആരോ 
കൊളുത്തിവെക്കുന്നു 
ജനലരികത്ത് 
നക്ഷത്രവിരലുകൾ.

ഞാൻ 
ഇരുട്ട് വായിച്ചു വായിച്ച്
തിമിരപ്പെട്ട ഒരു വരി.



2020, സെപ്റ്റംബർ 14, തിങ്കളാഴ്‌ച

നിന്റെ
സ്വപ്നങ്ങളിലേയ്ക്ക്
എത്തിനോക്കുന്നു  
എന്റെ അടുക്കളവാതിൽ
നീ ഉമ്മ വെക്കുന്ന 
പിൻകഴുത്തിനോളം
വിടരാറില്ല 
ചുവക്കാറില്ല
മുറ്റത്തെ മണങ്ങൾ.


2020, സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

മുകളിൽ
ഏറ്റം മുകളിൽ
കൂടൊരുക്ക്ന്ന് കൂട്ടിനെന്ന്
കുറുകുന്നു 
മേഘരാഗച്ചില്ലയിൽ   
നനുനനുത്തൊരു 
നെഞ്ചകം.
പതിയെ പതിയെ  
ഒച്ചയൊന്നു മിനുക്കി
പറന്ന് 
പറന്നു പറന്നു പറന്ന്
ഞാനങ്ങ് മറഞ്ഞു പോയെങ്കിൽ.


2020, സെപ്റ്റംബർ 7, തിങ്കളാഴ്‌ച

ഒരിലയനക്കം
നീ വരുമെന്ന പാടലിൽ
നോവു കുടഞ്ഞ്
തളിർക്കുന്നെന്റെ ചില്ലകൾ.
ഇരുൾ തേവി
വെളിച്ചപ്പെട്ട വാക്കേ,
പച്ചയെന്നു വിയർക്കുന്നു
മൂക്കിൻ തുമ്പത്തിരുന്നെന്റെ 
ഓലക്കാൽക്കണ്ണട.

2020, സെപ്റ്റംബർ 2, ബുധനാഴ്‌ച

കുറെയേറെ 
പറയാനുണ്ടെന്ന്
നീ കുത്തി നിറച്ച്
കെട്ടി വെച്ചു പോയ
വാക്കിന്റെ ഭാണ്ഡക്കെട്ട്
വിയർക്കുന്നു
കാത്തു കാത്തൊരു  
ചുമടുതാങ്ങി
കാറ്റായ്
ചാറ്റൽ മഴയായ്
ഇളം വെയിലായ്
ഉതിർന്നു വീണെങ്കിൽ
വാക്കിന്റെ ശ്വാസമണികൾ.