2018, ഓഗസ്റ്റ് 26, ഞായറാഴ്‌ച

പ്ര(ള)ണയാനന്തരം

മഹാപ്രളയത്തിന്റെ
പതിനൊന്നാം ദിവസം.

മഴയൊടുക്കത്തിൽ 
ഞാനെന്നെ മെടഞ്ഞെടുത്ത
പുരയിരുന്നിടത്തേയ്ക്ക്.

അടയാളമായ്പ്പോലും
ഒന്നും ശേഷിക്കാതെ
പുതഞ്ഞുപോയൊരോർമ്മ.

ഉള്ളിലുറങ്ങുകയാവും
മുടങ്ങാതെയെന്നും
കണ്ണെഴുതിച്ച കുന്നിമണികൾ.

പെറ്റു പെരുകാൻ
മയിൽപ്പീലികളില്ലെന്ന് 
മാനത്തു ചിരിക്കുന്ന മഴവില്ല്.

ഒരിക്കൽ മാത്രമെഴുതി
നനച്ചൂട്ടിയൊരു വാക്കിന്റെ
ദിഗ്മുഖങ്ങളിലൊന്നിൽ ചാഞ്ഞ്
അടിയറ്റുറങ്ങുകയാവും
നിറയെ ചിരിച്ചുനിന്ന പൂവാക.

വേരിന്നറ്റത്ത്
വരികൾ മാഞ്ഞടർന്ന്
വിളറി വെളുത്തിരിക്കുന്നു
അച്ഛനെഴുതിച്ച ജാതകപുസ്തകം.

മരിച്ചിട്ടുമൊഴുകിപ്പോകാത്തവൾക്ക്  
പുരയില്ലാത്തമണ്ണ് നനയ്ക്കാൻ
തടമുഴുതുയിർകൊള്ളുന്നു 
തെളിനീരിന്റെ രണ്ടുറവകൾ.

2018, ഓഗസ്റ്റ് 12, ഞായറാഴ്‌ച

അകമുറി

നീയെന്റെ
രഹസ്യമൊഴികളുടെ
കാവൽക്കാരൻ.

കോറിയിട്ടത്
ചിരിയുടെ
ചിന്തയുടെ
കരച്ചിലിന്റെ
നിശ്വാസത്തിന്റെ 
വരകൾ.

ഒരുവരയൊഴുക്കിൽ
വേരറ്റുടലറ്റ്
നിലയറ്റുപോയവനേ,

എവിടെ നട്ടുവെയ്ക്കും
ഞാനീ വെളിച്ചത്തെ
എവിടെയുറക്കിക്കിടത്തും
ഞാനീ ഇരുട്ടിനെ.

മാഞ്ഞുപോകുന്നു 
നിന്നിലെ വരകൾ പോലെ
ഞാനുമെന്റെ പകലിരവും.

2018, ഓഗസ്റ്റ് 9, വ്യാഴാഴ്‌ച

മീശ/കഥ

നിറയെ ജലമാണ്,അതിൽ ജീവന്റെ സ്പന്ദനങ്ങളാണ്.
ജലത്തിന്റെ കയറ്റിറക്കങ്ങളിൽ തിരിയുന്ന ജീവിതചക്രം.
ഉഭയജീവികളായ പച്ചയായ കുറെ മനുഷ്യർ.മുങ്ങിയൊന്ന്
നിവരാൻ തോന്നിയതേയില്ല.ഇടയ്ക്കെപ്പൊഴൊക്കയോ കൂടെപ്പൊറുക്കുന്നവനോടെനിക്കും ചോദിക്കാൻ തോന്നി ,
നിങ്ങക്കും വെച്ചൂടെ വാവച്ചന്റേതുപോലെയൊരു .........
ഓരോ തവണയും മുഴുമിപ്പിക്കാതെ വിഴുങ്ങി .

ഒരപ്രധാനകഥാപാത്രത്തിനുവേണ്ടി പത്രോസ് പുലയനെക്കൊണ്ട്
വാവച്ചന് മീശ വെട്ടിയൊതുക്കി,മിനുക്കിയെടുക്കുമ്പോൾ
എഴുത്തച്ഛന് അറിയാമായിരുന്നോ ആ മീശ കരുത്തിന്റ
രാഷ്ട്രീയത്തിലൂടെ നടന്ന് നാടായ നാടുകളിലൊക്കെ പടർന്ന്
പന്തലിക്കുമെന്ന്.

എതിരാളികൾ ഇരുപത്തിനാലിലച്ചക്രത്തിൽ നിന്ന് തലകുത്തി
വീണിട്ടും ഒന്നും പറ്റാത്ത മീശ.
ഈച്ചയായും ഉറുമ്പായും മീശ വരുമെന്നു കരുതി ഈച്ചേം ഉറുമ്പിനേം
പോലും ഒരു മേനോനെക്കൊണ്ട് കൊല്ലിച്ച മീശ.
"നിന്റെ നിഴൽ മതി എനിക്ക് കഴിയാൻ" എന്ന് മീശവെച്ച ഔസേഫിനെക്കൊണ്ട് പറയിച്ച വമ്പൻ മീശ.

സീതയും മലയായിലേയ്ക്കുള്ള വഴിയും തിരഞ്ഞു നടക്കുന്ന
മീശ.
"എനിക്ക് വലുതായിട്ടൊരു യാത്തിര പോണേ" എന്ന് കൂടെപ്പൊറുത്ത
പെണ്ണിനോട്,(" പന്ത്രണ്ടു വർഷം കഴിഞ്ഞേ തിരിച്ചു വരാവൂ."എന്ന്
അമ്മ പറഞ്ഞതനുസരിച്ച് )യാത്ര പറഞ്ഞ് പോകുന്ന മീശ
.......................

മീശ വളരുകയാണ്.വാവച്ചനെന്ന പേരിനപ്പുറത്തേയ്ക്ക്.പല പല
നാടുകളിലിരുന്ന് പലരാൽ മിനുക്കിയെടുക്കപ്പെട്ട്,പോകുന്നിടമൊക്കെ
നിഴൽ പരത്തി ഒരു പ്രതീകമായി ആകാശത്തോളം വളരുന്ന മീശ.

"നീയുണ്ടാകുന്നതിന് മുമ്പുള്ള പാട്ടിലൊക്കെ നീയെങ്ങനെ വന്നു?" എന്ന് തന്നെയോർത്ത് അതിശയപ്പെടുന്നുണ്ട് മീശ.

വരിയുടെ പിറകിൽ നിൽക്കുന്ന ആരെങ്കിലും
"എങ്ങനുണ്ട് മീശ "
എന്നു ചോദിച്ചാൽ ഞാൻ ഉറക്കെത്തന്നെ പറയും
"ഹോ ഭയങ്കരൻ "
"അല്ല യമണ്ടൻ"

കഥ വായിക്കുമ്പോൾ കുട്ടികളെപ്പോലെയാകണം.
"കഥ കേൾക്കുന്നതിനിടെ അതിന്റെ ഘടന പോരെന്നോ
ശ്രദ്ധിച്ചാൽ അതൊന്നുകൂടി നന്നാക്കാമായിരുന്നെന്നോ
അതിന്റെ കാലഗണന കണക്കുകൂട്ടിയത് തെറ്റിപ്പോയെന്നോ
കഥാപാത്രങ്ങളും സന്ദർഭങ്ങളും വേണ്ടത്ര വികസിച്ചില്ലെന്നോ
അവർക്ക് തോന്നില്ല."
അവർ ," കഥ നല്ലതെന്നു തോന്നിയാൽ മുഴുവൻ ഹൃദയവുമായി
ശ്രദ്ധിക്കും.പറക്കുന്ന കടുവകളും സംസാരിക്കുന്ന കുരങ്ങന്മാരും
വഴിമാറിക്കൊടുക്കുന്ന മലകളും മായാസീതമാരും കുളത്തിന്റെ
കാവൽക്കാരായ യക്ഷന്മാരും യഥാർത്ഥത്തിൽ ഉണ്ടെന്ന്
അവർക്കറിയാം.വെളളം വീഞ്ഞാകുന്നതും കടലിനുമീതെ
നടക്കുന്നതും സ്വാഭാവികമാണെന്നറിയാവുന്നതുകൊണ്ട് ,പാമ്പിന്റെ
പകയിലും ആനയുടെ ഓർമ്മയിലും കുറുക്കന്റെ കൗശലത്തിലും
സംശയിക്കാത്തതുകൊണ്ട് നിങ്ങളുടെ കഥ കാലത്തെ
അടയാളപ്പടുത്തുന്നില്ല എന്നവർ ഓർമ്മിപ്പിക്കില്ല.കഥ മോശമാണെങ്കിൽ അതിനെ അവഗണിച്ച് വേറെന്തെങ്കിലും
കാര്യത്തിൽ മുഴുകിക്കോളും."

ചരിത്രം അറിയാമെങ്കിലും അറിയില്ലെന്നു നടിക്കുന്നവർ ,
ഒന്നുമറിയില്ലെങ്കിലും എല്ലാമറിയാമെന്ന് നടിക്കുന്നവർ ,
എന്തിനൊക്കെയോവേണ്ടി ചരിത്രം മറക്കുന്നവർ.
സ്ത്രീവിരുദ്ധർ,തെറിവാക്ക് പറയുന്നവർ,തേയ്ച്ചുമിനുക്കിയ
ഭാഷയിൽ സംസാരിക്കുന്നവർ ,നന്മയുടെയും തിന്മയുടെയും
പ്രതിരൂപങ്ങൾ....മനുഷ്യർ നാനാവിധം. അതിലൊരാളാകാനേ
കഴിയൂ ഒരു കഥയിൽ വന്നുപോകുന്ന കഥാപാത്രത്തിനും.

തുളയുണ്ടെങ്കിലും കാതിൽ കടുക്കനില്ലാത്ത,നാടകംകളിക്കാൻ
വന്ന ഉടുപ്പിട്ട എഴുത്തച്ഛൻ മീശ മിനുക്കിവെച്ചത് വാവച്ചനെന്ന
'പെലേന്റെ' മുഖത്തായതുകൊണ്ടാവാം കഥയ്ക്ക് പുറത്ത്,
"അമ്മയുടെ കാര്യമോർത്താൽ പൊറുക്കാത്ത,ദേഹം നൊന്താൽ
പൊറുക്കാത്ത " ആ വലിയ മീശ കത്തിയെരിഞ്ഞത്.

കഴിഞ്ഞ ലക്കം മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ , ശ്രീ.ടി.പത്മനാഭൻ
'ലോകം ഭ്രാന്തിനും ആത്മഹത്യക്കുമിടയിലാണ് 'എന്ന കുറിപ്പിൽ
ഇങ്ങനെയെഴുതുന്നു,

" ഇത് ദുഃഖം നിറഞ്ഞ അവസ്ഥയാണ്. എഴുത്തുകാർക്ക് സ്വസ്ഥത
നഷ്ടപ്പെടുമ്പോൾ,ലോകം ഭ്രാന്തിനും ആത്മഹത്യക്കുമിടയിലാണ്
എത്തുന്നത്.സ്വാതന്ത്ര്യത്തിന്റെയും ഭാവനയുടെയും അതിർത്തികൾ
ചുരുങ്ങുമ്പോൾ ലോകം അവസാനിക്കുന്നു."



"പാണ്ഡിത്യമെന്നത് ഇടവിടാതെയുള്ള ഗ്രന്ഥപരിചയവും
കൈകാര്യം ചെയ്യലുമാണ്.എപ്പോൾ പുസ്തകം
അടച്ചുവെയ്ക്കുന്നുവോ അപ്പോൾ പാണ്ഡിത്യവും അപ്രത്യക്ഷമാകും."
എം.കൃഷ്ണൻ നായർ (സാഹിത്യവാരഫലം)