2018, ഓഗസ്റ്റ് 26, ഞായറാഴ്‌ച

പ്ര(ള)ണയാനന്തരം

മഹാപ്രളയത്തിന്റെ
പതിനൊന്നാം ദിവസം.

മഴയൊടുക്കത്തിൽ 
ഞാനെന്നെ മെടഞ്ഞെടുത്ത
പുരയിരുന്നിടത്തേയ്ക്ക്.

അടയാളമായ്പ്പോലും
ഒന്നും ശേഷിക്കാതെ
പുതഞ്ഞുപോയൊരോർമ്മ.

ഉള്ളിലുറങ്ങുകയാവും
മുടങ്ങാതെയെന്നും
കണ്ണെഴുതിച്ച കുന്നിമണികൾ.

പെറ്റു പെരുകാൻ
മയിൽപ്പീലികളില്ലെന്ന് 
മാനത്തു ചിരിക്കുന്ന മഴവില്ല്.

ഒരിക്കൽ മാത്രമെഴുതി
നനച്ചൂട്ടിയൊരു വാക്കിന്റെ
ദിഗ്മുഖങ്ങളിലൊന്നിൽ ചാഞ്ഞ്
അടിയറ്റുറങ്ങുകയാവും
നിറയെ ചിരിച്ചുനിന്ന പൂവാക.

വേരിന്നറ്റത്ത്
വരികൾ മാഞ്ഞടർന്ന്
വിളറി വെളുത്തിരിക്കുന്നു
അച്ഛനെഴുതിച്ച ജാതകപുസ്തകം.

മരിച്ചിട്ടുമൊഴുകിപ്പോകാത്തവൾക്ക്  
പുരയില്ലാത്തമണ്ണ് നനയ്ക്കാൻ
തടമുഴുതുയിർകൊള്ളുന്നു 
തെളിനീരിന്റെ രണ്ടുറവകൾ.