2019, ഡിസംബർ 28, ശനിയാഴ്‌ച

കൊളുത്തിപ്പടർത്തീല 
വാക്കുകൾ,
അടഞ്ഞൊരൊച്ചയെ
തുറന്നു വിട്ടീല വഴികളിൽ,
കൊത്തിപ്പെറുക്കിയോരോ 
മണികളും.
എന്റെ മണ്ണേ,
എന്റെ മണ്ണേന്നടക്കിപ്പിടിച്ച്,
ഞാനെന്നോടു
പറയുന്നതൊക്കെയൊരു 
പ്രാർത്ഥനയാകും വിധ- 
മെത്രയും പവിത്രമായ്.

2019, ഡിസംബർ 26, വ്യാഴാഴ്‌ച

കേട്ടു കേട്ട്
കറുത്തുപോയ് 
ഇത്തിരിപ്പോന്ന 
ചുവര്.
(നീയും)
ഒരു കടുകുപൊട്ടൽ,
തിളയാകും വരെ 
ഒരിടവേള.  
  
ആകാശവും 
കോരിയെടുത്ത്     
തിടുക്കപ്പെട്ടെത്തും      
കാറ്റിന്റെ കിതപ്പ്.
ആളിയാളി   
വിയർത്തൊലിച്ച്  
ഊർന്നു വീണലിയും    
വറ്റാത്ത മണങ്ങൾ.

മഴവില്ലു താളിച്ച 
ഉപ്പേരി വിളമ്പിയൊന്ന്  
നിവരുന്നേരം   
ഞാനൊന്നുമേ
അറിഞ്ഞതല്ലെന്ന്   
നിറം മോന്തി വെളുക്കും
അടുക്കളത്തിട്ടയിലിരുന്ന്,
ഒളികണ്ണിട്ടു നോക്കി  
ഒരു കിണ്ണം കിനാവെളിച്ചം.



ഒരു പൂമ്പാറ്റയുടെ 
ചിറകു മുറിച്ചെടുത്ത് 
ഒരു ചാവേറിനുടുപ്പു- 
തുന്നാനാവില്ലെന്നാരു 
പറഞ്ഞു.
കുഴിച്ചിട്ടിടത്തുനിന്നിളകി 
വരുന്നുണ്ട്,
ചോരയൊലിക്കുന്ന
കറുത്ത അക്കങ്ങളുടെ 
കണ്ണാടിമുറിയും 
കാഴ്ചയ്ക്കു വെച്ചിരിക്കുന്ന,
എന്റെ തലയോട്ടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന മണ്ണും.

2019, ഡിസംബർ 24, ചൊവ്വാഴ്ച

ഓരോ ഋതുവും
ഓരോ മണമായെന്നിൽ 
വിരിഞ്ഞു നിൽക്കും.
വിരൽത്തുമ്പിലിറ്റുന്ന 
വാക്കിന്റെ തണുപ്പായ് 
നീയെന്നിൽ പൊഴിഞ്ഞ്, 
മണ്ണിന്റെ ചുവപ്പായ് 
നമുക്കലിഞ്ഞു ചേരണം.
പച്ച ഞരമ്പിലൂടെ 
എന്നോ മാഞ്ഞ പുഴയുടെ
നിലയ്ക്കാത്ത സംഗീതമായ്, 
മൃതിയടഞ്ഞ വേരിന്നറ്റത്തെ 
തുടിക്കുന്ന സത്തയിൽ
ഉന്മാദിയായൊരു കവിതയായ്
മുളപൊട്ടിയൊഴുകണം.


2019, ഡിസംബർ 18, ബുധനാഴ്‌ച

മാപ്പെന്നെഴുതി
ഒപ്പിട്ടിട്ടുണ്ട്.
ജനിച്ചുപോയതിന്,
നീയാണെന്റെ രാജ്യമെന്ന്
ഓരോ ശ്വാസത്തിലും
പച്ചയെന്നു മിടിച്ചതിന്,
അഴുകിയൊരു ജഡമായ്   
അറ്റം കാണാതെ
വേച്ചു വേച്ച് നടന്നതിന്.

തുരുമ്പിച്ച പകലിന്റെ
വായ്ത്തലയിൽ നിന്നോ
തുളവീണ രാത്രിയുടെ
അടിത്തട്ടിൽ നിന്നോ
നീയെന്നെ കണ്ടെടുത്തേക്കും.
ജനിച്ച മണ്ണിൽത്തന്നെ
കുഴി കുത്തി മൂടുക.
മുളച്ചു വന്നേക്കും
ചൂണ്ടുവിരലിന്നറ്റത്തെ
ജ്വലിക്കുന്നൊരു വാക്കായ്.



2019, ഡിസംബർ 17, ചൊവ്വാഴ്ച

ഉടലുപേക്ഷിച്ച
കുപ്പായത്തിന്റെ
ഇടം നെഞ്ചിൽ
പറ്റിപ്പിടിച്ചിരുന്ന്
പച്ച വിട്ടു പോയ
നൂലോർമ്മയെ
കോർത്തെടുത്ത്
ചുവക്കുന്നു
തുന്നൽ മറന്ന പൂവ്.
മഞ്ഞെന്നൊതുക്കി
മഴയെന്നു ചിക്കി
മുറ്റമുണക്കുന്നു
കരിയിലക്കുരുവികൾ.
വേനൽ കുടിക്കാൻ
അടുപ്പെന്നു കൂട്ടി
പായ ചുരുട്ടുന്നു
കൂട്ടിലെ കുറുകൽ.

2019, ഡിസംബർ 10, ചൊവ്വാഴ്ച


അങ്ങോട്ടിങ്ങോട്ടെന്ന് 
തൊട്ടു വിളിച്ച്,
മുറ്റത്ത് 
പൊടിപറത്തിക്കളിക്കുന്ന  
നക്ഷത്രങ്ങൾ.
പാകത്തിനൊരുടുപ്പ്
തുന്നാൻ  
ഇമ്മിണിവെട്ടം നീട്ടി വെച്ച്      
നഖം കടിച്ചിരിക്കുന്ന 
ഭൂമി.
പറന്നു പറന്നു പറന്ന്,
ഉറങ്ങാതിരിക്കാൻ   
ഉടലാകെ കണ്ണു വരയ്ക്കുന്ന
കടൽ.
ഒഴുകിത്തുളുമ്പുന്ന കാറ്റിന്റെ  
വിരൽത്തുമ്പു തട്ടി
ഉണർന്നെണീറ്റ്,
ഓലക്കാൽ പമ്പരത്തിന്നറ്റത്ത് 
കറങ്ങിത്തുടങ്ങുന്നു 
സൂര്യൻ.!


ആളൊഴിഞ്ഞ വീടിന്റെ 
വരാന്തയിൽക്കയറി
ചുരുണ്ടുകൂടിക്കിടക്കുന്ന
വെയിൽ.
ഒരു മുരടനക്കം കൊണ്ട് 
പാളിനോക്കുന്ന കാറ്റ്.
നിലംപറ്റിക്കിടക്കുന്ന
മഞ്ഞിച്ച ആകാശങ്ങൾ. 
വിരൽത്തുമ്പുകൊണ്ടൊന്ന്
തൊട്ടടുക്കാൻ പോലുമാ
വാത്ത വിധം
മാഞ്ഞു പോയിരിക്കുന്നു
വീടിന്റെ നിഴൽ.

2019, ഡിസംബർ 6, വെള്ളിയാഴ്‌ച

വെയിലിനോട്
വഴി ചോദിച്ച് 
പടികടന്നെത്തിയ 
കവിത.
ഇല തൊട്ടു കൂട്ടി
നിറവെന്നൊരു  
രസക്കൂട്ടിന്റെ വരി. 
കാടായ് 
തണലായ് 
മുളക്കുന്നൊരോർമ്മയെ  
നട്ടു നനച്ച് 
നിഴലും നോക്കി  
പതിഞ്ഞിരിക്കുന്നു 
പച്ചയായൊരൊതുക്കുകല്ല്.

2019, ഡിസംബർ 3, ചൊവ്വാഴ്ച

ഒന്നു മുതൽ ഒന്നു വരെ

നേരം
വെളുത്തിട്ടില്ല.
കരയെന്നു തോന്നിക്കുന്ന 
വിജനമായൊരു ദേശം.
ചിത്രത്തിലേതുപോലെ 
അതേ ചുവര്,
അതേ മേൽക്കൂര,
അതേ വീട്.

അയയിൽ 
തൂക്കിയിട്ടിരിക്കുന്ന 
പാട്ടുകളുടെ 
മേലങ്കികൾ,
നിലാവ് പിഴിഞ്ഞിട്ട
തോർത്തുമുണ്ട്,
മഴയുടെ 
കുടുക്കില്ലാക്കുപ്പായം,
കാറ്റിന്റെ 
നനവിറ്റുവീഴുന്ന തൊപ്പി, 
എഴുതാക്കവിതയുടെ 
കസവു ദാവണി, 
ഞൊറിയിട്ട കിനാക്കളുടെ 
കിന്നരികൾ.

രാവിനെ 
തട്ടിക്കുടഞ്ഞിട്ട്
നക്ഷത്രങ്ങൾ പെറുക്കി
വള്ളികളിൽ തൂക്കിയിട്ട് 
വേലിപ്പടർപ്പിലിരുന്ന്  
ഇതെന്റെ രാജ്യമെന്ന്  
ആകാശത്തിന് 
കുറിമാനമെഴുതുന്നു 
പേരില്ലാത്തൊരു കുരുവി.



2019, നവംബർ 30, ശനിയാഴ്‌ച

വാതിൽപ്പടിയിൽ നിന്ന്
മാഞ്ഞുപോയ
കാൽപ്പെരുമാറ്റങ്ങളുടെ
പ്രതിധ്വനി പോലൊരു
പഴയ വീടകം.
തുരുമ്പിച്ച കൊളുത്തിൽ
തൂങ്ങിയാടുന്ന
ചിതലെടുത്ത പലക.
ആരോ 
എഴുതിവെച്ചു പോയ,
മഞ്ഞെടുക്കാതെ 
മഴയെടുക്കാതെ
വെളിച്ചപ്പെടുന്ന 
കറുത്ത അക്ഷരങ്ങളുടെ
നീലിച്ച ഉടൽ,
'കിനാവു തീണ്ടി തീപ്പെട്ടതാത്രെ.'


2019, നവംബർ 29, വെള്ളിയാഴ്‌ച

ന്നിട്ട്'
എന്നൊരു 
കവിതയിൽ 
ചിതറിവീണ കാത്.
തുടിക്കുന്നുണ്ട് 
ഓരോ ഞരമ്പിലും    
കഥയുടെ പച്ച.

ഉം'
എന്നൊരു
കഥയിൽ 
ഇറ്റു വീണ ചുണ്ട്.
വിരിയുമായിരിക്കും
ഓരോ ഇതളിലും 
കവിതയുടെ മുറിവ്.

2019, നവംബർ 20, ബുധനാഴ്‌ച

വേരുകൾ

ഒറ്റയായും
കൂട്ടം കൂടിയും
പറന്നുവന്നിരിക്കും.
ആകാശങ്ങൾ,
കായ്കനികൾ,
കുടഞ്ഞിട്ട രാഗങ്ങൾ
അയവിറക്കി 
ചുണ്ടുരുമ്മി രസിക്കും.
ആ ഒച്ചകളിൽ
അറിയാതനങ്ങുന്ന
എന്റെ വിരലുകളവർ
കൊത്തി വലിക്കും.
എന്തിനു വേണ്ടിയീ
ആയിരം നാവുകളെന്ന്
ഉറക്കെച്ചിലയ്ക്കും.

ഞാനുരുകുന്ന
കൊടും ചൂടിൽ
മേഘങ്ങൾ കറുക്കാൻ
തുടങ്ങും.
ചിറകുകൾ
കൂടുതേടി പറന്നുപോകും.
എന്റെ ചുണ്ടുകൾ
വിരിയാനും...

2019, നവംബർ 19, ചൊവ്വാഴ്ച

പാഠം 1

മുളകു മുറിച്ചിട്ട്
ഒരു കൈയകലത്തിൽ
നിൽക്കാത്തതെന്തെന്ന്,
കൈവിട്ടുപോയ തീയ്
കണ്ണു ചുവപ്പിച്ചൊരു നോട്ടം.
തുളവീണ തൊട്ടിയിലൂടെ
ഒരു വരി
ഒഴുകിപ്പോയതു കണ്ടെന്ന്
മുറ്റത്തെ
തെങ്ങോലയിലായമിട്ടാടി
ചുണ്ടുപിളർക്കുന്നോലഞ്ഞാലി.
വിശപ്പിന് കരിയാണു കൂട്ടാനെന്ന്
കണ്ണു നീറ്റുന്നു
അടുക്കളത്തിട്ടമേലിളകിയിരുന്നൊരു
പിഞ്ഞാണം.
വിരലൂർന്നു പോയിടത്ത്
ഒരു വറ്റും തടഞ്ഞില്ലെന്ന്
ചിരട്ടത്തവിയുടെയറ്റത്തിരുന്ന്  
നാവു നീട്ടുന്നു പുകഞ്ഞ കവിത.

പുനർജ്ജനി

ഒരു വിളിപ്പേരിൽ
മരിച്ചത്.
ഒരു പറക്കലിന്റെ
ഉച്ചിയിൽനിന്നടർന്നു-
വീണതിനെ
സ്വയം
താങ്ങിയെടുത്ത്
ഒരിലപ്പച്ചയിലേയ്ക്ക്
കിടത്തുന്നത്,
അടഞ്ഞ വായിലൂടെ
എന്റെ മണ്ണേന്നലറി-
ക്കരഞ്ഞ്
ഒരു പിടി നനവിൽ
അലിഞ്ഞലിഞ്ഞ്
ഞാൻ മണ്ണാകുന്നത്.

2019, നവംബർ 17, ഞായറാഴ്‌ച

ചൂട്ടുകറ്റയിൽ
പറ്റിപ്പിടിച്ചിരിക്കുന്ന
വെളിച്ചത്തിന്റെ
തൂവലുകൾ.
ഇത്തിരിവെട്ടത്തിൽ
തെളിഞ്ഞു വരുന്ന 
നാട്ടുവഴിപ്പച്ച.
കിനാവിന്റെ നോവു-
പാടുകൾക്ക്
നിലാവു പുരട്ടുന്നി-
രുട്ടിന്റെ വിരലുകൾ.

വേവ്

മുറിച്ചു മാറ്റപ്പെട്ട
തണലിടം
ചില്ലയെന്നാർത്ത്
മലയിറങ്ങിവരുന്ന 
ഒച്ച.
അമർത്തിപ്പിടിച്ച്
കലങ്ങി മറിയുന്നു
തീണ്ടാരിനോവിലൊരു
പുഴ.
ചുമടുതാങ്ങിയെന്നു
കലമ്പിത്തളർന്ന്
വിശപ്പിറക്കിവെയ്ക്കാ-
നൊരു കിളി
അഴിച്ചു വെയ്ക്കുന്നു
ചിറക്.
നൂലു പൊട്ടിയ
ആകാശം,
വിരൽത്തുമ്പിൽ
പട്ടം പോലുലയുന്ന
ഭൂമി.

നമ്മളിൽ നിന്ന്
നിന്നെയുമെന്നെയുമഴി-
ച്ചെടുത്ത്
കൂടു മെടയുന്നിരുട്ട്.

2019, നവംബർ 16, ശനിയാഴ്‌ച

ഉപ്പിട്ടതാരെന്ന്
കടലിനെ കണ്ണീരിനെ
തൊട്ടെടുത്ത്
വിയർപ്പു രുചിച്ചു
മടങ്ങുന്ന 
വെയിലിനോട്,
ഞാനെന്നു ചുവന്ന്
മരക്കൊമ്പിലൊരുപ്പൻ.

നിന്നിലാരെന്ന്,
വരിയായ വരിയൊക്കെ
താണ്ടി
മുഖമഴിഞ്ഞ് 
വിരലടർന്ന്
ഇരുട്ടു കുടിച്ചുറങ്ങുന്നു
ഞാനെന്ന വാക്ക്.

2019, നവംബർ 14, വ്യാഴാഴ്‌ച

കനലു കൂർപ്പിച്ച്
മുറിവു ചീണ്ടുന്നു
നിലയ്ക്കാത്ത
സമയസൂചികൾ.
മരിച്ച ഗർഭത്തിലെ
ജീവന്റെ തുടിപ്പിന്
ഊഞ്ഞാൽ കെട്ടുന്ന
മരമേ,
പൊഴിക്കാനിനിയൊരു
പച്ചയില്ലെന്ന -
വറുതിയിൽ മരിക്കുന്നു
വാക്കിന്റെ നനവുകൾ.

2019, നവംബർ 10, ഞായറാഴ്‌ച

ഒന്നുപോലും
വിരിഞ്ഞിട്ടില്ലെന്ന്,
മുടിയുതിർത്തിട്ട്
വീണ്ടും മെടഞ്ഞിട്ട്
വരാന്തയിൽ
ചമ്രം പടിഞ്ഞ്,
കെട്ടുറപ്പില്ലാത്ത
ഓലപ്പുര.

ഇടയ്ക്കിടെ
മുഖം കറുപ്പിച്ചും
തോരാതെ പെയ്തും
ജലദോഷം പിടിപെട്ട
കുഞ്ഞുങ്ങളുടെ
കുറുമ്പായിരുന്നു
സന്ധ്യ വരും വരെയാ 
വെളിച്ചപ്പെട്ടവൾക്ക്.

അവരെത്തുമെന്ന്,
ആട്ടിൻപറ്റങ്ങളെപ്പോലെ
മേഞ്ഞു നടന്ന്
ഇരുൾത്തടങ്ങളിൽ
പ്രകാശം വിതറുമെന്ന്,
പിറുപിറുക്കുന്നു
അങ്ങിങ്ങായി 
ചിതറിക്കിടക്കുന്ന
കുന്നിമണികളും
അടച്ചും തുറന്നും
വിജാഗിരിയിളകിയ
കിനാപ്പെട്ടകവും.

അടയിരുന്നിട്ടുണ്ടാവില്ല 
കുറുമ്പു പിടിച്ചവൾ.

ഊണിനെത്താൻ മറന്ന
ഉച്ചവെയിലിനോടു
കെറുവിച്ച്
പട്ടിണിയിരുന്നിട്ടുണ്ടാവും.

തൊടിയിൽ നനയുന്ന
പൈക്കളെയും
ചില്ലയിൽ മയങ്ങുന്ന
കോഴികളെയും
ഒരു തവണ പോലും
കണ്ടതായി
ഭാവിച്ചിട്ടുണ്ടാവില്ല.

ഒരുങ്ങാതെ
ആരോടും മിണ്ടാതെ
പോയിരിക്കുന്നു.

വിശ്വസിക്കാനാവില്ലവളെ.
ചിറകിനടിയിൽ
ഒതുക്കിവെച്ചിട്ടുണ്ടാവും,
അവരിലൊരാളെയും
ആകാശം കാണിക്കാതെ.

2019, നവംബർ 9, ശനിയാഴ്‌ച

മുറിവളവ്

ഭൂപടം
വരയ്ക്കുന്ന
കുട്ടീ,
മുന കൂർപ്പിച്ചു 
വരയ്ക്കണം.
വര കടുത്താൽ 
മുള്ളുവേലികളിൽ 
വിരലുകൾ
അറ്റുപോയേക്കാം.

കാടു വരയ്ക്കരുത്.
ഏതു നിമിഷവും
മരങ്ങൾ പച്ചയോടെ
ഇറങ്ങിപ്പോയേക്കും.

മറു പുറത്ത്  
ആകാശത്തിന്
അതിരുകളില്ലെന്നു
വായിച്ചത്  
മായ്ച്ചു കളയണം.

കാറ്റിനോട്
മിണ്ടാൻ നിൽക്കണ്ട.
സ്നേഹത്തിനൊരേ-
യൊരു ഭാഷയെന്നവൻ
വാചാലനാകും.

പുഴ വരയ്ക്കുന്നേരം
കൈ വിറയ്ക്കരുത്.
അണക്കെട്ട്,
നിന്നെത്തൂക്കിയെടുത്ത്  
കടലിനു കൊടുത്തേക്കും.

വരച്ചു തീരുമ്പോൾ
മുകളിൽ സൂര്യനെ.  
താഴെ,അടിമയെന്നെഴുതി 
തീയതി കുറിക്കണം.

2019, നവംബർ 8, വെള്ളിയാഴ്‌ച

ഉൾഖനനം

ജനലഴികളിൽ
കുടഞ്ഞിട്ടു പോകും
വിഷം തീണ്ടിയ
വിത്തുകൾ.

പച്ചയൊന്നെങ്കിലും
മുളയ്ക്കാനെന്നൊരു 
കൂർപ്പിച്ച നോട്ടം.

തിരിഞ്ഞിറ്റു നിൽക്കും.

നിന്നെ പാറ്റിയെടുത്ത്
വെയിലാറും മുമ്പേ
വിതയ്ക്കെന്ന്.

ഒരിലയനക്കം
മുറിച്ചെടുത്ത്,
വിണ്ണാകെയളക്കുന്ന
കാറ്റിനറിയാത്തതല്ല
മണ്ണും മണ്ണിന്റെയുള്ളും.
__________________

2019, നവംബർ 7, വ്യാഴാഴ്‌ച

ദേശാടനം

പൂവിതൾ കൊണ്ട്
മിനുമിനുത്ത പരവതാനി
വിരിച്ചിട്ടിരിക്കുന്നു 
പൂമ്പാറ്റകളുടെ
നാട്ടിലേയ്ക്കുള്ള വഴി.

നുള്ളിയെടുത്ത്
വലിച്ചെറിയപ്പെടുന്ന
പൂമൊട്ടുകൾ
പൂമ്പാറ്റകളായി
പുനർജനിക്കുന്ന ദ്വീപ്.

ഇവിടെയാണെന്റെ വീടെന്ന്
പലപല ദേശങ്ങളിൽ
അപമൃത്യു വരിച്ച അമ്മമാർ
ഉണ്ണികൾക്ക് തേനൂട്ടാൻ 
ചില്ലവീശി പൂത്തു നിൽക്കുന്നിടം.

ഇവിടെ
പുഴയും കാറ്റും  ചേർന്ന്
ഒരേ രാഗമാണാലപിക്കാറു്.
മിന്നാമിനുങ്ങുകളെ കോർത്ത
അഴകുറ്റ മഴമാലകളാണ്
ആകാശം
ഭൂമിയെ അണിയിക്കാറു്.

കരയാനറിയാത്ത ഉണ്ണികളും
ചിരിക്കുന്ന അമ്മമാരും
പാർക്കുന്നിടം.

പൂവേത് 
പൂമ്പാറ്റയേതെന്നറിയാതെ
തേൻ ചുരത്തുകയാണു നെഞ്ചകം.

ഒരുറക്കം മതിയാവും
മറ്റൊരു ദേശത്തേയ്ക്കുണരാൻ.

2019, നവംബർ 3, ഞായറാഴ്‌ച

കാടിറക്കം

കര തൊട്ടു
വന്ദിക്കുമ്പോൾ
കാലുകൾ രണ്ടും
നഗ്നമായിരിക്കണമെന്ന്
ഞാനവളോടു പറഞ്ഞിരുന്നു.
കടലും കപ്പലും കപ്പിത്താനും
ഞാനായിരിക്കുമെന്നും.

കരയെത്തുംവരെ
കണ്ണുകൾ
അടഞ്ഞിരിക്കണമെന്ന്
ഓരോ തിരയിളക്കത്തിലും
ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു.

കടലിന്റെ മടിയിൽ
ഭയമില്ലെന്നൊരു
കുതിർന്ന മുഖവുരയോടെ
കണ്ട നിറങ്ങളെക്കുറിച്ചും
കേട്ട കാലത്തെക്കുറിച്ചും
അവൾ വാചാലയാകുന്നു.
കറുപ്പും വെളുപ്പും
ഒന്നു തന്നെയാണെന്നും
അതുകൊണ്ട്
കാലത്തെയടയാളപ്പെടുത്താൻ
ഒരക്കം മതിയാവുമെന്നും
അവളെയൊരടക്കിപ്പിടിക്കൽ.

വെളിച്ചമിറങ്ങിവരുന്ന
നാട്ടുവഴികൾ.
പൂക്കളുടെ നിറങ്ങളും
നാഴികമണിയുടെ ശബ്ദവും
അവൾ മറന്നിരിക്കുന്നു.
വെളുത്ത ആകാശത്തിലൂടെ
പതിയെ ഇഴഞ്ഞുനീങ്ങുന്ന
കറുത്ത മേഘങ്ങൾ.
കറുപ്പും വെളുപ്പുമെന്ന്
അവളൊരു വിരൽ മടക്കി.
ആരോ മഷി തട്ടിമറിച്ചതാവാം
അക്കാണുന്ന കറുപ്പെന്നു ഞാനും.

അടുത്ത അക്കം
മുന്നിലെത്തും മുമ്പേ
കടലും
കടലിനു മീതെ കോറി വരച്ച 
തിരകളും
മറഞ്ഞുപോയിരുന്നു,
ഒരു കറുത്ത പൊട്ടായ് ഞങ്ങളും.


നക്ഷത്രങ്ങളുടെ
വിരൽത്തുമ്പുകൾ
തിരയുന്നുച്ചവെയിൽ.

ഒരു പകലിനെ
ഉരുക്കിയെടുത്താൽ
എത്ര സൗരയൂഥങ്ങൾ
മെനഞ്ഞെടുക്കാമെന്ന്
മലമുകളിൽ
ഉറക്കമില്ലാതിരുന്ന്
ഊതിച്ചുവക്കുന്നൊരാല.

ഇരുട്ടു പൂക്കുന്നിടത്ത്
കനൽപെറ്റുതിരുമെന്ന്
മണ്ണടരുകൾ വകഞ്ഞ് 
വേരിന്റെയൊച്ച.

2019, നവംബർ 1, വെള്ളിയാഴ്‌ച

ഒന്നും,
ഒന്നുമല്ലെന്ന്.
കൺപോളകൾക്കു
മീതേ
നേർത്ത തലോടൽ.
ഏതോ
ഒരു കാറ്റിന്റെ
കൺപീലികൾ തട്ടി,
തുറന്നതാവാം.

ഒന്നും,
ഒന്നുമല്ലെന്ന്.
ചുണ്ടുകൾക്കു
മീതേ,
പതിഞ്ഞ സ്പർശം.
ഏതോ ഒരു വാക്കിന്റെ
നിറം കൊണ്ട്
വിടർന്നതാവാം.

കനലെടുക്കട്ടെയിനിയീ
ഉടലിന്റെ ഗന്ധം.

ആർപ്പുവണ്ടി

വാതിൽപ്പാളിയുടെ
ഞരക്കം കേട്ട്
പിടഞ്ഞെഴുന്നേൽക്കുന്നു
ചിതറിക്കിടക്കുന്ന മുറി.

വാതിലിനപ്പുറം
തൂങ്ങിയാടുന്നു
മരിച്ചിട്ടേറെ നാളായിട്ടും
നിലംതൊടാത്ത ചിലന്തികൾ.

എഴുത്തുമേശമേൽ
എന്നോ കണ്ടെടുത്ത 
കടൽച്ചിപ്പി,
തുടയ്ക്കുന്തോറും 
വറ്റിത്തീരാത്ത കടൽ,
നുരയിടുന്ന തിരമാലകൾ,
നേരേ പാഞ്ഞുവരുന്ന
രജതരേഖകൾ,
മുറിഞ്ഞു പോകുന്ന
കാഴ്ച്ച ഞരമ്പ്.

വെടിപ്പാക്കലിന്റെ
ഉച്ചിയിലേയ്ക്ക്
പൊടിപറന്നുയരുന്ന
പുസ്തകം,
തനിയെ മറിയുന്ന
താളുകൾ,   
ചോര പടർന്നുപടർന്ന്
മാഞ്ഞുപോയ
കറപിടിച്ച വരികൾ,
അടർന്നുവീഴുന്ന
വിരലുകൾ.

മൂന്നാം ഘട്ടം.
തലയ്ക്കു മേലേ
ഉന്നം തെറ്റാതെയുള്ള
പൊടിപിടിച്ച കാറ്റിന്റെ
അലറിത്തിരിയുന്ന
നിലവിളി.

കരിഞ്ഞു വീണ
നിശ്വാസങ്ങളുടെ
കൂമ്പാരത്തിൽ നിന്ന്  
കത്തിയമർന്നില്ലാതാകുന്ന  
ഞാനെന്നൊരൊച്ച.

2019, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

മുറിവടയാളങ്ങളുടെ ഭൂപടം

മാറു മറയ്ക്കാൻ
വിരലുകൾ
മാത്രമായിരുന്നു
തുണയെന്ന്  
തെരുവിലെ 
രാത്രിയെക്കുറിച്ച്
അയലത്തെ പെൺകുട്ടി
വിറങ്ങലിക്കുമ്പോൾ
പാൽ ചുരത്തിയ
കോശങ്ങളെ
അടർത്തിയെറിഞ്ഞ്
ഞാനെന്റെ മുലകളിരുന്നിടം  
വേവു മൂടി
തുറന്നു പിടിക്കുന്നു.

ഇന്നലെ മരിച്ചവന്റെ
ആത്മഹത്യാക്കുറിപ്പ്‌
വീണ്ടും വായിച്ച്
എഴുതാതെപോയ 
വരികളോർത്ത്
ഞാനെന്റെ വിരൽത്തുമ്പ് 
മുറിച്ചു മാറ്റുന്നു.

കൊലചെയ്യപ്പെട്ട
കുഞ്ഞുങ്ങളുറങ്ങുന്ന   
മൺകൂനകൾക്കുമേൽ
കണ്ണീരൊഴുക്കി
കാഴ്ചയുടെ വരമ്പിൽ
കണ്ണുകൾ നഷ്ടപ്പെട്ട് 
ഞാനെന്റെ കൺപോളകൾ
കത്തിക്ക്  വരയുന്നു.

ഭ്രാന്തിന്റെ മുന
വീശിയെറിഞ്ഞ്
എന്തിനെന്നറിയാതെ  
ചോരചീറ്റിപ്പായുന്ന    
പകലിരവുകളിൽ
കനംതൂങ്ങി മരവിച്ച് 
ഞാനെന്റെ  തലച്ചോർ  
വെട്ടി നുറുക്കുന്നു.

പേറ്റുനോവുകളുടെ
ചരിത്രത്തിൽ  
മനുഷ്യനെന്ന ജീവി
ഏതോ സാങ്കല്പികകഥയിലെ 
ഒരു കഥാപാത്രമായിരുന്നെന്ന്
അടുത്തകാലം തന്നെ
വായിക്കപ്പെടുമെന്ന്,
ഞാനാകെ മുറിയുന്നു.

നീയാകാശം വരയ്ക്കുന്നേരങ്ങളിലാണ് ഞാനൊരു കാടാവുക

മഴവില്ലിന്
മുന കൂർപ്പിച്ച്
വെയിലിന്റെ വേരാകെ  
പച്ച വരയ്ക്കുന്നവൾ.

ഈ വാലിത്രയും
കൃത്യമായ്
മുറിച്ചതാരാവുമെന്ന് 
ചിന്തിച്ചു ചിന്തിച്ച്
കാക്കത്തമ്പുരാട്ടിയായ്
കറുത്തിരുണ്ടവൾ.

ആർത്തനായെത്തുന്ന
ച്ചവെയിലിന്,
തണുവൊരു  
മണമായ് പകർന്ന്,

മരമറിയാത്ത
തളായ് വിരിഞ്ഞ്,

അത്താഴമുണ്ട് 
നിറവായ് ചായുന്ന   
ചാറ്റൽമഴയ്ക്ക് 
ഉമ്മറത്തിടാനൊരു 
പായയായ് നിവർന്ന്,
 
പുരയറിയാത്ത 
പുഴയായുണർന്ന്,

പൂവിറുത്ത്
പൂവായ വാക്കിനെ
എന്റേതെന്റേതെന്ന്
ചേർത്തു പിടിച്ച്,

രാകി മിനുക്കിയ 
നറുവരിയോട്
നിന്നോളം വരില്ല
മറ്റാരുമെനിക്കെന്ന്,
ഉയിർതൊട്ടു നനച്ച് 
അകം പുറം 
നിറയുന്നവൾ.

ഋതുക്കളൊന്നിലും
കൊഴിയാതെ
കനവായ്
ഉണരുന്നവളേ,

നീയില്ലയെങ്കിൽ
ഞാനൊരിലയായ്
വിണ്ണിൽ
മുളയ്ക്കുന്നതെങ്ങനെ.

2019, ഒക്‌ടോബർ 30, ബുധനാഴ്‌ച

തെളിയുന്ന പുഴ
ഒഴുകുന്ന നിലാവ്
പിന്നെയീ
മഞ്ഞിച്ച തൊടിയും.
മായാതെ
പച്ചകുത്തണം,
എന്റെയെന്റെയെ-
ന്നെഴുതി,
നിന്റെ
ശ്വാസത്തിൽ 
എനിക്കെന്നെ,
ജീവന്റെ തുടിപ്പെന്ന്.

2019, ഒക്‌ടോബർ 28, തിങ്കളാഴ്‌ച

അവൾ

നീല വരച്ച് 
ചിറകു തെളിച്ച്
വഴികൾ  
നിനക്കുള്ളതെന്ന്
പറത്തിവിട്ടതാണ്.

പൊരുതി ജയിച്ച
പെൺവഴികളിലൂടെ 
നടത്തിയതാണ്.

തുളച്ചു കയറാൻ
രാവും പകലും
മൂർച്ച കൂട്ടുന്നുണ്ടെന്ന്
ഓർത്തതാണ്.

എന്നിട്ടും ...
 
പെറ്റില്ല,
മുലയൂട്ടി  
പോറ്റിയത്.

നിന്നെ ഞാനെന്റെ
ഗർഭപാത്രത്തിലേയ്ക്ക്
ഉന്തിവിടുന്നു.  
അടച്ചുറപ്പുള്ള മുറിയാണ്,
മുഴുത്തൊരു ഭ്രാന്ത്
തള്ളിത്തുറക്കും വരെ.

2019, ഒക്‌ടോബർ 23, ബുധനാഴ്‌ച

നീ തോർന്ന വഴി.
ആകാശം കുടഞ്ഞിട്ട്,
ചില്ലയൊഴിയുന്നു
പാട്ടൊച്ചകൾ.
ചിറകു മുറിക്കുന്നു,
കാറ്റിൻ വിരലുകൾ.
ഞാനെന്ന ഒച്ചയിൽ
തെന്നിവീണു മുറിഞ്ഞ് 
ഒറ്റയ്ക്കു കറുക്കുന്നിരുട്ട്.

2019, ഒക്‌ടോബർ 21, തിങ്കളാഴ്‌ച


ഒരു തണുത്ത
വൈകുന്നേരം,
മുട്ടോളമെത്തുന്ന
അഴിച്ചിട്ട തലമുടിയിലെ
കാച്ചെണ്ണയിൽ മുങ്ങി-
മരിച്ചതാണെന്റെ പറമ്പിലെ
കൽപ്പടവിരുന്ന കുളം.
എടുത്തു കിടത്തുമ്പോൾ,
നെറ്റിയിൽ ചുവന്ന പാട്.
കൊള്ളിപോലെ ചുരുണ്ട്,
മരവിച്ച ദേഹം.
കൂടി നിന്നവർ
തമ്മിൽത്തമ്മിൽ പറഞ്ഞ്,
നെടുവീർപ്പിടുന്നുണ്ടായിരുന്നു.
തെളിനീരായിരുന്നത്രെ
കണ്ട നാൾ മുതൽ.
കരിഞ്ഞുണങ്ങിയും
വീണ്ടും തളിർത്തും
ഒരു കുഞ്ഞു തുളസിച്ചെടി
തന്നത്താൻ നനഞ്ഞ്
ഇളകിയ വെട്ടുകല്ലിനടുത്ത്
നോക്കി നിൽപ്പാണിന്നും,
ഒറ്റയ്ക്ക്.

                          

2019, ഒക്‌ടോബർ 20, ഞായറാഴ്‌ച

നീയായ്
പതിഞ്ഞ,
ശ്വാസതാളങ്ങളുടെ
ആവൃത്തികൾ
മുറ തെറ്റാതെ-
യെണ്ണിയെടുക്കുന്നു,
അടുക്കളച്ചുവരിലെ
നിലച്ചുപോയ
സൂചികളിൽ നിന്ന്
ഘടികാരത്തെ
കൃത്യമായി
വായിച്ചെടുക്കുന്നതു-
പോലെ.

എന്റെയാകാശ-
പത്രത്തിന്റെ  
ചുരുക്കെഴുത്തായി 
നിന്നെ
പുനർനിർമ്മിക്കാനാ-
വില്ലെന്നിരിക്കെ 
ഛായാപതേ,
ഞാനൊരനാകാശയാകുന്നു.

ഓർമ്മയെന്നു ഞാനും 
സ്വപ്നമെന്നവളും 
വെളിച്ചപ്പെട്ട്,
ഒരുമിച്ചൊരു
കടംകഥയിൽ മുറിഞ്ഞ്,
വിരൽ കൊഴിച്ചൊഴുകുന്ന  
രണ്ടു വാഗ്ദേശങ്ങളാകുന്നു.

2019, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

മണമറ്റ്,
നിലയറ്റുപോയ 
വാക്കിനോട്,
നാളെ
നമ്മളൊരു
പൂവാകുമെന്ന്,
അതിന്റെ
പൊരുളാകുമെന്ന്,
കാറ്റു പതിച്ചൊരു
ചില്ലയിലിരുന്ന്
മുറിയാത്ത
ഒരനക്കം തേവി,  
വിത്തു വിതക്കുന്നു
ഒരിരട്ടവാലൻ കിളി.

2019, ഒക്‌ടോബർ 17, വ്യാഴാഴ്‌ച

നിലാവിനെ
മടിയിൽക്കിടത്തി,
നിഴൽ ചാരിയിരുന്ന്
മുടിയിഴകളാകെ 
വകഞ്ഞു-
നോക്കുന്നിരുട്ട്.
മറഞ്ഞുപോയൊരു
നക്ഷത്രത്തെ
ഒരറ്റം കൊണ്ടെങ്കിലും
തൊട്ടേക്കുമെന്ന്,
ഇറ്റിറ്റു വീഴുന്നു 
മുറിഞ്ഞ വിരലുകൾ.

2019, ഒക്‌ടോബർ 16, ബുധനാഴ്‌ച

കുളിച്ചിറങ്ങിയ
വിടർന്ന രാവിന്
ചൂടാൻ,
മേഘങ്ങളെ
കുരുക്കഴിച്ചെടുത്ത് 
നീയിപ്പോൾ
മാല കോർക്കുകയാവും.

കാറ്റേ,
നീയെന്റെ
അഴിഞ്ഞുലഞ്ഞ
ചുണ്ടിൽ നിന്ന്,
ഇന്നലെയൊടിച്ചെടുത്ത 
നിറഞ്ഞ ചില്ലയുടെ
ഇലപ്പച്ചയിലിപ്പൊഴും
തുടിക്കുന്ന
നനഞ്ഞ ശ്വാസത്തെ,
ഒരു ചാറ്റൽ മഴയായ്
എന്നിലേയ്ക്കുതിർത്തിട്.

കനൽപ്പാടിനിപ്പുറം

മുറിഞ്ഞുപോയ
ദേശമെന്നാണ്
അവസാനമായി
നീയെന്നോടു പറഞ്ഞത്.

വറ്റിപ്പോയ മഴ,
ദൂരെയേതോ
ഭൂഖണ്ഡത്തിലേയ്ക്ക്
വഴിവെട്ടിത്തെളിച്ച് 
ഒഴുകിപ്പോയ
കാടിന്റെ പച്ച,
തിരികെയെത്താത്ത
കിളിയൊച്ചകൾ,
കാറ്റെത്തിനോക്കാത്ത
തണലിടങ്ങൾ,
മേലാകെ തുളവീണ
ആകാശനീല,
കലിതുള്ളി വിറയ്ക്കുന്ന 
കടൽ വിരലുകൾ.

അപ്പോൾ,
തോറ്റുപോയൊരു
ദേശവാസിയുടെ
പരാജയകാരണങ്ങൾ
ഒന്നൊന്നായി
ചികഞ്ഞെടുത്ത്
നിലയില്ലാത്തൊരു
കുഴിവെട്ടി,
ഞാനെന്നെയതിൽ
കനൽ കോരിയിട്ട്
മൂടുന്ന നേരം.
 
കറുത്തിരുണ്ട
രാത്രിയുടെ 
ഗർഭത്തിനുള്ളിൽ
നമ്മളാരെന്ന ചോദ്യത്തിൽ
തല പുകച്ചിരിക്കുന്ന  
നിലാവ്.

നമ്മൾ
വാക്കും മണവുമാകാതെ
പിരിഞ്ഞവർ.
ഒരു പൈദാഹത്തിലും
നിറയാതെ പോയ
ഒരു തുടം വെള്ളം.

'നമ്മൾ,
തോറ്റുപോയൊരു ജനത.'

2019, ഒക്‌ടോബർ 15, ചൊവ്വാഴ്ച


കാറ്റ്, 
കുടഞ്ഞിട്ടു പോകും
ഉറവ പൊട്ടാൻ
ഒരു വരി.
പെയ്തൊഴിയുന്ന
ഓരോ
പകലിരവിലും 
തെളിഞ്ഞു വരും,
കാടായ് നിറഞ്ഞൊ-
രോർമ്മയുടെ
വെയിലിന്റെ മണമുള്ള
പച്ച ഞരമ്പ്.

2019, ഒക്‌ടോബർ 13, ഞായറാഴ്‌ച

കാഴ്ചയില്ലാത്ത
വാക്കുകളുണ്ട്. 
ഇരുട്ടറിയാതെ
ഉണരുന്നത്.
നിറമായ് പറക്കാൻ
ഒരു തൂവലെന്ന്
വെളിച്ചത്തിനോടിരന്ന് 
നിഴലായവർ.

മാളത്തിനുള്ളിലിരുന്ന്
സ്വാസ്ഥ്യത്തിന്റെ
ഇരട്ട നാവ് 
നീട്ടിയെറിഞ്ഞ്
നിങ്ങളവരെ
മരണമെന്നു തീണ്ടരുത്.

പിറക്കാനിരിക്കുന്ന
കവിതയിൽ
അവർ
ഒരു വരിയായ് 
വെളിച്ചപ്പെട്ടേക്കാം.

2019, ഒക്‌ടോബർ 12, ശനിയാഴ്‌ച

വരവർണ്ണ

പതിവുപോലെ
നമ്മളിന്നും
വരയ്ക്കാനിരിക്കുന്നു.

വെള്ള,
മഞ്ഞ,ചുവപ്പ്
നിരത്തി വെച്ച് 
നീ തൂവൽ കുടയുന്നു.
കാടും പുഴയും വാനവും
എങ്ങനെയാണ് 
പച്ചയും നീലയുമില്ലാതെയെന്ന്
ഞാൻ
നോക്കിയിരിക്കുന്നു.

എന്റെ പുഴ
ഉണരുന്നതിനുമുമ്പേ
നിന്റെ കടൽ
തിരയിളക്കുന്നു.
എന്റെ പച്ചയിൽ
ഒരില തളിർക്കുമ്പോൾ
നിന്റെ മരക്കൊമ്പ്
ഒരൂഞ്ഞാൽ കെട്ടുന്നു.

ഞാനെന്റെ പുഴയെ
വാരിയെടുത്ത് 
ദാവണിയാക്കുമ്പോൾ   
നീയൊരു വിണ്‍മണ്ഡലം 
വിരിച്ചിടുന്നു.

നമ്മൾ,
കറുത്ത പൊട്ടുകളായ്
നീലയിലേക്ക് ചിറകടിക്കുന്നു.

2019, ഒക്‌ടോബർ 11, വെള്ളിയാഴ്‌ച

വഴിമുട്ടിയ 
യാത്രയുടെ
കാലടികൾക്കുള്ളിൽ
ഞെരിഞ്ഞമരുന്ന
മണൽത്തരികളുടെ
ഞരക്കം.

ഉറങ്ങാത്ത
വഴിവിളക്കിനെ
പൊതിഞ്ഞ്
ഈയാംപാറ്റകളുടെ
കൂട്ടക്കരച്ചിൽ.

പേരു പതിഞ്ഞ
ദേശത്തിന്റെ
ഉൾവഴിയിൽ നിന്ന്
നീക്കം ചെയ്യപ്പെട്ട
കാലുകൾ,
കുഴി കുത്തി
നട്ടുവെയ്ക്കുന്നു
ഇരുട്ടിന്റെ വിരലുകൾ.

മുളച്ചുവരും,
നിശബ്ദതയുടെ
പുറംതോടു പൊട്ടാത്ത
ഒരൊറ്റക്കാൽപ്പച്ച.

കേട്ടിരുന്നു
ഇതുവരെ കേൾക്കാത്ത
പതിഞ്ഞൊരീണത്തിൽ.
തിരികെ വിളിച്ചു നോക്കി
ഓരോ തവണയും
ഒന്നിൽനിന്ന്
മറ്റൊന്നിനെ അന്യമാക്കുംവിധം
വേറിട്ടു നിൽക്കുന്നു.
ഒടുവിൽ
ഞാനെന്നെത്തന്നെ
വിളിച്ചുനോക്കി.
എനിക്കുപോലും
ഒരേയീണത്തിൽ വിളിക്കാൻ
ആവാത്തവിധത്തിൽ
എന്റെ പേര്
പലതായിരിക്കുന്നു.

2019, ഒക്‌ടോബർ 8, ചൊവ്വാഴ്ച

നിന്റെ ശ്വാസം
മേഞ്ഞ്,
എന്റെ ചുണ്ടിലെ
കിനാക്കൂട്.

വിരിയുമൊരിക്കൽ,
നമ്മളടവെച്ച
വാക്കിന്റെ മുട്ടകൾ.

വാരിക്കൂട്ടി
നിരത്തിവെച്ച,
വേഗത്തിന്റെ
പച്ചയായ
കഷണങ്ങൾ.

ശ്വാസതാളങ്ങൾ
ഇഴപിരിയാതെ
കോർത്ത്
പാളമുണ്ടാക്കി,
ഒരിരമ്പമെന്ന്
ചെവിയോർത്തിരുന്ന
നേരായ നേരങ്ങൾ.

ഉച്ചസ്ഥായിയിൽ 
കേൾക്കാം,
തളർന്നു വീണ്
ചതഞ്ഞരഞ്ഞ
മുറിവുകളുടെ ഒച്ച.

നീ/ ഞാനല്ലാത്തതെല്ലാം പിന്നെ ഞാനും.

നമ്മൾ 
ജീവപര്യന്തം
ശിക്ഷിക്കപ്പെട്ട തടവുകാർ.
രണ്ടു ദേശങ്ങളിൽ നിന്നെത്തി
ഒരു മതിലിനിരുപുറം നിന്ന്
ശ്വാസവേഗംകൊണ്ട്
കണ്ടെടുക്കപ്പെടുന്നവർ.

നിനക്ക്  കടലിന്റെ
ആഴമെന്ന്,  
എനിക്ക് ആകാശത്തിന്റെ
നീലിമയെന്ന്,
അകം പുറമൊന്നായ
നമ്മളെന്ന കവിതയായ് 
വായിക്കപ്പെടാൻ
വാക്കു തേടുന്നവർ.

ഞാനൊരുക്കുന്നു തടം
നീ നനയ്ക്കുന്നു വെയിൽ 
നമുക്കു  മണമുണ്ണാൻ
ഒരു തികഞ്ഞ പൂവ്.

മഞ്ഞുതുള്ളി തൊട്ട്
നിനക്കെന്നെയും
സാന്ധ്യമേഘം തൊട്ട് 
എനിക്കു നിന്നെയും
വരച്ചു വെയ്ക്കാനൊരു  
പുഴയുടെ കാൻവാസ്
നിവർത്തിവെയ്ക്കുന്നു
മഴവിൽ വിരലുകൾ.

കിഴക്കുനിന്നൊരു
നിറതൂവൽ,  
ആകാശവിത്തുമായ്
പറന്നെത്തുന്നതു കാത്ത് 
കണ്ണുകൾക്കടയിരിക്കുന്ന, 
പരോൾ കൊതിക്കാത്ത
രണ്ടു തടവുകാർ.
_______________________________

2019, ഒക്‌ടോബർ 7, തിങ്കളാഴ്‌ച

യാത്രിക

നക്ഷത്രപ്പൂക്കളെ 
അടരാതിറുക്കാൻ   
ചന്ദ്രനെ പാകി 
ആകാശതൈയൊന്ന്  
മുളപ്പിച്ചെടുക്കുന്നു.

അവിടെ 
മഞ്ഞു മെഴുകിയ
തിണ്ണയുള്ളൊരു
തൂവൽ മേഞ്ഞ വീട്.

കുളിരു പുതച്ചുനിന്ന് 
കാറ്റു മെതിക്കുന്ന മുറ്റം.

ഞാനിതാ പൂത്തെന്ന്
ചുവന്നു തുടുത്ത്
നിറചിരിയായി ചില്ലകൾ.

ശരറാന്തൽ 
നന്നായി തുടച്ചുമിനുക്കി 
തിരി കത്തിക്കുന്ന 
മിന്നാമിനുങ്ങുകൾ.

നിലാക്കുരുക്കിട്ട്
ഊഞ്ഞാൽ കെട്ടുന്ന 
മേഘക്കിടാത്തികൾ. 

ആയത്തിലാടെന്ന് 
പാട്ട് കുടഞ്ഞിട്ട്  
കൂട്ടംതെറ്റാതെ പറവകൾ. 

ഒരുനാൾ
താഴേമുറ്റത്തു കണ്ടേക്കും
പൂമ്പൊടികളുടെ 
കളമെഴുത്ത്.

അന്ന് 
നീയെന്നു തൊട്ട്
ഞാനെന്നെണ്ണി 
ഊഞ്ഞാലുറങ്ങുന്ന 
ചില്ല ചായ്ച്ചു ചായ്‌ച്ച്
നമ്മളിറങ്ങും  
വെളിച്ചം തൊട്ടെടുത്ത്  
കണ്ണെഴുതാൻ.

2019, ഒക്‌ടോബർ 6, ഞായറാഴ്‌ച

പാതി കെട്ട 
വാക്കിന്റെ
തിരിയിലിരുന്ന്
ഇരുട്ടു തെറുക്കുന്നു,
വെയിലു കുടിച്ച്
ചുണ്ടു മുറിഞ്ഞ
ദേശാടനക്കിളി.

കത്തുകയല്ല 
വെയിൽ.
സ്വയമെരിഞ്ഞ്,
ഒടുങ്ങുകയാണ്.

നിലയറ്റ
ഒഴുക്കിന്റെ
വക്കത്തിരുന്ന്
ആകാശം തൊട്ട
വാക്കുകൾക്ക്
അരിമണി വിതറുന്നു.

ആദ്യക്ഷരം
ചൊല്ലി
നീ തന്ന നനവിനെ
പ്രാണനിൽ
തുടിയായെടുത്ത്
ചിറകു കുടഞ്ഞ്
കാറ്റിനുമീതേ പറന്ന്
ഞാനൊരു
മഴമേഘത്തിന്
ചുണ്ടു വരയ്ക്കുന്നു.

2019, ഒക്‌ടോബർ 5, ശനിയാഴ്‌ച

ഇരുട്ടിനോട്
കാണാൻ
മുഖം ചോദിക്കരുത്.
ഇനിയും കറുക്കാൻ
മഷിയില്ലെനിക്കെന്ന്
വിതുമ്പിയേക്കും.
അവൾ
ഒരു കാടിന്റെ
ശ്വാസത്തിലും   
ചൂടായ് പതിയാതെ
ഒരു പൂവിതളിലും 
നിറമാകാതെ
അടർന്നു വീഴുന്നവൾ.

2019, ഒക്‌ടോബർ 4, വെള്ളിയാഴ്‌ച

ഓർമ്മയില

ഇലപ്പച്ചകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന
മഞ്ഞുതുള്ളികൾ.
കുരുത്തക്കേടിന്റെ വിരലുകളായ് 
അവരെ  ഉതിർത്തിട്ടുപോകുന്ന
ചുരം കയറിവരുന്ന കാറ്റ്.
താഴെ,മണ്ണിന്റെ ചുണ്ടുകൾ പോലെ
വിടരുന്ന കരിയിലകൾ.
അവർ മീട്ടുന്ന അഭൗമമായ സംഗീതം.
കേട്ടതിൽവെച്ചേറ്റവും മോഹനം.
ഏതു ലിപിയിലെയേതക്ഷരങ്ങളടുക്കി
അതിനെ ചിട്ടപ്പെടുത്തുമെന്നറിയാതെ 
ഭ്രാന്തമായ ഒരാനന്ദത്തിൽ ഞാനില്ലാതായ  
നിമിഷങ്ങൾ.
ചില്ലകളിൽ കലമ്പൽ കൂട്ടുന്ന കുഞ്ഞു
കിളികൾ.
ഞെട്ടിയെഴുന്നേറ്റു തിരക്കിന്റെ
ജനലഴികൾക്കുള്ളിലേയ്ക്ക്.കൂടെ
അരിച്ചിറങ്ങി,അകത്തേയ്ക്കു വന്ന്
തൊട്ടുരുമ്മിനിൽക്കുന്ന തണുപ്പ്.

മണ്ണോട് ചെവിചേർത്തിരുന്ന്,പ്രകൃതിയും
പ്രണയവും രണ്ടെല്ലെന്ന് എഴുതിനിറച്ച
പുലർവേളകൾ.

പറന്നുചെന്ന് കൂട്ടിക്കൊണ്ടു വരാറുണ്ട്. മഞ്ഞുപെയ്യാത്ത എന്റെ നേരങ്ങളിൽ 
നിറഞ്ഞുപെയ്യാൻ.

നഷ്ടപ്പെടുമ്പൊഴും കണ്ടെടുക്കുമ്പൊഴും
നിന്നിലെന്താണിത്രയും ഈർപ്പമെന്ന്
കൈക്കുള്ളിൽ നനയുന്നു ഒരു വെളുത്ത
തൂവാല.