2012, നവംബർ 16, വെള്ളിയാഴ്‌ച

ഒസ്സ്യത്ത്
#

പകലിന്റെ നീളം
നിദ്രകൊണ്ട്
വെട്ടിക്കുറയ്ക്കുകയാണെങ്കില്‍ ,

അന്തിത്തിരി കത്താതെ
നിലവിളക്കില്‍
പച്ച പടരുകയാണെങ്കില്‍ ,


നുരഞ്ഞുപൊങ്ങുന്ന രാഗവീചികള്‍ക്കുനേരെ
കാതുപൊത്തിപ്പിടിച്ച്‌
അസഹിഷ്ണുവാകുന്നുവെങ്കില്‍ ,


കാത്തുകിടക്കുന്ന ആട്ടുകട്ടില്‍
കാറ്റിലാടിയാടി
പതിയെ കരയുകയാണെങ്കില്‍ ,

പാറുന്ന ശലഭമിഥുനങ്ങളുടെ
ചലന വേഗം
നിര്‍വികാരതകൊണ്ടളക്കുകയാണെങ്കില്‍ ,


മുഖത്തെ മഴത്തുള്ളികള്‍
വടിച്ചെറിഞ്ഞ്
മേലേനോക്കി കയര്‍ക്കുകയാണെങ്കില്‍ ,

നിന്റെ മുടിയിഴ തലോടാതെ
എന്റെ വിരലുകള്‍
മരവിച്ചിരിക്കുകയാണെങ്കില്‍ ,

മകനേ ,
നീയെനിക്ക്
ദയാവധത്തിന്റെ
പുണ്യം തരിക .
#

2012, ഒക്‌ടോബർ 24, ബുധനാഴ്‌ച

അക്ഷരം സമം അമൃതം

ഹരിശ്രീ ഗണപതയെ നമ: അവിഘ്നമസ്തു :...............




വിരല്‍ തൊട്ട് , അക്ഷരങ്ങള്‍ വായിച്ചതും അക്ഷരങ്ങള്‍ പെറുക്കി വെച്ച്
വാക്കുകള്‍ ഉണ്ടാക്കിയതും വാക്കിനര്‍ത്ഥം തെരഞ്ഞതും ഓര്‍മയിൽ
തിളങ്ങി നില്ക്കുന്ന മനോഹരചിത്രങ്ങള്‍ .

ഗുരുക്കന്മാര്‍ തിരഞ്ഞെടുത്തു തന്ന വാക്കുകള്‍ പെറുക്കിക്കൂട്ടി അന്നുണ്ടാക്കിയ
സ്വപ്നക്കൂട്  .ഇന്നും നോക്കിയിരിക്കുന്നു, അന്നത്തെ ആ കുഞ്ഞിന്റെ
അതേ  വിസ്മയത്തോടെ.......

എഴുതാന്‍ , വായിക്കാന്‍ , കേള്‍ക്കാന്‍ ഇഷ്ടമില്ലാത്ത , അര്‍ത്ഥമറിയുന്ന
അനവധി വാക്കുകള്‍ ഇന്നും !

തറ , പറ , പന , തല , വല യിലൂടെ , അമ്മ എനിക്ക്  എന്നും കാച്ചിയ
പാല്‍ തരുമെന്നും മുറ്റത്തൊരു മൈനയെന്നും കൂട്ടി വായിച്ച് , ആമയും
മുയലും പന്തയം വച്ചതും ആന തുന്നല്‍ക്കാരനെ വെള്ളം ചീറ്റി ,പകരം
ചോദിച്ചതും വായിച്ചുരസിച്ച് അക്ഷരങ്ങളിലൂടെ പിന്നെ ഒരു വിശാല -
ലോകത്തേയ്ക്ക് .........അക്ഷരം അമൃതമാണെന്നറിഞ്ഞുകൊണ്ട് !

ഏതോ  ഒരു ശുഭനിമിഷത്തിൽ , ആരോടും സഹായം ചോദിക്കാതെ ,
ഒറ്റയ്ക്ക്  അക്ഷരങ്ങൾ പെറുക്കിയെടുത്ത് , ചേർത്തുവച്ച്  വായിച്ച വാക്ക് .
ഏതായിരിക്കും ആ വാക്ക്  ? സ്വർഗീയമായ ആനന്ദം പകർന്നുതന്ന
ആ വാക്ക് .......ഒരു സ്വപ്നത്തിൽ  കടന്നുവന്നെങ്കിൽ ...............!!!!!

#







2012, ഒക്‌ടോബർ 22, തിങ്കളാഴ്‌ച

വിരല്‍ തൊടുംവരെ ...

ഒച്ചയുണ്ടാക്കിയിക്കിളിയിട്ടൊരാ
കുഞ്ഞുകാലിലെ വെള്ളിക്കൊലുസ്സുകള്‍ ,

കാറ്റിലാടി കൊതിപ്പിച്ചു നിന്നൊരാ
നാട്ടുമാവിന്റെ കന്നിക്കിടാത്തികള്‍ ,

സ്വപ്നസഞ്ചാരവീഥിയില്‍ പൂത്തൊരാ
സൂര്യനും ചോരചിന്തിയ  സന്ധ്യയും ,

കണ്ടതെല്ലാം മനക്കണ്ണില്‍ത്തെളിയുവാന്‍
നീട്ടണേ വിരല്‍ ; ഞാനൊടുങ്ങുംവരെ .




                     

2012, ഒക്‌ടോബർ 21, ഞായറാഴ്‌ച

'' വരദാനം തരൂ സൂര്യാ ...........''



കാവ്യലോകത്തെ  അതികായന്‍ കവി അയ്യപ്പന്റെയും ,
കാത്തുകാത്തുനിന്ന്  മുഴങ്ങിയ ആചാരവെടികളുടെയും
ഓര്‍മ്മയ്ക്ക്  ഇന്ന്  രണ്ടു വയസ്സ്  തികയുന്നു .







'' വീടില്ലാത്തൊരുവനോട്
വീടിനൊരു പേരിടാനും
മക്കളില്ലാത്തൊരുവനോട്
കുട്ടിക്കൊരു പേരിടാനും
ചൊല്ലവേ നീ കൂട്ടുകാരാ
രണ്ടുമില്ലാത്തൊരുവന്റെ
നെഞ്ചിലെ തീ  കണ്ടുവോ
പുരയില്ലാ വീടില്ലാ ..............''

അക്ഷരലോകത്തൊരു കൊട്ടാരം പണിതുവെച്ച് ,
 'പൂവിലൂടെ തിരിച്ചുപോയ ' അതിസമ്പന്നന്‍ .......

'' പൂക്കാത്ത മരത്തിനൊരു
പാട്ടു നീ പാടുക
പച്ച നിറത്തിനെ
മാമ്പഴമാക്കുക
.......................
വീണ്ടെടുക്കുക
നെഞ്ചില്‍ നിന്നമ്പിനെ
വീണ്ടും
കൊയ്യുക
എന്റെയീ
കണ്ണുകള്‍  ''

                   '' സ്നേഹിതാ ,
                 കാലത്തെക്കുറിച്ചു  പറഞ്ഞത്
                 ഏകവചനത്തിലെടുത്താല്‍ മതി
                 ഞാന്‍ പറഞ്ഞത്  നിന്നെക്കുറിച്ചാണ് .''


             




2012, ഒക്‌ടോബർ 16, ചൊവ്വാഴ്ച

'അസിധാര'

കൂടിച്ചേർന്നു നിന്ന വ്രതത്തെ അറിഞ്ഞുകൂടാത്ത വ്രതങ്ങളുടെ കൂട്ടത്തിൽ
ഉപേക്ഷിച്ച് , വായനയ്ക്കൊടുവിൽ എടുത്തുവച്ച വാക്ക് ' അസിധാര '.
എവിടെയും കണ്ടതായി ഓർക്കുന്നില്ല . ചന്തം തോന്നി മടിയിലിരുത്തി
ഊരും പേരും പേരിന്റെ പൊരുളും ചോദിച്ചു . എന്തൊക്കെയോ പറഞ്ഞു .
എനിക്കൊന്നും പിടികിട്ടിയില്ല . സ്ഥലവും സന്ദർഭവും ഒക്കെ കൂട്ടിവച്ചുനോക്കി .
എന്തോ ഒരു പന്തികേട്‌ . ഒടുവിൽ അവളെ ശബ്ദതാരാവലിയുടെ മുന്നിൽ
കൊണ്ടു പോയി  . എന്റെ മടിയിലിരുന്ന പാവം കുട്ടിയാണോ ഇവൾ ....!!!
ഞാനൊന്നു ഞെട്ടി .
നിലത്തുവയ്ക്കില്ല ഞാനിവളെ . അവൾ കൊണ്ടു പോയ വഴികൾ ,അവളുടെ
കുഞ്ഞുകവിൾ നുള്ളി നോവിച്ച് , ആ ഇളം ചുവപ്പിനെ ഉമ്മ കൊടുത്ത് , കടും
ചുവപ്പാക്കി മാറ്റിയ നിമിഷങ്ങൾ ! എങ്ങനെ മറക്കാൻ .......

വാക്കിനോളം ചന്തമില്ലൊരു വരയ്ക്കും വർണത്തിനും                   
                   
(അസിധാര',വാളിന്റെ വായ്‌ ത്തല  എന്നര്‍ത്ഥം.അസിധാരയ്ക്ക് പിന്നില്‍ ഒരു
വാക്ക് ചേര്‍ന്ന്  അസിധാരാവ്രതം ആയാലോ ......കാമോദ്ദീപങ്ങളായ സകല
 ശൃംഗാരോപകരണങ്ങള്‍ കൊണ്ട് അലംകൃതമായ ശയ്യാഗൃഹത്തില്‍ മനോമോ -
 ഹനങ്ങളായ വേഷാലങ്കാരങ്ങള്‍ കൊണ്ട് ഹൃദയഹാരിണിയായ ഭാര്യയോട്
സരസസല്ലാപം ചെയ്ത്  കാമവികാരസ്പര്‍ശം കൂടാതെ ഏകശയ്യയില്‍ കിടക്കുക
എന്ന വ്രതം (വാളിന്റെ മുനയില്‍ നില്‍ക്കുന്നതുപോലെ അത് ദുഷ്ക്കരമായ കാര്യം
എന്നര്‍ത്ഥം .)
അശ്വമേധം ചെയ്ത  കാലത്ത്  ധര്‍മപുത്രര്‍  ഒരു വര്‍ഷം ഈ വ്രതം അനുഷ്ടിച്ചു
എന്ന്  പുരാണം .

നീ
അസിധാരാവ്രതം മുടക്കിയ ആഗ്രഹം
ഞാൻ
പിഴച്ചുപോയ കല്ലുവീണ പിതൃത്വത്തിന്റെ ജലാശയം .

...കവി അയ്യപ്പൻ
( ദുരവസ്ഥ )
          
അനാഥരായി   അലയാന്‍ വിട്ട വാക്കുകളോടും മോഹിപ്പിച്ച് , കരയിച്ച
 വാക്കുകളോടും  മാപ്പിരക്കാന്‍ വേണമെനിക്കൊരു  ' വാക്ക് . '





2012, ഒക്‌ടോബർ 14, ഞായറാഴ്‌ച

വാതിലിനിപ്പുറം



'' പണ്ട്  ഓരോരുത്തര്‍ക്കും ധാരാളം വീടുകളുണ്ടായിരുന്നു .അയല്‍പക്കത്തെ
വീടുകളും സ്വന്തം വീടുകള്‍ പോലെതന്നെ . അവയുടെ മുന്‍ വാതിലുകള്‍ എപ്പോഴും
തുറന്നുകിടന്നിരുന്നു . അന്യഥാ ബോധമില്ലാതെ എവിടെയും എപ്പോഴും കടന്നു -
ചെല്ലാമായിരുന്നു .ഇന്ന് എല്ലാ വീടുകളുടെയും മുന്‍വാതില്‍ അടഞ്ഞു കിടക്കുന്നു .
അയല്‍പക്കത്തെ കൊച്ചുകുട്ടി വീട്ടിലേയ്ക്ക് വരുന്നത് കോളിംഗ് ബെല്‍ അടിച്ച്
അനുമതി കിട്ടിയതിനുശേഷം മാത്രം ''
................റഫീഖ്  അഹമ്മദ് .


ഇന്നും പലര്‍ക്കും സ്വന്തമായി ധാരാളം വീടുകള്‍ .ഒരു കുട്ടിക്കായി ഒന്നിലധികം
വീടുകള്‍ ...എല്ലാ വീടുകളുടെയും മുന്‍ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കുന്നു ..
.................കൊട്ടിയടയ്ക്കപ്പെട്ട മനസ്സിന്റെ  വാതായനങ്ങള്‍  പോലെ ............
പലപല കാരണങ്ങള്‍ ..കാലത്തിനു മുന്പേ കുതിച്ചെത്താന്‍ നെട്ടോട്ടമോടുന്ന
മനുഷ്യരുടെ ലോകം ...അവിടെ സ്നേഹത്തിനോ പരസ്പരവിശ്വാസത്തിനോ
ഒന്നും  സമയം തികയുന്നില്ല ..ലോകത്തെ  തന്നിലേയ്ക്കൊതുക്കുന്ന ജീവിതശാസ്ത്രം !


ഞാന്‍ ജനിച്ചുവളര്‍ന്ന നാട്ടിന്‍പുറത്തെ വീട്ടിലെ മുന്‍ വാതില്‍ മൂന്നുവര്‍ഷം മുന്‍പ്‌
വരെ സദാ തുറന്നു കിടന്നിരുന്നു . വീടിന്റെ ഓരോ കോണിലും നിറഞ്ഞു നിന്ന
അച്ഛന്റെ സാന്നിധ്യം , അമ്മയോട്  പറയുന്നുണ്ടാവും , 'കാലം നന്നല്ല , വാതിലടച്ച്‌
തഴുതിട്ടോളൂ ' എന്ന് ...അവിടെ അയല്‍പക്കത്തെ കുട്ടികള്‍ അനുമതിക്കായി
കാത്തുനിന്നിരുന്നില്ല . ഭിക്ഷക്കാരും വഴിതെറ്റി വരുന്നവരും അമ്പലപ്പിരിവുകാരും
അപരിചിതരും മാത്രം പുറത്തുവന്നു നിന്ന് ' ഇവിടാരുമില്ലേ ? ' എന്ന് ചോദിച്ചിരുന്നു .
തുറന്നു കിടക്കുന്ന വാതിലിന് കോളിംഗ് ബെല്‍ ഒരു അനാവശ്യവസ്തുവാണെന്ന്
അവരും തിരിച്ചറിഞ്ഞിരുന്നു .....


ചെന്നുകയറിയ വീടിന്റെ മുന്‍വാതിലും എപ്പോഴും തുറന്നുകിടന്നിരുന്നു !
ഉച്ചനേരത്ത്അച്ഛന്‍ കൂര്‍ക്കം വലിച്ചുറങ്ങുമ്പോഴും തുറന്നു കിടക്കുന്ന മുന്‍വാതില്‍ .
ഇന്നും വിരുന്നുകാരെപ്പോലെ വല്ലപ്പോഴും കയറിച്ചെന്ന് പൂട്ടിക്കിടക്കുന്ന
വാതില്‍ തുറന്നാല്‍ , രാത്രി ഉറങ്ങാന്‍ പോകുന്നതുവരെ വാതിൽ
തുറന്നുതന്നെ കിടക്കണമെന്ന്  എനിക്ക്   നിര്‍ബന്ധം .

മുന്‍വാതിലിലൂടെ അനുവാദം ചോദിക്കാതെ കടന്നുവരുന്ന പകലും ,തുറന്നിട്ട
ജനാലയിലൂടെ നക്ഷത്രങ്ങളെ കാണിച്ചുതന്ന് , അനുവാദം ചോദിക്കാതെ
ഉറക്കത്തിലേയ്ക്ക്  കൂട്ടിക്കൊണ്ടുപോകുന്ന രാത്രിയും....സ്വര്‍ഗത്തെക്കാള്‍ എത്ര
സുന്ദരിയാണ്  ഈ  ഭൂമി ....എനിക്ക് വല്ലപ്പോഴും സ്വന്തമാകുന്ന രാപ്പകലുകള്‍ .
എന്റെ ഇഷ്ടക്കാരായ ഈ രാപ്പകലുകളെ  പിന്‍മുറക്കാര്‍ക്ക്  കൈമാറണം ,
 ഇഷ്ടമെങ്കില്‍ ...ആവശ്യമെങ്കില്‍  അവരെടുത്തോട്ടെ .............


*******************



                                19 - 10 - 2012 - ലെ  മാതൃഭൂമി പത്രവാര്‍ത്തയാണിത്‌ .
                                ഈ പന്ത്രണ്ടുവയസ്സുകാരന്‍  ഭവനഭേദനത്തിന് പോയവനല്ല .
                                പന്തെടുക്കാന്‍ വീട്ടുവളപ്പില്‍ കയറിയതാണ് . കഷ്ടം !!!!!!
                                കാലം ഇന്നത്തെ മനുഷ്യനെ നോക്കി പകച്ചു ഓടുകയാണ് .



2012, ഒക്‌ടോബർ 9, ചൊവ്വാഴ്ച

Mercy അഥവാ ദയ അഥവാ കനിവ് .

                                                               
http://www.youtube.com/watch?v=3wk5aqCm9Ys


'' കാറ്റും മഴയും വെയിലും  മഞ്ഞും  കൂട്ടാക്കാതെയിതാരോ ...''
ദയാബായി .........................
ഈ പുസ്തകം തുറന്നു നോക്കിയാല്‍ ജീവിതം എന്ന വാക്കിന്റെ ശരിയായ
അര്‍ത്ഥം തെളിഞ്ഞു കാണാം .

മാധ്യമങ്ങളിലൂടെ കണ്ടും കേട്ടും അവരോടൊപ്പം നടന്ന് , കാലുകള്‍
വിണ്ടുകീറിയപ്പോഴൊക്കെ , നേരില്‍ കാണാന്‍ , ഒന്നു മിണ്ടാന്‍ ഒരുപാട്
മോഹിച്ചു .

ഇന്ന്  ആ വാക്കുകള്‍ ...അതിലെ ആര്‍ദ്രത , സ്ഥൈര്യം .....ഒരു നിമിഷം
കൊണ്ട് , ആ ശബ്ദത്തില്‍ ലയിച്ച്.... ഞാന്‍ പറന്ന് ബറൂളില്‍  എത്തി .

ചൂഷണം ചെയ്യപ്പെടുന്ന ആദിവാസി സമൂഹത്തിനുവേണ്ടി ജീവിതം
സമര്‍പ്പിച്ച്‌ , അവര്‍ക്കായി ഒറ്റയ്ക്ക്  പടവെട്ടുന്ന ധൈര്യശാലി .പ്രകൃതിയെ
സ്നേഹിച്ച് , സഹജീവികളെ സ്നേഹിച്ച് , വരും തലമുറകള്‍ക്ക് , മരിക്കാത്ത
ഭൂമിയെ കൈമാറാനായി  ഒരു  ജീവിതം .

രാസവസ്തുക്കളും കീടനാശിനികളും നിരോധിച്ചിരിക്കുന്ന സ്വന്തം മണ്ണില്‍
നെല്ലും ഗോതമ്പും ചോളവും ഞവരയും നാരങ്ങയും ചെറിയും എന്നല്ല
ഭക്ഷ്യയോഗ്യമായതെല്ലാം വിളയിച്ചെടുക്കുന്നതിന്റെ  പിന്നിലെ ശാസ്ത്രം
ലോകത്തെ ബോധ്യപ്പെടുത്തി  ഭൂമിയോട്  കാട്ടുന്ന ' ദയ .'

കേരളം മരിക്കാതെ, വളരണമെങ്കില്‍  ഒരു മരുന്നേയുള്ളൂ , അത്  കാര്‍ഷിക
വിപ്ലവമാണെന്ന എന്റെ  എളിയ അഭിപ്രായപ്രകടനത്തോട്  അവര്‍
 പ്രതികരിച്ചത് , ''ഇപ്പോള്‍ നമ്മള്‍  നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
 കൃഷി രീതികള്‍ അല്ല വേണ്ടത് .ആദിവാസികളുടെ കൃഷി ശാസ്ത്രമാണ്
 നമ്മള്‍ പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതും അതാണ്‌  നമ്മള്‍
പിന്തുടരേണ്ടതും .'' സംഭാഷണം അവസാനിപ്പിക്കുമ്പോള്‍ , ആ
 മണ്ണിന്റെ  പ്രിയപുത്രിയെ ഞാന്‍ മനസ്സാ  നമിച്ചു .

കടല്‍  മഴ പെയ്യിക്കുന്നത് കരയ്ക്കുവേണ്ടി . അതറിയാതെ നമ്മള്‍ മഴവെള്ളം
കടലിനു തന്നെ  തിരിച്ചു കൊടുക്കുന്നു . ദാഹം ശമിക്കാതെ ഞെളിപിരി
കൊള്ളുന്ന കര . കലിതുള്ളുന്ന  കടലിന്റെ ഒരു  നഖപ്പാട്  മതിയാവും
' പരശുരാമന്‍   മഴുവെറിഞ്ഞു  നേടിയ പുണ്യഭൂമി ' പുരാണത്തില്‍ നിന്ന്
 ചരിത്രത്തിലേയ്ക്ക്  ഒഴുകിപ്പോകാന്‍ .

ഭൂമിയുടെ ദഹനവ്യവസ്ഥയെ തകിടം മറിക്കുന്ന ഉപഭോഗ സംസ്കാരം .
ഇടയ്ക്കിടെ  ഉരുള്‍ പൊട്ടിയും  നീരുറവകള്‍  വിഴുങ്ങിയും പ്രതിഷേധിക്കുന്ന
ഭൂമി .

ഭൂമിയോട്  ദയ കാണിക്കുക . അവള്‍  കനിഞ്ഞു തരും നീരുറവകള്‍ ....
ദയാബായിക്കെന്ന പോലെ !

ദയാബായി എന്ന പുസ്തകം മടക്കി വച്ച്  ഞാനെന്ന പുസ്തകം ഒന്നു
തുറന്നു നോക്കി . ജീവിതം എന്ന വാക്ക്  കണ്ടു . പക്ഷെ  അതിന്റെ
അര്‍ത്ഥം തെളിഞ്ഞിട്ടില്ല ,   വായിക്കാനാവുന്നുമില്ല ...........

***********************************************

2012, സെപ്റ്റംബർ 4, ചൊവ്വാഴ്ച

ആചരിക്കേണ്ടവ..

 #

പ്രിയ സഖേ ,
വാവിട്ടു കരഞ്ഞ്
ഒറ്റയ്ക്ക്  വന്നവര്‍  നമ്മള്‍ .
നമുക്ക്  കാണാനും
നമ്മളെ  കാണാനും
ഉള്ളിന്റെയുള്ളിലൊരു
വിളക്ക്  കൊളുത്തിവെയ്ക്കണം .
വന്നുപോകുന്നവര്‍ക്ക്
വലംകൈ  വീശി ,
നറുപുഞ്ചിരിയോടെ
ഒരു  യാത്രാമൊഴി .
പൂവ്  തരുന്നവര്‍ക്കും
മുള്ള്  പാകുന്നവര്‍ക്കും
പറയാതെ  പോകുന്നവര്‍ക്കും
ഒരു കുമ്പിള്‍  പ്രാര്‍ത്ഥന .
വച്ചുനീട്ടിയും
ഞൊടിയിടകൊണ്ട്
തിരിച്ചെടുത്തും ,
മധുരം കയ്പായ്  മാറ്റുന്ന
മായാജാലക്കാരനെ
പരിഭവമേതുമില്ലാതെ
നീതിമാനെന്ന്  വാഴ്ത്തണം .
അങ്ങനെയെന്നാല്‍
ചിരിച്ചുചിരിച്ച്‌
നമുക്ക്  തിരിച്ചുപോകാം .



2012, സെപ്റ്റംബർ 3, തിങ്കളാഴ്‌ച

വെറുതെ ...

 #

 
കാടും  മേടും  തേടിയലയുന്ന
പൂക്കളുടെ ആത്മാക്കള്‍
വേനല്‍ച്ചൂടില്‍ കരയുന്നത് കേട്ട് ,
 മുറ്റം  ഉരുള്‍പൊട്ടി
ഒലിച്ചുപോകുന്നത്   നോക്കിനിന്ന് ,
'അത്തം  പത്തിന്  പൊന്നോണമെന്ന്
ഞാനും പാടി ..
വെറുതെ ....വെറുതെ !

മുറ്റത്തെ  പഞ്ചാരമണലില്‍
ഊക്കോടെ  മുറുക്കിത്തുപ്പി ,
പഴങ്കഥ ചൊല്ലിയ  മുത്തശ്ശിയെ  ഓര്‍ത്ത് ,
വിരലുകള്‍  പൊള്ളിച്ച
രുചിയോര്‍മകള്‍  നുണഞ്ഞ് ,
ഒരു  തെളിനീര്‍ പുഴ  തേടിയലഞ്ഞ് ,
ഊഞ്ഞാലിനൊരു   കൊമ്പ്  നോക്കി
നടന്ന്‌ ,നടന്ന് , തളര്‍ന്ന്
ഒടുവിൽ ഞാനൊരു  പാട്ട്  മൂളി  ,
വെറുതെ ....വെറുതെ !

മനുഷ്യർ
മൃതമാക്കിയ  സ്വപ്നങ്ങളുടെ
ശവപ്പറമ്പിനു  മേലെ
ചമ്രം പടിഞ്ഞിരുന്ന് , സദ്യയുണ്ട് ,
തൂശനില മടക്കി , മുറ്റത്തേയ്ക്കിറങ്ങി ,
മഴയോട് രഹസ്യമായി പറഞ്ഞു ,
 ' ഞാനും  കൊണ്ടാടി  ഒരോണം '
വെറുതെ ...... വെറുതെ !

#

2012, ഓഗസ്റ്റ് 14, ചൊവ്വാഴ്ച


ബീഹാര്‍ സ്വദേശിയായ അഭ്യസ്തവിദ്യനായ ഒരു യുവാവ് മലയാളികളുടെ കൈകളാല്‍
ഈയിടെ കൊല്ലപ്പെട്ടു ......അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ എത്തുംമുമ്പ് വര്‍ക്കലയില്‍
മുനി നാരായണപ്രസാദിനോടൊപ്പം 20 ദിവസത്തോളമുണ്ടായിരുന്നു ........അവിടത്തെ സര്‍വമതപ്രാര്‍ഥനയില്‍ നിന്ന് അയാള്‍ക്ക്‌ ഏറ്റവുമെളുപ്പത്തില്‍ ഹൃദിസ്ഥമായ പ്രാര്‍ഥനയായിരുന്നു ' ബിസ്മില്ലാഹി റഹ് മാനി റഹിം ' എന്നത് ..............ആധ്യാത്മിക ഗുരുക്കന്മാരുടെ അനുയായികള്‍ക്ക് രക്തദാഹികളായി പരിണമിക്കാന്‍ എത്ര കുറഞ്ഞ നിമിഷങ്ങളേ വേണ്ടു എന്ന് പരക്കെ തിരിച്ചറിയപ്പെടുന്ന ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലാണ് കേരള ഭരണകൂടം ഒട്ടകപ്പക്ഷിയെപ്പോലെ അതിന്റെ തല അവസരവാദ പരമായ വര്‍ഗീയതാ പ്രീണനന്റെയും സ്വജനപക്ഷപാതത്തിന്റെയും പൂഴിമണ്ണില്‍ നിയമവാഴ്ച്ചയെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് പൂഴ്ത്തിനില്‍ക്കുന്നു ..........ടി . പി .ചന്ദ്രശേഖരന്‍ വധത്തെ ശരിയായിത്തന്നെ അതിന്റെ എല്ലാ ഗൌരവത്തോടെയും കൈകാര്യം ചെയ്ത മാധ്യമങ്ങളാണ് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഒരു ആള്‍ദൈവത്തിന്റെ മുന്നില്‍ പഞ്ചപുശ്ചമടക്കി നില്‍ക്കുന്നത് ..............ഭഗവത്ഗീതയില്‍ രക്തചൊരിച്ചില്‍ ന്യായീകരിക്കപ്പെടുന്നത്‌ ധര്‍മയുദ്ധത്തിലാണ് .സത് നാം സിംഗ് ഒരു യുദ്ധവും ചെയ്തില്ല .
അയാള്‍ നിരായുധനും നിരാലംബനുമായിരുന്നു ................കരുണാമൂര്‍ത്തിയെന്നും സ്നേഹനിധിയെന്നുമെല്ലാം വിശേഷിപ്പിക്കപ്പെടുന്ന ഒരു സ്ത്രീയുടെ കണ്‍ മുന്നില്‍ നിന്ന് നായയെപ്പോലെ അടിച്ചിറക്കി മര്‍ദിക്കപ്പെട്ട ആ യുവാവ് മാനസികാരോഗ്യാശുപത്രിയിലെ
തറയിലൂടെ ഇഴഞ്ഞു കുളിമുറിയിലെ നിലത്തു വീണു കിടന്ന വെള്ളം നായയെപ്പോലെ നക്കിക്കുടിച്ചാണ് മരിച്ചത് ........................................................

------------- ശ്രീ . സക്കറിയ
( മാതൃഭൂമി ആഴ്ചപ്പതിപ്പ് )

കൊല ചെയ്യപ്പെട്ടത് ഒരു നിരായുധന്‍ .വാക്കുകളായിരുന്നു
ആയുധമെങ്കില്‍ , അവന്‍ ആരായിരുന്നു എന്ന് തെളിയിക്കാന്‍
അവന്‍ ജീവിച്ചിരിക്കണമായിരുന്നു .

ഒന്ന് വിരല്‍ ചൂണ്ടിയാല്‍ ,, ഉത്തരത്തിന്റെ മുനയൊടിച്ചാല്‍ ,,
തിരുത്താന്‍ ആവശ്യപ്പെട്ടാല്‍ അസഹിഷ്ണുക്കളും അസ്വസ്ഥരും
ആയിത്തീരുന്ന കാവല്‍ മാലാഖമാര്‍ , രാഷ്ട്രീയത്തിന്റെയും
മതത്തിന്റെയും കാവല്‍ മാലാഖമാരായി സ്വയം അവരോധിക്ക -
പ്പെട്ടവര്‍ . അവര്‍ക്ക് ദാഹം തീരണമെങ്കില്‍ എതിരെ വന്നു
നില്‍ക്കുന്നവന്റെ രക്തം കൂടിയേ തീരൂ .65 വര്‍ഷത്തെ
സ്വാതന്ത്ര്യാസ്വാദനത്തിന്റെ ബാക്കിപത്രം .

നഷ്ടം ഒരു കുടുംബത്തില്‍ മാത്രമായി എന്നേക്കുമായി
ഒതുങ്ങും .മറ്റുള്ളവര്‍ക്ക് കാണാനും കേള്‍ക്കാനും ദുരന്തങ്ങള്‍
ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടേയിരിക്കും .
മനുഷ്യരുടെ ഓര്‍മയ്ക്ക് ആയുസ്സ് കുറവാണെന്നും ചരിത്രത്തില്‍
മായം ചേര്‍ക്കാമെന്നും ആസൂത്രകര്‍ക്ക് നന്നായി അറിയാം

അഹിംസ , സത്യം , ത്യാഗം ,ധര്‍മം ഒക്കെയും കുഴിച്ചുമൂടിയ
ഈ മണ്ണില്‍ നിന്നുകൊണ്ട് , അമ്മമാരുടെ പെയ്തൊഴിയാത്ത
കണ്ണുകള്‍ കണ്ടില്ലാ എന്ന് നടിക്കാതെ നമുക്ക് നാളെ , ഈ
ഒരു ദിവസമെങ്കിലും ഉച്ചത്തില്‍ ഒന്ന് വിളിച്ചു പറയാം ,
' ഭാരത്‌ മാതാ കീ ജയ്‌ '

2012, ഓഗസ്റ്റ് 1, ബുധനാഴ്‌ച

മോക്ഷത്തിലേയ്ക്ക് ...

 #

എന്റെ പ്രണയമേ ,

ഞാന്‍ നുകരുന്ന
പൂവിന്റെ മണവും
കാറ്റിന്റെ സംഗീതവും
മഴയുടെ കുളിരും
നിനക്ക്  തരാം
പകരം
നിന്റെ ശ്വാസതാളത്തില്‍
എന്നെയൊന്നുറക്കുക .

#

2012, ജൂലൈ 29, ഞായറാഴ്‌ച

തലക്കെട്ടില്ലാത്തത് ...


അന്നെനിക്ക്
രാത്രിയെ വല്ലാത്ത പേടിയായിരുന്നു
ചീവീടുകള്‍ ചിലയ്ക്കുന്നതും
നായ്ക്കള്‍ ഓരിയിടുന്നതും
മൂങ്ങ മൂളുന്നതും...
ചങ്ങല , താളത്തില്‍ കിലുക്കി
നിശാചരികള്‍ ദിശയറിയാതലയുമെന്നും
പാല പൂക്കുന്ന രാത്രികളില്‍
യക്ഷികള്‍ പനമുകളീന്ന് ഇറങ്ങുമെന്നും
മുടിയഴിച്ചിട്ട് , രക്തദാഹികളായി
പാടിനടക്കുമെന്നും കിനാവു കണ്ട്
പനിച്ചുവിറച്ച്
അമ്മച്ചൂട് പുതച്ചുറങ്ങിയിരുന്നു .

ഇന്നെനിക്ക്
രാത്രിയെ വല്ലാത്ത ഇഷ്ടമാണ്
കറുകറുത്ത മാനത്തെയും
അവിടെയാണ് എന്റെ അച്ഛന്‍
ഉറങ്ങിയുണരുന്നത്
പറന്നിറങ്ങി വന്ന്
അച്ഛന്‍ വിരല്‍ നീട്ടും
കണ്ണുകളടച്ച്‌ ,വിരല്‍തുമ്പ്‌ തൊടുമ്പോള്‍
ഞാനുമൊരു നക്ഷത്രമാകും .
വിണ്ണിലെ പേരില്ലാവീട്ടിലെ
ഭരണി തുറന്ന് ഒരു തുണ്ട് കല്‍ക്കണ്ടം
അച്ചനെന്റെ നാവില്‍ തരും
അലിഞ്ഞുതീരരുതേയെന്ന് പ്രാര്‍ത്ഥിച്ച്
ഞാനത് നുണയും
കണ്ണുകള്‍ തുറക്കുമ്പോള്‍
നെറ്റിയില്‍ ഒരുമ്മയും തന്നിട്ട്
അച്ഛന്‍ ആകാശത്ത്
വീണ്ടും ചിരിക്കും .

( എന്റെ അച്ഛന്‍ ഒരു നക്ഷത്രമായിട്ട് നാളെ മൂന്നുവര്‍ഷം)

*************

2012, ജൂലൈ 23, തിങ്കളാഴ്‌ച

മഴ വീഴുമ്പോള്‍ നിന്റെ വീട് എങ്ങനെയാണ് ? വേനലില്‍ 
തീ കായുന്ന ഭ്രാന്തിത്തള്ളയെപ്പോലെയോ? പനി പിടിച്ച്
വിറകൊള്ളുന്നതു പോലെയോ ? ......ഞാനൊരിക്കലും 
നിന്റെ വീട് കണ്ടിട്ടില്ല ,കാണുകയുമില്ല ...കണ്ടാല്‍ പിന്നെ 
എന്റെ വിഭാവനകള്‍ പരിമിതപ്പെടും . ആ വീടിനകത്തുള്ള
നിന്നെ മാത്രമേ പിന്നീട് എനിക്ക് വിചാരിക്കാനാവുള്ളൂ .
ഇപ്പോള്‍ എന്റെ മനസ്സില്‍ എത്രയെത്ര വീടുകളാണ് .
....ആ വീടുകളിലൊക്കെയും നീ കിനാവുകണ്ടിരിക്കുന്നു ,
പൊറുതികെട്ട് നടക്കുന്നു , മുടിയഴിച്ചിട്ട് മാനം നോക്കുന്നു,
കൈവിരല്‍ ഞൊടിക്കുന്നു , കാല്‍പ്പെരുമാറ്റങ്ങളെ പേടിച്ച്
ധൃതിയില്‍ എന്തൊക്കെയോ കുത്തിക്കുറിക്കുന്നു .........

മഴ കൊള്ളുന്ന നിന്റെ വീടിനെക്കുറിച്ചാണ് ഇപ്പോള്‍ എന്റെ
വിഭാവനകള്‍ . നിന്നെപ്പോലെ ആ വീട് എനിക്കു നേരെ
പരിഭവിക്കുന്നു .കണ്ണുകളില്‍ അനുരാഗം നിറച്ച് അമര്‍ഷം
നടിക്കുന്നു ..............

നിന്റെ വീട് കാണാതെ , നിന്നെമാത്രം കണ്ടുകൊണ്ട്‌
ഇങ്ങനെയോരോന്ന് മനസ്സിന്റെ രാജ്യങ്ങളില്‍ പണിതുകൊണ്ട്
ഈ നിമിഷങ്ങളില്‍ ഒരു കഥാകാരാനാകുകയാണ് ഞാന്‍ ...

'മഴ വീഴുമ്പോള്‍ '
'കഥകള്‍ '.... വി . ആര്‍ . സുധീഷ്‌

2012, ജൂലൈ 18, ബുധനാഴ്‌ച



അങ്ങകലെ
മറ്റൊരു ഭൂമിയുണ്ടത്രെ !
അവള്‍ക്ക് ചോപ്പു കുറഞ്ഞൊരു
സൂര്യനും !
അവളുടെ
ഭാരം മറന്നുള്ള
ഗതിവേഗത്തില്‍
നമുക്ക് ആയുസ്സ് കൂടുമത്രെ !

അവിടെ തെളിനീരുണ്ട്
ഭാണ്ഡം മുറുക്കി ,
കുട്ടികളെ ഉണര്‍ത്തുവിന്‍
വെള്ളക്കൊടിയും
ഉണങ്ങാത്ത വേരും
പിന്നെ ബോര്‍ഡും മറക്കണ്ട
ഇന്നലെ ഹരിശ്രീ കുറിച്ചവന്‍
എഴുതിയതാണത്
പിന്നാലെ എത്തുന്നവര്‍
വായിക്കട്ടെ ,
" ഇവിടെയാരും അണകെട്ടരുത് "

2012, ജൂലൈ 12, വ്യാഴാഴ്‌ച



'' ആഞ്ഞിലിപ്ലാവിന്റെ ചുവട്ടില്‍ വീണുകിടന്ന
ആഞ്ഞിലിക്കുരു പെറുക്കിക്കൂട്ടുമ്പോള്‍ കുഞ്ഞുഅമ്മ
 താനറിയാതെ അതേ വലിപ്പത്തിലുള്ള കല്ലുകളും
 പെറുക്കി പാവാടക്കുമ്പിളിലിട്ടു.ആഞ്ഞിലിക്കുരു അടുപ്പിലിട്ടു
ചുട്ടുതിന്നുമ്പോള്‍ കല്ലുചുട്ടതും അവള്‍ ഒപ്പം തിന്നു .
തിന്നുന്നത് കല്ലാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ , അതുവരെ
 തിന്ന ഏതിനെക്കാളും സ്വാദ് അതിനാണെന്ന് അവള്‍ക്ക്
തോന്നി . ആഞ്ഞിലിപ്പ്ലാവിന്റെ മുതലവാലന്‍ വേരിന്റെ
ഇടയിലെ ഇത്തിരി വട്ടത്തില്‍ നിന്ന് പെറുക്കിയ കല്ലുകള്‍ ,
അതിന്റെ സ്വാദ് മറ്റുള്ളവര്‍ക്ക് എങ്ങനെ
മനസ്സിലാകാനാണ് ........

ഒന്നര മാസത്തെ യാതനകള്‍ക്കുശേഷം അവസാനമായി
അയ്യാട്ടുമ്പിള്ളിയിലെ ചുമരില്‍ ഒരിക്കല്‍ക്കൂടി സ്വമേധയാ
 തലയിടിച്ച്‌ മരിച്ചുവീഴുംവരെ കുഞ്ഞുഅമ്മ രക്തക്കറകളുടെ
ചുമര്‍ ചിത്രങ്ങള്‍ നിറഞ്ഞ ആ മുറിയില്‍ നിന്ന്
 പുറത്തിറങ്ങിയതേയില്ല ...........

എന്നാല്‍ ഒന്നെനിക്കറിയാം .പെണ്ണിന്റെ കണ്ണീരാണ്
പുരുഷന്‍ സ്ഥിരമായി ഭോഗത്തിനുപയോഗിച്ച സ്നിഗ്ദ്ധകം ,
എവിടെയും ; ഏതു കാലത്തും ...........

'ഒരു തെളിവ് കാണിച്ചു തരൂ ' അദ്ദേഹം നിര്‍ദയനായി
ചോദിക്കും ,' ഭൂമിയില്‍ ധൂര്‍ത്തടിച്ച ലക്ഷക്കണക്കിന്‌
ലക്ഷക്കണക്കിന്‌ മണിക്കൂറുകള്‍ക്കിടയില്‍ ,സ്വന്തം
 ശരീരത്തിന്റെയും മനസ്സിന്റെയും സുഖങ്ങള്‍ക്കായല്ലാതെ,
വരുംതലമുറയ്ക്കായി നീ കൊളുത്തി വച്ച ഏതെങ്കിലുമൊരു
 വെളിച്ചത്തിനുള്ള ഒരു തെളിവ് ..'' ഒന്നുമില്ല പ്രഭോ , .......
ഒഴിഞ്ഞ ഹൃദയത്തേക്കാള്‍ ഭാരമേറിയതായി ഭൂമിയിലും
നരകത്തിലും ഒന്നുമില്ല '....................

ഒരു നിമിഷം അവളുടെ ശ്വാസം നിലച്ചു .വിറയ്ക്കുന്ന
കൈകൊണ്ട് ആ പുസ്തകം വാങ്ങിയിട്ട് അവള്‍ അതിന്റെ
 പേര് വായിച്ചു , മനുഷ്യന് ഒരു ആമുഖം ................''

'' പൂര്‍ണവളര്‍ച്ചയെത്തുംമുമ്പ് മരിച്ചു പോകുന്ന ഒരേയൊരു
 ജീവിയാണ് മനുഷ്യന്‍ '' എന്ന സത്യം അറിഞ്ഞ്..........
. ഒസ്യത്തില്‍ എഴുതിവയ്ക്കാന്‍ ഞാന്‍ സ്വന്തമാക്കിയ പുസ്തകം .
സുഭാഷ് ചന്ദ്രന്റെ ' മനുഷ്യന് ഒരു ആമുഖം '

*****

2012, ജൂലൈ 8, ഞായറാഴ്‌ച

''പ്രിയപ്പെട്ട എഴുത്തുകാരാ ... ഹൃദയം നിറഞ്ഞ 
വേദനയോടും അതിലേറെ സന്തോഷത്തോടെയുമാണ് 
ഞാനീ മെയില്‍ നിങ്ങള്‍ക്കയക്കുന്നത് ....എപ്പോഴെങ്കിലും 
എനിക്ക് നിങ്ങളെ ഒന്ന് നേരില്‍ കാണണമേന്നുണ്ട് ,
അന്നേരം നിങ്ങളോട് പറയാനായി എന്റെ കൈവശം 
ഒരു കഥയുണ്ട് ......അനുഭവിക്കുന്നവനുള്ളതല്ല കഥ ,
കേള്‍ക്കുന്നവനുള്ളതാണ് . അവനേ അതെഴുതാന്‍ കഴിയൂ 
...........പ്രിയ കഥാകാരാ ...ഒരു നോവലെഴുതണമെന്നും
അത് മലയാളത്തില്‍ എഴുതിയതില്‍ വച്ച് ഏറ്റവും സുന്ദരവും
മികച്ചതും വായിക്കപ്പെട്ടതും ആയിരിക്കണമെന്നും എന്റെ
ഒരു വലിയ മോഹമായിരുന്നു .അതിനു വേണ്ടി ഞാന്‍
നഷ്ടപ്പെടുത്തിയ വര്‍ഷങ്ങളെത്ര !...............

ലോകത്തിന്റെ ശബ്ദങ്ങള്‍ ഒടുങ്ങിയ ആ മഹാനിമിഷത്തില്‍
എഴുത്തുമുറിയിലേയ്ക്ക് കടന്ന്‌ ഞാനെന്റെ നോവലിലെ
ആദ്യവരി എഴുതി ......' സെലൂഷ്യയിലെ ഒരു തെരുവിലൂടെ
ഞാന്‍ നടക്കുകയാണ് , ഒരു ധൃവപ്രദേശത്തുകൂടി എന്നതു-
പോലെ കൈകള്‍ രണ്ടും ദേഹത്തോട് ചേര്‍ത്തുകെട്ടി
കൂനിപ്പിടിച്ചാണ് എന്റെ നടപ്പ് ......ജീവിതത്തിന്റെ കാലവും
കാലവും പരിസരവും മാറുന്നതനുസരിച്ച് പുതിയ ബന്ധങ്ങള്‍
ഉണ്ടാവുന്നു .അപ്പോള്‍ പഴയവ നമുക്ക് അന്യമാവുന്നു .
അവയെ നാം പടം പൊഴിച്ചു കളയുന്നു ..........

എന്റെ നെഞ്ചോട്‌ ചേര്‍ത്തു പിടിച്ച ഒരു പിടി മണ്ണ് ഞാന്‍
അവള്‍ക്ക് കൂട്ടിനു കൊടുത്തു .എന്റെ സ്വപ്നങ്ങളുടെ ചൂട്
വഹിക്കുന്ന ഒരു പിടി മണ്ണ് ...!

അടക്കിവച്ച ഒത്തിരി സ്വപ്നങ്ങളുടെ മേല്‍ ഉറങ്ങുന്ന ഒരു
നിശാസുന്ദരിയാണ് നമ്മുടെ ഇന്ത്യ എന്ന് എനിക്കപ്പോള്‍
തോന്നിപ്പോയി .എപ്പോഴെങ്കിലും ഈ സ്വപ്നങ്ങളെല്ലാം
ഞെട്ടിയെഴുന്നേറ്റാല്‍ ...!

ഒടുക്കം കഥയെല്ലാം തീര്‍ന്നുകഴിയുമ്പോള്‍ പറച്ചിലുകാരനും
കേള്‍വിക്കാരനും ഒരുപോലെയുണ്ടാവുന്ന ഒരു നൈരാശ്യമുണ്ട്.
.............ഇനിയൊന്നും കേള്‍ക്കാനില്ലല്ലോ ഇനിയൊന്നും
പറയാനുമില്ലല്ലോ എന്നൊരു നൈരാശ്യം ...........

ഇതുവരെ ആരും പറയാത്ത ഒരു ഉപമ ഞാന്‍ കണ്ടു -
വച്ചിരുന്നല്ലോ .....അതെന്തായിരുന്നു ...? .....കൃത്യം
യോജിക്കുന്ന ഒന്ന് .അതെന്നില്‍ നിന്നും എന്നെന്നേയ്ക്കുമായി
നഷ്ടപ്പെട്ടുപോയിരിക്കുന്നു ...! ''

( ബെന്യാമിന്റെ ' മഞ്ഞവെയില്‍ മരണങ്ങള്‍ ' എന്ന
വിസ്മയിപ്പിക്കുന്ന നോവലില്‍ നിന്ന് )

2012, മേയ് 21, തിങ്കളാഴ്‌ച

ഓർമമരം .


2012, ഫെബ്രുവരി 14, ചൊവ്വാഴ്ച

ശ്വാസമെന്നറികെ ...


മുറുകെപ്പിടിച്ചിരുന്ന ചൂണ്ടുവിരലിലെ പിടി വിട്ടു
എനിക്കും വല്ലാത്ത തിടുക്കമായിരുന്നു
ശ്വാസത്തിലിപ്പോഴും ചന്ദനത്തിന്റെയും
പനിനീരിന്റെയും സുഗന്ധം .
കണ്ണിനുള്ളിലെ ഇരുട്ടിലേയ്ക്ക്‌ പുരിയുടെ
പ്രവേശനദ്വാരവും അലങ്കാരങ്ങളും
ചിത്രഗുപ്താലയത്തിലെ പാപപുണ്യങ്ങളുടെ
കണക്കെടുപ്പ് വേഗം കഴിഞ്ഞു
ഇനി വിധിയറിയാന്‍ അവന്റെ കൊട്ടാരത്തിലേയ്ക്ക്
കിങ്കരന്റെ പാദമുദ്ര നോക്കി നഗ്നപാദയായി പിമ്പേ
കാത്തുകാത്തിരുന്ന സമാഗമം
അനുയാത്ര അവസാനിച്ചു .
കൂറ്റന്‍ ചിത്രത്തൂണുകള്‍ കൊണ്ടൊരു
അതിമനോഹരമായ കൊട്ടാരം .
അകത്തുകടന്നവന്‍ തിരികെയെത്തും വരെ
കൂട്ടിന് കണ്ണെത്താദൂരത്തെ കാഴ്ചകള്‍
ഇനിയുള്ള യാത്ര സ്വര്‍ഗ്ഗത്തിലേയ്ക്കോ
ഇരുപത്തിയെട്ടായി പകുത്ത നരകങ്ങളില്‍
ഒന്നിലേയ്ക്കോ അതോ .........
വലതുകാല്‍ വച്ചുടന്‍ വാതിലടഞ്ഞു
കൂരിരുട്ടില്‍ സൂര്യതേജസ്സോടെ അവന്‍
മുഖമുയര്‍ത്താതെ ചോദ്യാവലിയിലെ
ഉത്തരങ്ങളുടെ സൂക്ഷ്മപരിശോധന
മുന്നില്‍ ഒരു നോട്ടം മോഹിച്ച്‌ ഞാനും .
പരിസമാപ്തിയില്‍ നിന്ന്
ആദ്യത്തെ നോട്ടം .
'' പ്രണയിച്ചിട്ടുണ്ടോ ? ''
കേള്‍ക്കാന്‍ കൊതിച്ചപോലെ , '' ഉണ്ട് ''
'' എവിടെയാണവന്‍ ? ഇഹലോകത്തോ പരലോകത്തോ ? ''
'' ഇവിടെ ''
തിടുക്കത്തോടെ പറഞ്ഞു
മൂന്നാമത്തെ ചോദ്യത്തിനായി കാതുകൂര്‍പ്പിച്ച്‌ ,
ആ കണ്ണുകളിലേയ്ക്ക് നോക്കി .
'' ആരാണവന്‍ ? ''
'' ബ്രഹ്മസഭയിലെ ഒരു സാമാജികന്‍ ,
പിതൃലോകത്തിന്റെ അധിപന്‍ ,
നീതിന്യായത്തില്‍ ഏറ്റവും ധര്‍മിഷ്ടന്‍ ,
കര്‍മസാക്ഷിയായ സൂര്യന്റെ പുത്രന്‍ ''
തൊണ്ടയില്‍ കുടുങ്ങിപ്പോയ അടയാളവാക്യങ്ങള്‍ .
'' പുറത്ത് നിനക്കായി പാദുകങ്ങള്‍ കാത്തുകിടപ്പുണ്ട്
അവ നിന്നെ അവനിലേയ്ക്ക് നയിക്കും . ''
പിഴയ്ക്കാത്ത വാക്കിനൊപ്പം ചുവടളന്നു
വിരലുകളറിയുന്ന ഒരു തണുത്ത സ്പര്‍ശത്തിലൂടെ
അവനിലേയ്ക്ക് തിരികെയെത്താന്‍ ,
അവന്റെ ശ്വാസമാകാന്‍ .............


****************************************************************

2012, ജനുവരി 25, ബുധനാഴ്‌ച

' വീടൊരുത്തി '

ഞാനിറങ്ങുകയാണ് . താഴിട്ട് നിന്നെ സുരക്ഷിതയാക്കുന്നില്ല .നിന്റെയുള്ളില്‍
ഇപ്പോള്‍ അവശേഷിക്കുന്നത്  ഓര്‍മ്മകള്‍ മാത്രം .പകര്‍ത്തിയെടുത്ത ഈ
ചിത്രത്തില്‍ ചിരിച്ചുതന്നെ  നില്‍ക്കും നീയെന്നും , സുന്ദരിയായി .

നാളെ   സൂര്യരഥം ഉയര്‍ന്നുപൊങ്ങുന്നതിന് പിന്നാലെ  വിരൂപിയായ ഒരു
നിഴല്‍പോലെ കൂറ്റന്‍ ചക്രങ്ങള്‍ നിന്റെനേരെ പാഞ്ഞടുക്കും.അവന്‍ നിന്നെ
ചേര്‍ന്നുനിന്ന്    അറകള്‍ ഓരോന്നും തച്ചുടയ്ക്കും . അപ്പോള്‍ നീ കരയരുത് .
വികസനത്തിന്റെ പുതുപുത്തന്‍ മുഖങ്ങള്‍ നിനക്കുമീതെ പായും.കിടക്കണം,
ശ്വാസമടക്കിപ്പിടിച്ച് .

പിച്ചവച്ച് , തടഞ്ഞുവീണെഴുന്നേറ്റ് , ഓടി നടന്ന് , തളര്‍ന്നുമയങ്ങി , സ്വപ്നം
കണ്ടുണര്‍ന്ന് , ഞാന്‍  പതിപ്പിച്ച അടയാളങ്ങളാണ്  നിന്റെ നെഞ്ച് നിറയെ .
നീയെന്നും  എന്റെ  രഹസ്യങ്ങളുടെ....എന്റെ സ്വപ്നങ്ങളുടെ സൂക്ഷിപ്പുകാരി .
ആര്‍ത്തുചിരിക്കാനും അലമുറയിട്ടുകരയാനുമുള്ള സ്വതന്ത്രമായ ഒരേയൊരു
സങ്കേതം .

ആകാശത്ത്  ആഘോഷത്തിന്റെ  ഒരു ചെറുനിഴല്‍  മതിയാവും  നിനക്ക്
പൊട്ടുകുത്താന്‍ .മിന്നുകെട്ടോ നൂലുകെട്ടോ ശ്രാദ്ധമോ  എന്തിനുമേതിനും
നീയൊരുങ്ങും, കഥയറിയാത്ത കൊച്ചുകുഞ്ഞിനെപ്പോലെ !വേദനയിലും
ചിരിച്ചു നില്‍ക്കണമെന്നും  ഇരുളിന്റെ  വരമ്പിലേയ്ക്ക് വെളിച്ചം  കത്തിച്ചു -
പിടിച്ച് കാത്തിരിക്കണമെന്നും നീ പറയാതെ പറഞ്ഞുതന്ന പാഠങ്ങളുടെ
ആകെത്തുക .

വിണ്ണിലെ മാളികവീട്ടില്‍ ,  കാലത്തെ തോല്‍പ്പിച്ച് , ആരോ  തച്ചുടയ്ക്കുന്ന
മേഘക്കുടങ്ങള്‍  അലറിപ്പെയ്യുന്ന രാവുകളില്‍ നീയെന്ന ധൈര്യം പുതച്ച് ,
നിന്റെ  മാറിലൊളിച്ചുറങ്ങിയപ്പോഴൊക്കെ , ഞാന്‍ നിനക്ക് പകരമായി
തന്നത്  ' ഒരിക്കലും പിരിയില്ല ' എന്നൊരു വാക്ക് ...

ആകാശം പട്ടുടുക്കാന്‍ തുടങ്ങും മുമ്പേ നിന്നിലേയ്ക്ക്  ഓടിയണഞ്ഞിരുന്നത്
ഇനിയൊരോര്‍മ. മുറ്റത്ത്‌ നിറഞ്ഞുചിരിക്കുന്ന പലനിറത്തിലുള്ള കടലാസ്സു _
പൂക്കളും , കണ്ണുതട്ടാതെ നിന്നെ മറച്ചുപിടിച്ച മുത്തശ്ശി മാവും , ഉമ്മറത്ത്‌
ഞാനെന്നും കൊളുത്തി വയ്ക്കുന്ന നിലവിളക്കിന്റെ  തെളിച്ചവും , .................
..............വാക്ക് തെറ്റിച്ച് ഞാനിതാ പടിയിറങ്ങുന്നു .

കണ്ടതും കേട്ടതുമെല്ലാം ചരിത്രത്തിന് ദാനം ചെയ്ത് കാതോര്‍ത്ത് കിടക്കണം .
ഞാനെത്തും,ആദ്യമഴയില്‍ നനഞ്ഞ് ,മണ്ണിന്റെ ഞരമ്പുകളിലൂടെ നിന്നിലേയ്ക്ക്
പകര്‍ന്നു തരും കാണാക്കാഴ്ചകളുടെ മിടിപ്പുകള്‍ .................

*                             *                              *                           *                       *

വാക്കിന്റെ പ്രതിപുരുഷന്‍ ...

...........സുകുമാര്‍ അഴീക്കോട് .............


'' ഇന്ത്യയാകെ അഗ്നി പടരുകയാണ് , ഇവിടെയുള്ള യുവാക്കളോട് ഞാന്‍
പറയുന്നു , നിങ്ങള്‍ എല്ലാവരും അഗ്നിശമനയന്ത്രങ്ങളാകണം അല്ലെങ്കില്‍
കേരളത്തിനോ ഇന്ത്യക്കോ രക്ഷയില്ല . ''


'' ജീവിതത്തില്‍ പല സംഭവങ്ങളും നമ്മെ വിഡ്ഢികളാക്കി കടന്നു കളയുന്നു
ഇത്‌ മനസ്സിലാക്കലാണല്ലോ വിവേകത്തിന്റെ ആരംഭം . "

'' ഉപനിഷത്തിന്റെ മുന്നില്‍ കാലം തൊഴുതു നില്‍ക്കുന്നു .....വാദങ്ങളും വിവാദങ്ങളും
നിറഞ്ഞൊരു വേദിയാണ് ഉപനിഷത് പഠനം ''

'' ഇന്ത്യയുടെ തത്ത്വജ്ഞാനത്തിന്റെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയാണ് ഉപനിഷത്ത്‌ ;
ലോക ചിന്തയിലാകട്ടെ ആത്മീയാനുഭൂതിയുടെ അത്യുന്നതമായ ആദിശൃംഗവും .............

.................................................................... '' സുകുമാര്‍ അഴീക്കോട് .
















*

2012, ജനുവരി 1, ഞായറാഴ്‌ച

പുറപ്പാട് ...


അവനെത്തി , ദൂതനെ അയയ്ക്കാതെ ...
കുഴലില്ലാത്ത , മയില്‍‌പ്പീലി ചൂടാത്ത
ശ്യാമവര്ണന്‍ .
സമയനിഷ്ഠ തെറ്റിച്ച്
കാലേക്കൂട്ടി എഴുന്നള്ളി .
ചതഞ്ഞോ പാതി വെന്തോ
കാണാന്‍ ആവില്ലത്രേ .
ചമഞ്ഞൊരുങ്ങിയിരുന്നു
.
കുരവയില്ലാതെ മേളങ്ങളില്ലാതെ
കറുത്ത ചരടുകൊണ്ടൊരു
ബാന്ധവം .
കാഴ്ചയ്ക്ക് രണ്ടുപേര്‍ മാത്രം .
പോകാനൊരുങ്ങണം
ചുറ്റും ഇരുമ്പുകോട്ടയുള്ള ,
കൊടിതോരണങ്ങള്‍ കൊണ്ടലങ്കരിച്ച
നൂറു തെരുവുകളുള്ള പുരിയിലേയ്ക്ക്.
ആഭരണങ്ങള്‍ അഴിച്ചുമാറ്റി
പൂക്കള്‍ അടര്‍ന്നു വീഴാതെ
മുടി അഴിച്ചിട്ടു .
തെക്കോട്ട്‌ വിരല്‍ ചൂണ്ടി
അവന്‍ പുറപ്പാട് കുറിച്ചു .
ജീവനുള്ള വാഹനത്തില്‍
അവനോടു ചേര്‍ന്നിരിക്കണം .
നെറ്റിയില്‍ അമര്‍ത്തി ചുംബിച്ചു
വിരലുകള്‍ കൊണ്ട്
കാഴ്ചക്ക് മറ തീര്‍ത്തു .
ഇനി വഴി അവന്‍ വിധിക്കും .
മുടിയിഴകള്‍ ഒതുക്കി വച്ച്
ചുണ്ടുകള്‍ ചേര്‍ത്ത്
മൃദുവായി അവന്‍ ചോദിച്ചു
'' അടുത്ത ജന്മം ? ''
നാവ് വലിയൊരു നുണയെ
മടി കൂടാതെ പെറ്റിട്ടു ,
''കൊതിക്കുന്നില്ല ഇനിയൊരു ജന്‍മം ''