2022, ഡിസംബർ 8, വ്യാഴാഴ്‌ച

നിന്റെ കൈക്കുള്ളിൽ, 
ആ ചൂടിൽ,
നീ ചെറുതായെന്നെ 
മുകളിലേയ്ക്കുയർത്തുമ്പോൾ 
ആകാശമെനിക്കായ് 
താഴ്ന്നിറങ്ങും.
ചിറകില്ലാന്നോർക്കാതെ 
മേഘങ്ങൾക്കിടയിലൂടെ 
ഞാനപ്പൊ പറക്കാനും.
പൊടുന്നനെ,
പൊടുന്നനെ അടർന്ന് 
നിന്റെ കൈക്കുള്ളിലേക്ക്.
അരിമണികൾ 
കൊത്തിത്തിന്നുന്നതിനിടയിൽ,
നീ ഏതുവിരൽകൊണ്ടാണ് 
ആ സൂചി മറച്ചുപിടിച്ചിരിക്കുന്നതെന്ന് 
പാളിനോക്കും. 
ഓർക്കാപ്പുറത്തൊരു ദിവസം
ഉയരെ,
മേഘങ്ങൾ വകഞ്ഞ്
ഉയരേയ്ക്ക്.......

എനിക്ക് ചിറകു തുന്നാൻ
അവനെന്തിനാണൊരു സൂചി !
താഴെ,
ആ കൈ ഒരു ചെരാതു പോലെ..!

ഉമ്മറത്ത്
കാത്തുനിൽക്കുന്നു,
പാട്ടും മൂളി 
തലമുടി പിഴിഞ്ഞൊതുക്കി 
മഴയിൽ കുളിച്ച രാത്രി.
മലമുകളിലിരുന്നാരോ
ചൂട്ടുകറ്റ വീശുന്നതുപോലെ.

ഇരുട്ടരിച്ച് 
ബാക്കിവെച്ചൊരു താളിൽ 
നക്ഷത്രംപോലെ തിളങ്ങുന്നു 
കല്ലുപതിച്ച 
കുണുക്കിട്ടൊരു വാക്ക്.
പ്രിയമുള്ളൊരു രാത്രി,
അവളുടെ
നേർത്ത വിരലുകൾകൊണ്ട് 
ആകാശത്തെ 
മുറ്റത്തേയ്ക്കഴിച്ചുകെട്ടും.
നിലാവെന്റെ കവിളുകളിൽ
മാറിമാറി ഉമ്മവെക്കും.
ഞാനവിടെ മേഞ്ഞുനടക്കും.
അങ്ങിങ്ങായി ഒറ്റയ്ക്കും കൂട്ടമായും 
മൊട്ടിട്ടുനിൽക്കുന്ന നക്ഷത്രങ്ങളെ 
പറിച്ചെടുത്ത് 
വാക്കടർന്നുപോയ വരികളിൽ 
കോർത്തുവെക്കും.
രാത്രിയത് വാടാതിരിക്കാൻ 
ഒരു കുമ്പിൾ മഞ്ഞും കുടഞ്ഞ് 
ഒരു വല്ലം കിനാവും തന്ന് 
ആകാശത്തയുമഴിച്ചെടുത്ത-
വൾ തിരിച്ചുപോകും.


2022, നവംബർ 19, ശനിയാഴ്‌ച

ഒരു പുഴ വരയ്ക്കാൻ 

പൊതിഞ്ഞു 
സൂക്ഷിച്ചുവെച്ച 
കുപ്പിവളക്കഷ്ണങ്ങളിൽ 
ഒരെണ്ണം, 
പൊടിഞ്ഞ ചോരയുടെ 
ഒരു തുള്ളി, 
ഉറങ്ങാത്ത രാത്രിയുടെ 
ഒതുക്കിപ്പിടിച്ച ജാലകവിരി.

മതിയവൾക്ക് തുടി(ടു)ക്കാൻ.
ആ'
മഴവില്ലിന്റെ 
മുനയൊടിച്ചത് 
നീയാണല്ലേയെന്ന് 
കാറ്റിനോട് കലമ്പി  
ഇറമ്പിലൂടെ 
ചുവന്ന് പെയ്യുന്നു മഴ.!

2022, ജൂൺ 8, ബുധനാഴ്‌ച

ചായക്കപ്പിലെ
ചൂടിലേക്കിടുന്ന
കൂട്ടിൽനിന്ന് 
പറന്നുയരുന്ന
ആവിയിൽ  
രക്താർബുദത്തിന്റെ മണം.

(അടുക്കളയിൽനിന്നും 
എത്രവേഗത്തിലാണ്....!!!)

2022, ജൂൺ 1, ബുധനാഴ്‌ച

കാറ്റു തല്ലി,
തകർന്ന ജനാലയിൽ
നോവുണങ്ങാൻ 
വിരിച്ചിട്ട വിരലുകൾ.
ഹാ.. 
ചാഞ്ഞുറങ്ങുവാ-
നെത്തുന്നഴികളിൽ,
തൂങ്ങിയാടും
കിനാക്കൂടു വിട്ടിട്ട് 
ചോരവറ്റി, 
മരവിച്ച രാവിന്റെ 
നീരുവറ്റാത്ത 
നനുത്ത ചിറകുകൾ.










2022, മേയ് 25, ബുധനാഴ്‌ച

അടുക്കള-
യ്ക്കെന്തിന് 
അരഞ്ഞാണം?
അകത്തളത്തിലെ
തൂണിൽ 
ആകാശത്തേക്ക് 
കണ്ണെറിഞ്ഞ്,
വാലുമുറിച്ചിട്ടൊരു 
പല്ലി.

തിള
തിള തിള തിള-
യെന്നൊരു
വീർപ്പിനാൽ
അകംനിറഞ്ഞ് 
പുഴവരച്ച്
കവിത 
കവിത കവിത കവിത-
യെന്ന്,
വാവട്ടംകൊണ്ടൊരു
മൺകലം.

2022, ഏപ്രിൽ 30, ശനിയാഴ്‌ച

'കളയാം,
നുള്ളിയെടുത്ത്'
നന്നായ് നടക്കുമെന്ന് 
ഇന്നലെയും 
മാറി മാറി മുരണ്ടിരുന്നു,
നേരവും ദൂരവും.

ഹാ ! 
എത്ര
ചടുലമാണെന്റെ വേഗം,
ഈ മുടന്തിന്റെ വഴികളിൽ..!

2022, ഏപ്രിൽ 27, ബുധനാഴ്‌ച

പെരും-
നുണയായ 
വാക്കേ,
കനലേ....
ഒരിക്കലിണയായി-
രുന്നൊരോർമ്മയിൽ 
നിനക്കു മാപ്പ്.

മുറിച്ചുമാറ്റുന്നു,
ഞാനെന്റെ
നേരായ്,
ഉയിരായിരുന്ന വിരൽ.

2022, ഏപ്രിൽ 13, ബുധനാഴ്‌ച



കനത്ത  
ജാലകവിരി
നനുത്ത 
വിരലുകളാലെ
വകഞ്ഞുമാറ്റുന്നു
നീ
പതിവുപോലെ,
എത്ര അനായാസമായ്.

കറുത്ത  
കാറ്റിന്റെ 
മറനീക്കിവെച്ച് 
നനഞ്ഞ 
വാക്കുകളാലെ 
അറയൊരുക്കുന്നു
ചുണ്ടിനും കാതിനും  
നമ്മൾ
പതിവുപോലെ,
എത്ര അനായാസമായ്.

നിലാവേ.......




2022, ഏപ്രിൽ 6, ബുധനാഴ്‌ച

അനിവാര്യതയെന്ന്
ഒരാൾ പോലും
പരോക്ഷമായെങ്കിലും
പറയാത്ത,
ജീവിതമെന്ന് പേർവിളിക്കുന്ന
ഒന്നിനെ,
തിരക്കൊഴിഞ്ഞ കവലയിൽ
കണ്ടുമുട്ടുന്നു.

ഒരു ചായയാവാമെന്ന്
ഒരുമിച്ചൊരു വാക്ക്.

കപ്പുകൾക്കിടയിൽ
പറന്നിറങ്ങിവന്നിരിക്കുന്ന
ഈച്ചയെ
ഒരു ശത്രുരാജ്യത്തെപ്പോലെ
ഭയപ്പെട്ട്
നടുവിരൽകൊണ്ടൊരുമിച്ച്   
ഞൊട്ടിയോടിക്കുന്നു.

മേശപ്പുറത്ത്
നിവർത്തിവെച്ചിരിക്കുന്ന
അനിവാര്യത'യിൽ
കൊതിപ്പിക്കുന്നതെന്തോ
തിരയുന്നതുപോലെ
ഞാനിമവെട്ടാതെയങ്ങനെ
നോക്കിയിരിക്കുന്നു.

അഴിഞ്ഞുവീഴുന്ന
ഇന്നലെയുടുത്തിരുന്ന  
മേൽവസ്ത്രങ്ങൾ,
വിരലറ്റത്ത് പറ്റിപ്പിടിച്ചിരിക്കുന്ന
പകുതിയുച്ചരിച്ചതിന്റെ
ജീർണ്ണിച്ച അവശിഷ്ടങ്ങൾ.

ചില്ലുജാലകത്തിനപ്പുറം
ഇലകളൊഴിഞ്ഞ ചില്ലയിൽനിന്ന്
ഒരു തൂവൽപോലുമില്ലെന്ന
കൊഴിഞ്ഞുവീഴുന്ന നോട്ടം.

വരാനിരിക്കുന്ന 
പെയ്ത്തുകളെക്കുറിച്ച്
വാചാലരായിരുന്ന്
നിവർത്തിയിട്ടതിനെ
വാരിയെടുത്ത്
ഒരു കുഞ്ഞിനെയെന്നവണ്ണം
അടക്കിപ്പിടിച്ച്,
ഒരു വിളിപ്പാടകലെയുണ്ടെന്ന്
അലിഖിതമായൊരു
പ്രതിജ്ഞയിൽ
ഞങ്ങളങ്ങോട്ടുമിങ്ങോട്ടും
കൈകൊടുത്തു പിരിയുന്നു.
(ദി(ദ)ശാസന്ധി)

2022, ഏപ്രിൽ 4, തിങ്കളാഴ്‌ച

അടുക്കളയിലെ
പഴയ റേഡിയോയിൽനിന്ന്
അതിനേക്കാൾ പഴയൊരു പാട്ട് 
ചില്ലുപാത്രങ്ങളിലൊന്നിൽ 
നിറച്ചുവെച്ചിരുന്ന   
ചുവപ്പെടുത്ത് 
തിളയിലേക്ക് തട്ടിത്തൂവി 
മുങ്ങി നിവരുന്നു.
പാകമായ പാട്ടു രുചിച്ചെടുത്ത് 
ജനാലപ്പടിയിൽനിന്ന് കാറ്റ്
ചിറകുവിടർത്തി 
മരച്ചില്ലയിലിരിക്കുന്ന കിളികളുടെ
ചുണ്ടിലേക്ക് പകർന്ന്
കിഴക്കുനോക്കി പറന്നുപോകുന്നു.




2022, മാർച്ച് 31, വ്യാഴാഴ്‌ച


ഭാരമഴിച്ച് വാ
പറക്കാ'മെന്നൊരു 
വാക്ക്, 
നിന്റെയാകാശമെന്നും.

കിനാക്കൾ 
ഇരുട്ടിനോടൊത്തിണ-
ചേർന്നു രമിക്കുന്ന
മായാപ്രപഞ്ചമാകാമെന്ന്.

വെളുത്തും 
ചുവന്നും കറുത്തും 
ഉടലുയിരഴിഞ്ഞുഴിഞ്ഞ്, 
ഒടുവിൽ ഞാനൊറ്റയായ് 
ഉടൽകുഴഞ്ഞുയിർകുഴഞ്ഞ്.

മേഘങ്ങളെപ്പോൽ 
എഴുതിയും മായ്ച്ചും 
വീണ്ടുമെഴുതിയും
ഭൂമിയോളം ചെറുതായവനേ,
ദൈവമായതുകൊണ്ടുമാത്രം
നിനക്കു മാപ്പ്.

2022, മാർച്ച് 25, വെള്ളിയാഴ്‌ച

വീണ്ടെടുക്കാനാവാത്ത
ഒരുവളെയും ചുമലിലേറ്റി
ദിക്കറിയാത്ത യാത്ര.
ദാഹമോ വിശപ്പോ അറിയാതെ.
ആ ഉള്ളിൽ തുടിക്കുന്ന
പവിത്രമായ രഹസ്യത്തെ 
ഒന്നിറക്കിവെക്കാൻ
ഒരു ചുമടുതാങ്ങിയുടെ നിഴൽ 
ഏതു ദേശത്താവും 
തിരുശേഷിപ്പായുണ്ടാവുക.
കാലുകൾ കുഴയുന്നു.
കേൾക്കുന്നുണ്ട്.
പാട്ടുപേക്ഷിച്ച്
പറന്നുപോകുന്ന കിളികൾ
ചിറകുതിർത്തിടുന്നതിന്റെയൊച്ച.
.

2022, മാർച്ച് 20, ഞായറാഴ്‌ച

 
മുട്ടായി-
ക്കടലാസിനുള്ളിൽ 
വിയർത്തൊലിച്ചിരുന്ന്
നാരങ്ങാനിറത്തിൽ 
സൂര്യനെ വരയ്ക്കുന്നു 
ഭൂമിവലിപ്പമുള്ളൊരോർമ്മ.!

2022, മാർച്ച് 17, വ്യാഴാഴ്‌ച

വേഗമാവട്ടെ'യെ-
ന്നൊരാജ്ഞയുടെ
പിറകേ നടന്നെത്താൻ
നേരമൊട്ടും വേണ്ടിവന്നില്ല.
പലവട്ടം കൊതിച്ചിട്ടും
പറയാതെപോയ വാക്കിനെ
മൂടിവെച്ചിരുന്ന ചെപ്പ്,
കിനാവുകൾക്ക്
ഈറ്റില്ലമൊരുക്കാൻ
ഭദ്രമായ് മടക്കിയെടുത്ത
കറുകറുത്ത ആകാശം.
മതി,
മറ്റൊന്നുമെടുക്കേണ്ടതില്ല,
മഴവില്ലുകൊണ്ടെനിക്കൊരു 
പുരമേഞ്ഞൊരുക്കാൻ.

2022, മാർച്ച് 16, ബുധനാഴ്‌ച

ഛായാമുഖി

കാട്ടിലൊരുവൾ
കാടായ് കരഞ്ഞന്നാണ് 
കണ്ണീരിലെന്റെയുടൽ
രണ്ടായ് പിളർന്നത്.

മുറിവിന്നാഴത്തിൽ 
ഞാനെന്നെയുടച്ചത്.
ഒരു മായക്കാഴ്ചയായ്,
കഥാതന്തുവായൊടുങ്ങിയത്.

അന്നൊരു
വിലാപപർവ്വമായയെന്നെ 
പൊതിഞ്ഞെടുത്തത്
രാജരക്തമിരമ്പുന്ന 
നിന്റെ ബലിഷ്ഠമായ കൈകൾ.
   
കൊട്ടാരക്കെട്ടിനുള്ളിൽ
എന്നിൽ തെളിയാതിരുന്ന  
നിന്റെ 
ഛായാചിത്രത്തെയോർത്ത് 
നീ
ഒരലർച്ചയായൊടുങ്ങവെ,
ഞാൻ കാണുന്നുണ്ട്,
അങ്ങകലെ
പ്രണയംകൊണ്ട് 
മുറിഞ്ഞുപോയൊരു   
കാട്ടുപെണ്ണിന്റെ,
നിന്റെ അതിശക്തനായ-
മകന്റെ
അമ്മയായവളുടെ ചുണ്ടിൽ 
മിന്നിമറയുന്ന 
അതിഗൂഢമായൊരു ചിരി.

ഏതു കടലിനാണ്
അവളുടെ കണ്ണീർപ്പുഴയെ
ഒതുക്കിപ്പിടിക്കാനാവുകയെന്ന്
ചിന്തിച്ച്,
പേർത്തും പേർത്തും
ചിന്തിച്ച് 
കണ്ണൊന്നു ചിമ്മിയടയ്ക്കെ,
നിന്നോടെങ്ങനെ
പറയാതിരിക്കാനാവും.

ഹേ...
വൃകോദരാ,
നീ തച്ചുടയ്ക്കും മുമ്പേ
രണ്ടായ്  നുറുങ്ങിയവളാണ്
ഞാനെന്ന മായ/നേര്..!

2022, മാർച്ച് 6, ഞായറാഴ്‌ച

വെടിയുണ്ടകൾ
ഇരുവശത്തുനിന്നു-
മെന്റെ ചെവികൾക്കുനേരേ
പാഞ്ഞടുക്കുന്നതിന്റെ-
യൊച്ചയിൽ
ഞെട്ടിവിറയ്ക്കുന്നു
വിരലുകൾക്കിടയിലിരുന്ന് 
പത്രത്തിന്റെ ഒന്നാംപേജ്.
ഉറക്കെ കരഞ്ഞ്
തളർന്ന് 
ഒന്നുമറിയാതുറങ്ങുന്ന
പിഞ്ചുകുഞ്ഞുങ്ങളെ 
മാറോടടക്കിയ അമ്മമാരിലേക്ക് 
ചീറിത്തെറിക്കുന്ന 
ചോരയിൽ
നനഞ്ഞുകുതിരുന്നു,
വെടിപ്പായ് തുന്നിയെടുത്ത
നഗരത്തിന്റെ കുപ്പായം.
താങ്ങാനാവാത്ത 
കെടുതികളുടെ ചൂടിൽ
വെന്തുരുകുകയാണ് 
ഉള്ളറകൾ.
പടക്കോപ്പിൽനിന്ന്,
ചൂഴ്ന്നെടുത്ത
എന്റെ കണ്ണുകൾ
രണ്ടു തീഗോളങ്ങളായ്
താഴേക്ക്.
പൊട്ടിയ കപ്പിലെ 
ചായയുടെ കറപടരുന്ന  
കരിഞ്ഞ പേജുകളിൽനിന്ന് 
എന്റെ മുറിഞ്ഞുതൂങ്ങിയ 
കാലുകൾ
എന്റെ രാജ്യാതിർത്തി കടന്ന് 
പലായനംചെയ്യുകയാണ്.
(യുദ്ധമെന്ന വാക്കിനേക്കാൾ
അശ്‌ളീലമായി 
ഏതു വാക്കുണ്ട്
ഒരു രാജ്യത്തിനെടുത്ത്
പ്രയോഗിക്കാൻ.)






2022, ഫെബ്രുവരി 28, തിങ്കളാഴ്‌ച


ഓടിവന്ന്  
മുഖമുരുമ്മിയിരിക്കും. 
വഴിയിലെവിടെങ്കിലും 
ഞാൻ മറന്നുവെയ്ക്കുന്നു-
വെന്ന തോന്നലിൽ 
വായനയ്ക്കിടയിലിരുന്ന് 
മറ്റേതോ ഭാഷയുടെ 
കൂർത്ത നഖംകൊണ്ടെന്റെ 
കൈത്തണ്ടയിൽ
ചെറുങ്ങനെ വരയും.

അടുത്തും അകന്നും
മാറിമാറിയിരിക്കും,  
ഇരുട്ടിലേക്ക്  
നിലാവ് പെയ്യുന്നതുപോലെ
വിരലുകൾകോർത്ത്.

പൊടുന്നനെ കാണാതാവും.
നനുത്ത
രോമങ്ങൾ കൊഴിച്ചിട്ട്
നനഞ്ഞ 
പൂച്ചക്കുഞ്ഞിനെപ്പോലെ.
മറ്റേതോ വരിയിൽ
കടന്നിരിക്കും,
വാക്കുകൾക്കു നടുവിൽ 
പുറം കുടഞ്ഞുകുടഞ്ഞ്.

ഞാനെന്റെ 
മുറിഞ്ഞവായനയെ
ഒരു നിശ്വാസത്തിലേക്ക് 
മടക്കിവെയ്ക്കും.

തണുക്കുന്നല്ലോയെന്ന്  
പാളിവരുന്ന 
നോട്ടത്തിന്റെ നീണ്ടപുരികം 
മെല്ലെ തലോടി
എന്റെ വാക്കേ,
എന്റെ പെരുംനുണയേ'യെന്ന്
തണുക്കാതിരിക്കാൻ
പതിച്ചുകൊടുക്കും
ഞാനൊരു വിരൽപ്പുതപ്പ്.
(വാക്കേ......)



2022, ഫെബ്രുവരി 17, വ്യാഴാഴ്‌ച

 

ഇരുട്ടിനെ 
നേർപ്പിച്ചെടുത്ത്
അകംപുറം പച്ചയായ  
കൂട്ടിൽ 
ചേർത്തിളക്കി 
ചുട്ടെടുത്ത കിനാവുകൊണ്ട് 
അടുക്കളയ്ക്ക്
പ്രാതലൊരുക്കുന്നു പകൽ.


2022, ഫെബ്രുവരി 16, ബുധനാഴ്‌ച

ന്യാസം

മുട്ടിവിളിക്കുന്ന
ഓർമ്മകൾക്ക് 
മുൻവാതിൽ 
തുറന്നുകൊടുക്കുന്ന   
വരാന്തയിലെ  
നേർത്ത തണുപ്പ്.
കൂട്ടിന്,
മുറ്റത്തു നിഴൽപുതച്ച് 
ചാഞ്ഞുറങ്ങുന്ന
ചില്ലകളുടെ പച്ച.

ഓരോ അറകളിലുമവർ
കയറിയിറങ്ങും.
ഒരു പോറലോ മുറിവോ
വന്നുപെട്ടിട്ടുണ്ടോയെന്ന്
അരിച്ചുപെറുക്കും.

അംഗഭംഗത്തിന്റെ 
ഒരടയാളംപോലും 
കണ്ടെത്താനാവാതെ
യുദ്ധമെന്നും
സമാധാനമെന്നുമവർ
പരസ്പരം വായിക്കും.

ജനനമെന്നോ 
മരണമെന്നോ  
രേഖപ്പെടുത്താത്ത     
മടങ്ങിപ്പോക്കിനിടയിൽ,
വിരൽ കൂട്ടിപ്പിടിച്ച്
അമർത്തിത്തലോടൽ.

ഉള്ളിലൊരു
പായ വിരിക്കണം.
വിയർത്തൊരുച്ചയെ
മടക്കിയെടുത്ത്
തലയിണയ്ക്കടിയിൽ
ഭദ്രമായ് വെച്ച്,
ജനലഴികളിൽ
കണ്ണുകളെയഴിച്ചു കെട്ടി
രാത്രിക്കെന്തൊരു

ചന്തമെന്ന് 

ഉരുവിട്ടുരുവിട്ടുറങ്ങണം.


തണലായ് 
മുളയ്ക്കുന്നൊ-
രോർമ്മയെ  
ഇല തൊട്ടു കൂട്ടി 
നട്ടു നനച്ച് 
നിഴലും നോക്കി  
പതിഞ്ഞിരിക്കുന്നു 
പച്ചയായൊരൊതുക്കുകല്ല്.

2022, ഫെബ്രുവരി 15, ചൊവ്വാഴ്ച

ഒരിളം 
തെന്നൽപോലും
തൊട്ടുനോക്കാത്ത
ഉടലിൽനിന്ന്
നീ'എന്നെയൊരു-
കൊടുങ്കാറ്റായഴിച്ചെടുക്കുന്നു.

വസന്തംനുകരാത്ത
ചില്ലയറ്റത്ത് 
പണിതൊരുക്കുന്നു 
ശലഭങ്ങൾക്കൊരു മേട.  

കാറ്റിനു ചൂളംവിളിക്കാൻ
കിളിയൊച്ചകളൊടിച്ചുകുത്തി  
കടവിലൊരു മുളങ്കാട്.
 
ഒരുതുള്ളി മഴയെ 
നീട്ടി നിവർത്തിവിരിച്ച്
തെളിനീരിനു പാടാനൊരരുവി.

കടല് കൊയ്യാൻ
ഉച്ചവെയിൽനെറ്റിയിൽനിന്ന്
ഒരിറ്റു വിയർപ്പുകൊണ്ടൊരു വിത.

രാവിന് പൊട്ടുകുത്താൻ
പൂവാകപെറ്റ നിറങ്ങളിൽനിന്ന്
നുള്ളിയെടുത്തൊരിതൾ.

വാക്ക് ഒന്നു വായിച്ച്
കിനാക്കൾ നൂറു മെനയുന്നവളേ,
ഒരിലയുടെ പച്ച വരച്ച്
കാടായ് പൂക്കുന്നവൾ നീ'.!

2022, ഫെബ്രുവരി 14, തിങ്കളാഴ്‌ച


നീന്തിക്കടക്കാൻ 
ഒരു മല,
ചവിട്ടിക്കയറാൻ
ഒരു പുഴ,
വിരൽമിനുക്കാൻ 
ഒരു രാഗം.......

നീ'യില്ലയെങ്കിൽ
ഞാനൊരിലയായ്
വിണ്ണിൽ ചോക്കുന്നതെങ്ങനെ.

2022, ഫെബ്രുവരി 13, ഞായറാഴ്‌ച

മഴവില്ലു മെടഞ്ഞു പിഴിഞ്ഞ്
മഴക്കൊട്ട നെറയ്ക്കാം പെണ്ണേ,
കിനാവിന്റെ ചില്ലയെടുത്താ-
യിറമ്പൊന്നു ചെത്തിയൊരുക്ക്.

2022, ഫെബ്രുവരി 9, ബുധനാഴ്‌ച

ഉത്തരം കിട്ടാതെ
മരക്കൊമ്പിൽ
തലകീഴായി തൂങ്ങിയാടുന്നു
കാത് നഷ്ടപ്പെട്ടൊരു വാക്കിന്റെ
ചോരവാർന്ന ചുണ്ട്.



നിദ്രകൊണ്ട്
പകലിന്റെ നീളം 
വെട്ടിക്കുറയ്ക്കുകയാണെങ്കില്‍ 
അന്തിത്തിരി കത്താതെ
നിലവിളക്കില്‍
പച്ച പടരുകയാണെങ്കില്‍ 
നുരഞ്ഞുപൊങ്ങുന്ന രാഗവീചികള്‍ക്കുനേരെ
കാതുപൊത്തിപ്പിടിച്ച്‌
അസഹിഷ്ണുവാകുന്നുവെങ്കില്‍ 
പാറുന്ന ശലഭമിഥുനങ്ങളുടെ
ചലനവേഗം
നിര്‍വികാരതകൊണ്ടളക്കുക-
യാണെങ്കില്‍ 
മുഖത്ത് പടരുന്ന മഴത്തുള്ളികള്‍
തുടച്ചെറിഞ്ഞ് 
മേലേനോക്കി കയര്‍ക്കുകയാണെങ്കില്‍ 
നിന്റെ മുടിയിഴ തലോടാതെ
എന്റെ വിരലുകള്‍
മരവിച്ചിരിക്കുകയാണെങ്കില്‍ 
പ്രിയനേ,
നീയെനിക്ക്
ദയാവധത്തിന്റെ പുണ്യം തരിക.


നിലാ
*
പുറത്ത് 
രാക്കിളിയുടെ പാട്ട്.
പതിയെ
ആടിയാടി അലസമായ് 
നിൽക്കുന്നു 
ഒറ്റപ്പാളിയുള്ള വാതിൽ.
അകത്ത് 
പടരുന്ന വെളിച്ചം.
ഒരീയാംപാറ്റച്ചിറകോ, 
സർക്കസുകാരന്റെ 
മെയ് വഴക്കത്തോടെയത്  
ചുമലിലേറ്റാൻ
ഒരുറുമ്പോ....   
ഇല്ല,
അടയാളമൊന്നുമില്ല.
പട്ടുപാവാടഞൊറികളിൽ
ഇരുട്ട് 
ലാസ്യമായഴിയുന്നയൊച്ച.
നിറങ്ങൾ പൂക്കൂടയിലഴിച്ചുവെച്ച് 
പൂക്കൾ, 
ഈറൻമാറുന്ന
ത്രസിപ്പിക്കുന്ന ഗന്ധം.
നനഞ്ഞിട്ടും നനഞ്ഞിട്ടും  
വറ്റാത്തയെണ്ണയിൽ
ഒരു തിരി, 
ആയിരം വിരലുകളാൽ 
ആകെയുഴിഞ്ഞ് 
പൊതിഞ്ഞുപിടിക്കുന്നെന്നെ,
അവർണനീയമായ
ഒരു പുരാതനശിൽപത്തെയെന്ന-
പോലെ.
അത്രയുമത്രയുമാഴത്തിലാണ് 
നിന്നെ ഞാൻ കൊളുത്തിവെച്ച-
തെന്റെ പ്രണയമേ.



2022, ഫെബ്രുവരി 3, വ്യാഴാഴ്‌ച

വാതിൽപ്പടിയിൽ
വന്നുനിൽക്കുന്നൊരുവൾ,
ഉറക്കംവരാതെ
വരിയിൽനിന്ന് വേറിട്ട്,
അടർന്നുപോകാതെ
സ്വയമടക്കിപ്പിടിച്ച്.
തോരാത്ത കണ്ണുകളും 
മഷിയൊഴുകി കറുത്ത കവിളും.
അവളിരുന്നു,
ചെറിയൊരു പൊട്ടുപോലെ 
ശേഷം ഞാനും.
മുറ്റത്ത്,
കൊഴിഞ്ഞുവീണയിലകളിൽ  
സന്ധ്യ നിറമഴിച്ചുവെച്ച  
മഴയുടെ നേർത്ത ഗന്ധം. 
കാറ്റ് വലിച്ചുകെട്ടിയ മറയിൽ 
മരങ്ങൾക്കു താഴെ 
ഇണചേരുന്ന ചില്ലകളുടെ
നിഴലുകൾ.
നേരമാകുന്നു,
നിലാവസ്തമിക്കുന്നു,
തൊടിയിൽ 
വിളഞ്ഞ് പാകപ്പെടുന്നിരുട്ട്.
കൊയ്തുകഴിഞ്ഞ് ആകാശവും.
അകംപുറമെഴുതി 
കണ്ടെടുക്കേണ്ടതായുണ്ട്,
ഒരു വാക്കിനും 
ഒരു പൂർണവിരാമത്തിനുമിടയിൽ
പൂത്തുനിന്നൊരു കാലത്തെ  
പച്ചകുത്തിയ കയ്യൊപ്പ്.




2022, ഫെബ്രുവരി 1, ചൊവ്വാഴ്ച

കൂടൊഴിഞ്ഞു
ഞാൻ'എന്ന വരി 
നീയെങ്ങനെയാണ്
വായിക്കുക.
ഒരടയാളവാക്കുപോലും 
കൈമാറാതിരിക്കെ.
നിലാവിന്റെ ജാലകവിരി
മെല്ലെയൊതുക്കിവെക്കണം.
വെളിച്ചത്തിൽ മുങ്ങി
നിശ്ചലമായിരിക്കുന്നുണ്ടാവും
ദൂരെയൊരൂഞ്ഞാൽ.
ഊഞ്ഞാൽപ്പലകയിലേക്ക്
പറന്നുവന്നിരിക്കുമപ്പോൾ
ഒരു കുഞ്ഞു വെളുത്തതൂവൽ.
കിനാവേയെന്ന് നീട്ടിവിളിക്കണം.
ഒരു മാത്ര.....
മറുവിളി മാഞ്ഞുപോകും.
ഇരുണ്ട്,
ജാലകവിരി ഊർന്നുവീഴും.
രാപ്പാടികൾ പതിവിലുമുച്ചത്തിൽ 
പാടിപ്പറന്നുപോകും.
ചീവീടുകൾ ശ്വാസമെടുക്കാതെ
ചിലച്ചുകൊണ്ടേയിരിക്കും
കറുകറുത്തൊരു പൂവ്
കാറ്റിന്റെ കൈക്കുള്ളിൽനിന്ന്
നിന്റെ 
വിരൽത്തുമ്പിലേക്കടർന്നുവീഴും.
അപ്പോൾ നീ......
ഇനിയും ജനിച്ചിട്ടില്ലാത്ത 
നിനക്കെങ്ങനെയാണ് 
എന്നെക്കുറിച്ചെഴുതാനാവുക.

2022, ജനുവരി 28, വെള്ളിയാഴ്‌ച

വാതിൽ
ഉറക്കെ കരഞ്ഞതിന്റെ
ഒച്ച,  
മുറ്റത്തുണരാൻ തുടങ്ങുന്ന
മരത്തിൽ തട്ടി
കുടഞ്ഞെണീറ്റ് 
മേഘങ്ങളിലേക്ക് പറന്ന്
കേൾക്കാതാകുന്നു.
കാത്തിരിക്കാൻ തുടങ്ങീട്ട്
എത്രനാളായീന്ന് പരിഭവിച്ച്
ചുവരുകൾ നാലുപേർ 
കോറസ് പാടുന്നതുകേട്ട്
പറന്നുപോയ കിളി
തിരികെ വന്ന് 
അതിന്റെയൊരു തൂവൽ 
കൊത്തിയെടുത്ത് അകത്തേക്കിടുന്നു.
മഴ വന്നിരുന്നിട്ട് പോയതിന്റെ
പല വലിപ്പത്തിലുള്ള വൃത്തങ്ങൾ
താഴേക്ക് പെറുക്കിവെക്കുന്നു,
നന്നായടുക്കി മേഞ്ഞിരുന്ന
ആകാശം കൊണ്ടുള്ള മേൽക്കൂര.
കട്ടപിടിച്ച മാറാലകളിൽ  
പറ്റിപ്പിടിച്ചിരുന്നാടുന്ന  
മഞ്ഞുതുള്ളികളിൽ 
തൊട്ടുനോക്കി രസിക്കുന്ന
വെളിച്ചത്തിന്റെ വിരൽത്തുമ്പുകൾ.

എന്റെ ഒറ്റമുറി.

പല പല നിറത്തിലുള്ള ചട്ടകളിട്ട് 
മേശപ്പുറത്തും നിലത്തും
കിടന്ന് 
അടുക്കില്ലാതെ ചിരിക്കുന്ന
പുസ്തകങ്ങളുടെ
വലുതും ചെറുതുമായ പേരുകൾ.

എന്റെ ഒറ്റമുറി(വീട്)

കാറ്റിന്റെ കൈയിൽ നിന്ന്
തണുപ്പിന്റെ ചെപ്പും വാങ്ങി 
മേശമേൽ വെച്ച്  
ഞാനീ ഓടാമ്പലടയ്ക്കുന്നു.
ഡയറി തുറന്ന് 
പോയകാലത്തിന്റെ
ഉണങ്ങാത്ത അക്കങ്ങൾക്ക് 
കടുപ്പത്തിലൊരു വര കൊടുത്ത്
ഞാനെഴുതാൻ തുടങ്ങുന്നു.

28/01/2022
കരഞ്ഞുകരഞ്ഞ്
ഞാനുറങ്ങാതെ കിടന്ന
എന്റെ അവസാനത്തെ രാത്രി.

29/01/2022
നേരം
നന്നായ് വെളുത്തിരിക്കുന്നു
ഒഴുകിപ്പരക്കുന്ന 
ഏകാന്തതയുടെ അഭൗമസംഗീതം
മെല്ലെ, 
ഞാനൊരു നനുനനുത്ത
...........................................







2022, ജനുവരി 27, വ്യാഴാഴ്‌ച

കട്ടിലിൽ കിടത്തി
നാലാളൊരുമിച്ച്
അക്കരെയെത്തിക്കാൻ 
ചുമന്നുകൊണ്ടുപോയ
ഒരുവളെക്കുറിച്ചെനിക്കറിയാം.
(പ്രായം ഒരുമാസം തികയാത്ത
കുഞ്ഞായിരുന്നു ഞാനന്ന്.)
നീണ്ടുചുരുണ്ട തലമുടി
കട്ടിലിന് താഴേയ്ക്ക് 
പുഴപോലൊഴുകിയിറങ്ങിയിരുന്നുവെന്ന്
ഓർമ്മകൾ അയവിറക്കി
പെണ്ണുങ്ങളെന്നെ ചേർത്തുനിർത്തി
കണ്ണീര് തുടച്ചിട്ടുണ്ട്.
ഒരിക്കലല്ല,പലതവണ. 
തിരികെ ചുമന്നുകൊണ്ടുവരുമ്പോൾ
ആ കണ്ണുകൾ അടഞ്ഞിരുന്നെന്ന്,
മുലപ്പാൽ ചോർന്നൊലിച്ചിരുന്നെന്ന്,
കരഞ്ഞുകരഞ്ഞ് അമ്മമ്മയ്ക്ക്
ഭ്രാന്തായെന്ന്,
പ്രണയിച്ച് സ്വന്തമാക്കിയവളുടെ
നഷ്ടത്തിലും 
അച്ഛൻ ഭ്രാന്തുപിടിക്കാതെ
പിടിച്ചുനിന്നെന്ന്,
പിന്നീടൊരുനാൾ പാലം വന്നെന്ന്,
ആശുപത്രീം പള്ളിക്കൂടോം
ആപ്പീസുമെല്ലാം
വീടിനടുത്തേക്ക് വന്നെന്ന്.
ഞാനുറങ്ങുംമുമ്പേ അച്ഛനെത്തി
ചുമലിലേറ്റിനടന്നതും
എന്നെ കരയിക്കാതെ കൊണ്ടുനടന്ന 
പകലിന്റെ കഥ മുഴുവൻ
അച്ഛനോടെനിക്ക് 
പറഞ്ഞുകേൾപ്പിക്കാനായതും
ദൂരം അടുത്തായതുകൊണ്ടു മാത്രം.
ലോകം വളർന്നു
ഒപ്പം
ഞാനും എന്റെ ചിന്തകളും
മലകളെ സ്നേഹിച്ചു
പുഴകളെ സ്നേഹിച്ചു
പുല്ലിനെ,പുൽച്ചാടിയെ സ്നേഹിച്ചു 
മനുഷ്യനെ സ്നേഹിച്ചു.
മനുഷ്യന് 
സമയത്തെക്കാൾ വിലപ്പെട്ട
മറ്റൊന്നും ഭൂമിയിലില്ലെന്ന്
ഓരോ യാത്രയിലും കുറിച്ചുവെച്ചു.
'വേഗമാണ്'
എനിക്ക് സ്വന്തമായതെങ്കിൽ
'പ്രകാശവേഗമാണ്' 
നിനക്കുവേണ്ടതെന്ന്
നാളെയോട്...
എനിക്കെത്തിപ്പെടാനാവാതെപോയ 
ഇടങ്ങളിൽ
നീ എത്തിപ്പെടണമെന്നും.
അതിന് 
നിഴലുകളുടെ മേൽ പ്രകാശംപരന്ന് 
വെളിച്ചപ്പെടേണ്ടതുണ്ട്.
(കവിതയല്ല....)







2022, ജനുവരി 26, ബുധനാഴ്‌ച

ഒരിലകൊണ്ട്
ഒരു കാട് നിർമ്മിക്കാനാവുമെന്ന്
ഉച്ചിയിൽ പൂക്കുന്ന വെയിൽ.

ഒരു തൂവൽ ഓർമ്മകൊണ്ട്
ഒരാകാശം നിവർത്തിവിരിക്കാമെന്ന്
ഉള്ളിൽ കുറുകുന്നൊരു കൂട്.

ഒരു വാക്കുകൊണ്ട്
ഒരു മതിലു നിർമ്മിക്കാനാവുമെന്ന് 
കാറ്റ്,വിരൽ മിനുക്കുന്നതിന്റെ
കാതടിപ്പിക്കുന്ന ഒച്ച..!

2022, ജനുവരി 24, തിങ്കളാഴ്‌ച

പുഴയായ്
വരച്ചതാണെന്നെ.
നനവായ്
അടരാതിരിക്കുമെന്ന്
പലകുറി പറഞ്ഞ്
പകലിരവറിയാതറിഞ്ഞതാണ്.
കാടറിഞ്ഞ്
മേടറിഞ്ഞ്
മണ്ണായവനെന്നൊരു 
വാക്കിന്റെ പച്ചയിൽ 
അകംപുറം നിറഞ്ഞ്  
ഒഴുകിയൊഴുകി
തെളിഞ്ഞതാണ്.

നിശ്ചലതയുടെ
ആഴത്തിലേയ്ക്കെന്നെ
കുഴികുത്തി മൂടിയവനേ,
ദൈവമായതുകൊണ്ടുമാത്രം
നിനക്കു മാപ്പ്.

2022, ജനുവരി 16, ഞായറാഴ്‌ച

ആർദ്രമെന്നും
ശ്രുതിമധുരമെന്നും 
പറഞ്ഞിരുന്നു.
പൂവിതളുകളിൽനിന്ന് 
മഞ്ഞുകണങ്ങളടർന്നു-
വീഴുന്നതുപോലെ
മോഹനമെന്നും. 
ചിട്ടപ്പെടുത്തിയതാണ് 
ഏറ്റം പ്രിയതരമായൊരു 
ഗാനമായെന്നെ.
നീയുണരുന്നതിനും
ഏഴരനാഴിക
മുമ്പേയുണരുമെന്നും 
ഒരു രാഗംകൊണ്ടോരായിരം
മിഴികൾ തുറക്കുമെന്നും 
കിനാവുകളെ  
ഈറനുടുപ്പിച്ചതാണ്.

നിശബ്ദതയുടെ
ഗർഭത്തിലേയ്ക്കെന്റെ ചുണ്ടിനെ 
പൊതിഞ്ഞുവെച്ചവനേ
ദൈവമായതുകൊണ്ടുമാത്രം
നിനക്ക് മാപ്പ്.


ഒരു മൂളിപ്പാട്ട് ചുരത്തി 
ഈ രാവിനെയെങ്കിലുമൊ-
ന്നുറക്കാനായെങ്കിൽ.
കുഞ്ഞു നിലാവിരലുകൾ
വിടർത്തിയെടുത്ത് 
മധുരമായൊരു 
വാക്കിന്റെ താക്കോൽ
തിരുകിവെക്കാനായെങ്കിൽ.
ഹാ....!
തുളുമ്പരുതെന്നൊരു കാറ്റ്
കൺപോളകൾ തഴുകി
വിരൽഞൊടിച്ച് 
പറന്നുപോകുന്നതിന്റെയൊച്ച
തോന്നിയതാവും,വെറ്തെ.....

2022, ജനുവരി 15, ശനിയാഴ്‌ച

ഇന്നലെയും
തന്നു പോയതാണ്
ഇതേ നേരത്ത്
ഒരുപിടി വാക്കുകളൊന്നായ്
ജ്വലിച്ചുനിൽക്കുന്നൊരാകാശം.
തൊട്ടെടുത്ത്
അടക്കിപ്പിടിച്ച്
കൊളുത്തിവെച്ചതാണ്
നെഞ്ചകത്ത്
കിനാക്കളൊന്നായ് 
തെളിയുന്ന നിലാവിളക്ക്.
നിന്റെ വിരലായെന്നെ
മിനുക്കിയെടുക്കുമെന്നും
കോർത്തുപിടിച്ച്
ഒന്നായ് 
ഒരു മഴയായുതിരുമെന്നും
രാവിന് മഷിയെഴുതിയതാണ്.

നീയാണെന്റെ കവിതയെന്ന
പെരുംനുണയുടെ
തിരിയായെന്നെ
തെറുത്തെടുത്തവനേ,
ദൈവമായതുകൊണ്ടുമാത്രം
നിനക്ക് മാപ്പ്.

2022, ജനുവരി 11, ചൊവ്വാഴ്ച

ഇന്നലെയും 
കിനാവിൽ വന്നിരുന്നു,
ഇതേ നേരത്ത്.
ആടിയുലഞ്ഞൊരു കാറ്റ്
ഇതു വഴി വരുമെന്നും
ചെമ്പകപ്പൂക്കളെയാകെ
ഉതിർത്തിട്ടുതരുമെന്നും
ചെവിയിൽ പറഞ്ഞതാണ്.
മണ്ണടരുകൾക്കിടയിലൂടെ
ഞാനവയെ 
ചേർത്തുപിടിക്കുമെന്നും
ആ ഗന്ധത്തിന്റെയുന്മാദത്തിൽ
അലിഞ്ഞലിഞ്ഞ്
ഞാനില്ലാതാകുമെന്നും 
കിനാവുകൾക്കു മേലേ-
യൊരു കിനാവിനെ 
തുന്നിച്ചേർത്തതുമാണ്.
കാറ്റ് പതിക്കാത്ത ദേശത്ത്
എന്നെ അടക്കംചെയ്തവനേ,
ദൈവമായതുകൊണ്ടു മാത്രം
നിനക്ക് മാപ്പ്.


പതിയെ,
അടർത്തിയെടുത്ത്
ഒരൊച്ചയെ താഴേക്ക്.
പേരായത്,
ആഴത്തെ തൊട്ട്,
പടവുകളെയൊന്നൊന്നായ്
പിന്നിലാക്കി 
മുകളിലേക്ക്.
വൃത്തത്തിന്റെ 
കറങ്ങുന്ന വേഗത്തിൽ 
ചവിട്ടി,തെറിച്ച് 
ചേർന്നുനിന്ന കൊമ്പിലേക്ക്.
ഒരു മാത്ര......
കിളിയൊച്ച മെഴുകിമിനുക്കിയ
ചില്ലയിൽ,
അതിന്റെ തണുപ്പിൽ.
പിന്നെയൂർന്ന്
നെറ്റി തൊട്ട്
ശ്വാസം മണത്ത്
ചുണ്ടിലൂടെ 
വിരൽത്തുമ്പുകളിലേക്ക്.
ഒരു തുടത്തിൽനിന്നൊരു- 
തുള്ളി ജലം നനച്ച്
കണ്ണുകളടച്ചുപിടിച്ച് 
അതിന്റെ മഞ്ഞിച്ച ഞരമ്പുകളിൽ
ഞാൻ വായിക്കുന്നു,
ആരോ കോറിയിട്ട
എന്റെ പേരിന്റെ ആദ്യക്ഷരം..!

2022, ജനുവരി 2, ഞായറാഴ്‌ച

പുഴ പാടും
പാട്ടിലലിഞ്ഞു
മാരുതൻ
ഇരുൾചായമുടുത്തു
പൂക്കളും
കുയിൽ പാടിയ
രാഗമോർത്തോർത്ത്
വഴിനോക്കിയിരുപ്പാണ്  
ജാലകം.

തിരിതാഴ്ത്താൻ
മിഴി വെമ്പൽപൂണ്ടിതാ
വരിക
നറുനിലാമഞ്ചലിൽ
തൊടുക 
കിനാപ്പൊൻതൂവൽ 
നെറുകയിൽ.