2022, ഫെബ്രുവരി 15, ചൊവ്വാഴ്ച

ഒരിളം 
തെന്നൽപോലും
തൊട്ടുനോക്കാത്ത
ഉടലിൽനിന്ന്
നീ'എന്നെയൊരു-
കൊടുങ്കാറ്റായഴിച്ചെടുക്കുന്നു.

വസന്തംനുകരാത്ത
ചില്ലയറ്റത്ത് 
പണിതൊരുക്കുന്നു 
ശലഭങ്ങൾക്കൊരു മേട.  

കാറ്റിനു ചൂളംവിളിക്കാൻ
കിളിയൊച്ചകളൊടിച്ചുകുത്തി  
കടവിലൊരു മുളങ്കാട്.
 
ഒരുതുള്ളി മഴയെ 
നീട്ടി നിവർത്തിവിരിച്ച്
തെളിനീരിനു പാടാനൊരരുവി.

കടല് കൊയ്യാൻ
ഉച്ചവെയിൽനെറ്റിയിൽനിന്ന്
ഒരിറ്റു വിയർപ്പുകൊണ്ടൊരു വിത.

രാവിന് പൊട്ടുകുത്താൻ
പൂവാകപെറ്റ നിറങ്ങളിൽനിന്ന്
നുള്ളിയെടുത്തൊരിതൾ.

വാക്ക് ഒന്നു വായിച്ച്
കിനാക്കൾ നൂറു മെനയുന്നവളേ,
ഒരിലയുടെ പച്ച വരച്ച്
കാടായ് പൂക്കുന്നവൾ നീ'.!