2022, ഫെബ്രുവരി 28, തിങ്കളാഴ്‌ച


ഓടിവന്ന്  
മുഖമുരുമ്മിയിരിക്കും. 
വഴിയിലെവിടെങ്കിലും 
ഞാൻ മറന്നുവെയ്ക്കുന്നു-
വെന്ന തോന്നലിൽ 
വായനയ്ക്കിടയിലിരുന്ന് 
മറ്റേതോ ഭാഷയുടെ 
കൂർത്ത നഖംകൊണ്ടെന്റെ 
കൈത്തണ്ടയിൽ
ചെറുങ്ങനെ വരയും.

അടുത്തും അകന്നും
മാറിമാറിയിരിക്കും,  
ഇരുട്ടിലേക്ക്  
നിലാവ് പെയ്യുന്നതുപോലെ
വിരലുകൾകോർത്ത്.

പൊടുന്നനെ കാണാതാവും.
നനുത്ത
രോമങ്ങൾ കൊഴിച്ചിട്ട്
നനഞ്ഞ 
പൂച്ചക്കുഞ്ഞിനെപ്പോലെ.
മറ്റേതോ വരിയിൽ
കടന്നിരിക്കും,
വാക്കുകൾക്കു നടുവിൽ 
പുറം കുടഞ്ഞുകുടഞ്ഞ്.

ഞാനെന്റെ 
മുറിഞ്ഞവായനയെ
ഒരു നിശ്വാസത്തിലേക്ക് 
മടക്കിവെയ്ക്കും.

തണുക്കുന്നല്ലോയെന്ന്  
പാളിവരുന്ന 
നോട്ടത്തിന്റെ നീണ്ടപുരികം 
മെല്ലെ തലോടി
എന്റെ വാക്കേ,
എന്റെ പെരുംനുണയേ'യെന്ന്
തണുക്കാതിരിക്കാൻ
പതിച്ചുകൊടുക്കും
ഞാനൊരു വിരൽപ്പുതപ്പ്.
(വാക്കേ......)