2022, ഫെബ്രുവരി 3, വ്യാഴാഴ്‌ച

വാതിൽപ്പടിയിൽ
വന്നുനിൽക്കുന്നൊരുവൾ,
ഉറക്കംവരാതെ
വരിയിൽനിന്ന് വേറിട്ട്,
അടർന്നുപോകാതെ
സ്വയമടക്കിപ്പിടിച്ച്.
തോരാത്ത കണ്ണുകളും 
മഷിയൊഴുകി കറുത്ത കവിളും.
അവളിരുന്നു,
ചെറിയൊരു പൊട്ടുപോലെ 
ശേഷം ഞാനും.
മുറ്റത്ത്,
കൊഴിഞ്ഞുവീണയിലകളിൽ  
സന്ധ്യ നിറമഴിച്ചുവെച്ച  
മഴയുടെ നേർത്ത ഗന്ധം. 
കാറ്റ് വലിച്ചുകെട്ടിയ മറയിൽ 
മരങ്ങൾക്കു താഴെ 
ഇണചേരുന്ന ചില്ലകളുടെ
നിഴലുകൾ.
നേരമാകുന്നു,
നിലാവസ്തമിക്കുന്നു,
തൊടിയിൽ 
വിളഞ്ഞ് പാകപ്പെടുന്നിരുട്ട്.
കൊയ്തുകഴിഞ്ഞ് ആകാശവും.
അകംപുറമെഴുതി 
കണ്ടെടുക്കേണ്ടതായുണ്ട്,
ഒരു വാക്കിനും 
ഒരു പൂർണവിരാമത്തിനുമിടയിൽ
പൂത്തുനിന്നൊരു കാലത്തെ  
പച്ചകുത്തിയ കയ്യൊപ്പ്.