2021, മേയ് 31, തിങ്കളാഴ്‌ച

രാവ്.....
നിലാചില്ലകൾ 
പെറുക്കിക്കൂട്ടിയിട്ട്  
തീ കായുന്നു.
ഇന്നലെ പെറ്റിട്ട 
നക്ഷത്രക്കുരുന്നിന് 
മുലകൊടുത്തുറക്കുന്നു
തുടുത്ത മേഘം.
ഇരുട്ടിനെയെത്ര 
കുടഞ്ഞിട്ടു നോക്കി,
എന്നിട്ടുമെന്നിട്ടും
കിനാവിനെയുടുപ്പിക്കാൻ  
മുറി വാക്കുപോലും
വീണു കിട്ടുന്നതേയില്ല. 
എനിക്കീ ഉറക്കത്തിന്റെ 
കുപ്പായമഴിച്ചുകൊടുക്കണം,
എന്നിട്ടു വേണം 
ഇരുട്ടറുതിക്ക് കനല് കൂട്ടാൻ.




2021, മേയ് 26, ബുധനാഴ്‌ച

എത്ര 
ചടുലമായ
മൗനത്തിലൂടെയാണ്
നീയെന്റെ വാക്കിൻകൂട്ടത്തെ 
ഒരൊറ്റ ചുവടുകൊണ്ട്
മുറിച്ചുകടക്കുന്നത്,
സമർത്ഥനായൊരു
മായാജാലക്കാരനെപ്പോലെ.!

'നാളെയെ
പണിയാനിടയില്ലാത്ത
നിന്റെ വിരലുകൾക്കെന്തിനൊരു
പാലമെ'ന്ന്
നീ മധുരമായെന്നോട്
പറഞ്ഞുപോകുന്നതു പോലെ.



2021, മേയ് 22, ശനിയാഴ്‌ച

ചോന്നിട്ടാണ് 
നീ വിരൽത്തുമ്പു തന്ന
ആ നാട്ടുവഴി,
അത്രയും 
വിയർത്തിട്ടില്ലിന്നേവരെ
ഒരു വാകയും.
 
പൊഴിയുന്നുണ്ട് 
നനുനനേയിന്നും 
നീ മൂളി നടന്ന പാട്ടിലെ  
ആ വരികൾ,
അത്രയും 
നനഞ്ഞിട്ടില്ലിന്നേവരെ
ഒരു മഴയും.

2021, മേയ് 5, ബുധനാഴ്‌ച


മൂക്ക് 
പിഴിഞ്ഞെറിഞ്ഞ്  
മുഖംവീർപ്പിക്കുന്നു   
നിലം മെഴുകി 
തളർന്ന നിലാവ്.
വരാതിരിക്കുന്ന-
തെങ്ങനെ 
മലയിറങ്ങിയിറങ്ങിയവൻ.    
കുപ്പായക്കീശയിൽ
ഒരു പൊതി കുപ്പിവളകൾ
കരുതാതിരിക്കുന്ന-
തെങ്ങനെ.
നീട്ടിയൊന്നു തുപ്പി   
ചൊക ചൊകേ  
ചോന്ന ചുണ്ട് 
തോർത്താതിരിക്കുന്ന-
തെങ്ങനെ. 
തലക്കെട്ടു കുടഞ്ഞ്  
ചേർത്തുപിടിച്ച്        
മെഴുക്കു തിരളുന്ന   
കൈകളിലേയ്ക്ക്       
തിരുകിവെയ്ക്കാതിരിക്കുന്ന-
തെങ്ങനെ, 
വിരിഞ്ഞ മഞ്ഞിന്റെ 
മൂക്കുത്തി.