2021, ജൂൺ 19, ശനിയാഴ്‌ച

വാക്കിൽ-
നിന്നക്ഷരങ്ങൾ 
വീണുടയുന്നതിന്റെ
ഒച്ച.
ചുണ്ടു വിട്ടൊരു ചിരി
താഴെവീണ്
പൊട്ടി ചിതറി 
മാഞ്ഞുപോകുന്നതുപോലെ.   
ചിറകായ് മുളയ്ക്കുന്ന 
വാക്കേ, 
ഞാനാ വേഗത്തിന്റെ
നിഴൽ മാഞ്ഞൊടുങ്ങിയ 
കറുത്ത മണ്ണ്.


2021, ജൂൺ 17, വ്യാഴാഴ്‌ച

അയയിൽ 
തൂക്കിയിട്ടിരിക്കുന്ന  
കുപ്പായങ്ങളിൽ
ഇരുട്ട് തുന്നിയെടുത്ത 
കടുത്ത നിറത്തിലേത്,
കാറ്റിന്റെ വിരൽ വിടുവിച്ച് 
അവളെനിക്കു നീട്ടുന്നു.
വെയിൽ 
കുത്തിക്കീറിയ മാറിടം
ഞാനെന്റെ കൈകൾ  
വിടർത്തി
മറച്ചു പിടിക്കുന്നു.
കിളിയിരുന്ന ചില്ലകളിൽ
ആരോ കൊളുത്തിയ   
തിരികളുടെ
ചുവന്ന പൊട്ടുപോലുള്ള
തിരുശേഷിപ്പുകൾ.
തിരിഞ്ഞു നോക്കാതെ
നടക്കണമെന്നവൾ.
പേരു വിളിക്കുമ്പോൾ
മറന്നുപോകാതിരിക്കാൻ
ഞാനെന്റെ പേര്
ചുവടുകളിലെണ്ണിയെണ്ണി  
രാവിലും കറുത്തൊരു 
രാവായ്.......


 



2021, ജൂൺ 10, വ്യാഴാഴ്‌ച

തൊട്ടുനോക്കി,
മഞ്ഞിന്റെ തണുപ്പ്.
വിരലുകൾ വിരലുകളെന്ന്
ചിതറിയോടിയും     
വന്നും പോയും 
ഇടയിലൊരിത്തിരിനേരം 
നിന്നും 
വഴി പിരിഞ്ഞും  
വരിയാകുന്നുറുമ്പുകൾ. 
പിടഞ്ഞെഴുന്നേൽക്കുന്നു
കാറ്റ്. 
നാടാകെ   
ചൂടോടെ വിളമ്പാൻ 
ഉറക്കച്ചടവോടെ 
താള് തിരഞ്ഞ്.
അതിലതിവേഗം
എടുത്തുവെയ്ക്കുന്നു,
അങ്ങോട്ടിങ്ങോട്ട് 
ഉറുമ്പുകൾ
ഒച്ച താഴ്ത്തിയും
മൂക്കത്ത് വിരൽവെച്ചും 
വരയിട്ട് വരയിട്ട് 
കുറുകിയ ഒരു വരി  
'തീണ്ടിയത് കിനാവാണെന്ന്.'


അനന്തരം,  
മരണപ്പെട്ടവളുടെ  
വീടു തിരഞ്ഞ് 
നീ എത്തിയേക്കും.
വിരൽത്തുമ്പുകൊണ്ട്
പതിയെ തൊടണം, 
ആദ്യത്തെ തൂണിൽ.
ഒഴുകി വരും 
ഒരു പാട്ടിന്റെ നറുമണം 
പൊതിഞ്ഞെടുക്കണം
പൂവെന്നവണ്ണം
അടരാതെ.

രണ്ടാമത്തേതിൽ 
മിഴി തുറന്നുവരും
ഞാൻ പകർത്തിയ 
കാഴ്ചയുടെ തിരികൾ  
തൊട്ടെടുക്കണം 
മൺചെരാതെന്നവണ്ണം
അണയാതെ.

പതിയെ തൊടണം
അവസാനത്തേതിൽ 
പെയ്തിറങ്ങിവരും 
ഞാനെന്ന ഒറ്റവരി
കോരിയെടുക്കണം 
മഴയെന്നവണ്ണം 
തോരാതെ.   

തിരികെ നടക്കുന്നേരം 
മുറ്റത്തു ചിരിക്കുന്ന 
മുക്കുറ്റി 
നിന്നെ പേരുചൊല്ലി വിളിക്കും.
ഒരു നിമിഷം
നോക്കി,നിൽക്കണം
എന്നിട്ട്   
കാതുകളാകാൻ മറന്നുപോയ
കഥയെ കണ്ടെടുക്കാൻ 
വീണ്ടും വരുമെന്നവളോട്   
രഹസ്യമായൊരു   
കളവ് പറഞ്ഞേക്കണം.

2021, ജൂൺ 3, വ്യാഴാഴ്‌ച

 
ചിക്കിയും
തോർത്തിയും 
ഉണക്കാനിട്ടതാണ് 
മുറ്റം നിറയെ 
വെയിലിനെ.
ഒരു ഞൊടിയിട.!
വാരിയെടുത്തങ്ങ് 
കൊണ്ടുപോകുമ്പോൾ
മഴയ്ക്കോരായിരം 
വിരലുകൾ. 
നോക്കിയിരുപ്പിന്
കൂലിയായിട്ട് 
ഞാൻ 
നിനക്കൊരൂഞ്ഞാല  
കെട്ടിത്തന്നതാണല്ലോ  
കാറ്റേ..........



2021, ജൂൺ 2, ബുധനാഴ്‌ച

നന്നായ്   
മുറുക്കിപ്പിടിക്ക് 
എന്റെ  
വലംകൈയിൽ  
നിന്റെയാ വിരലുകൾ.
പെറുക്കിയെടുക്കണ-
മെനിക്കൊരു'വട്ടം'
എന്റെ 
കൈത്തണ്ട മുറിയുന്ന   
ചോരയിൽ നിന്ന്
സൂര്യന്റെ തിളക്കമുള്ള
ഉടയാത്ത വാക്കുകൾ.