2015, ഏപ്രിൽ 29, ബുധനാഴ്‌ച



എഴുതിയില്ല
അണിഞ്ഞതുമില്ല
കണ്ണുനിറഞ്ഞാലോ
ഉടഞ്ഞുപോയാലോ 
പൊതിഞ്ഞുവെച്ചതല്ലേ
എന്റേതെന്റേതെന്ന്
കൊതിപ്പിച്ചിരുന്നെങ്കിലും.
എന്നിട്ടുമെന്നിട്ടും
നിങ്ങളെന്തേ 
ഇടക്കിടയ്ക്കോടിവന്ന്
പിന്നാപ്പുറത്തുനിന്ന്
എന്നെനോക്കി
അടക്കം പറഞ്ഞ്
പിന്നെ ...
പതിയെപ്പതിയെ
ചേർന്നുനിന്ന് 
തൊട്ടുവിളിച്ച്
കണ്ണിറുക്കി
കിലുങ്ങിച്ചിരിക്കുന്നു ?!
--------------------------

2015, ഏപ്രിൽ 24, വെള്ളിയാഴ്‌ച

അവൾ ചേതനയാണ്
അതുകൊണ്ടാണ്
വിത്ത് മുളയ്ക്കുന്നതും
തളിരുകൾ പൂവാകുന്നതും
കായും കനിയുമായി
വിത്തായ് നിറയുന്നതും .

പൂവ് തരുന്നവളെ
പൂവായ് തലോടണം .
----------------------------------
തണൽ നഷ്ടപ്പെടുമ്പോൾ മാത്രമാണ്
അവൾ തേങ്ങിത്തേങ്ങിക്കരയാറ്
വീണ്ടും എവിടെയോ ഒരു വിത്ത്
ആത്മാഹുതി ചെയ്തിട്ടുണ്ടാവും.
-----------------------------------

'' ചെവിയോർക്കുന്ന സ്വർഗത്തോട്  സംസാരിക്കാൻ
ഭൂമി നിരന്തരമായി നടത്തുന്ന ശ്രമമാണ്  മരങ്ങൾ .''
------------------------ ടാഗോർ
*

2015, ഏപ്രിൽ 22, ബുധനാഴ്‌ച

ചുരമിറങ്ങി അവൾ  വന്നു .
അതേ ദിവസം ,അതേ സമയം ,
അതേ ചമയങ്ങളോടെ .!
ഒരു പൂർണ്ണസംവത്സരം .
വാതിലും ജനാലകളും തുറന്നിട്ടിരുന്നു .
വരുമെന്ന് ഒരു നൂറുവട്ടം ഉറപ്പിച്ചിരുന്നു .
കൊന്നമരത്തെ ഇക്കിളിയിട്ട്,പൊഴിഞ്ഞുവീണ
ചിരികളെ വിരലുകൾ കൊണ്ടുഴിഞ്ഞ്
അവൾ മെല്ലെ കോലായയിലേയ്ക്ക് കടക്കുന്നു .
കൈത്തണ്ട തലോടി ,കാണുന്നതൊരു
സ്വപ്നമല്ലെന്ന് ഞാനെന്നെ അറിയിക്കുന്നു .
എന്റെ കാൽവിരലുകൾ നനയുന്നു .
എന്നെ വായിക്കാനും അവളെ കേൾക്കാനും
ലിപികളില്ലാത്ത ഭാഷ മതിയാവുമെന്ന് 
പരസ്പരം ആവർത്തിക്കുന്നു .

പ്രകൃതിയും പ്രണയവും നീയും ഞാനുമാണെന്ന് ......
ഭൂമിയുടെ മടിത്തട്ടിലേയ്ക്ക്  ചെവികൊടുത്തിരുന്ന് , മണ്ണിനെ
പുണർന്നുകിടക്കുന്ന കരിയിലകളിൽ മഞ്ഞുത്തുള്ളികൾ
മീട്ടുന്നതാണ് ഞാൻ കേട്ടതിൽവെച്ച് ഏറ്റവും ഹൃദയഹാരിയായ
ഉണർത്തുപാട്ടെന്ന് ......... നിന്റെ വിരൽത്തുമ്പ് മോഹിച്ച്
എന്റെ കുടിലിന്റെ ഭിത്തികളിൽ ഒരു ചുവന്ന കല്ലുകൊണ്ട്
ഞാനെഴുതി നിറയ്ക്കുന്നു .
----------------------------------

2015, ഏപ്രിൽ 20, തിങ്കളാഴ്‌ച

പറന്നിറങ്ങി , തൂവൽ കൊഴിച്ച്
പാടം നിറയ്ക്കുന്നു പുലർമഞ്ഞുപക്ഷി
കണ്ണേ ,കുളിർകൊണ്ടു നിറഞ്ഞുലാവാൻ
നിനക്കെന്തിനിന്നിനിയുത്സവം വേറെ .!
............................................................
..............................................
..............................
.....................
...........
.....
..
.

' പകുത്തെടുക്കുന്നത് '

ഒഴുകാനാവാതെ
മരവിച്ചുകിടക്കുന്ന
പുഴ .

കാഴ്ചയെ
പിറകേവിളിച്ച്
കാൽനഖം കൊണ്ട്
ഇളകിച്ചിരിക്കുന്ന
ഒരു കൽച്ചീന്ത് .

പൊതിഞ്ഞുപിടിച്ച്‌
പടവുകളെണ്ണാൻ മറന്ന്  
ഊർന്നുപോയൊരു
പാദസരം കിലുങ്ങാൻ
കാത്തുനില്പ് .

കാണെക്കാണെ
ആ കൽച്ചീന്ത്
പെറ്റിക്കോട്ടിലിരുന്ന്
ഒരുരുളൻ കല്ലായി
രൂപാന്തരപ്പെടുന്നു .

നനയാത്ത
ആദ്യപടവിലിരുന്ന്
മൂന്നു വിരലുകളൊന്നാക്കി
ഞാനാ കല്ലുകൊണ്ട്
പുഴയെ ഉണർത്തുന്നു .

ആകാശത്തിന്റെ പൊട്ടെടുത്ത്
അവൾ വട്ടമിട്ടു കളിക്കുന്നു
ആ നുണക്കുഴികളിൽ
മുങ്ങാങ്കുഴിയിട്ട് ,
ഒരു വട്ടം കൂടി
വരച്ച് , ഞാനും ...!
---------------------------