2013, ഡിസംബർ 18, ബുധനാഴ്‌ച

പണ്ടു പണ്ടൊരു ദിവസം ........
സമ്പാദ്യശീലം വളർത്തിയെടുക്കാൻ  എനിക്കും അച്ഛൻ  വാങ്ങിത്തന്നു  ഒരു
കുടുക്ക , നല്ല ചേലുള്ള ഒരു മണ്‍കുടുക്ക.
അച്ഛൻറെ മേശപ്പുറത്തെ ചുവന്നമഷികൊണ്ട്  അവൾക്കു ഞാൻ ചുണ്ടുകൾ
കൊടുത്തു .കണ്ണേറ് കൊള്ളാതെ കണ്‍മഷികൊണ്ടൊരു കാക്കപ്പുള്ളിയും .

പിഴുതെടുക്കുന്ന  വെള്ളിനരകളുടെ എണ്ണം നോക്കി അച്ഛൻ തരുന്ന തുട്ടുകൾ ,
'പരപരാ വെളുക്കുംമുന്പ്  പെറുക്കിക്കൂട്ടുന്ന കശുവണ്ടികൾക്ക് അമ്മ തരുന്ന
തുട്ടുകൾ ,അപൂർവ്വം ചില ഘട്ടങ്ങളിൽ പീടികയിലേക്ക്‌ പറക്കുന്നതിന് അമ്മ
കൂലിയായ്‌  തരുന്ന തുട്ടുകൾ , എന്റെ ധനാഗമത്തിന്റെ മൂന്നേമൂന്നുവഴികൾ.

സമ്പാദ്യത്തേക്കാൾ വളരാൻ തുടങ്ങി എൻറെ ആവശ്യങ്ങൾ .കൂടെപഠിക്കുന്ന
കുട്ടിക്ക് ഒരു പെൻസിൽ ,ഒരു ബുക്ക് ..........അന്ന് പല വഴിയോരകാഴ്ചകളിലും
നിറഞ്ഞുനില്ക്കും ,വിശപ്പിന്റെയും അംഗവൈകല്യങ്ങളുടെയും പച്ചമുഖങ്ങൾ .
ഒരു മാലയോ വളയോ ഒന്നും എന്റെ ആവശ്യങ്ങളുടെ പട്ടികയിൽ ഒരിക്കലും
കടന്നുകൂടിയതേയില്ല.

വയറുനിറയാതെ പുന്നാര കുടുക്ക അലമാരയുടെ ഏറ്റവും മുകളിലത്തെ തട്ടിൽ
വിശ്രമംകൊണ്ടു. മറ്റു കുടുക്കകൾ പൊട്ടുന്നതും നാണയങ്ങൾ കിലുക്കത്തോടെ
ചിതറുന്നതും പിന്നെ  വലിയസംഖ്യയായി വിളിക്കപ്പെടുന്നതും അലസമായി
നോക്കിയിരുന്നു പലപ്പോഴും.

കശുമാവുള്ള പറമ്പിലെ വീട്ടിൽ നിന്ന് അച്ഛമ്മ ഉറങ്ങിയ വീട്ടിലേക്ക് താമസം
മാറ്റിയപ്പോഴും  അലമാരയിൽ നിറഞ്ഞുപൊട്ടാൻ  യോഗമില്ലാതെ എന്റെ
പുന്നാര കുടുക്ക കൂടെപ്പോന്നു .ഇനി ഒരേയൊരു ധനാഗമമാർഗം അച്ഛന്റെ
വെള്ളിനരയാണെന്ന്  അറിയാമായിരുന്നെങ്കിലും  നരയ്ക്കാതിരിക്കാൻ  തന്നെ
ഞാൻ ആഗ്രഹിച്ചു .

പുതിയ സ്കൂളിലേക്കുള്ള യാത്രാമധ്യേയാണ്  ലക്ഷ്മണേട്ടനെ കാണുന്നത് .
രണ്ടു  കാലിനും ചലനശേഷിയില്ലാത്ത , കൈകളിലും  കാൽമുട്ടിലും തേഞ്ഞ
ചെരുപ്പുകളിട്ട് , നിരങ്ങി നീങ്ങുന്ന ആജാനുബാഹുവായ ഒരാൾ .നരച്ചു നീണ്ട്
അഴുക്കുപിടിച്ച മുടിയും താടിയും . മുഷിഞ്ഞുകീറിയ ഷർട്ടും പാന്റ്സും .അയാൾ
വായ തുറക്കുന്നത് ചീത്തവിളിക്കാൻ വേണ്ടി മാത്രമാണെന്ന് കൂട്ടുകാർ .വേഗത
കൂട്ടിയപ്പോൾ  പെൻസിൽബോക്സിനുള്ളിലിരുന്നൊരു  തുട്ട്  ചിരിച്ചു . തിരിച്ചു
നടന്ന് ,അതെടുത്ത് ലക്ഷ്മണേട്ടന് കൊടുത്ത് ,  ഞങ്ങൾ ആദ്യമായി ചിരികൾ
കൈമാറി .അതിൽപ്പിന്നെ എൻറെമുന്നേ നടക്കുന്നവർക്കും എൻറെപിന്നാലെ
നടന്നുവരുന്നവർക്കും ചീത്തവാക്ക്‌ കേൾക്കേണ്ടി വന്നതേയില്ല .

അലമാരയിൽനിന്നെടുത്ത് കുടുക്കയെ മേശപ്പുറത്തിരുത്തി,പട്ടിണിക്കിടില്ലെന്ന്

ഉറപ്പും  കൊടുത്തു . തേഞ്ഞുതീരാറായ  പെൻസിൽകൊണ്ട് വളരെ  പാടുപെട്ട്
എഴുതാൻ ശീലിച്ചു .വീട്ടിലെ മറ്റ് മേശപ്പുറങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ
കണ്ടെത്തുന്ന പെൻസിലുകൾ പെറുക്കിയെടുത്ത് എഴുതാൻ തുടങ്ങി .മെല്ലെമെല്ലെ
എന്റെ കുടുക്കയുടെ ഭാരം കൂടാനും തുടങ്ങി .

ഒരു ദിവസം അത്താഴം കഴിക്കാനിരിക്കുമ്പോൾ  ലക്ഷ്മണേട്ടന് ഒരു ഉടുപ്പോ
ചെരുപ്പുകളോ വാങ്ങിക്കൊടുക്കാൻ സമ്പാദ്യം തുടങ്ങിയ കാര്യം രഹസ്യമായി
അച്ഛനോട്  പറഞ്ഞത്  അമ്മയുടെ ചെവിയെടുത്തു . 'പട്ടാളക്കാരനായിരുന്ന
ആൾ ,ചാരായം കുടിക്കാൻ പൈസ ചോദിച്ചിട്ട് കൊടുക്കാതിരുന്ന , പ്രായമായ
അമ്മയെ ചവിട്ടിയതുകൊണ്ടാണ് കാലുകൾക്ക് ചലനശേഷി നഷ്ടമായതെന്ന് 
തുടങ്ങി ഒടുവിൽ എന്റെ കോപ്പിയെഴുത്തിൽ വന്ന മാറ്റം വരെ പറഞ്ഞുനിർത്തി ,
അമ്മ പിൻവാങ്ങി .

രാവിലെ എന്റെ മണ്‍കുടുക്ക മേശപ്പുറത്തുനിന്നു വീണ് പൊട്ടിച്ചിതറിയപ്പോൾ
അമ്മ,ക്ലാസ്സിലെ പിൻബഞ്ചിലിരിക്കുന്ന കുട്ടിക്ക് കേൾക്കാൻ പറയുന്നതിനേക്കാൾ
ഉച്ചത്തിൽ ഇളയ സന്താനത്തിന്റെ 'ഗുണഗണങ്ങൾ 'എണ്ണിയെണ്ണി വിളമ്പി
രോഷം തീർത്തു . ഞാനുമോർത്തു 'ഇങ്ങനെയുണ്ടോ ഒരു സന്തതി !

നിലത്ത് ചമ്രംപടിഞ്ഞിരുന്ന്  ഓരോ കഷണങ്ങളും പെറുക്കിയെടുത്തു .പലതായി
മുറിഞ്ഞുപോയ ചുണ്ട് .കവിളിലെ മായാത്ത കാക്കപ്പുള്ളി .ഉടൽ പേറിയ തണുപ്പ് ,
ഉള്ളിൽ സൂക്ഷിച്ചുവച്ചിരുന്ന നാണയങ്ങളിൽ നഷ്ടപ്പെട്ട് , രൂപം വെടിഞ്ഞ് ,
പേരുടഞ്ഞ് , വിരൽതുമ്പിൽ കഥയറിയാതെ  അവൾ ....................

2013, ഡിസംബർ 15, ഞായറാഴ്‌ച

രാത്രി പതിനൊന്നു മണിക്ക് താമരശ്ശേരി ചുരം കയറുമ്പോൾ കൂരിരുട്ടിനെ
വകഞ്ഞു മാറ്റുന്ന ഹെഡ് ലൈറ്റിന്റെയും  എതിരെ വരുന്ന  വലിയ
വാഹനങ്ങളുടെ തുളച്ചുകയറുന്ന വെളിച്ചവുമല്ലാതെ താഴെ വന്മരങ്ങളിൽ
അങ്ങിങ്ങ് മിന്നാമിനുങ്ങുകൾ പോലെ കുഞ്ഞു വെളിച്ചവും മാത്രം .

പല നേരങ്ങളിൽ പല പല ഭാവങ്ങളിൽ , സ്വർഗീയമായ അനുഭൂതി
സമ്മാനിച്ച് ,  അനുഗ്രഹിച്ച പ്രകൃതി !
രാവിലെ  ഓരോ നിമിഷങ്ങളും വിസ്മയത്തോടെ പെറുക്കിവച്ചത് .
പെട്ടെന്ന് കാഴ്ച നഷ്ടപ്പെടുന്ന ഒരുവളുടെ അവസ്ഥ , എന്നെ ഞാൻ
അവളിലേക്ക്‌ പറിച്ചുനട്ട നിമിഷങ്ങൾ. നിറങ്ങളില്ലാത്ത ഒരു ലോകം .
അവിടെ ഒറ്റയ്ക്ക് ശബ്ദങ്ങളിലൂടെ രൂപം അറിഞ്ഞ് , കേട്ടിട്ടില്ലാത്ത
ശബ്ദങ്ങളുടെ രൂപം തിരഞ്ഞ് ......കൂരിരുട്ടിനെ എങ്ങനെയൊക്കെ
നിർവചിക്കാമെന്ന്  ചിന്തിച്ച് , തപ്പിത്തടഞ്ഞ് .............

*









2013, ഡിസംബർ 6, വെള്ളിയാഴ്‌ച

മഴപോലൊരുവൾ


അമ്മയുടെ പ്രായമായിരുന്നു
എന്റെ യമുനേടത്തിക്ക്
നീണ്ടുചുരുണ്ട മുടിത്തുമ്പിലെ
തിളങ്ങുന്ന നീർത്തുള്ളികൾ
യമുനേടത്തിയുടെ കണ്ണീരാണെന്ന്
വിശ്വസിച്ചതുകൊണ്ടാവാം
ഞാൻ നന്നായി തലതോർത്താൻ ശീലിച്ചത്
മഞ്ഞുകാലത്തെ ഒരു സന്ധ്യാസമയത്താണ്
മുപ്പത്തഞ്ചുകഴിഞ്ഞ അവിവാഹിതയായ യമുനേടത്തി
മൂന്നു കുഞ്ഞുങ്ങൾക്ക്‌ അമ്മയായത് .

തൊഴുത്തിലും ഉരൽക്കളത്തിലും കൂട്ടംകൂടി നിന്ന്
'അവളുടെ യോഗമെന്ന് പെണ്ണുങ്ങൾ നെടുവീർപ്പിട്ടു
അനുജത്തിയുടെ സാരിയിൽ കടന്നുപിടിച്ച
തീയുടെ രഹസ്യമറിയാൻ കാത്തുനില്ക്കാതെ
കുട്ടികളുടെ അച്ഛന് യമുനേടത്തി ഭാര്യയാകുമെന്ന്
പെണ്ണുങ്ങൾ പരസ്പരം അടക്കം പറഞ്ഞു .
കുട്ടികളെ ഊട്ടിയും ഉറക്കിയും
'എനിക്ക് അമ്മയാവാനേ കഴിയൂ ' എന്ന്
ആ വിരലുകൾ എന്റെ മുടിയിഴകളോടും
ഇടയ്ക്കിടയ്ക്ക് പറഞ്ഞു കൊണ്ടിരുന്നു .

അടുക്കളവാതിൽ പതിയെ തുറന്നെത്തുന്ന
ആവിപറക്കുന്ന മീൻകറിക്ക് മീതെ
എരിവുംപുളിയും ചേർത്ത്
ഞാൻ കോരിയൊഴിക്കുന്ന കോളേജ് വിശേഷങ്ങളിലെ
വാക്കുകളുടെ പാലത്തിൽ കയറി  യമുനേടത്തി
തിരക്കുള്ള ബസ്സിൽ ഓടിക്കയറും
എന്റെ കൂട്ടുകാരോടൊത്ത് സൊറപറഞ്ഞു നടക്കും
ഒടുവിൽ വിരലുകളിൽ പറ്റിപ്പിടിച്ചുണങ്ങിയ
വറ്റുകളിൽ നിന്ന്  ഞങ്ങളൊരുമിച്ച്
സമയസൂചികൾ എണ്ണിപ്പെറുക്കും

പെട്ടെന്നൊരു ദിവസം
യമുനേടത്തിയുടെ കിടക്ക
മരുന്നുമണമുള്ള മുറിയിലേക്ക് മാറ്റി
ആ ദിവസം മുതലാണ്‌
ഒരു വാക്കുകൊണ്ടോ സ്പർശം കൊണ്ടോ
വിശേഷങ്ങൾ ചുരുക്കിപ്പറയാൻ ഞാൻ പഠിച്ചത് .

സുവോളജി ലാബിലെ പലകയിൽ
നീണ്ടുമലർന്നു കിടന്ന തവളയിൽ നിന്ന്
നിലത്ത് കത്തിച്ചുവച്ച നിലവിളക്കിനു മുന്നിൽ
വെള്ള പുതച്ചുറങ്ങുന്ന യമുനേടത്തിയിലെത്താൻ
അന്നുവരെ  നടന്നു തീർത്ത  ദൂരം തികയാതെ
എന്റെ കാലുകൾക്ക് നീരു വന്നു .
അന്ന് രാത്രിയാണ് മഴ വിങ്ങിപ്പൊട്ടുന്നത്
ആദ്യമായി ഞാൻ കേട്ടതും .

തലമുടിയിൽനിന്ന്  ഇറ്റിറ്റുവീഴുന്ന വെള്ളം
എനിക്കിന്നും എന്റെ യമുനേടത്തിയുടെ കണ്ണീരാണ് .

2013, ഡിസംബർ 4, ബുധനാഴ്‌ച

എന്തെങ്കിലും മോഹം ?
ആവർത്തിക്കപ്പെട്ട ചോദ്യത്തിനൊടുവിൽ ചിരിമായാത്ത ഉത്തരം .
മോഹിചിട്ടെന്താ ? ആരോട് പറയാൻ ?
ഇതൊരു തിരക്കഥയുടെ അവസാനവരികളല്ല .ചെറിയ സ്ക്രീനിൽനിന്ന്
ഇറങ്ങി വന്ന് മനസ്സ് കുത്തി നോവിച്ച ഒരു സാധുവിന്റെ വാക്കുകൾ .പല
മുഖങ്ങൾ വന്നുപോയെങ്കിലും എന്തെന്നറിയില്ല ആ മുഖം ഇടയ്ക്കിടയ്ക്കിങ്ങനെ.
വലിയ മതിൽക്കെട്ടിനകത്തെ വീട്ടിലെ ചുവരുകളോടുപോലും തന്റെ മോഹം
വെളിപ്പെടുത്താതെ ...ആളും ആരവവും അതിയായി ആഗ്രഹിക്കുമ്പോൾ
മതിലിനരികിൽ ചെന്നുനിന്ന് റോഡിലേയ്ക്ക് നോക്കിയങ്ങനെ ......കുറച്ചേ
കേൾക്കാനായുള്ളൂ .
ഒരു മോഹം തോന്നുക , ഈ ഭൂമിയിൽ അത് ആരുമായും പങ്കുവയ്ക്കാനില്ല
എന്ന് തിരിച്ചറിയുക വല്ലാത്ത ഒരവസ്ഥ തന്നെയാണ് .അനാഥത്വത്തിന്റെ,
തീവ്രത ഏറ്റവുമധികം അനുഭവിച്ചറിയുന്ന നിമിഷം .

എന്നിലെ നിസ്സഹായാവസ്ഥയിലേക്ക് ആ ഇരുട്ട് പടരുമ്പോൾ അവരറിയാത്ത
ഒരു ഇരുട്ടിൽ ഞാനും തപ്പിതടയുകയാണെന്ന് എങ്ങനെ അവരോടു പറയാൻ ,
അതുപോലെയോ അതിനേക്കാൾ വലുതോ ... എങ്ങനെ ബോധ്യപ്പെടുത്താൻ.

മതിലിനു പുറത്തുള്ള നാടും നാട്ടുവർത്തമാനങ്ങളും വാർത്തകളും അന്യമായ ആ 
സാധുവിനോട്  എവിടെ തുടങ്ങി എങ്ങനെ അവസാനിപ്പിക്കാൻ ???
രാജാവും വിദൂഷകനും ചേർന്നു തുന്നിതരുന്ന ഒരു കുപ്പായമിട്ട് ആടിത്തകർക്കുന്ന
ഒരു പമ്പരവിഡ്ഢിയുടെ വേഷമാണ് എനിക്കെന്ന്,
അല്ല ഞങ്ങൾക്കെന്ന് .....