2013, ഡിസംബർ 6, വെള്ളിയാഴ്‌ച

മഴപോലൊരുവൾ


അമ്മയുടെ പ്രായമായിരുന്നു
എന്റെ യമുനേടത്തിക്ക്
നീണ്ടുചുരുണ്ട മുടിത്തുമ്പിലെ
തിളങ്ങുന്ന നീർത്തുള്ളികൾ
യമുനേടത്തിയുടെ കണ്ണീരാണെന്ന്
വിശ്വസിച്ചതുകൊണ്ടാവാം
ഞാൻ നന്നായി തലതോർത്താൻ ശീലിച്ചത്
മഞ്ഞുകാലത്തെ ഒരു സന്ധ്യാസമയത്താണ്
മുപ്പത്തഞ്ചുകഴിഞ്ഞ അവിവാഹിതയായ യമുനേടത്തി
മൂന്നു കുഞ്ഞുങ്ങൾക്ക്‌ അമ്മയായത് .

തൊഴുത്തിലും ഉരൽക്കളത്തിലും കൂട്ടംകൂടി നിന്ന്
'അവളുടെ യോഗമെന്ന് പെണ്ണുങ്ങൾ നെടുവീർപ്പിട്ടു
അനുജത്തിയുടെ സാരിയിൽ കടന്നുപിടിച്ച
തീയുടെ രഹസ്യമറിയാൻ കാത്തുനില്ക്കാതെ
കുട്ടികളുടെ അച്ഛന് യമുനേടത്തി ഭാര്യയാകുമെന്ന്
പെണ്ണുങ്ങൾ പരസ്പരം അടക്കം പറഞ്ഞു .
കുട്ടികളെ ഊട്ടിയും ഉറക്കിയും
'എനിക്ക് അമ്മയാവാനേ കഴിയൂ ' എന്ന്
ആ വിരലുകൾ എന്റെ മുടിയിഴകളോടും
ഇടയ്ക്കിടയ്ക്ക് പറഞ്ഞു കൊണ്ടിരുന്നു .

അടുക്കളവാതിൽ പതിയെ തുറന്നെത്തുന്ന
ആവിപറക്കുന്ന മീൻകറിക്ക് മീതെ
എരിവുംപുളിയും ചേർത്ത്
ഞാൻ കോരിയൊഴിക്കുന്ന കോളേജ് വിശേഷങ്ങളിലെ
വാക്കുകളുടെ പാലത്തിൽ കയറി  യമുനേടത്തി
തിരക്കുള്ള ബസ്സിൽ ഓടിക്കയറും
എന്റെ കൂട്ടുകാരോടൊത്ത് സൊറപറഞ്ഞു നടക്കും
ഒടുവിൽ വിരലുകളിൽ പറ്റിപ്പിടിച്ചുണങ്ങിയ
വറ്റുകളിൽ നിന്ന്  ഞങ്ങളൊരുമിച്ച്
സമയസൂചികൾ എണ്ണിപ്പെറുക്കും

പെട്ടെന്നൊരു ദിവസം
യമുനേടത്തിയുടെ കിടക്ക
മരുന്നുമണമുള്ള മുറിയിലേക്ക് മാറ്റി
ആ ദിവസം മുതലാണ്‌
ഒരു വാക്കുകൊണ്ടോ സ്പർശം കൊണ്ടോ
വിശേഷങ്ങൾ ചുരുക്കിപ്പറയാൻ ഞാൻ പഠിച്ചത് .

സുവോളജി ലാബിലെ പലകയിൽ
നീണ്ടുമലർന്നു കിടന്ന തവളയിൽ നിന്ന്
നിലത്ത് കത്തിച്ചുവച്ച നിലവിളക്കിനു മുന്നിൽ
വെള്ള പുതച്ചുറങ്ങുന്ന യമുനേടത്തിയിലെത്താൻ
അന്നുവരെ  നടന്നു തീർത്ത  ദൂരം തികയാതെ
എന്റെ കാലുകൾക്ക് നീരു വന്നു .
അന്ന് രാത്രിയാണ് മഴ വിങ്ങിപ്പൊട്ടുന്നത്
ആദ്യമായി ഞാൻ കേട്ടതും .

തലമുടിയിൽനിന്ന്  ഇറ്റിറ്റുവീഴുന്ന വെള്ളം
എനിക്കിന്നും എന്റെ യമുനേടത്തിയുടെ കണ്ണീരാണ് .