2013, ഡിസംബർ 4, ബുധനാഴ്‌ച

എന്തെങ്കിലും മോഹം ?
ആവർത്തിക്കപ്പെട്ട ചോദ്യത്തിനൊടുവിൽ ചിരിമായാത്ത ഉത്തരം .
മോഹിചിട്ടെന്താ ? ആരോട് പറയാൻ ?
ഇതൊരു തിരക്കഥയുടെ അവസാനവരികളല്ല .ചെറിയ സ്ക്രീനിൽനിന്ന്
ഇറങ്ങി വന്ന് മനസ്സ് കുത്തി നോവിച്ച ഒരു സാധുവിന്റെ വാക്കുകൾ .പല
മുഖങ്ങൾ വന്നുപോയെങ്കിലും എന്തെന്നറിയില്ല ആ മുഖം ഇടയ്ക്കിടയ്ക്കിങ്ങനെ.
വലിയ മതിൽക്കെട്ടിനകത്തെ വീട്ടിലെ ചുവരുകളോടുപോലും തന്റെ മോഹം
വെളിപ്പെടുത്താതെ ...ആളും ആരവവും അതിയായി ആഗ്രഹിക്കുമ്പോൾ
മതിലിനരികിൽ ചെന്നുനിന്ന് റോഡിലേയ്ക്ക് നോക്കിയങ്ങനെ ......കുറച്ചേ
കേൾക്കാനായുള്ളൂ .
ഒരു മോഹം തോന്നുക , ഈ ഭൂമിയിൽ അത് ആരുമായും പങ്കുവയ്ക്കാനില്ല
എന്ന് തിരിച്ചറിയുക വല്ലാത്ത ഒരവസ്ഥ തന്നെയാണ് .അനാഥത്വത്തിന്റെ,
തീവ്രത ഏറ്റവുമധികം അനുഭവിച്ചറിയുന്ന നിമിഷം .

എന്നിലെ നിസ്സഹായാവസ്ഥയിലേക്ക് ആ ഇരുട്ട് പടരുമ്പോൾ അവരറിയാത്ത
ഒരു ഇരുട്ടിൽ ഞാനും തപ്പിതടയുകയാണെന്ന് എങ്ങനെ അവരോടു പറയാൻ ,
അതുപോലെയോ അതിനേക്കാൾ വലുതോ ... എങ്ങനെ ബോധ്യപ്പെടുത്താൻ.

മതിലിനു പുറത്തുള്ള നാടും നാട്ടുവർത്തമാനങ്ങളും വാർത്തകളും അന്യമായ ആ 
സാധുവിനോട്  എവിടെ തുടങ്ങി എങ്ങനെ അവസാനിപ്പിക്കാൻ ???
രാജാവും വിദൂഷകനും ചേർന്നു തുന്നിതരുന്ന ഒരു കുപ്പായമിട്ട് ആടിത്തകർക്കുന്ന
ഒരു പമ്പരവിഡ്ഢിയുടെ വേഷമാണ് എനിക്കെന്ന്,
അല്ല ഞങ്ങൾക്കെന്ന് .....