2013, ഡിസംബർ 18, ബുധനാഴ്‌ച

പണ്ടു പണ്ടൊരു ദിവസം ........
സമ്പാദ്യശീലം വളർത്തിയെടുക്കാൻ  എനിക്കും അച്ഛൻ  വാങ്ങിത്തന്നു  ഒരു
കുടുക്ക , നല്ല ചേലുള്ള ഒരു മണ്‍കുടുക്ക.
അച്ഛൻറെ മേശപ്പുറത്തെ ചുവന്നമഷികൊണ്ട്  അവൾക്കു ഞാൻ ചുണ്ടുകൾ
കൊടുത്തു .കണ്ണേറ് കൊള്ളാതെ കണ്‍മഷികൊണ്ടൊരു കാക്കപ്പുള്ളിയും .

പിഴുതെടുക്കുന്ന  വെള്ളിനരകളുടെ എണ്ണം നോക്കി അച്ഛൻ തരുന്ന തുട്ടുകൾ ,
'പരപരാ വെളുക്കുംമുന്പ്  പെറുക്കിക്കൂട്ടുന്ന കശുവണ്ടികൾക്ക് അമ്മ തരുന്ന
തുട്ടുകൾ ,അപൂർവ്വം ചില ഘട്ടങ്ങളിൽ പീടികയിലേക്ക്‌ പറക്കുന്നതിന് അമ്മ
കൂലിയായ്‌  തരുന്ന തുട്ടുകൾ , എന്റെ ധനാഗമത്തിന്റെ മൂന്നേമൂന്നുവഴികൾ.

സമ്പാദ്യത്തേക്കാൾ വളരാൻ തുടങ്ങി എൻറെ ആവശ്യങ്ങൾ .കൂടെപഠിക്കുന്ന
കുട്ടിക്ക് ഒരു പെൻസിൽ ,ഒരു ബുക്ക് ..........അന്ന് പല വഴിയോരകാഴ്ചകളിലും
നിറഞ്ഞുനില്ക്കും ,വിശപ്പിന്റെയും അംഗവൈകല്യങ്ങളുടെയും പച്ചമുഖങ്ങൾ .
ഒരു മാലയോ വളയോ ഒന്നും എന്റെ ആവശ്യങ്ങളുടെ പട്ടികയിൽ ഒരിക്കലും
കടന്നുകൂടിയതേയില്ല.

വയറുനിറയാതെ പുന്നാര കുടുക്ക അലമാരയുടെ ഏറ്റവും മുകളിലത്തെ തട്ടിൽ
വിശ്രമംകൊണ്ടു. മറ്റു കുടുക്കകൾ പൊട്ടുന്നതും നാണയങ്ങൾ കിലുക്കത്തോടെ
ചിതറുന്നതും പിന്നെ  വലിയസംഖ്യയായി വിളിക്കപ്പെടുന്നതും അലസമായി
നോക്കിയിരുന്നു പലപ്പോഴും.

കശുമാവുള്ള പറമ്പിലെ വീട്ടിൽ നിന്ന് അച്ഛമ്മ ഉറങ്ങിയ വീട്ടിലേക്ക് താമസം
മാറ്റിയപ്പോഴും  അലമാരയിൽ നിറഞ്ഞുപൊട്ടാൻ  യോഗമില്ലാതെ എന്റെ
പുന്നാര കുടുക്ക കൂടെപ്പോന്നു .ഇനി ഒരേയൊരു ധനാഗമമാർഗം അച്ഛന്റെ
വെള്ളിനരയാണെന്ന്  അറിയാമായിരുന്നെങ്കിലും  നരയ്ക്കാതിരിക്കാൻ  തന്നെ
ഞാൻ ആഗ്രഹിച്ചു .

പുതിയ സ്കൂളിലേക്കുള്ള യാത്രാമധ്യേയാണ്  ലക്ഷ്മണേട്ടനെ കാണുന്നത് .
രണ്ടു  കാലിനും ചലനശേഷിയില്ലാത്ത , കൈകളിലും  കാൽമുട്ടിലും തേഞ്ഞ
ചെരുപ്പുകളിട്ട് , നിരങ്ങി നീങ്ങുന്ന ആജാനുബാഹുവായ ഒരാൾ .നരച്ചു നീണ്ട്
അഴുക്കുപിടിച്ച മുടിയും താടിയും . മുഷിഞ്ഞുകീറിയ ഷർട്ടും പാന്റ്സും .അയാൾ
വായ തുറക്കുന്നത് ചീത്തവിളിക്കാൻ വേണ്ടി മാത്രമാണെന്ന് കൂട്ടുകാർ .വേഗത
കൂട്ടിയപ്പോൾ  പെൻസിൽബോക്സിനുള്ളിലിരുന്നൊരു  തുട്ട്  ചിരിച്ചു . തിരിച്ചു
നടന്ന് ,അതെടുത്ത് ലക്ഷ്മണേട്ടന് കൊടുത്ത് ,  ഞങ്ങൾ ആദ്യമായി ചിരികൾ
കൈമാറി .അതിൽപ്പിന്നെ എൻറെമുന്നേ നടക്കുന്നവർക്കും എൻറെപിന്നാലെ
നടന്നുവരുന്നവർക്കും ചീത്തവാക്ക്‌ കേൾക്കേണ്ടി വന്നതേയില്ല .

അലമാരയിൽനിന്നെടുത്ത് കുടുക്കയെ മേശപ്പുറത്തിരുത്തി,പട്ടിണിക്കിടില്ലെന്ന്

ഉറപ്പും  കൊടുത്തു . തേഞ്ഞുതീരാറായ  പെൻസിൽകൊണ്ട് വളരെ  പാടുപെട്ട്
എഴുതാൻ ശീലിച്ചു .വീട്ടിലെ മറ്റ് മേശപ്പുറങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ
കണ്ടെത്തുന്ന പെൻസിലുകൾ പെറുക്കിയെടുത്ത് എഴുതാൻ തുടങ്ങി .മെല്ലെമെല്ലെ
എന്റെ കുടുക്കയുടെ ഭാരം കൂടാനും തുടങ്ങി .

ഒരു ദിവസം അത്താഴം കഴിക്കാനിരിക്കുമ്പോൾ  ലക്ഷ്മണേട്ടന് ഒരു ഉടുപ്പോ
ചെരുപ്പുകളോ വാങ്ങിക്കൊടുക്കാൻ സമ്പാദ്യം തുടങ്ങിയ കാര്യം രഹസ്യമായി
അച്ഛനോട്  പറഞ്ഞത്  അമ്മയുടെ ചെവിയെടുത്തു . 'പട്ടാളക്കാരനായിരുന്ന
ആൾ ,ചാരായം കുടിക്കാൻ പൈസ ചോദിച്ചിട്ട് കൊടുക്കാതിരുന്ന , പ്രായമായ
അമ്മയെ ചവിട്ടിയതുകൊണ്ടാണ് കാലുകൾക്ക് ചലനശേഷി നഷ്ടമായതെന്ന് 
തുടങ്ങി ഒടുവിൽ എന്റെ കോപ്പിയെഴുത്തിൽ വന്ന മാറ്റം വരെ പറഞ്ഞുനിർത്തി ,
അമ്മ പിൻവാങ്ങി .

രാവിലെ എന്റെ മണ്‍കുടുക്ക മേശപ്പുറത്തുനിന്നു വീണ് പൊട്ടിച്ചിതറിയപ്പോൾ
അമ്മ,ക്ലാസ്സിലെ പിൻബഞ്ചിലിരിക്കുന്ന കുട്ടിക്ക് കേൾക്കാൻ പറയുന്നതിനേക്കാൾ
ഉച്ചത്തിൽ ഇളയ സന്താനത്തിന്റെ 'ഗുണഗണങ്ങൾ 'എണ്ണിയെണ്ണി വിളമ്പി
രോഷം തീർത്തു . ഞാനുമോർത്തു 'ഇങ്ങനെയുണ്ടോ ഒരു സന്തതി !

നിലത്ത് ചമ്രംപടിഞ്ഞിരുന്ന്  ഓരോ കഷണങ്ങളും പെറുക്കിയെടുത്തു .പലതായി
മുറിഞ്ഞുപോയ ചുണ്ട് .കവിളിലെ മായാത്ത കാക്കപ്പുള്ളി .ഉടൽ പേറിയ തണുപ്പ് ,
ഉള്ളിൽ സൂക്ഷിച്ചുവച്ചിരുന്ന നാണയങ്ങളിൽ നഷ്ടപ്പെട്ട് , രൂപം വെടിഞ്ഞ് ,
പേരുടഞ്ഞ് , വിരൽതുമ്പിൽ കഥയറിയാതെ  അവൾ ....................