2020, നവംബർ 30, തിങ്കളാഴ്‌ച

ഒറ്റയ്ക്ക്
ഒരു മണമാകുന്ന 
നേരങ്ങളിലാണ് 
എന്റെ വസന്തമേ
എന്നൊരുവൻ
നീട്ടി വിളിക്കുക.
ഒരു പൂമ്പാറ്റയിലേയ്ക്ക്
നിറങ്ങളടർത്തിയുടുത്ത്  
എന്റെ ആകാശമേ
എന്നു ഞാൻ 
ചിറകു വിടർത്തി
ഉയർന്നു പറക്കുക.
കാടും മേടും 
വിരൽത്തുമ്പു തൊട്ട്
പച്ചയെന്നൊരുണർവിൽ 
നിറങ്ങളഴിച്ചെടുത്ത്    
ഭൂമിക്ക് പുള്ളിപ്പാവാട
തുന്നുക.
മുടിപ്പിന്നലിനൊരു
മാല കോർക്കുക.
കാറ്റിനൊപ്പം 
ചിറകു താഴ്ത്തി പറന്ന്  
വീണ്ടുമൊരു ചില്ലയിൽ 
മണമാകുക.
കൂടെയുണ്ട്
എന്നൊരു വാക്കിന്റെ കൂട്ടിൽ 
കുറുകുന്നൊരു തൂവൽ പോലെ.


ഒറ്റയ്ക്ക്
ഒരു ദേശമാകുന്ന 
നേരങ്ങളിലാണ്
എഴുതി,
എഴുതി മായ്ച്ച്
മേഘങ്ങൾക്കൊപ്പം
പഠിക്കാനിരിക്കുക.
അസ്തമയത്തിന്,
ഉദയത്തിന്
ചുവരില്ലാതെ രാവെഴുത്ത്
നടത്തുക.
അലക്കുകല്ലിലെ
ഉടഞ്ഞ കുപ്പിവളയറ്റത്തെ
ഉണങ്ങിയ മുറിവുകൾ  
വായിച്ചു വായിച്ച് 
പെയ്തൊലിക്കുക.
നിറയാത്ത തൊഴുത്തിന്റെ
പേറ്റുനോവ് തലോടി
പുക വീശി കൂട്ടിരിക്കുക.
ഉന്മാദിയായ കാറ്റായ്
ചില്ലയിൽ നിന്ന്
ഉയിരറ്റ് വീഴുക,
ഗ്രഹങ്ങളുടെ ഭാഷയറിയാതെ
സൗരയൂഥത്തിലകപ്പെട്ട
മറ്റൊരു ഭൂമിയെപ്പോലെ.




2020, നവംബർ 29, ഞായറാഴ്‌ച

എഴുതി  
മായ്ച്ചെഴുതി
മേഘങ്ങളെ 
അക്ഷരം പഠിപ്പിക്കുന്നു
ഒറ്റയായ് 
ഉന്മാദിയായൊരു ദേശം
പകലിരവിന്  
ലിപിയേതെന്നറിയാതെ 
ഉദയമെന്നെഴുതി
നക്ഷത്രങ്ങളുടെ നാട്ടിൽ
വഴിതെറ്റിയ സഞ്ചാരി.
ഗ്രഹങ്ങളുടെ 
ഭാഷയറിയാതെ
സൗരയൂഥത്തിലകപ്പെട്ട
ഇരുണ്ട ഒരു ഭൂമിയെപ്പോലെ.

2020, നവംബർ 25, ബുധനാഴ്‌ച

അടുക്കിവെച്ച 
പോക്കുവെയിലിന്റെ
മടക്കുകളിൽ 
കത്തിത്തീരാത്ത 
വെളിച്ചത്തിന്റെ 
തരികൾ,
ചെമ്പരത്തിച്ചോട്ടിൽ 
കാറ്റിന്റെ
അഴിഞ്ഞുവീണ പാട്ട്,
പുരപ്പുറത്തേക്കു ചാഞ്ഞ്
പാതി പൊട്ടിയ
മണത്തിന്റെ അളുക്കുകൾ,
അകത്ത്
ചുരുട്ടിവെച്ച പുൽപ്പായയിൽ
തലവെച്ചു കിടക്കുന്നു 
കിനാവ് പോലെ
പുള്ളിയുടുപ്പിട്ട നിലാവ്.

2020, നവംബർ 20, വെള്ളിയാഴ്‌ച

 

കേൾക്കുന്നു,
ഞാനെന്ന വാക്ക്    
നീയെന്ന പൊരുളിനെ  
ഉയിരിടത്തിൽ നിന്ന്  
ചുംബിച്ചെടുക്കുന്നതിന്റെ   
ഒച്ച,
ഒരു മരം  
വേരുകളാഴ്ത്തി
ആഴം കൊണ്ട് 
അതിന്റെ
ആകാശത്തെ
മണ്ണിടത്തിൽ നിന്ന്
തൊട്ടെടുക്കുന്നതുപോലെ. 

2020, നവംബർ 16, തിങ്കളാഴ്‌ച

രാവിന്റെ ചുവരിന്   
ചായമടിക്കുന്നതിന്റെ
തിരക്കിനിടയിൽ വെച്ചാണ് 
ഇന്നലെ ഞാൻ കണ്ട 
മുറിയാത്ത സ്വപ്നത്തെക്കുറിച്ച് 
അവനോട് പറയാൻ തുടങ്ങിയത്.
"നിറയെ നക്ഷത്രത്തുന്നൽ,
ആകാശത്തോളം 
വലിപ്പമുണ്ടായിരുന്നു
നമ്മുടെ പുതപ്പിന്,
പുഴക്കരയിൽ അണയാതെ 
കൊളുത്തിവെച്ച മൺചെരാത്.
ജനാലയിലൂടെ നീന്തി വന്ന്   
അഴിഞ്ഞുലഞ്ഞു കിടക്കുന്ന
നേർത്ത നിലാവെളിച്ചം, 
മുഖത്തേക്ക് പാറിവീഴുന്ന
കാറ്റിന്റെ മുടിയിഴകൾ,
ഓരോ ആവർത്തനത്തിലും
എണ്ണം തെറ്റിച്ചുകൊണ്ട്
ചിതറിക്കളിക്കുന്ന അക്ഷരങ്ങൾ
പോലെ 
രാവേറെയായിട്ടും 
ഉറങ്ങാതോടിക്കളിക്കുന്ന 
കുഞ്ഞു നിഴലുകൾ, 
നമ്മുടെ ചുണ്ടുകൾക്കിടയിൽ
പതിയുന്ന 
അവരുടെ വിരൽച്ചൂടിൽ.....

കറുപ്പിലും കറുപ്പായവൻ   
തിരക്കിന്റെ ചായക്കൂട്ടിലേക്ക്,
മുറിഞ്ഞ്.....
പുഴയിൽ വീണു കിടക്കുന്ന  
ചന്ദ്രന്റെ ഒരരിക് നുള്ളിയെടുത്ത്
വെളുപ്പിലും വെളുപ്പായൊരു പൂവ്
വരയ്ക്കാൻ  ഞാനും.....




2020, നവംബർ 12, വ്യാഴാഴ്‌ച



രാക്കിളികൾ    
പാടാൻ തുടങ്ങുമ്പൊഴും  
നിന്റെ ഗന്ധത്തിന്റെ ചൂടിൽ
ഞാനൊരുണർവായ്  
വിയർത്തുകൊണ്ടേയിരിക്കും.

ഒരു കടുകുമണിവട്ടത്തിൽ
പൊള്ളിച്ചത്,
കത്തിമുനയിൽ ഇച്ചരിപ്പോന്ന
വര കോറിയിട്ടത്,
ഒരു തുള്ളി കൊണ്ട് 
മുറിവാകെ മധുരമിറ്റിച്ചത്, 
ഇനിയും പറഞ്ഞുതരാത്ത
രസക്കൂട്ടിൽ 
പിണക്കം നടിച്ചത്, 
ഒളിഞ്ഞുനോക്കരുതെന്ന്  
കാറ്റിനു നേരേ 
ജനൽപ്പാളി വലിച്ചടച്ചത്.... 
ഓർത്തോർത്തു കിടന്ന് 
നീയല്ലാതാരാ എനിക്കെന്ന്
മുഖത്തേക്ക് വിരൽ കുടയുന്ന 
നിന്റെ തണുപ്പിൽ 
രാത്രിയെ പുതപ്പിച്ചു കിടത്തും. 

ഒരാളലിലും 
കരിഞ്ഞുപോകാതെ, 
പ്രണയത്തിൽ    
പാകപ്പെട്ട നമ്മളെ  
വിളമ്പിവെക്കാനേതു വരിയെയാണ്
ഞാനീ കനലിൽ ചുട്ടെടുക്കുക.

2020, നവംബർ 10, ചൊവ്വാഴ്ച

ആർത്തിരമ്പ്ന്ന്  
ആകാശച്ചെരിവെന്ന്     
കോരിച്ചൊരിയ്ന്ന്     
ആഴക്കടലെന്ന്
പെയ്ത്.....
നിലാവും കൂട്ടി 
മുറുക്കി മുറുക്കി 
കിനാവരമ്പത്തിരുന്ന്,  
വെയിലിനിടാനൊരു 
മഞ്ഞുടുപ്പെന്ന്  
വെളുക്കുന്നു      
മഴവിരലുള്ളൊരു 
തുന്നൽക്കാരി.