2020 നവംബർ 30, തിങ്കളാഴ്‌ച

ഒറ്റയ്ക്ക്
ഒരു മണമാകുന്ന 
നേരങ്ങളിലാണ് 
എന്റെ വസന്തമേ
എന്നൊരുവൻ
നീട്ടി വിളിക്കുക.
ഒരു പൂമ്പാറ്റയിലേയ്ക്ക്
നിറങ്ങളടർത്തിയുടുത്ത്  
എന്റെ ആകാശമേ
എന്നു ഞാൻ 
ചിറകു വിടർത്തി
ഉയർന്നു പറക്കുക.
കാടും മേടും 
വിരൽത്തുമ്പു തൊട്ട്
പച്ചയെന്നൊരുണർവിൽ 
നിറങ്ങളഴിച്ചെടുത്ത്    
ഭൂമിക്ക് പുള്ളിപ്പാവാട
തുന്നുക.
മുടിപ്പിന്നലിനൊരു
മാല കോർക്കുക.
കാറ്റിനൊപ്പം 
ചിറകു താഴ്ത്തി പറന്ന്  
വീണ്ടുമൊരു ചില്ലയിൽ 
മണമാകുക.
കൂടെയുണ്ട്
എന്നൊരു വാക്കിന്റെ കൂട്ടിൽ 
കുറുകുന്നൊരു തൂവൽ പോലെ.