2020, ഡിസംബർ 26, ശനിയാഴ്‌ച


 
വെറുതേ 
നുള്ളിനോക്കും 
കേൾക്കാം,
വേദനിക്കുന്നല്ലോയെന്ന് 
പതിയെ ഒരു മൂളൽ. 
തിണർത്തു വരും
ഒടുങ്ങാത്ത 
മരണങ്ങളുടെ പൊക്കിൾ-
ക്കൊടികൾ.
ജനലഴികളിലൂടെ 
ഇഴഞ്ഞിഴഞ്ഞെത്തും, 
പറന്നു പോയ കാറ്റിന്റെ 
ചിറകടിയൊച്ചയിൽ
പേടിച്ചരണ്ട് 
ചില്ലയിലമർന്നിരിക്കുന്ന     
തൂവൽ ഞരക്കങ്ങൾ.
ഞാനവളെ 
പൊതിഞ്ഞു പിടിക്കും,
പനിച്ചൂടു കൊണ്ട് 
വിറയ്ക്കുന്ന കുഞ്ഞിനെ 
എന്നതു പോലെ.
എന്നിട്ട് 
വിരൽത്തുമ്പിൽ 
പറ്റിപ്പിടിച്ചിരിക്കുന്ന
ഇത്തിരിപ്പോന്ന 
വെളിച്ചത്തിന്റെ പൊട്ടുകൾ 
അടർത്തിയെടുത്ത്
അകം മിനുക്കിക്കൊടുക്കും.
നിറവയറും താങ്ങി
ചാഞ്ഞു ചരിഞ്ഞിരുന്ന് 
നിലാവിന്റെ തൂണിൽ  
കിനാവു തൊട്ട് 
അവൾ  
വീണ്ടും   
വരയ്ക്കാൻ തുടങ്ങും      
പകലിനു മായ്ച്ചു കളിക്കാൻ 
മുറിഞ്ഞ-
വിരലു കൊണ്ടൊരു നഖചിത്രം.




2020, ഡിസംബർ 10, വ്യാഴാഴ്‌ച

വരിയാകാതെ
ചിതറിയ വാക്കുകളെ
മഞ്ഞിച്ച താളിലേക്ക്
ഒതുക്കിക്കിടത്തി 
പതിയെ 
സ്വപ്നത്തിലേക്ക്
കണ്ണുകളെ 
ഊതിക്കെടുത്തി,
കേട്ടു കേട്ട് കാതില്ലാതായ
കഥയിലെ കാര്യത്തിൽ 
ചാലുകൾ കുത്തുന്നു
രാവിന്റെ വിരലുകൾ.
ചുവരു നിറയെ
മരണപ്പെട്ട വീടുകളുടെ
ഞരമ്പിൽ നിന്നൊലിച്ചിറങ്ങിയ
ഉണങ്ങാത്ത ചോരയുടെ
വരയെഴുത്ത്.

ബ്ലാക്ക് ബോർഡ്,
വടിവൊത്ത അക്ഷരങ്ങൾ,
ഉടയാത്ത കോട്ടൺ സാരി,
രാവിലെ മുട്ടിന്മേലിരുന്ന്
ഞൊറിവുകൾ   
ഭംഗിയാക്കിക്കൊടുത്ത്    
തൊട്ടുനോക്കി തലോടിയ 
പൂക്കളുടെ ചിത്രത്തുന്നൽ.
മൂന്നാം നമ്പറിൽ
ഞാനിവിടെയുണ്ടെന്ന്  
തലകുനിച്ചു നിന്നിട്ട്
ഇരിക്കാൻ മറന്നുപോയ  
പെൺകുട്ടി. 
മാറ്റിവെയ്ക്കപ്പെട്ട
ഒരു അവയവമല്ല
മാറ്റിയെടുക്കപ്പെട്ടവളെന്ന്  
കനിവിന്റെ മുല കുടിച്ച,
ജനിച്ച ദിവസമേതെന്നറിയാത്ത,
അമ്മയെന്നെഴുതുന്നേരം
വിരൽ വിയർക്കുന്ന കുട്ടി.

എന്നെയൊന്നുകൂടി 
മുറുക്കിപ്പിടിച്ചുകൊണ്ട് 
ഒരു വട്ടം കൂടി ചോദിച്ചുനോക്കി
ഞാനെന്തേ മറ്റൊരു ദിവസത്തിൽ
ജനിച്ചില്ല.......