2011, മാർച്ച് 27, ഞായറാഴ്‌ച

നക്ഷത്രങ്ങള്‍ പിറന്നത്‌ ....

നിശയുടെ നിശബ്ദതയില്‍ പുറത്ത് നേരിയ ശബ്ദം .ദേഹമാസകലം
പുതച്ചിരുന്ന കരിമ്പടം മെല്ലെ മാറ്റി ഞാനെഴുന്നേറ്റു . കിളിവാതിലിലൂടെ
പുറത്തേയ്ക്ക് നോക്കി . ഒരു കൂട്ടം നക്ഷത്രക്കുഞ്ഞുങ്ങള്‍ . ശരറാന്തലിന്റെ
തിരി നീട്ടി ഞാന്‍ വാതില്‍ തുറന്നു . പകലുറങ്ങി മടുത്തവര്‍ . അവര്‍ക്ക്
രാത്രിയുറക്കത്തിന്റെ സുഖം അറീല്ലല്ലോ . ചോദ്യഭാവത്തില്‍ ഞാനവരെ
നോക്കി . '' ഒരു കഥ പറഞ്ഞുതരുമോ ? കുഞ്ഞന്‍മാര്‍ക്ക് പറഞ്ഞുകൊടുക്കാന്‍
എത്ര ആലോചിച്ചിട്ടും ഒന്നും കിട്ടുന്നില്ല .''നടന്നോളൂ , ഞാന്‍ പറഞ്ഞു .

അവര്‍ തിരിഞ്ഞു നടന്നു . അവരുടെ ചിരിയുടെ ഒച്ചയും
അകന്നകന്നു പോയി . കൂടുതല്‍ തിളക്കമുള്ള മുഖവുമായി അവര്‍
അവരവരുടെ സ്ഥാനങ്ങളില്‍ പോയി നിലയുറപ്പിച്ചു . ഇന്നും
ചന്ദ്രന്‍ എങ്ങോ മറഞ്ഞിരിക്കുന്നു .

'' ഏത് കഥയാണ്‌ വേണ്ടത് ? ''എന്‍റെ ചോദ്യം കേട്ടയുടനെ
അവര്‍ ഏകസ്വരത്തില്‍ വിളിച്ചു പറഞ്ഞു ,'' ഒരു പഴംകഥ .'' ''വേഗം
പറഞ്ഞു തീര്‍ക്കും , ഒരു കുഞ്ഞു കഥ , പോകാന്‍ തിടുക്കമുണ്ട് , ഒന്നു
മയങ്ങണം .'' ഞാന്‍ ചോദിച്ചു , '' നിങ്ങളുടെ ജനനത്തെക്കുറിച്ചുള്ള കഥ
പറഞ്ഞാലോ ? നിങ്ങള്‍ ഇതുവരെ കേള്‍ക്കാത്ത കഥ .'' അവര്‍ തലയാട്ടി .

'' പണ്ട് , വളരെ പണ്ട് പകലോന്‍ വിട പറയാന്‍
ഒരുങ്ങുമ്പോള്‍ ഞാന്‍ പറഞ്ഞു , ഈ ഏകാന്തത എന്നെ വല്ലാതെ
അസ്വസ്ഥയാക്കുന്നു . ഇരുളില്‍ ഭയപ്പെട്ട് ഞാന്‍ തേങ്ങുന്നതും ഇടയ്ക്കിടെ
നിശ്വസിക്കുന്നതും നീ അറിയുന്നുണ്ടോ ? ഒരു കള്ളച്ചിരിയോടെ ഒന്നും
മിണ്ടാതെ കുപ്പായം ഊരിത്തന്നു അവന്‍ മറഞ്ഞു . പട്ടുപോലെ മിനുസമായ
ആ കുപ്പായം ഞാനെടുത്തൊന്നു വീശി . അപ്പോള്‍ മുത്തുകള്‍ നാലുപാടും
ചിതറി വീഴാന്‍ തുടങ്ങി . തെറിച്ചുവീണ ആ മുത്തുകളാണ് നിങ്ങള്‍ .
അന്നുമുതല്‍ എനിക്ക് കൂട്ടായ് , രാത്രി ഉറക്കം ഉപേക്ഷിച്ച് നിങ്ങള്‍
ചുറ്റിനും കാവല്‍ നില്‍ക്കുന്നു . തമ്മില്‍ തൊടാതെ , ഒന്നിച്ചു ചേരാതെ .
സാമീപ്യമറിയിച്ച് , ഇത്തിരിപ്പോന്ന പകലോനെപ്പോലെ .''

ശരറാന്തല്‍ കൈയിലെടുത്ത് , ഞാന്‍ യാത്ര ചോദിച്ചു .
''പകലോന്‍ എത്തുമ്പോഴേയ്ക്കും കരിമ്പടം മാറ്റി വര്‍ണചേലയുടുക്കണം .
പിന്നെ അവന്‍ കൊണ്ടുവരുന്ന കസവുചേല മാറ്റിയുടുക്കണം . അപ്പോള്‍
എന്നും സമ്മാനമായി കൈയില്‍ കരുതുന്ന മുല്ലപ്പൂമാല അവന്‍
തന്നെ എന്‍റെ ചുരുള്‍മുടിയില്‍ ചൂടിത്തരും . '' അവര്‍ തലയാട്ടി. അവരില്‍
തീരെ ചെറിയവര്‍ ആലസ്യം വിടാതെ വീണ്ടും കണ്ണുകള്‍ അടച്ചിരുന്നു .
ചിലര്‍ കണ്ണുചിമ്മിക്കൊണ്ടിരുന്നു . മറ്റു ചിലര്‍ ജന്‍മരഹസ്യം അറിഞ്ഞ
സന്തോഷം കൊണ്ട് കൂടുതല്‍ വിടര്‍ന്ന കണ്ണുകളോടെ എന്നെയും
നോക്കി നിന്നു , ഇമവെട്ടാതെ .........................

*********************************************************

2011, മാർച്ച് 20, ഞായറാഴ്‌ച

' ആങ്ങള '


എനിക്കൊരു ആങ്ങളയുണ്ട് ...
പാതി കടിച്ചുപൊട്ടിച്ച നാരങ്ങാ മിഠായി
ഉള്ളം കൈയില്‍ കനിവോടെ വച്ചു തന്നവന്‍ .
മൂവാണ്ടന്‍മാവിന്റെ കൊമ്പിലിരുന്നു മാമ്പഴം തിന്ന് ,
കൊതിപൂണ്ട എന്നെ ഒളികണ്ണിട്ടു ഊറിച്ചിരിച്ചവന്‍ .
നാമം ചൊല്ലുമ്പോള്‍ മുടിയിഴ പിടിച്ചുവലിച്ച്
എന്നെ നോവിച്ച്‌ ,കുരുത്തക്കേട്‌ കാട്ടി രസിച്ചവന്‍ .
ഇരുട്ടിലേയ്ക്കിറങ്ങാന്‍ എന്റെ  ചൂണ്ടുവിരല്‍
മുറുകെ പിടിച്ചു നടന്ന് പേടിയകറ്റിയവന്‍ .
സൈക്കിള്‍ സവാരി ആണിന് പറഞ്ഞിട്ടുള്ളതെന്ന്
പഠിപ്പിക്കാന്‍ എന്നെ തള്ളിയിട്ട് മുട്ട് മുറിച്ചവന്‍ .
പുസ്തകം മടക്കി , എന്റെ  കുസൃതികള്‍ പറഞ്ഞുകേള്‍പ്പിച്ച്‌
അച്ഛന്റെ  നാട്യം ദേഷ്യമെന്നു ധരിച്ച് ജയം പറഞ്ഞവന്‍ .
മേശമേലുറങ്ങുന്ന ചൂരല്‍ അച്ഛന്റെ  കൈയിലുണരുമ്പോള്‍
മുത്തശ്ശിയെ കെട്ടിപ്പിടിച്ച് അഭയമിരന്നവന്‍ .
വെയിലത്തിട്ട , പുഴുങ്ങിയ നെല്ലിന്‌ കാവലിരിക്കുമ്പോള്‍
വിരസതയകറ്റാന്‍ കഥകള്‍ വായിച്ച് കൂട്ടിരുന്നവന്‍ .
വായിച്ചും എഴുതിയും പറഞ്ഞും അക്ഷരങ്ങളെ
വരുതിയിലാക്കി അഭിമാനം കൊണ്ടവന്‍ .
എന്റെ  നെഞ്ചിലേയ്ക്ക് വഷളന്‍ നോട്ടമെറിഞ്ഞവനെ
പൊടിമീശ തടവി ഉഗ്രനോട്ടമെറിഞ്ഞു കൊന്നവന്‍ .
വഴികളിലെ മുള്ളുകള്‍  വേദനിക്കാതെ എടുത്തു മാറ്റാന്‍
വാക്കായ് , നിഴലായ് എപ്പോഴും കൂട്ടിനു വന്നവന്‍ .
പുതിയ വീട്ടിലേയ്ക്ക്  അണിഞ്ഞൊരുങ്ങിപ്പോകാന്‍
പട്ടുചേല വാങ്ങിത്തന്ന് , എന്നെ കരയിച്ചവന്‍ .
എന്റെ  കുഞ്ഞിനെ നെഞ്ചില്‍ ചേര്‍ത്തുകിടത്തി
ഹൃദയത്തിന്റെ  താളം പകര്‍ന്നു നല്‍കിയവന്‍ .
കാലത്തിന്റെ പുതിയ തൂവലുകളിലേയ്ക്ക് പടര്‍ത്താന്‍
സ്നേഹത്തിന്റെ  ചായം മതിയാവോളം തന്നവന്‍ .
രണ്ടു ദേശങ്ങളിലിരുന്ന് ഒരേ ആകാശം നോക്കി
ബാല്യം കണ്ട നക്ഷത്രലോകം കാണുകയാണ് ഞങ്ങള്‍ .

***