2016, ഡിസംബർ 20, ചൊവ്വാഴ്ച

വസുന്ധര

കണ്ണും കാതും
ഹൃദയത്തോട്
ചേർത്തുപിടിച്ചാൽ
കേൾക്കാം

ഒരു നേർത്ത
സ്വരത്തിൽ നിന്ന്
അവൾ മുഴക്കങ്ങളെ
തീപ്പിടിപ്പിക്കുന്നത്
 
തേങ്ങലിൽ നിന്ന്
ആർത്തലച്ച് 
മുടിയഴിച്ചിട്ട്
കടപുഴകുന്നത്

വറ്റിപ്പോകുന്ന
ഞരമ്പുകളിലൂടെ
ദാഹമെന്നു മുറിഞ്ഞ്
ഉൾവലിയുന്നത്‌

ചുട്ടുപൊള്ളി
കൊടും തിരകളായ്
തീരത്തെ വിഴുങ്ങി
ചൂടാറ്റുന്നത്

വിണ്ടുകീറി
വികലമായ നെഞ്ച്
ആകാശത്തേക്ക്
തുറന്നുപിടിക്കുന്നത്
 
നിറം ചോർന്ന
പൂക്കൾകൊണ്ട്
വസന്തമെന്നെഴുതുന്നത്

പടക്കോപ്പ്
മൂർച്ചപ്പെടുത്തി
വികൃതമാക്കപ്പെട്ട ഭൂപടം
തിരുത്തുന്നതെങ്ങനെ ....!  

2016, ഡിസംബർ 17, ശനിയാഴ്‌ച

അയനം


ഇരുട്ട് വിളഞ്ഞ
നെടുങ്കൻ പാടത്തിന്റെ
തെക്കേ മൂലയിൽ നിന്ന്
എത്തിനോക്കിയാൽ 
താഴേപ്പറമ്പിൽ കാണാം
ഇന്നലെ പെയ്ത മഴയിൽ
ഒലിച്ചുപോയ വീടുകളുടെ
അസ്ഥികൂടങ്ങൾ

കൂക്കിവിളി കേട്ട്
ഞാനിവിടെയുണ്ടേന്ന് 
കൈപൊക്കി നിന്ന്
മരമുടല് കാത്തുവെച്ച്
മഴയെടുക്കാതെൻറെ കുടില്

കാറ്റിനെയാട്ടിയോടിച്ച് 
തടുക്ക് വിരിച്ച്
ഇരുട്ടേന്ന് നീട്ടിവിളിച്ച്
അത്താഴം വിളമ്പി
കൂട്ടിരിക്കുന്ന
മണ്ണെണ്ണ വിളക്ക്

മെഴുകിയ തിണ്ണയിൽ
ചുരുണ്ടുകിടക്കുന്ന
തുടലില്ലാത്ത മുരൾച്ച

അകലെ തെളിയുന്ന 
ചൂട്ടുവെട്ടത്തിലേയ്ക്ക്
കഴുത്തു നീട്ടി
തൂണും ചാരിയിരിക്കുന്ന
മിന്നിന്റെ മിനുക്കം

ഇല്ലായ്മയിലേക്ക്
കണ്ണ് വിടർത്തി
വിരലുണ്ടു ചിരിച്ച്‌
പിഞ്ഞിയ പായയിൽ
തളിരായൊരു കവിത

പൊട്ടക്കിണറ്റിനുള്ളിലെ  
വീണുടഞ്ഞ ചന്ദ്രനോട്
'എന്നെ മനസ്സിലായില്ലേ'യെന്ന്‌
വാറ്  പൊട്ടിയ പഴഞ്ചൻ ചോദ്യം.

2016, ഡിസംബർ 14, ബുധനാഴ്‌ച

ഒരൊറ്റ ഉമ്മകൊണ്ട് ജീവിതത്തെ നിത്യതയിലേയ്ക്ക് ഉയർത്തുന്നവനാണ് മരണമെന്ന് .....


ഡോ .പ്രദീപൻ പാമ്പിരിക്കുന്ന് ( ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല
കൊയിലാണ്ടി കേന്ദ്രത്തിലെ മലയാള വിഭാഗം മേധാവി .ദളിത് സൈദ്ധാന്തികൻ
സാഹിത്യ സംഗീത നിരൂപകൻ , നിരവധി ലേഖനങ്ങൾ ,പുസ്തകങ്ങൾ ....
കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം കൽബുർഗി വധവുമായി ബന്ധപ്പെട്ടു
രാജിവെച്ചു .ഏകജീവിതാനശ്വര ഗാനം , ദലിത് സൗന്ദര്യശാസ്ത്രം , സംസ്കൃത കാവ്യം
ഘടകർപ്പര കാവ്യത്തിന്റെ വിവർത്തനം എന്നിവ പ്രധാന കൃതികൾ .
സുകുമാർ അഴീക്കോട് എൻഡോവ്മെന്റ് അവാർഡ് ,ഭാഷാഇൻസ്റ്റിറ്റ്യു ട്ടിന്റെ
എൻ .വി .സ്മാരക വൈജ്ഞാനിക അവാർഡ് .........

ഡിസംബർ എട്ടിന് രാത്രി മരണം .
ഒന്നാംതീയതി വീട്ടിലേയ്ക്കു പോകുന്നതിനിടെ ബൈക്ക് ഇടിച്ചിടുകയായിരുന്നു .
ഡിസംബർ എട്ടിന് രാവിലെ ശ്രീനിവാസൻ കൊയിലാണ്ടി (പ്രിയ സുഹൃത്ത് / കൂടെപ്പിറപ്പ് )
വിളിച്ചു പറയുമ്പോൾ ഒന്നും സംഭവിക്കരുതേയെന്ന് ഉള്ളുരുകി പ്രാർത്ഥിച്ചു .
രാത്രി മരണവിവരമറിയുമ്പോൾ ആകെ തളർന്നുപോയി .

ശ്രീനി എനിക്ക് കുറിച്ച വാക്കുകൾ ......
 
 Prathibadhananaya ,souhridhangalil ennum santoshicha , Baashayeyum,pusthakangaleyum nechodu charthu snehicha ente priya snehithan avasanam vayicha varikal geetha Chechi varachuchertha ee vaangmaya chithrangalayirunnu.......

Sree......Avarodu parayanam njan avarumayi souhridhapedan aagrahikkunnu enne....njanum prof Kalpetta narayananumayi samsarichu piriyumbol.......

സൗഹൃദപ്പെടുക !!! ഈയുള്ളവളുമായി , അതിശയപ്പെട്ടുപോയി  കേട്ടപ്പോൾ .
ആ വലിയ മനസ്സ് ..........ആവാതെ പോയല്ലോ ഈ ജന്മത്തിൽ .
മരിച്ചുപോകുന്നവർക്കു ഒരു ലോകമുണ്ടെങ്കിൽ എനിക്ക്  മാഷിനെ കാണണം .
ചങ്ങാതിയാവണം . കുറെ ചോദിച്ചറിയാനുണ്ട് ,പറയാനും ...............

പ്രശസ്ത എഴുത്തുകാരൻ സുഭാഷ്‌ചന്ദ്രൻ കുറിച്ചിരിക്കുന്നു :-

ഇന്നലെ രാത്രി പ്രദീപനെ കാണാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ പോയിരുന്നു. അത്യാഹിത വിഭാഗത്തിലെ ഉള്ളറകളിലൊന്നിൽ ആസന്നമൃത്യുവായി കിടന്നിരുന്ന എട്ടോ ഒമ്പതോ പടുവൃദ്ധർക്കിടയിലെ ഒരു കട്ടിലിൽ കട്ടി കുറഞ്ഞൊരു ആശുപത്രി ത്തുണിയിൽ മൂടി കിടക്കുകയായിരുന്നു അദ്ദേഹം. മുഖത്തു നിന്ന് നഴ്സ് തുണി മാറ്റിയപ്പോൾ വിനയമധുരം നിറഞ്ഞ ആ പഴയ ചിരിയുടെ സ്ഥാനത്ത് വേദനനിലച്ചതിൽ ആശ്വാസം കൊള്ളുന്ന ഒരു ശാന്തത, നരച്ചു തുടങ്ങിയ താടിരോമങ്ങൾക്കുള്ളിൽ അടങ്ങി നിൽക്കുന്നത് കണ്ടു. പ്രദീപൻ, പൊടുന്നനെ പൊട്ടി മുളച്ച ആവേശത്തോടെ ഇനി നിന്നെ വാഴ്ത്താൻ ആളുകളെത്തും. നീ ദളിതനായിരുന്നെന്നും ബുദ്ധിമാനായിരുന്നെന്നും കവി തന്നെയായിരുന്നെന്നും അവർ പറയും.
പ്രദീപൻ, നമ്മൾ സുഹൃത്തുക്കളായിരുന്നില്ല. അധികമൊന്നും പരസ്പരം സംസാരിച്ചിട്ടില്ല. ഒന്നിച്ചു പങ്കിട്ട ഒരവസരത്തെക്കുറിച്ചു പോലും ഓർക്കാനില്ല. എന്നിട്ടും ഞാനവിടെ വന്നതെന്തിനെന്നോ? എന്നെത്തന്നെ കാണാൻ . മരണ സർപ്പത്തിന്റെ അനിവാര്യമായ ദംശനമേറ്റ് നീലിച്ച, എക്കാലത്തേക്കുമായി നിലച്ച ആ ജൈവഘടികാരത്തിന് അഭിവാദ്യമർപ്പിക്കാൻ. സന്തോഷത്തോടെയിരിക്കൂ പ്രദീപൻ . സമാധാനത്തോടെയിരിക്കൂ. എന്തെന്നാൽ ജാതിയും മതവും ആണും പെണ്ണും സമ്പത്തും ദാരിദ്ര്യവും പാണ്ഡിത്യവും പാമരത്വവും സ്നേഹവും ശത്രുതയുമില്ലാത്ത ഒരിടത്തെത്താനുള്ള നമ്മുടെ ശ്രമങ്ങൾക്ക് നിലവിലെ സാഹചര്യങ്ങളിൽ ഇതേയുള്ളൂ പ്രതിവിധി: ഈ തണുപ്പൻ മരണം.

നിന്റെ സ്വന്തം സുഭാഷ് ചന്ദ്രൻ

' ഈ തണുപ്പൻ മരണം' ശരിയാണ് , തീർത്തും ശരി .



2016, ഡിസംബർ 7, ബുധനാഴ്‌ച

ഉയിർപാകം

പച്ചപ്പിൽ
ഉണങ്ങാനിട്ടിരിക്കുന്നു 
നീ തുടച്ച്
ഞാൻ നനഞ്ഞ
വെളുത്ത തൂവാല

ശ്വാസത്തിന്റെ
വെയിലിലുണക്കി
സ്വപ്നമെന്ന് 
കോരിയെടുത്ത്
പത്തായത്തിലുറക്കണം

മഞ്ഞുണ്ട്
കിളിയുണ്ട്
ചില്ലയുണ്ടെന്ന്
പറഞ്ഞുപതിഞ്ഞത്
പാടിയുണർത്തണം 

നീ നീയെന്നുരുവിട്ട്
പാകംവന്ന
നാവുകൊണ്ട് 
ഉപ്പെന്നു തൊട്ട്
കടലെന്നു രുചിക്കണം

ആദ്യം വരച്ചത്
മണ്ണെന്ന്
വിണ്ണെന്ന്
അല്ല കടലെന്ന്
എന്നാലാരാരെയെന്ന്
വീണ്ടും വീണ്ടും
വിചാരപ്പെട്ട്
പടിഞ്ഞാറ് കോരി
തൂവാല ചുവപ്പിക്കണം . 
ഉറങ്ങുംമുമ്പ് അച്ഛനാ കഥ പറഞ്ഞു തരാം - കുപ്പായത്തിന്റെയും ചെരുപ്പുകളുടെയും പഴയൊരു നാടോടിക്കഥ ...

ഇങ്ങനെ തുടങ്ങുന്നു സുദീപ് ( ന്യായാധിപൻ , പ്രശസ്തകഥാകാരി പ്രിയ .എ .എസ് ന്റെ
കൂടെപ്പിറപ്പ് ) സ്വന്തം മകൾ സുദീപ്തയ്ക്ക്  ഒരു കഥ .....................

- പണ്ടൊരിക്കൽ ഒരു വീട്ടമ്മയ്ക്ക് ഒരു കഥയും ഒരു പാട്ടും അറിയാമായിരുന്നു. പക്ഷേ അവർ ആ കഥ ആരോടും പറയാതെയും ആ പാട്ട് ആരോടും പാടാതെയും ഉള്ളിലടക്കി വച്ചു.
അവരുടെ ഉള്ളിൽ തടവിലാക്കപ്പെട്ട കഥയും പാട്ടും പുറത്തു കടക്കാനാകാതെ വീർപ്പുമുട്ടി. എങ്ങനെയെങ്കിലും പുറത്തു കടന്ന് ഓടി രക്ഷപ്പെടാൻ അവ ആശിച്ചു. ഒരു നാൾ, വീട്ടമ്മ ഉറങ്ങുന്ന തക്കം നോക്കി, അവരുടെ പാതി തുറന്ന വായിലൂടെ കഥ രക്ഷപ്പെട്ടു താഴെ വീണ്, ഒരു ജോഡി ചെരുപ്പുകളായി രൂപം മാറി വാതിൽപ്പടിയിൽ ചെന്നിരുന്നു. പാട്ടും അതുപോലെതന്നെ രക്ഷപ്പെട്ട് ഒരു കുപ്പായത്തിന്റെ രൂപമെടുത്ത്, വാതിലിനടുത്തുള്ള കുറ്റിയിൽ തൂങ്ങിക്കിടന്നു.
അവിടെ കയറി വന്ന സ്ത്രീയുടെ ഭർത്താവ് വാതിലിനു പുറത്തെ കുപ്പായവും ചെരുപ്പുകളും കണ്ട് ഭാര്യയോടു ചോദിച്ചു:
- ആരാണിവിടെ വന്നിരിക്കുന്നത്?
- ആരുമില്ലല്ലോ.
അവൾ പറഞ്ഞു.
- അപ്പോൾ ഈ കുപ്പായവും ചെരുപ്പുകളും?
-എനിക്കറിയില്ല.
അയാൾക്കു സംശയം കലശലായി. വഴക്കായി. കോപം മൂത്ത ഭർത്താവ് വീട്ടിൽ നിന്നിറങ്ങിപ്പോയി. അയാൾ ഉറങ്ങാനായി പോയത് തൊട്ടടുത്ത ഹനുമാൻ ക്ഷേത്രത്തിലേയ്ക്കായിരുന്നു.
ആ സ്ത്രീ വീണ്ടും വീണ്ടും തനിയെ ചോദിച്ചു:
-ആരുടെയാണ് ആ കുപ്പായവും ചെരുപ്പുകളും?
അത്ഭുതവും സങ്കടവും തോന്നി അവർ വിളക്കണച്ച് ഉറങ്ങാൻ തുടങ്ങി.
ആ ഗ്രാമത്തിലെ വിളക്കുകളിലെ നാളങ്ങളെല്ലാം അണച്ചു കഴിഞ്ഞാലുടൻ ഹനുമാൻ ക്ഷേത്രത്തിൽ സമ്മേളിച്ച് രാത്രി മുഴുവൻ വർത്തമാനം പറഞ്ഞിരിക്കുകയാണ് പതിവ്. അന്ന് ഒരു നാളം മാത്രം വൈകിയാണെത്തിയത്.
മറ്റുള്ളവർ ചോദിച്ചു:
- ഇന്നെന്തേ ഇത്ര വൈകാൻ?
നാളം പറഞ്ഞു:
-ഞങ്ങളുടെ വീട്ടിലെ ഭാര്യയും ഭർത്താവും രാത്രി വൈകുവോളം വഴക്കിടുകയായിരുന്നു.
- അവരെന്തിനാണു വഴക്കിട്ടത്?
- ഭർത്താവ് വീട്ടിലില്ലാത്ത നേരത്ത് ഒരു ജോഡി ചെരുപ്പുകളും ഒരു കുപ്പായവും വാതിൽക്കൽ ഉണ്ടായിരുന്നു. അവ ആരുടേതാണെന്നു ഭർത്താവു ചോദിച്ചു. അറിയില്ലെന്നു ഭാര്യ പറഞ്ഞു. അങ്ങനെ വഴക്കായി.
- എവിടുന്നാണാ ചെരുപ്പുകളും കുപ്പായവും വന്നത്?
- ആ വീട്ടമ്മയ്ക്ക് ഒരു കഥയും പാട്ടും അറിയാമായിരുന്നു. അവരാകട്ടെ ആരോടും ആ കഥ പറയുകയോ ആ പാട്ടുപാടുകയോ ചെയ്തില്ല. അവരുടെ അകത്തിരുന്നു വീർപ്പുമുട്ടിയ കഥയും പാട്ടും വല്ല വിധേനയും പുറത്തു കടന്ന് ചെരുപ്പും കുപ്പായവുമായി മാറി ആ സ്ത്രീയോടു പകരംവീട്ടി. പക്ഷേ ആ കാര്യം ആ സ്ത്രീ അറിഞ്ഞതുമില്ല.
ക്ഷേത്രത്തിൽ കിടക്കുകയായിരുന്ന ഭർത്താവ് തീനാളങ്ങളുടെ വർത്തമാനം കേട്ടു. അയാളുടെ സംശയം മാറി. പുലർച്ചെ അയാൾ വീട്ടിൽ തിരിച്ചെത്തി. അയാൾ ഭാര്യയോട് ആ കഥയെക്കുറിച്ചും പാട്ടിനെക്കുറിച്ചും ചോദിച്ചു. പക്ഷേ അവർ അപ്പോഴേയ്ക്കും അക്കാര്യം മറന്നു പോയിരുന്നു.
- എന്തു കഥ?ഏതു പാട്ട്?
അവർ ചോദിച്ചു.
 --------------------------------------------------

കരയാതിരിക്കാനാവില്ലെന്ന് വീണ്ടും ....

ചെരുപ്പുകളായി രൂപം മാറിയ കഥയും,കുപ്പായമായി രൂപം മാറിയ പാട്ടും
എവിടെയൊക്കെയോ നിഴൽപരത്തി , വീണ്ടെടുക്കാനാവാത്ത ഒരു കാലത്തെ
മുന്നിൽ കൊണ്ടുവെച്ച് , കൊതിപ്പിച്ച് ഓർമ്മകളുടെ കയത്തിലേയ്ക്ക്
എന്നെ വീണ്ടും .!

പഠിത്തം മാത്രമെന്ന് കേട്ടെഴുതിയ കാലത്തെ
നിഷേധിയാകാൻ കഴിയാതെ പോയ കാലത്തെ
വായനയെ  വസന്തമെന്നു പേരിട്ട് വിളിച്ച കാലത്തെ 
രഹസ്യമായി കുറിച്ചിട്ട വരികളിൽ മഴവില്ല് വിരിയുന്നത്
നോക്കിനിന്ന് നനഞ്ഞ കാലത്തെ ഓർത്തെടുക്കുമ്പോൾ ..

ചാരമായ വരികൾക്ക് ഏറെ പ്രായമായിരിക്കുന്നു .

' - എന്തു കഥ?ഏതു പാട്ട്?'.........എവിടെ തിരഞ്ഞാലാണ് കിട്ടുക ?
ഒരു തീനാളത്തിനും അവരെ  മുന്നിൽ കൊണ്ട് നിർത്താനാവില്ലെന്നു
അറിഞ്ഞുകൊണ്ടുതന്നെ , ആരോടെന്നില്ലാതെ ഞാൻ ..............

2016, നവംബർ 27, ഞായറാഴ്‌ച

പലായനം


ഉറക്കത്തിലും  
ചിരിക്കുന്ന,
മുലയുണ്ടു നിറഞ്ഞ
കുഞ്ഞിനെ
ഒരുമ്മകൊണ്ടുപോലും
തൊട്ടുനോക്കാതെ

നീട്ടിവിളിക്കുന്ന
നിറഞ്ഞ കാലിയെ
കയറൂരി വിട്ട്
കാറ്റൂതിയെത്തുന്ന
പൊടിമഴ നനയാതെ 

ആകാശം നോക്കി
പുഴ വരയ്ക്കുന്ന മീനും
തുള്ളിത്തെറിച്ച്‌
വരയിൽ മദിക്കുന്ന പുഴയും
വീണ്ടുമൊന്നു കാണാൻ
തെല്ലുനേരമിരിക്കാതെ

പുത്തനുടുപ്പിട്ട് 
പുൽനാമ്പെടുത്ത്
കവിൾ നനച്ചിരുന്ന്
ഒരുത്സവരാവുപോലും
തൊട്ടെടുക്കാതെ

ഒരു പൂവെന്നു
ചിരിക്കുന്ന ചോപ്പിനെ
ഒരു നുള്ള്
മണമെന്നിറുത്ത്
ചൂടാതെ 

വെറുമൊരു 
നോവെന്നെണ്ണി  
കൺകോണിലൊതുക്കി   
നാളെ നാളെയെന്നടക്കം
പറഞ്ഞ് 
എങ്ങോ പായുന്ന
നിന്റെയൊപ്പം
കണ്ണുകെട്ടിയിങ്ങനെ

വഴിയേ,

ഏതു ദേശത്താണ്
തിരികെ കറങ്ങുന്ന 
ഘടികാരമിരിക്കുന്ന
വെളുത്ത ചുവര്.

2016, നവംബർ 25, വെള്ളിയാഴ്‌ച

കിനാത്തുരുത്ത്

മുറ്റത്ത് 
കളമെഴുതുന്ന 
ചോരത്തുള്ളികളിൽ 
ഇടറിവീണ്
കണ്ണിരുണ്ട നമ്മൾ
നക്ഷത്രപ്പൂവിറുക്കാൻ  
ചന്ദ്രനെ പാകി
ആകാശതൈയൊന്ന് 
മുളപ്പിച്ചെടുക്കുന്നു

അവിടെ
മഞ്ഞു മെഴുകിയ
തിണ്ണയുള്ളൊരു
തൂവൽ മേഞ്ഞ വീട്

കുളിരു പുതച്ചുനിന്ന്
കാറ്റ് വിതയ്ക്കുന്ന മുറ്റം

ഞാനിതാ പൂത്തെന്ന്
ചുവന്നുതുടുത്ത്
ചിരിയടർത്തുന്ന
നിറഞ്ഞ ചില്ലകൾ 

ശരറാന്തൽ 
തുടച്ചുമിനുക്കി
തിരി കത്തിക്കുന്ന
മിന്നാമിനുങ്ങു്

നിലാക്കുരുക്കിട്ട്
ഊഞ്ഞാൽ കെട്ടുന്ന
മേഘക്കിടാത്തികൾ 

ആയത്തിലാടെന്ന്
പാട്ട് കുടഞ്ഞിട്ട് 
കൂട്ടംതെറ്റാത്ത പറവകൾ 

ഒരുനാൾ
താഴേമുറ്റത്തു കണ്ടേക്കും
പൂമ്പൊടികളുടെ
കളമെഴുത്ത്

അന്ന്
നീയെന്നു തൊട്ട്
ഞാനെന്നെണ്ണി
ഊഞ്ഞാലുറങ്ങുന്ന
ചില്ല ചായ്ച്ചു ചായ്‌ച്ച്
നമ്മളിറങ്ങും 
വെളിച്ചം തൊട്ടെടുത്ത് 
കണ്ണെഴുതാൻ .

2016, നവംബർ 22, ചൊവ്വാഴ്ച

സ്വർഗ്ഗാരോഹണം

ചിതൽ തിന്നു മടുത്ത്
ബാക്കിവെച്ച വരികളിലൂടെ
പരതി നടക്കുന്നു
കാഴ്ചയിൽ ശേഷിച്ച വെട്ടം.!

എന്നോ എഴുതാൻ
അതിയായി ദാഹിച്ച്
മാറ്റിവെച്ച വാക്കിന്റെ
പൊട്ടിയടർന്ന ചുണ്ടിൽനിന്ന്
ഊർന്നുവീണുകിടക്കുന്ന
വക്കുപൊട്ടിയ അക്ഷരങ്ങളുടെ
കറപിടിച്ച മേൽമുണ്ട് ..!

കാസരോഗിയെപ്പോലെ
വിളറിച്ചിരിച്ച്
തൊട്ടുവിളിച്ച്
ശ്വാസമെടുത്തുവെച്ച്
മരണമെത്തിയില്ലേയെന്ന്
ശോഷിച്ചവിരൽ നീട്ടുന്നു 
മഞ്ഞിച്ച വാക്കു് ...!

2016, നവംബർ 12, ശനിയാഴ്‌ച

സമർപ്പണം

വിട്ടുകൊടുക്കില്ല
ഞാനൊരു പെരുമഴയ്ക്കും
ഒരു ചെറുതുള്ളിയായ്
പടർന്നുതീരാൻ.

വിട്ടുകൊടുക്കില്ല
ഞാനൊരു  കൊടുങ്കാറ്റിനും
ഒരു ചെറുതെന്നലായ്
ഇലച്ചുണ്ടിലമർന്നുതീരാൻ.

ഇന്നലെക്കണ്ടിട്ടും
കണ്ടിട്ടേറെയായെന്ന്
ചിരിവിടർത്തിയൊരുണർവിനെ.

വിരൽ മുറിയാതെ
മൂക്കിൻതുമ്പത്തെ വിയർപ്പുകണം
തൊട്ടെടുത്ത മൃദുസ്പർശത്തെ.

ഒരുരുളച്ചോറിൽ
ഒരുനൂറുമ്മ കോരിനിറച്ച്‌
വസന്തമൂട്ടിയ ഉച്ചയെ.

വാക്കിലൂർന്ന മുത്തുപെറുക്കി
വരിമുറിയാതെ മാല കോർത്ത
നനവാർന്ന ഇടവേളകളെ.

കൈവീശിയ കണ്ണീരിനെ
പിരിയില്ലെന്നണച്ച്
കൂടെയിരുത്തിയ സന്ധ്യയെ.

നിന്നെ കോരി നിറച്ച് 
നീയായ്‌ മാറിയൊരിന്നലെയെ. 

വിട്ടുകൊടുക്കണം
ഒരോർമ്മ മുറിവിന്
നിലയ്ക്കാതൊഴുകുന്ന 
ചോരയൊഴിച്ച്
അണയാതെ കത്തുന്ന
പ്രണയമായ് ജ്വലിപ്പിക്കണം 
ഒരിലപ്പച്ചയിൽ തുടിക്കുന്ന
ഞരമ്പെന്നപോലെ.

2016, നവംബർ 7, തിങ്കളാഴ്‌ച

മുറ്റത്തു പൂവിട്ട്
ചിരിച്ചത്

വഴി ചുവന്ന്
മുള്ളു മുളച്ചത്

ഉടല് ചീന്തി
തല കൊയ്യുന്ന കാറ്റേ
പേരുവിവരപ്പട്ടികയിൽ
ആ പൂവിപ്പോൾ
ഏതു രാജ്യത്താണ് ...?

2016, നവംബർ 2, ബുധനാഴ്‌ച

അക്ഷരത്തെറ്റ്


തിരസ്കരിക്കപ്പെട്ടവളുടെ സാമ്രാജ്യം
പ്രപഞ്ചത്തോളം വലുതായിരിക്കും

ആകാശത്തിന്റെ മറുപുറത്തെത്താൻ
അവൾ മിന്നലിന്റെ വിരൽ പിടിക്കും

പൂത്തുനിൽക്കുന്ന നക്ഷത്രങ്ങൾ
നുള്ളിയെടുത്തു മുടിയിൽ ചൂടും

ഉയിർ വേർപെട്ട ഉടലെടുത്ത്
പെരുമഴയിൽ തൂക്കിയിടും

ഒറ്റ മരച്ചില്ല  വീശിയെറിഞ്ഞ്
കാറ്റിനെ ഉലച്ചു വീഴ്ത്തും

ഒരു വിരൽ ചായം കൊണ്ട്
അസ്തമയം വരച്ചുതീർക്കും 

മൃതി ഉമ്മവെച്ച കവിൾത്തടം
നിലക്കണ്ണാടിക്ക് മുന്നിൽ അഴിച്ചുവെയ്ക്കും

നിലാവ് മെടഞ്ഞ ഊഞ്ഞാലിലിരുന്നു
രാപ്പാടികൾക്ക് ചിറകു തുന്നും
 
അവൾ ഒരു കവിതയെഴുതാൻ തുടങ്ങും
ഈ പ്രപഞ്ചം വായിച്ചിട്ടില്ലാത്ത ലിപിയിൽ .




2016, നവംബർ 1, ചൊവ്വാഴ്ച

 

2009, നവംബർ 1, ഞായറാഴ്‌ച


കത(ഥ)യില്ലാത്തവൾ 

എനിക്ക് ഏഴു വയസ്സ് .
ഇന്നും നിറമുള്ള കട്ടകൾ അടുക്കിവെച്ച്‌ ,കൊട്ടാരമുണ്ടാക്കിക്കളിക്കുന്ന
ഒരു കുഞ്ഞിനെപ്പോലെ , ഇവൾ , കത(ഥ)യില്ലാത്തവൾ .!
കത( കോപം)യില്ലാത്ത / വിവരം കെട്ടവൾ.

എന്റെ മണ്ണിന്  ഇന്ന് അറുപത് വയസ്സ് .

നെഞ്ചിൽ കൈവെച്ച് ,
എന്റെ മണ്ണേ , എന്റെ വാക്കേ എന്ന് ഒരിക്കൽക്കൂടി .

എന്റെ' എന്ന വാക്ക് ഒരു മായാജാലക്കാരിയാണ് .സിരകളിൽ
സ്നേഹം ജ്വലിപ്പിക്കുന്നവൾ .എത്ര കേട്ടാലും മതിവരാത്തത് .

നമ്മൾ കേൾക്കാൻ കൊതിക്കുന്നത് കേൾപ്പിക്കാനാവണം
അതാവട്ടെ ഇന്നത്തെ പ്രാർത്ഥന , എന്നത്തെയും .

ഓരോ ആഘോഷങ്ങളും ഓരോ പ്രതീക്ഷയാണ് . ഞാനുമൊരു 
പ്രതീക്ഷയിലാണ് , നാളെ വളരുമെന്ന് ,വളരുന്തോറും കുഞ്ഞാവുമെന്ന് .

2016, ഒക്‌ടോബർ 31, തിങ്കളാഴ്‌ച



മലയുടെ മടിത്തട്ടിലേയ്ക്ക്
ചാഞ്ഞുറങ്ങാനൊരുങ്ങുന്ന സൂര്യൻ

നിഴൽ പൂത്തുമലർന്ന വഴിയിൽ
കൂടെ വരാം ,കൂടെ ചിരിക്കാമോയെന്ന്
കടും നിറത്തിലുലയുന്ന നാലുമണിപ്പൂക്കൾ .

നിന്നിലെന്നെയോ എന്നിൽ നിന്നെയോ
വരച്ചതെന്ന് ചേർന്നിരുന്നു മേയുന്ന കറുപ്പും വെളുപ്പും
നിറങ്ങളിൽ പുള്ളികളുള്ള സുന്ദരിപ്പശുവും കിടാവും

വാർത്തകളും വർത്തമാനങ്ങളുമായി , ഉള്ളിൽ പടർന്നുപിടിക്കുന്ന
പകലിന്റെ ചുവന്ന കറകൾ മായ്ച്ചു കളയാൻ ആവുന്നില്ലേയെന്ന്
രഹസ്യമായി ചോദിക്കുന്ന കാറ്റ് .

നിറഞ്ഞു കളിക്കുന്ന കുട്ടികൾക്കൊപ്പം പൊടി പറത്താനാവാതെ
ചമഞ്ഞു കിടക്കുന്ന മുറ്റങ്ങളുടെ മുന്നിലൂടെ നടന്നുകൊണ്ട് ഞാനെന്ത്
പറയാൻ ................
കുട്ടികളോട് ചോദിക്കാമെന്ന് വെച്ചാൽ ,
പുഴകളെ കൊന്നുതിന്നിട്ട് 'പുഴയുടെ പാട്ട് കേൾക്കുന്നുണ്ടോ കുട്ട്യേ ?'
എന്ന് ചോദിക്കുന്നതു പോലെ നിരർത്ഥകം .


2016, ഒക്‌ടോബർ 24, തിങ്കളാഴ്‌ച

സന്ധി



തിരയെടുത്ത
ഒരു കരയിപ്പോൾ
മീൻനോട്ടങ്ങളുടെ
മൂർച്ചയിൽ
പൊഴിഞ്ഞു വീണ്
ആഴങ്ങളെ
പറക്കാൻ
പഠിപ്പിക്കുകയാവും 

ഉറക്കത്തിലാണ്ടുപോയ
വരി കോരിയെടുത്ത്
വാക്കിന്റെ പച്ച
നട്ടുപിടിപ്പിക്കുകയാവും 

ഉടഞ്ഞതാണ്
ഒരു വളപ്പൊട്ടായ് പോലും
കിലുങ്ങാതെ

ഒരിലപ്പച്ചയിൽ പോലും
ബാക്കിയാവാതെ
കരിഞ്ഞത് . 

2016, ഒക്‌ടോബർ 19, ബുധനാഴ്‌ച

ചൂണ്ട്

പറ്റിക്കിടക്കുന്നവർക്ക്
കരുണയോടെ 
നാളെയെന്നവധി കൊടുത്ത്
ദൂരെ മാറിനിന്ന്
അടിച്ചുവാരിയിട്ട മുറ്റത്തേയ്ക്ക്
കണ്ണോടിക്കുമ്പോൾ
മണ്ണിന്റെ മാറിലെ
വിരൽപ്പാടുകൾക്ക്
കാൻവാസിൽ പകർത്തുന്ന
വരകളേക്കാൾ മനോഹാരിത ..!

ചന്ദ്രനെ വട്ടമിടാൻ
പഠിപ്പിക്കുന്നവളുടെ
തെളിവാർന്ന തണുപ്പിൽ
അടിമുടി നനയുമ്പോൾ
ഒരു നീരരുവി
ഉറവയെടുക്കുന്നതു പോലെ .!

അരിമണികൾ  ചുവടുവെച്ച്
മൺകലത്തിൽ തിളയാടുംനേരം
വിറകിനൊപ്പം ചുവന്ന്
ഒരു പഴമ്പാട്ട്
മൂളിനോക്കാൻ മോഹം ..!

അമ്മിയും കുഞ്ഞും
ഒരുമയായ്  രുചി കൂട്ടുമ്പോൾ 
പാളക്കീർ തേയുന്ന വിരലിൽ
തിളയ്ക്കുന്ന അവിയലിന്റെ
കൊതിയൂറുന്ന മണം ..!

മല കയറാതെ
സ്വർഗം കാണുകയാണ്
ജനാല മലർക്കെ തുറന്നിട്ട്
ഞാനുമെന്റെ മൺകുടിലും .

പെണ്ണെ ,
വൈഡൂര്യത്തിന്റെ ചന്തമാണ്‌
കസ്തൂരിയുടെ ഗന്ധമാണ്
മണ്ണിലേയ്ക്കൂർന്നു വീണ്
കതിരിടാനൊരുങ്ങുന്ന
ഓരോ വിയർപ്പുതുള്ളിക്കും .

2016, ഒക്‌ടോബർ 16, ഞായറാഴ്‌ച

ഋതുമാപിനി


ഒരു തണുത്ത 
സ്പർശംകൊണ്ട് 
വിശാലമാകുന്ന നെറ്റി,
വില്ലുപോൽ
പുരികക്കൊടികൾ,
നക്ഷത്രശോഭയാർന്ന 
കണ്ണുകൾ,
വടിവൊത്ത നാസിക,
വിരിയിച്ചതിലേറ്റം
മൃദുദളങ്ങളായ് ചുണ്ടുകൾ..!

ഒരു മുറിയിതൾ കൊണ്ട്
ഒരു നിറവസന്തമൊരുക്കുന്ന-
പോൽ.

നിന്റെ വിരലുകൾ
ഒരു മാത്ര,
ഒരൊറ്റമാത്രകൊണ്ട് 
കാൽനഖംവരെ വെട്ടിമിനുക്കി     
പണിഞ്ഞെടുക്കുകയാണെന്നെ.

നിലാവിന് കടന്നിരിക്കാൻ 
ഞാനീ  ജാലകങ്ങൾ
നിരതെറ്റാതെ തുറന്നുവെയ്ക്കുന്നു.

പ്രിയനേ ,
നീ'യെന്ന അക്ഷരം 
തൊട്ട് 
ഞാനെന്റെ പേരെഴുതട്ടെ.

2016, സെപ്റ്റംബർ 26, തിങ്കളാഴ്‌ച



കല്ലുകൊത്താൻവന്ന
കാക്കാത്തിപ്പെണ്ണിന്
പണിക്കൂലിക്കായൊരു
കവിത കൊടുത്തപ്പൊ
ഊരിത്തന്നതാണവൾ
വെള്ളക്കല്ലിന്റെ മൂക്കുത്തി.

കിഴക്കേനട പൊന്നുപൂശാൻ
തിരക്കിട്ടോടിവന്ന തട്ടാൻ
മൂക്കിന്റെ നീളം കണ്ടളന്ന്
കുത്തിത്തന്നതാണ് പിന്നെ.

നിലംപറ്റി നിന്നില്ലെങ്കിൽ
കാറ്റിന്റെ ചില്ലയതുടനെ 
കട്ടോണ്ടു പോകുമെന്ന്
മുറ്റത്തു ചിരിക്കുന്നു
മുക്കുറ്റിപ്പെണ്ണൊരുത്തി.

2016, സെപ്റ്റംബർ 22, വ്യാഴാഴ്‌ച


നമ്മൾ ചുരം കയറാൻ തുടങ്ങുന്നു .കൂടെ കൊണ്ടുപോന്ന കവിതയുടെ പെട്ടകം
നമ്മെ വഹിച്ചുവന്ന വാഹനത്തിൽ ഉപേക്ഷിക്കാം .ഒറ്റ ദിവസംകൊണ്ട് നീ
എനിക്കൊപ്പം വളർന്നിരിക്കുന്നു .ആദ്യമായി ഞാൻ ചുരം കയറിയപ്പോൾ
കണ്ണമ്മാ ,നീ ഒരുങ്ങുകയായിരുന്നു എന്റെ ഗർഭപാത്രത്തിൽ മുളപൊട്ടാൻ .

അടിവാരത്ത് ,ഞാനന്ന് കണ്ട കുട്ടിയെ നമ്മുടെ വാഹനം ഏൽപ്പിക്കാം
കവിതയുടെ പെട്ടകം ഇനി അവനുള്ളതാണ് .ഓരോ ഹെയർപിൻ വളവുകളിലും
അൽപനേരം നിന്ന് ' ഇതാണ് ,നീ തേടിയലഞ്ഞിടം 'എന്നെന്നോട് മന്ത്രിച്ചവളെ
നോക്കി നിൽക്കണം . ഓരോ തരി മണ്ണും ഓരോ തളിരിലയും പറയുന്നു 'ഇതാണ് ,
ഇതാണ് നിന്റെ ഭൂമിക' .ഇത്രയും നനച്ചിട്ടില്ല ഒരു മഴയും . ഞാൻ ഞാനെന്ന്
തൊട്ടുവിളിച്ചിട്ടില്ല . ഇത്രമേലിത്രമേൽ അടക്കിപ്പിടിച്ചിട്ടുമില്ല........
വരൂ , നമുക്ക് നടന്നു തുടങ്ങാം .

ഇപ്പോൾ നമ്മൾ നിൽക്കുന്നത് ഒമ്പതാമത്തെ വളവിൽ .അല്ല സ്വർഗത്തിൽ ...
നോക്കൂ , പ്രകൃതി എത്ര സുന്ദരിയാണ് .ഈ പച്ചയല്ലേ അവൾക്കേറ്റം ഇണങ്ങുക .

എന്റെ കൂട്ടിലെത്താൻ ഇനിയുമേറെ നടക്കണം .ദേ , നോക്ക് ചങ്ങലയണിഞ്ഞ
ഒരു മരം കാണുന്നില്ലേ ,കെടാതെ കത്തുന്ന വിളക്കും .ഇതാണ് കരിന്തണ്ടൻ
ഉറങ്ങുന്നിടം. കുറച്ചുനേരം നമുക്കിവിടെ നിൽക്കാം .

നീ ആ പാറ കാണുന്നുണ്ടോ എന്നോ മയിലുകൾ ആടിയിരുന്നിടം.പച്ചപ്പ് കണ്ടുകണ്ട്
ഓരം ചേർന്ന് നടക്കൂ .അസ്തമയമടുക്കുമ്പോൾ വാഹനങ്ങൾക്ക് വേഗത കൂടുതലാണ് .

നാഗമരത്തിൽ ഇപ്പോൾ കുഞ്ഞു കുരുവികൾ കൂടണഞ്ഞിരിക്കുന്നു .എന്തൊരു
തണുപ്പാണല്ലേ .നമ്മൾ വരുമെന്നറിഞ്ഞിട്ടാവാം ആരോ വാതിൽ തുറന്നിട്ടിരിക്കുന്നു.
ഇതാണ് ഇനി നിന്റെയും കൂട് .നാളെ മുതൽ നമ്മുടെ ശ്വാസത്തിന്റെ താളംകേട്ട്
പൂക്കളുണരും .ചുരംകയറി വരുന്ന ഓരോ മഴയുടെ ഭാവങ്ങളിലും നമുക്ക് നനയണം .
മഞ്ഞ് പൊഴിഞ്ഞു വീഴുമ്പോൾ കരിയിലകൾക്കൊപ്പം താളമിടണം.കിളിപ്പേച്ച് 
പഠിക്കണം .മലമുഴക്കിയുടെ പാട്ടുകേട്ട് , ഇവൾക്കെന്താ 'അമ്മ തേനും വയമ്പും കൊടുക്കാതിരുന്നതെന്ന് തമ്മിൽ തമ്മിൽ ചോദിക്കണം .പൂക്കൾ നുള്ളിയെറിഞ്ഞ്
രസിക്കാനെത്തുന്ന വികൃതികളോട് അവർക്കു നോവുമെന്ന് പറഞ്ഞുകൊടുക്കണം.
ഇതാ തൊട്ടെന്ന് ഓടിമറയുന്ന കാറ്റിനോട് നമ്മളിനി ചുരമിറങ്ങുന്നില്ലെന്ന് പറയാം .

നീയിപ്പോൾ അറിഞ്ഞുതുടങ്ങിയിട്ടുണ്ടാവും പ്രകൃതിയും പ്രണയവും രണ്ടല്ലെന്ന് .
അവളിലുണർന്ന് , അവളെയെറിഞ്ഞ് , അവളിലണയാൻ നിന്റെയുള്ളിലും ഒരു
തിരി ആരോ കത്തിച്ചുവെയ്ക്കുന്നുണ്ടാവും .

നീ കണ്ടിട്ടുണ്ടോ ,
പൂക്കാത്ത കാട്ടുമരത്തിൽ മിന്നാമിനുങ്ങുകൾ നിറയെ പൂക്കളായ്  വിരിഞ്ഞിറങ്ങുന്നത് ?
വിളക്കുകൾ കെടുത്തിവെച്ച് , വരൂ ...
ഞാനീ ജനാലകൾ തുറന്നിടട്ടെ ..............



2016, സെപ്റ്റംബർ 21, ബുധനാഴ്‌ച

തെച്ചിപ്പഴമിറുത്തെടുത്തതിൽ
ഒരു കാടെന്നു നുണയുന്നോൾ 
വളപ്പൊട്ടു മിനുക്കി വെച്ചതിൽ
മഴവില്ലെന്നു നനയുന്നോൾ 
കിളിത്തൂവലെടുത്തു വെച്ചതിൽ
മേഘച്ചിറകെന്നു കുറുകുന്നോൾ

ചൂട്ടു കത്തിച്ചൊരു പെണ്ണാൾ 
നിലാപ്പെയ്ത്തെന്നു നിറയുന്നോൾ .! 

2016, സെപ്റ്റംബർ 7, ബുധനാഴ്‌ച

ഒരു മരണം ഓർമ്മപ്പെടുത്തുന്നത്

ഉറക്കത്തിന്റെ പകുതിയിലേയ്ക്ക് കയറിവന്ന് യാത്രചോദിക്കും ചിലർ .
അന്നുവരെ കണ്ടതിൽവെച്ച് ഏറ്റവും മനോഹരമായ ചിരിയോടെ ,
പതിഞ്ഞ ശബ്‌ദത്തിൽ , പ്രായത്തിന്റെ വടുക്കൾ മാഞ്ഞുപോയ
മുഖത്തോടെ .മറുവാക്കായി ഒന്നും കൊടുക്കാനാവാതെ ഉറക്കത്തിന്റെ
ബാക്കിവെച്ച വഴിയിലൂടെ വീണ്ടും നടന്നുതുടങ്ങും നമ്മൾ .പുലർച്ചയിൽ
കേൾക്കുന്ന വാർത്തയിൽ മുറിഞ്ഞ് ,കഴിഞ്ഞുപോയ രാത്രിനേരത്തെ
ഓർത്തെടുത്ത് ഒന്നും പറയാനായില്ലല്ലോയെന്ന് വേദനിക്കും .

അതുപോലൊരു ചിറക് എനിക്കും ? എവിടൊക്കെയാവും അവസാന
ശ്വാസവും ഞാനുമൊപ്പം പറക്കുക ?

നീയെന്നെ ചിരിച്ചുകൊണ്ട് യാത്രയാക്കണം.തൊട്ടടുത്ത് ,മുറ്റം വരെയേ
ഞാൻ പോകുന്നുള്ളൂവെന്ന് നീയറിയണം .നാളെ വിരിയുന്ന പൂവിന്റെ
ഇതളിൽ നീ ചെവി ചേർക്കണം , ഏറ്റവും പ്രിയമായി നീയെന്നെ വിളിച്ച
പേര് പതിയെ വിളിക്കണം .വിളികേൾക്കും  ..നിനക്കതു നന്നായി തന്നെ
കേൾക്കാനാവും .കേട്ടിട്ടുള്ള അതേ ഈണത്തിൽ ..........

ഓരോ പൂവ് വിരിയുമ്പോഴും നീ ഓർക്കുക,നിന്നെ കേൾക്കാൻ ഞാനിതാ
തൊട്ടടുത്തുണ്ടെന്ന് . എനിക്കുറപ്പുണ്ട് നമ്മുടെ മുറ്റം ചെടികൾകൊണ്ട്
നീ നിറയ്ക്കും .നിലം തൊട്ടുകിടക്കുന്ന മുക്കുറ്റിപ്പൂക്കൾ ചൂടിയിരിക്കുന്ന
മഞ്ഞുതുള്ളികളിൽ നീയെന്റെ മുഖം തിരയും. രാജമല്ലിയും പാരിജാതവും
കുടമുല്ലയും അരളിയുമൊക്കെ വീണ്ടും വന്ന വഴിയെക്കുറിച്ചോർത്ത് 
നീയെന്റെ വിരലിൽ മുറുകെ പിടിക്കും ................

എനിക്കറിയാം ഒരു പൂവെങ്കിലും വിരിയാതെ നമ്മുടെ മുറ്റത്തിനിമേൽ
ഒരു സൂര്യനുമുദിക്കില്ലെന്ന് .


2016, സെപ്റ്റംബർ 5, തിങ്കളാഴ്‌ച

പ്രകൃതി



ഓരോ  വിരഹവും
പൂവായ് വിടർത്തുന്നവളേ
നീയാണെന്റെ
നിറവും സുഗന്ധവും .

ഓരോ ഓർമ്മയും
തിരയായ് നുരയ്ക്കുന്നവളേ
നീയാണെന്റെ
പ്രാണനും പ്രണയവും .
   

ഓരോവെട്ടിലും
നുറുങ്ങി മുറിയുന്നവളേ ,
നീയാണെന്റെ
പാടവും പാഠവും .







2016, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

പ്രണയസത്യകം


നമ്മൾ നടന്ന
വഴിയിലിന്നും
വെയിൽ
പൂവിട്ടിരിക്കുന്നു.

നിഴൽപറ്റി 
കൊഴിഞ്ഞുവീണ
വിയർപ്പിന്റെ
മണികൾ.

ഉലയാതിരിക്കാൻ
നീട്ടിത്തന്ന
നിന്റെ വലംകൈ
തണുപ്പ്.

നമ്മൾ 
പറത്തിയ പട്ടം
ഉയരത്തിലുയരത്തിൽ 
ചിറകു വിരിച്ച്‌ 
ഞാൻ നീയെന്ന്
വരഞ്ഞ്
നമ്മളെന്നെഴുതിയ 
പരാവർത്തനം.

എത്ര
സുതാര്യമായാണ്
വാനം
നീല കുടഞ്ഞിട്ട്
അലക്കിവെളുപ്പിച്ച്‌
ചുവപ്പിൽ മുക്കി 
നമുക്കുവേണ്ടി 
തിരശ്ശീലയൊരുക്കുന്നത്.

എത്ര
രാഗാർദ്രമായാണ്
പുഴ
പച്ചിലപുതപ്പ്
വകഞ്ഞു മാറ്റി
കര തൊട്ടു നനച്ച്‌
കടലണയാൻ 
ദാഹിക്കുന്നത്.

നോക്ക്,
നമ്മെയിരുത്തി
ദിശയറിയാതൊഴുകാൻ
ഇക്കരെ 
കാത്തുകിടക്കുന്നു
ഒരു തുഴയില്ലാത്തോണി.

2016, ഓഗസ്റ്റ് 28, ഞായറാഴ്‌ച

പൊളിച്ചെഴുത്ത് / പൊളിയെഴുത്ത്

ഈയിടെ ടാറിട്ട
നാട്ടുവഴി കീറിമുറിച്ച്‌
ഇന്നലെ മൂവന്തിക്ക്
ചീറിപ്പാഞ്ഞൊരു  ഇരുകാലി .

ഇന്ന് പത്രത്താളിലെ 
ചരമക്കോളത്തിൽ
ചിരിച്ച മുഖമായി
ഞാനൊരു  വേറിട്ട വാർത്ത .

മേശപ്പുറത്ത്
നീട്ടി നിവർത്തിയിട്ട്
കീറിമുറിഞ്ഞ ശരീരത്തിൽ
മൂർച്ചയുള്ള കത്തികൊണ്ട്
തലങ്ങനെ വിലങ്ങനെ
വരകൾ .

ശ്വാസകോശം മുറിച്ച്
ശ്വാസമിറങ്ങിപ്പോയ
വഴികളിൽ  ആരൊക്കെയോ
കത്തിയുടെ മുന തൊടുന്ന 
കാൽപ്പെരുമാറ്റം .

നടന്നു ശീലിച്ച കാലുകളുടെ
നീളവും വീതിയും നിറവും
ഇടയ്ക്കിടെ മാറുമ്പോഴും
മേശയുടെ കാലുകൾക്ക്
ഞാനെത്ര കണ്ടിരിക്കുന്നു
എന്ന മട്ട് .

അടർത്തിയെടുത്ത് 
തിരിച്ചും മറിച്ചും നോക്കി
ചില്ലിനുമേലെ കുടഞ്ഞിട്ട
കറുത്തുപോയ കരളിന്റെ
ഒരു കഷ്ണം .

ആമാശയഭിത്തിയിൽ
ഇന്നലെ രാത്രി കുടിച്ചതിൽ
ഒറ്റപ്പെട്ടുപോയ
കഞ്ഞിയിലെ ഒരു വറ്റ്‌
എല്ലാവരും ചേർന്ന്
ഒരു വലിയ മല
താങ്ങിയെടുക്കുമ്പോലെയെടുത്ത്
പലവട്ടം പലതിൽ കുളിപ്പിച്ച്
ഉരുട്ടിയെടുത്ത് 
പുനഃസ്ഥാപിക്കൽ.

ഹൃദയമിരുന്നിടത്ത്
കുടിച്ചു വറ്റിച്ച
വേദനകളുടെ
സഹനത്തിന്റെ
പ്രത്യാശകളുടെ
അടഞ്ഞ വാതിലിന്റെ
നേർത്ത ഞരക്കം .

ചിതറിപ്പോയ ഗർഭപാത്രം
അവരൊരുമിച്ചു ചേർന്ന്
ഒതുക്കിക്കൂട്ടിയെടുക്കുകയാണ് 
എനിക്കൂഹിക്കാൻ കഴിയും
വെളുത്ത കടലാസ്സിൽ
എഴുതി തയ്യാറാക്കപ്പെട്ട 
ഒരു തിരക്കഥ
അടുത്തവൾ എത്തുംമുമ്പേ
എനിക്കിവിടം
ഒഴിഞ്ഞുകൊടുക്കേണ്ടതുണ്ട് .

അനാഥർ  കൊല്ലപ്പെടാറില്ല
ആത്മഹത്യ അവർക്കൊരു
നേരമ്പോക്കാണത്രെ ...!

2016, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

വരിയായവരിയൊക്കെ നീ പൂത്തതെന്ന്

കടലെടുത്ത വരിയെ
തിരകൊണ്ടെടുത്തപോലെ
ഒരു വരിയിൽ പൂവിട്ട്
ഋതുമതിയായ  രാവിനെ
വീണ്ടും പെറ്റ് മുലയൂട്ടണം .

മടക്കിവെച്ച നിലാവിനെ
നൂർത്തു നിവർത്തി വിരിച്ച് 
പാറ്റിയെടുത്ത കാറ്റിനെ
നിറയേ നിറച്ചൊരു 
തലയിണ തുന്നി 
ചാഞ്ഞു ചരിഞ്ഞിരുന്ന് 
വരിയേതുവരിയേതെന്ന്
നിലാവുന്ന ചന്ദ്രന്
ഇന്നലെ കണ്ട കിനാവിന്റെ
മുനമ്പെന്ന് വഴി കാട്ടണം .

രാക്കിളിയുടെ പാട്ടിൽ
മുറിയാതുറങ്ങാൻ
നാളെയൊരു മഴവില്ലിനെ
വരച്ചുകൊടുക്കാമെന്ന്
ആണയിട്ടുറപ്പിച്ച്‌  
നക്ഷത്രക്കുഞ്ഞുങ്ങളെ
താരാട്ടു പാടി കിടത്തണം .

ഒരു വരിയുടെ
വരകൊണ്ടത്രയും
ചോന്നതെങ്ങനെയെന്ന് 
തുടിക്കുന്നുണ്ട്
ഉള്ളകത്തിരുന്നൊരുവൾ .

നിറയെ പൂത്തുമലർന്ന
നിശാഗന്ധിയിൽ നിന്ന് 
ആ വരി കുടഞ്ഞെടുക്കണം
കടലെന്ന്
കരയെന്ന്
ആകാശമെന്ന്
നിവർന്നുകിടക്കുന്ന വരി..!

2016, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

കാഴ്ച്ചക്കുമപ്പുറം


തെളിഞ്ഞു കാണാം
ഒരു കുഞ്ഞുനക്ഷത്രം
ഞാൻ ഞാനെന്ന്
മുകളിലേയ്ക്ക് 
തുറിച്ചുനോക്കുന്നത് .

അന്നൊരിക്കൽ
പുതിയവീട്ടിലെ
പിന്നാപ്പുറത്തോടിവന്ന് 
പടവുകളെണ്ണിത്തീർത്ത്
അവളെന്നെ നോക്കാതെ
മടങ്ങിപ്പോയിരുന്നു .

തെറിച്ചു വീണ
കുറ്റിപ്പെൻസിലിൽ
അവളൊരു 
നിഴലായ് ചെന്നുതൊടുന്നത്
ശ്വാസമടക്കിപ്പിടിച്ച്‌
നിസ്സഹായതയോടെ
ഞാൻ കണ്ടുനിന്നു .

ദേവീന്ന്
ഉറക്കെയാരോ
വിളിക്കുന്നതു കേട്ട്
പിന്നെപ്പിന്നെ
ആക്രോശങ്ങളുടെ
കനത്ത ചീളുകൾ
അടുക്കള വാതിലിലൂടെ
പാഞ്ഞുവന്ന്
തൊടിയിലെ മരങ്ങളെ 
മുറിവേൽപ്പിക്കുന്നതു കേട്ട്
അമ്മയെന്നാണോ
ഇവരുടെ പേരെന്ന്
നൂറുവട്ടം സംശയിച്ച്
ദേവൂട്ട്യേന്നു നീട്ടിവിളിക്കാൻ
പലവുരു കൊതിച്ചതാണ് .

അലക്കുകല്ലിൽ
തുണിയുമവളുമുരയുമ്പോൾ
ചോര പൊടിയില്ലേന്ന്
പലവട്ടം
സങ്കടപ്പെട്ടു .

ഭയന്നോടിവന്ന് 
തിട്ടയിൽ ചാരിനിന്ന്
കണ്ണുതുടച്ച്
അവളാകാശത്താരെയോ 
തിരഞ്ഞിരുന്നു .
 
മാറിമാറിക്കെട്ടിയ
ചരടിൽ
കറങ്ങിയും ഉറങ്ങിയും
ഒരേ ഉയരത്തിൽ നിൽക്കെ 
അവളുടെ വളരുന്ന വിരലുകൾ
പലപ്പോഴും 
വന്നു തൊട്ടുപോയിട്ടുണ്ട് .

അന്ന്
ഒരുച്ചനേരം
തീർത്തും നിസ്സംഗയായി
ഉള്ളിലേയ്ക്കിറങ്ങിയ 
നിഴലും നോക്കിനിൽക്കുമ്പോൾ
അവളുടെ പിന്നിൽ
മറ്റൊരു നിഴൽ പതിഞ്ഞെന്നും
ആ നിഴലിന് അവളെക്കാൾ
ഉയരമുണ്ടായിരുന്നെന്നും
ഒച്ചയെടുത്തിരുന്നെന്നും
വിളിച്ചു പറയാൻ
നാവു പണിയാതിരുന്ന കൊല്ലൻ
അല്ലെങ്കിൽ തന്നെ
നാവുണ്ടായിട്ടെന്തു വിശേഷം !

വലിയ കൊട്ടയിൽ
ചീർത്തുമരവിച്ച
ശരീരവുംകൊണ്ടാണ്
അവസാനമായി ഞാൻ
കറങ്ങി നിന്നത് .

ഒറ്റയ്‌ക്കൊറ്റയ്‌ക്കെന്ന്
ഒന്നും ചെയ്യാനില്ലെന്ന്
ഉള്ളിലെ വെളിച്ചത്തിലേയ്ക്ക്
ഞാനെന്റെ കണ്ണിനെ തളച്ചിടുന്നു .


2016, ഓഗസ്റ്റ് 17, ബുധനാഴ്‌ച

മഴവില്ല് മെടഞ്ഞു പിഴിഞ്ഞ്
മഴക്കൊട്ട നെറയ്ക്കാം പെണ്ണേ
കിനാവിന്റെ ചില്ലയെടുത്താ
ഇറമ്പൊന്ന് ചെത്തിയൊരുക്ക് .
*
*
മഴ വന്നു പോയിട്ട്
ഇലയുണ്ടു നിറഞ്ഞിട്ട്
കാറ്റൊന്നു കുടഞ്ഞിട്ടു
വിതയ്ക്കുന്ന് പുതുരാഗം.!

( ചിങ്ങപ്പെണ്ണുണർന്നല്ലോ പൂവേ ..)

2016, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

ആദ്യമായി 'കവിത 'എന്ന് ഒരു പ്രസിദ്ധീകരണം പറയുന്നു .
സന്തോഷം .
( ബ്ലോഗിനെക്കുറിച്ച്‌  ശ്രീമതി .മൈത്രേയി ശ്രീലത
കേരളകൗമുദി വാരാന്തപ്പതിപ്പിൽ 2010 ജൂലായ് 31 ലക്കത്തിൽ 
എഴുതിയ ലേഖനം വായിച്ചപ്പോൾ തോന്നിയ സന്തോഷം
അതിനെ മറികടക്കാൻ ഇതിനു ആവുന്നില്ല തന്നെ..! )



2016, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

ബ്ലാക്ക് & വൈറ്റ്

നടുവൊടിഞ്ഞ 
കോലായിലിരുന്ന്
പല്ലുപോയൊരു
ചാരുകസേര
കാലംതെറ്റി വരുന്ന
മഴയെ
കുടക്കാലുകൊണ്ട്
തൊഴിച്ചു നീക്കുന്നു .

ദെണ്ണത്തിന്
മരുന്നുണ്ടെന്ന്
മേശപ്പുറത്തു
തലകുമ്പിട്ടിരിക്കുന്ന
കേരളപാഠാവലിയിലേയ്ക്ക്
നടുവ് നിവർത്തുന്നു .

മരമിറങ്ങിപ്പോകുന്ന
വെളുത്ത കടലാസ്സിൽ
വിറകൊണ്ട്
നദിയെ വരച്ച്‌
തുഴയില്ലാത്തൊരു തോണി
ഒഴുക്കിവിടുന്നു .

പാകമെത്തും  മുമ്പേ
പറിച്ചുകൊടുക്കുമെന്ന് 
അണ്ണാറക്കണ്ണനെ വിളിച്ച്‌
നിറയെ കായ്ച്ച മാവിനെ നോക്കി
അറിയാത്ത  അക്ഷഹൃദയമന്ത്രം
ഉരുവിടാൻ തുടങ്ങുന്നു .

വിഷം തിന്നു ചീർത്ത
കരി പുരളാത്ത ചുവരിൽ
'അടുക്കളത്തോട്ടമില്ലാത്ത വീട്
വീടല്ലെന്ന് 'പറഞ്ഞ ചന്തുവിനെ
പഴയ നാലാംക്ലാസ്സുകാരന്റെ
ചിത്രകഥാപുസ്തകത്തിൽ നിന്നിറക്കി
ഒട്ടിച്ചു വെയ്ക്കുന്നു .

യന്ത്രപ്പെണ്ണുങ്ങളുടെ
ഗണികാഗൃഹവും
ശരീരസമൃദ്ധിയും കണ്ട് 
വലയിൽ കുടുങ്ങിയ
ഉറക്കച്ചടവുള്ള കണ്ണിനു നേരെ
ഒട്ടൊന്നു കൂനു നിവർത്തി 
വെറ്റിലക്കറ ആഞ്ഞുതുപ്പാൻ
കഴുത്തെവിടെയെന്നു
കാറിനോക്കുന്നു .

ചുവരിൽ തൂങ്ങുന്ന
കറുപ്പും വെളുപ്പും ചിത്രത്തിൽ
ഇടതുവശം ചേർന്ന ചിരി
തുപ്പൽകോളാമ്പി
അടുത്തേക്ക് നീക്കിവെച്ച്‌
കയറിപ്പോകുന്നു .

2016, ജൂലൈ 30, ശനിയാഴ്‌ച

പ്രിയപ്പെട്ട എന്റെ അച്ഛന് ,
ഓർമ്മക്കുറിപ്പ് എഴുതിയില്ല ഇന്ന് ,കവിതയും .
അച്ഛനെ വായിച്ചുകേൾപ്പിക്കാൻ ഒരു കവിത ബഹുമാന്യനായ കവി
ശ്രീ .സച്ചിദാനന്ദൻ മാതൃഭൂമിയിൽ എഴുതിയിരുന്നു .എനിക്കുവേണ്ടി
എന്ന് തോന്നിപ്പിക്കുംവിധം .
ഞാൻ വായിക്കട്ടെ ....

കവിതയുടെ പേര് ' അച്ഛൻ ഇരുന്നിടം '

അച്ഛൻ ഇരുന്നിടത്ത്
പഴയ ചാരുകസേരയിൽ
ഇപ്പോൾ ഒരു പാട് മാത്രമുണ്ട്
വിയർപ്പും ചന്ദനവും മണക്കുന്ന
ഒരു കുഴി .

അച്ഛൻ വായിച്ചിരുന്ന 'എക്സ്പ്രസ് '
പത്രത്തിൻെറ ഒരു തുണ്ട്
ചാരുകസേരയുടെ കാലിൽ
ഒട്ടിപ്പിടിച്ചിരുപ്പുണ്ട്.
ഞാൻ അവിടെ ഇരുന്ന് മുകളിലേക്കു നോക്കി
അച്ഛൻ വായിക്കുന്ന പത്രത്തിന്റെ
പിൻപുറം വായിക്കുമായിരുന്നു.

അച്ഛന്റെ കണ്ണടക്കൂട്
അവിടെത്തന്നെ  ഉണ്ട് ,
അതിലെ കണ്ണട ഇപ്പോൾ
മറ്റൊരു ലോകം കാണുകയാണെങ്കിലും.

പിന്നെ മുഷിഞ്ഞ ഒരു തോർത്ത്
ഷർട്ടിൽ ഇടാറുള്ള
സ്വർണം പൂശിയ കുടുക്ക്
സിംഗപ്പൂരിൽ നിന്ന്
ആരോ കൊണ്ടുവന്നു കൊടുത്ത
ഒരു തോൽപഴ്സ്
അച്ഛൻ മേശ തുറക്കുമ്പോൾ വന്നിരുന്ന
ഏതോ പഴയ കാലത്തിന്റെ മണം
അച്ഛൻ എന്നെ പാടിയുറക്കാറുള്ള,
ഒരു മരത്തെയും പക്ഷിയെയും
കുറിച്ചുള്ള, തമിഴ് താരാട്ടിന്റെ ഈണം.

നാരായണീയത്തിലെ ഒരു ശ്ലോകം
അച്ഛന്റെ ശബ്ദം തേടി അലയുന്നു
രാത്രി അതു നാലു
നെൽകതിരുകളായി മാറുന്നു
മുറ്റം വയലായി പഴുത്തുലയുന്നു .

അച്ഛൻ മാത്രം ഇല്ല,
വെളുപ്പാൻ കാലത്തു വരാറുള്ള
ചില ഇളംതവിട്ടു നിറമുള്ള
സ്വപ്നങ്ങളിൽ ഒഴികെ.

ഞാൻ താമസിയാതെ
അച്ഛനെ കാണും
ആ നെറ്റിയിൽ
എന്റെ നീലിച്ച ചുണ്ടുകൾ കൊണ്ട്
ഒരു ഉമ്മ കൊടുക്കും.  
അച്ഛൻ കേട്ടില്ലേ ? എന്തുതോന്നുന്നു ? 
എന്റെ അച്ഛനെക്കുറിച്ചു തന്നെയല്ലേ കവി എഴുതിയത് ? !!!!!!
അച്ഛൻ പറയുന്നത് ഞാൻ കേൾക്കുന്നു .'' ഞാൻ നിന്നെ പാടിയുറക്കിയിരുന്നില്ലല്ലോ ''
ആ ശ്വാസത്തിന്റെ താളം എനിക്ക് പാട്ടിനേക്കാൾ മധുരമായിരുന്നു .
ആ ചാരുകസേര എനിക്ക് ദൈവമിരുന്നിടം .വീട് എന്റെ സ്വർഗ്ഗവും .
( എന്റെ അച്ഛൻ നക്ഷത്രങ്ങളുടെ കൂട്ടുകാരനായിട്ട് ഇന്നേക്ക് ഏഴ് വർഷം .)

2016, ജൂലൈ 29, വെള്ളിയാഴ്‌ച

അദ്ധ്യായാവസാനം

ഒരു വരിയുടെ
പാദസ്പർശം കൊണ്ട്
ഉയിർത്തെഴുന്നേൽക്കുന്നു
ഒരുവൾ

അക്കരെയിക്കരെ
ഉടലുയിരുകൾ വേറിട്ട്
മറ്റൊരുവൾ

നീ
വരികൾ മേയ്ച്ചു നടക്കുന്ന
കൗശലക്കാരനായ ഒരിടയൻ

ഞാൻ
ദിശയേതെന്നറിയാത്ത
കിനാവുകളുടെ കാവൽക്കാരി

കൊണ്ടുപോകണം
ഇന്നലെ പെയ്ത നിലാവിനെ

പുതപ്പിച്ചുറക്കണം
നനഞ്ഞൊരോർമ്മയെ

മടിയിലിരുത്തണം
ഒരു താരകക്കുഞ്ഞിനെ

കഥപറഞ്ഞു കഥപറഞ്ഞ്
വിരൽ വിടുവിച്ച്‌ പായ നിവർത്തണം

ഇളക്കിയെടുക്കണം
സൂര്യകാന്തത്തിന്റെ ഒരു വരി 

ഒരു വിരൽസ്പർശം 
എനിക്ക് വീണ്ടുമെരിഞ്ഞടങ്ങണം .
 

2016, ജൂലൈ 28, വ്യാഴാഴ്‌ച

ഉയിരുണരുമിടം

കാഴ്ചയുടെ
വരമ്പത്തിരുന്നാരോ
കൃഷ്ണമണിയിലേയ്ക്കൊരു
ചൂണ്ടൽ .

കൊളുത്ത് നിറയെ
ഇരുട്ടിന്റെ ചെതുമ്പലുകൾ .

നടത്തം മറന്നുപോകുന്ന
സമയത്തിന്റെ കാലുകൾ .

വരികളിഴഞ്ഞുകയറിപ്പോകുന്ന
ഇരുട്ടിന്റെ മാളങ്ങൾ.

ഇടവഴി താണ്ടി
ഒരു കൈ ചൂട്ടുവെളിച്ചം .

കൂരിരുട്ട് ചുരണ്ടിമാറ്റി
നിന്റെ നോട്ടത്തിന്റെ മുന .

എനിക്കു വായിക്കാൻ
ആവാത്തതുകൊണ്ടു മാത്രം
നീ എഴുതാതിരുന്ന കവിത .

പിറക്കാതെപോയ
വരികളിഴചേർത്ത്
നമ്മളുണ്ടാക്കുന്ന ഗോവണി .

വിരൽത്തുമ്പിന്  തൊട്ടെടുക്കാൻ
ആകാശത്തിന്റെ അനന്തനീലിമ
കാൽനഖത്തിനു നനച്ചെടുക്കാൻ
തെളിനീരരുവിയുടെ തണുപ്പ് .

ഈ ഭൂമികയാണ്
നീ നീ നീയെന്നെഴുതി
ഞാനെന്നു വായിക്കുമിടം .

2016, ജൂലൈ 20, ബുധനാഴ്‌ച

പച്ചത്തുന്നൽ ...

ഇന്നലെപ്പാട്ട്
കളഞ്ഞുപോയെന്ന്
കിളിമരച്ചില്ലയെ
ഊയലാട്ടം പഠിപ്പിക്കുന്നു
കുഞ്ഞു കുരുവിപ്പെണ്ണ്
ഇത്രേം ചുവന്നിട്ടോയെന്ന്
തലയുംകുത്തി നിന്ന്
കാണാപ്പുറം തിരയുന്നു
ചിരിയെ പാതി വിരിയിച്ച്
ചെമ്പരത്തിപ്പൂക്കൾ
കുശലം പറഞ്ഞ്
വരിതെറ്റിച്ച്‌
ഞങ്ങൾ കണ്ടില്ലേയെന്ന്
നിവർത്തിയിട്ട മുറ്റത്ത് 
വെടിപ്പായി നേർവരയിടുന്നു 
ഉറുമ്പിൻ പറ്റം
കരിയില ചിക്കിനോക്കി
അവിടേമിവിടേം തിരയാൻ
തുള്ളിയോടി വരുന്നു
കാറ്റൊരുത്തി
ഞാനെടുത്തു വെച്ചിട്ടുണ്ടെന്ന്
ചേമ്പിലയിലിരുന്ന്
ഇത്തിരിപ്പോന്നൊരു
ഭൂമിയെന്നുരുണ്ടുലഞ്ഞ്
കുസൃതിക്കാരി മഴത്തുള്ളി .
 
പടംവര നിർത്തി
ചൂലൊതുങ്ങിയില്ലേയെന്ന്
കുത്തരിത്തിളമണമുണ്ട്
എരിവും പുളിയും നനയാൻ
അക്ഷമപ്പെട്ട്
ഇളകിനോക്കുന്നുണ്ട്  
അകത്തൊരു അരകല്ലും കുഞ്ഞും.

വെയിലിന്റെ
പീലിയൊന്നിളക്കിയെടുക്കണം
കൈനീട്ടിപ്പിടിച്ച് വെള്ള കാട്ടാൻ
വരിയിൽ  നിർത്തേണ്ടതുണ്ടിവരെ
സന്ധ്യയെ കൂട്ടി വന്നാൽ മതിയെന്ന്
ചട്ടംകെട്ടി വിടണം 
തിരിഞ്ഞു നോക്കാതെ നടന്നോളാൻ
ഇന്നും ഓർമ്മപ്പെടുത്തണം
ഹാ !  ശ്രീകരങ്ങൾ .  

2016, ജൂലൈ 16, ശനിയാഴ്‌ച

മോക്ഷപ്രാപ്തി


ഒരുമിച്ചിരുന്നൊരിലയിൽ
ഒറ്റയ്‌ക്കൊരോർമ്മയുണ്ണുക

പുറംപോക്കിലെ
വഴിവിളക്കിൽ 
വിശന്നടഞ്ഞുപോയ
കണ്ണിനു മുന്നിൽ
ആരോ നീട്ടിയ കരുണയുടെ
കിലുകിലുത്ത 
തിളക്കം പോലെ.

കീറിയെടുത്ത്
കൃത്യമായ ചതുരംകൊണ്ട്
ഒരു കളിത്തോണി
ഒരു കളിവീട്
ഒരു കിനാക്കൂട്
ഒടുവിലുറങ്ങിയ
തൂവെള്ള പുതപ്പ്
ചന്ദനമണം ചാരിയ ചുവരുകൾ
അങ്ങനെ ........
മാഞ്ഞുപോയൊരക്ഷരത്തെ
അക്ഷരമാലയിൽ
തിരഞ്ഞു തിരഞ്ഞ് ......

ഒറ്റയ്ക്കെന്നൊരോർമ്മ
വീണ്ടും തൊടുമ്പോൾ
ഒരു നേർത്ത ജലകണമായ്
ചുട്ടുപഴുത്ത
വറച്ചട്ടിയിൽ വീണ്
ചിതറിയോടി
ഉച്ചസ്ഥായിയിൽ ചിരിച്ച്
വെളുത്തുരുണ്ട്
ഒരു മാത്ര
ഒരേയൊരു മാത്ര അഥവാ ........

2016, ജൂലൈ 15, വെള്ളിയാഴ്‌ച



കടുത്ത മാരിയിൽ തകർന്ന കൂടിനെ
നിലാവിലക്കൊമ്പിലെടുത്തു വെച്ചിട്ട്
കിഴക്ക് നോക്കുന്നു കിനാക്കുരുന്നുകൾ .
-------------

ഇളകുംദാവണി ഞൊറിയൊതുക്കീട്ട്
ഇരുണ്ട പെണ്ണിന്റെയഴിഞ്ഞ കൂന്തലിൽ
തിരുകിവെയ്ക്കുന്നു താരകൾ, ചന്തിരൻ..!
--------------

മാനത്ത് രാവിലെ
പേറ്റുനോവുംകൊണ്ട്
മുറ്റമടിക്കുന്നു മേഘക്കറുമ്പി .
--------------

കാറ്റിന്റെ തോളേറി
വരിനെല്ലൊടിക്കാൻ
ചിക്കെന്ന് പായുന്നു മഴക്കുറുമ്പൻ.
----------------

കിഴക്കു നീട്ടിയ ചുവന്ന പൊട്ടിനെ
പെരുവിരൽപ്പച്ചത്തണുപ്പിനാൽ തൊട്ട്
വെളുത്ത മൂക്കുത്തി മിനുക്കിവെയ്ക്കുന്നു
നനഞ്ഞ മുറ്റത്തു നിറഞ്ഞ മുക്കുറ്റി ..!
----------------

ആകാശച്ചെരുവിൽ നീളെ
നനമാറാ ചോരച്ചെന്തുണി
നിലയില്ലാതുഴറും ധരയുടെ
കണ്ണീർപ്പുഴ തോർത്തിയതാവാം .
----------------------------------------

2016, ജൂൺ 16, വ്യാഴാഴ്‌ച

എങ്കിലും ...


നമ്മൾ ,
തിരകളെഴുതിയ
കവിതയിലൂടെ
കൈകോർത്തുനടന്ന
സന്ധ്യ .
നിന്നിലൂടെ
അന്നാദ്യമായ്
എഴുതാൻ പഠിച്ച
തിരയുടെ,കരയുടെ
ചുവന്നു തുടുത്ത
ലിപികൾ.

നിന്നെത്തേടി
അലയുമിടങ്ങളിൽ 
അറിയാത്ത
ലിപികളില്ലെന്ന് 
ആഴത്തിലൊരു കനൽ.

തൂവിവീണ്
വിറകു നനയ്ക്കുന്ന
അരിമണികളുടെ ,
വാതിൽ പാളിനോക്കുന്ന
കുരുത്തംകെട്ട കാറ്റിന്റെ ,
വിടരുന്ന മൊട്ടുകളുടെ ,
നുകരുന്ന ശലഭങ്ങളുടെ ,
ഇഴയുന്ന പുഴുക്കളുടെ,
പെയ്തുതോർന്ന മഴ
ഞെട്ടറ്റുവീണ ഇലകളിലൂടെ
മണ്ണിൽ പാടുന്നതിന്റെ ,
ആരോഹണത്തിൽ
ചിലമ്പിച്ചുപോകുന്ന
കുയിൽ പാടും രാഗത്തിന്റെ ...

ഉള്ളാലെടുത്ത്
ഉയിരാലറിഞ്ഞ് 
വടിവായ് പകർത്തി
ഒറ്റയല്ലെന്ന്
മായാത്തൊരു കുത്തിട്ട്
നിന്റെ പേരെഴുതി
ഒരു തലക്കെട്ട്‌ .

ഞാനിന്ന്
നിന്റെ നെഞ്ചിൽ
പച്ചകുത്തിയ ലിപി
നിനക്ക് വായിക്കാനറിയാം
വെറുതെ കളവു പറയരുത് .  

2016, ജൂൺ 3, വെള്ളിയാഴ്‌ച

സ്വാന്തം

നിശബ്ദതയിലേക്ക്
തുളച്ചുകയറുന്ന ചീവീടുകളുടെ
ഒച്ചയെ വകഞ്ഞുമാറ്റി
തുറന്നിട്ട ജനാലയിലൂടെ
ഒഴുകിവരുന്നുണ്ട്
കട്ടെടുത്ത പാദസരം
ചേർത്തുപിടിച്ചൊരുവൾ
മുറ്റം മൂടിയ തറയോടുകളോടു
കലഹിച്ച്
അവളുടെ അരികിലേയ്ക്ക്
വഴിവെട്ടുകയാണെന്റെ
ചുവടുകൾ .

മടിത്തട്ടിൽക്കിടന്ന്
ഓരോ തലമുടിയിഴയിലേയ്ക്കും
ഊർന്നിറങ്ങി നനയ്ക്കുന്ന
വിരലനക്കങ്ങളിലൂടെ
നേർത്തു നേർത്ത്
ഞാനൊരു തിരയാകുന്നു .

ജനിമൃതികളുടെ ദൂരമാണ്
പാടിപ്പറയുന്ന പാട്ടിലെ
ഓരോ കഥകൾക്കും 
കാട്ടുവഴികളിലെ
തണുപ്പ്
വിരൽകോർക്കാൻ
പൂത്തിറങ്ങിയ
കര
ചൂളമടിച്ചു പാടിയ
കാറ്റ്
ദാഹം തീർത്തു മടങ്ങിയ
ഭൂമിയുടെ അവകാശികൾ ...
കാലത്തിനിപ്പുറം 
ഒഴുകിയിറങ്ങിയ ദേശങ്ങളുടെ
ശോഷിച്ചു കരിഞ്ഞുപോയ
കടവുകൾ
ആകാശം നോക്കിക്കിടക്കുന്ന
നഗ്നമാക്കപ്പെട്ട
വേരുകൾ ....

ആറ്റുവഞ്ഞിതൈ
തിരഞ്ഞു നടക്കുമ്പോലെ
പേനിരിക്കാത്ത മുടിച്ചുവടുകളിൽ
പരതിനടക്കുന്ന
മെലിഞ്ഞ വിരലുകൾ .

നിശ്ചലതയിലും
ഒരു വെയിൽകണമെടുത്ത്
നക്ഷത്രരാജി ചമയ്ക്കണമെന്ന്
ഉള്ളകത്തെഴുതിവെച്ച്
വിരലുകളുടെ താലോടൽ .

ഉടൽ തേടിയിറങ്ങുന്ന
കിനാവുകൾക്ക്
അപ്സരസ്സിന്റെ ചന്തമാണെന്ന്
മുടിയൊതുക്കി വാരിക്കെട്ടി
കഥതീർന്നെന്ന്
നെറ്റിയിലൊരുമ്മ .

തണുപ്പ് കഴിച്ചു മടുത്ത്
ഉറക്കത്തിലാണ്ടുപോയൊരടുപ്പിനെ 
മുറമെടുത്ത് മൂടിവെച്ച്
'ഉറിയേ,
ചിരിക്കണമെന്നപേക്ഷിച്ച്
ഉമ്മറപ്പടിയിൽ ചെന്നു നിന്ന്
ചില്ലുവിളക്കിന്റെ തിരി നീട്ടി
ഇടവഴിയിലേയ്ക്കെത്തിനോക്കി
ഞാൻ ചോദിക്കാൻ തുടങ്ങുന്നു ,
അത്താഴപ്പഷ്ണിക്കാരാരെങ്കിലുമുണ്ടോ ..?... 

2016, മേയ് 27, വെള്ളിയാഴ്‌ച

ഒറ്റവരമുറിവിന്റെ ഭൂപടം

മുറിവുകളുടെ രാജ്യത്തെ
പൂക്കൾക്കെല്ലാം
കടുത്ത നിറമാണ് .

കേട്ടു മടുത്ത രാഗങ്ങളിൽ
കിളികൾ പാടാറേയില്ല

ഇലകളുടെ നിറമുടുത്താണ്
മണ്ണെപ്പോഴും
വിണ്ണിനെ ചുംബിക്കുക .

വരിതെററിക്കാത്ത
ഉറുമ്പുകളുടെ
അച്ചടക്കത്തിനും 
വല്ലാത്തൊരു ഭംഗിയാണ്

ഒരു തേരട്ടയുടെ
ഇഴച്ചിലിൽ നിന്ന്
ഒരു തീവണ്ടിപ്പാളത്തിന്റെ
നിർമ്മിതിയും 
തീവണ്ടിമുരൾച്ചയുടെ
വ്യതിയാനങ്ങളും വായിച്ചെടുക്കാം

ഒരീർക്കിൽത്തുമ്പുകൊണ്ട്
മുറ്റത്തെ നനമണലിൽ
കാണാത്ത ദേശങ്ങളുടെ
ഉടലുകൾ പകർത്തിവെയ്ക്കാം

ഒരിലയിൽ തങ്ങിനില്ക്കുന്ന
മഞ്ഞുകണത്തെ
എത്ര അനായാസമായാണ്
കണ്ണിനുള്ളിൽ നിറയ്ക്കാനാവുന്നത്

കേട്ടുകണ്ടറിയുന്ന നോവുകളെ
എത്രയും ആർദ്രതയോടെ
ഉള്ളിന്റെയുള്ളിൽ 
ചേർത്തുപിടിച്ചു കുടിയിരുത്താം

ഉണങ്ങാതിരിക്കുന്ന മുറിവിന്റെ
ഈ  പച്ചപ്പിലാണ്
ജീവന്റെ രേഖകൾ തെളിഞ്ഞുകാണുക .



2016, മേയ് 22, ഞായറാഴ്‌ച

കവിതയെന്നാരും വിളിക്കരുതേ ..

കടപ്പുറത്ത് പാടിനടന്ന
കണ്ണില്ലാത്ത പെണ്ണിനെ
പുതിയൊരു പുരമേഞ്ഞ്
പത്രോസ് കൂട്ടിയപ്പോൾ
അവൾ മേരിയായി
പോകെപ്പോകെ
കണ്ണില്ലാത്ത മേരി
കുശുമ്പും കുന്നായ്മയും
വിളമ്പാൻ തുടങ്ങിയന്നാണ്
അവളുടെ പേരിനു മുന്നിൽ
പത്രോസൊരു മത്തി ചേർത്തത്
കുരിശു വരയ്ക്കാൻ
ഇനിയും പഠിച്ചില്ലെന്ന്
മിന്നുകെട്ടിയോൻ
ചെവിക്ക് കിഴുക്കുന്ന നേരം 
നിങ്ങളാണെന്റെ കുരിശ്ശെന്ന്
മേരി തിരിച്ചടിക്കുമ്പോഴാണ്
കണ്ണുള്ള കണ്ണമ്മ
തോരാതെ കരയുന്നത്
നിങ്ങളല്ലേയെന്റെ കണ്ണെന്നു
മേരി അടക്കം പറയുമ്പോഴാണ്‌
കണ്ണുള്ള കണ്ണമ്മ
നിർത്താതെ ചിരിക്കാറ്‌
ഓടിപ്പോയി 
പത്രോസ് + മത്തിമേരിയെന്നെഴുതി
തിര നോക്കി നിൽക്കാറ്‌ .
  
നിലാവിനൊളിച്ചിരിക്കാനൊരു
മണൽവീടുണ്ടാക്കി
മത്സരിക്കുന്ന നേരങ്ങളിലാണ്
രണ്ടാൾക്കുമിടയിലിരുന്നു 
അമ്മേടെ കവിളൊന്നു  നുള്ളി
അപ്പാടെ വിരലിലൊന്നമർത്തി
കണ്ണമ്മ ചോദിക്കാറ്‌
വാക്കിനിടയിൽ അകലമിടാത്ത
ദൈവത്തെക്കുറിച്ച്
രണ്ടുവാക്കുകളിണചേർന്ന്
പിറക്കുന്ന കുഞ്ഞിന്റെ
പേരിനെക്കുറിച്ച് ....! 


2016, മേയ് 19, വ്യാഴാഴ്‌ച

വഴിപിരിയാതെ ..

നിന്നോടൊപ്പം
അകത്തെ
വെളുത്ത വിരിയിട്ട വഴിയിലൂടെ
ഞാൻ  നടക്കാനിറങ്ങുന്നു .

അങ്ങു ദൂരെ

ഒരു തുള്ളി വെള്ളം കൊണ്ട്
എന്നിലുറവയെടുത്തൊരു പുഴ 
കടലേയെന്നു ദാഹിച്ച്
ഒഴുകുന്നുണ്ടിപ്പൊഴും .

മറയുന്ന വഞ്ചിയുടെ അറ്റത്ത്‌
ആരെയോ കാത്തുകാത്ത് 
തളർന്നുപോയൊരു നിഴലിന്
കണ്ണുകൾ കൊത്തുന്നു
നീണ്ടു നേർത്തൊരു വിരൽ .

വരിക്കമാവിലെ
പാതിതിന്ന മാങ്ങയിൽ നിന്നു
കണ്ണ് പറിച്ചെടുത്ത്
നീയെന്തേ വൈകീയെന്ന്
നോട്ടമെറിയുന്നൊരു കാക്കച്ചി .

കാലുനീട്ടിയിരുന്ന്
പല്ലുപോയ മോണകാട്ടി
അടയ്ക്ക തിരഞ്ഞ്
'നീയങ്ങു
മെലിഞ്ഞുപോയല്ലോ'യെന്ന്
വടക്കേലെ വരാന്ത .

ഇങ്ങടുത്ത്

പൂത്തിരി കത്തിയ
ആകാശത്തിനു താഴെ
കാതു നഷ്ടപ്പെട്ട്
എരിഞ്ഞെരിഞ്ഞടങ്ങി 
വിറങ്ങലിച്ചു കിടക്കുന്ന മണ്ണ് .

കറപുരണ്ടു തോരാത്ത
മേൽമുണ്ടു പുതച്ച്
നിറയെ പേടി കോരിക്കുടിച്ച്
ഉറങ്ങാതെ കിടക്കുന്നു
നിലാവിന്റെ കുഞ്ഞുങ്ങൾ .

കാണാനാവുന്നില്ലെന്ന്
കളവു പറഞ്ഞ്
വഴി തിരിഞ്ഞ്
നിന്റെ വിരൽ പിടിച്ച് 
കിനാവിലേയ്ക്
ഞാനൊരു വരമ്പ്
ചെത്തിയൊരുക്കുന്നു .

ഒരു ജലകണം 
മണൽത്തരികളിലൂർന്നുവീണ്
ഒരു പൂർണ്ണവൃത്തമായ്‌
അടയാളപ്പെടുന്നതുപോലെ 
നിന്നിൽ ഞാൻ  വീണ്ടും ...!
-------------------------------- 


2016, മേയ് 11, ബുധനാഴ്‌ച

കുടിയൊരുക്കൽ

ആരു പറഞ്ഞു
ഒന്നും കൊണ്ടുപോകില്ലെന്ന്. 
ഒരുക്കി വെയ്ക്കണം,
കിളികൾ ചിലയ്ക്കുന്നതിന്റെ,
പുഴകൾ പാടുന്നതിന്റെ,
കോടമഞ്ഞു പൊഴിയുന്നതിന്റെ, 
പൂക്കൾ ചിരിക്കുന്നതിന്റെ
ലിപികൾ.

പുര മേയാൻ വളപ്പൊട്ടുകൾ,
ചുവരിനു മഴവിൽക്കൊടി, 
വേലിക്കു മൈലാഞ്ചിച്ചെടി,
മൂവന്തിക്കു സിന്ദൂരചെപ്പ്, 
വരാന്തയ്ക്കു  മിന്നാമിനുങ്ങ്,
നിലാവിനൊളിക്കാൻ കിണർവട്ടം.

പൊതിഞ്ഞെടുക്കണം,
അടുപ്പിൻ തിട്ടയിലിരിക്കുന്ന
പൂച്ചക്കണ്ണുകളുടെ തിളക്കം. 
ഇടനാഴിയിൽ
മൃദുവായ് പതിഞ്ഞ
ഒരു പിടി പദനിസ്വനങ്ങൾ.

ഇറമ്പിൽ നിന്ന്
ചോരാതെ പൂട്ടിയെടുത്ത്
സാരിത്തുമ്പിൽ കെട്ടിയിടണം,
ഉയിരാഴം നിറഞ്ഞുപെയ്ത
ചുവന്ന തുള്ളികളെ.
മണമായ് തിരണ്ടൊരു വാക്കിനെ.

(കുടിയൊരുക്കൽ)


 








2016, മേയ് 7, ശനിയാഴ്‌ച

(ആ)കാശമേ ...


നിനക്കു കണ്ണുതന്ന്
ഇരുട്ടും പുതച്ച്
വെറുതെ കിടക്കാൻ
വല്ലാത്തൊരു പേടി
ഈയിടെയായി 
നീ  പെറ്റിടുന്ന
നക്ഷത്രങ്ങൾക്കൊക്കെ
കൊലചെയ്യപ്പെട്ട 
പെൺപൂമൊട്ടുകളുടെ
ചോരകത്തുന്ന  മുഖം .
 
ഉറക്കം തൂങ്ങുന്ന 
മരമുടലുകളെ
തട്ടിയുണർത്തി
വിരലു പിടിച്ച്
ചിത്രമെഴുതിക്കാൻ
നീ ഇടയ്ക്കും മുറയ്ക്കും
പറത്തി വിടുന്ന കാറ്റിന് 
പാതിവെന്തു നീറിയ
മാംസത്തിന്റെ മണം .

നിന്റെ ചെരുവിലൊരു
വിത്തുപാകാൻ
അതിലൊരു കിനാവ്‌
കിളിർക്കുന്നതും നോക്കി
ഉറക്കമിളച്ചിരിക്കാൻ 
ഇനിയെന്നാണ്
ഞാനീ മണ്ണിൽ നിന്നൊരു
കായ്  പറിച്ചെടുക്കുക ...




2016, മേയ് 2, തിങ്കളാഴ്‌ച

ദേവായനം

നിന്നെ പകർത്താൻ
തുടങ്ങുമ്പോൾ
വിരലുകൾ നഷ്ടപ്പെട്ട്
എന്റെ അക്ഷരങ്ങൾ
അലമുറയിട്ട് കരയാൻ
തുടങ്ങുന്നു .

നിന്നെ വരയ്ക്കാൻ
ഒരുങ്ങുമ്പോൾ 
ഒന്നായ് ചേരില്ലെന്ന്
ചായങ്ങൾ
നിലത്താകെ പടർന്ന്
വികൃതികാട്ടുന്നു .

നിന്നെ പാടാൻ
മോഹിക്കുമ്പോൾ
ദിശയേതെന്നറിയാതെ
രാഗങ്ങൾ
അലയാതലഞ്ഞ്
വിലപിക്കുന്നു .

നിന്നെ തേടുന്ന
നേരങ്ങളിലാണ്
എന്തിനെന്നറിയാതെ
ഞാനെന്റെ വീട് മുഴുവൻ
ചിക്കിച്ചികഞ്ഞിടുന്നത് .

കാഴ്ച്ചയുടെ ആഴങ്ങളിൽ
ആരോ ഒരു മറ കെട്ടുന്നതുപോലെ.

ഒന്നു തൊട്ടാൽ
ഒരു മിടിപ്പായറിയുന്ന നിന്നെ
ഞാനെന്തിനാണിങ്ങനെ
അവിടേമിവിടേം തിരഞ്ഞു നടക്കുന്നത് ..!





2016, ഏപ്രിൽ 28, വ്യാഴാഴ്‌ച

ഉഷ്ണമാപിനികൾക്കപ്പുറം

കുത്തിനോവിക്കലുകളിൽ
പൊട്ടിപ്പോയതാണ്
എന്റെ കണ്ണ് .

മണമില്ലായിടങ്ങളിൽ
അടഞ്ഞുപോയതാണ്
എന്റെ മൂക്ക് .

അലർച്ചപ്പെയ്ത്തിൽ 
ചിതറിപ്പോയതാണ്
എന്റെ ചെവി .

രുചിയറിയാതാഹരിച്ച്
കുഴഞ്ഞുപോയതാണ്
എന്റെ നാക്ക് .

വിഷം തീണ്ടി
അടർന്നുപോയതാണ്
എന്റെ ത്വക്ക് .

നാളേയ്ക്കു പാകത്തിനൊരുടുപ്പ് തുന്നണം

കടുത്ത വേനലിന്റെ
വിയർപ്പിൽ നിന്നാണത്രേ
ഹിമയുഗത്തിന്റെ പിറവി ..!

2016, ഏപ്രിൽ 23, ശനിയാഴ്‌ച

മഷിനോട്ടം

നിന്നെയരുമയായ്
ഒക്കത്തിരുത്തി
മഷിയെഴുതുന്ന നേരങ്ങളിലാണ്
ഞാനെന്റെ
മഷിയെഴുതിയിട്ടില്ലാത്ത
കണ്ണുകളിലേയ്ക്കെത്തി നോക്കുക .

നിന്റെ വിരലുകളൊതുക്കി
കുപ്പിവളകൾ
അണിയിക്കുമ്പോഴാണ്‌
അണിയാതെ
ഞാൻ സൂക്ഷിച്ചുവെച്ച
കുപ്പിവളകൾ
മുന്നിൽ വന്നു നിരന്നിരിക്കുന്നത് .


നിന്റെ നുണക്കുഴിയിൽ
വിരലാഴ്ത്തുമ്പോഴാണ്‌
ഇല്ലാത്ത ,എന്റെ
നുണക്കുഴിയിലേയ്ക്കൊരു
പൂവു നുള്ളിയിട്ട്
ആഴമളന്നു നോക്കുന്നത് .

നിന്റെ മറുക്
തൊട്ടുനോക്കുമ്പോഴാണ്
മഷിയാകെ പടർന്ന കവിളിൽ
തെരുതെരെയുമ്മ വെച്ച സ്നേഹത്തെ
അളന്നു നോക്കാനാവാതെ
കണ്ണീർ പടർത്തുന്നത് .

നിന്നെ
ഒരുക്കാതിരിക്കുമ്പോഴാണ്‌
ഉത്തരമില്ലാത്ത ചോദ്യങ്ങൾ
പുനർജനിക്കുമെന്ന് ഞാനും
ഇല്ലെന്നു നീയും
തർക്കം പറയുന്നത്‌ .
 
മരിക്കുംവരെ മിണ്ടില്ലെന്ന്
കുറുമ്പു പറഞ്ഞ്
പിണക്കംനടിച്ചെഴുന്നേറ്റു നിന്ന്
വിരൽ കുടഞ്ഞിടുന്ന
മണൽത്തരികളിൽ 
നിറയെ സൂര്യന്റെ നഖപ്പാടുകൾ .

ആരോ പിൻകഴുത്തിൽ
തൊട്ടു വിളിച്ച് ,
മറ്റൊരു ലോകത്തും
പുനർജ്ജനിക്കാനാവാത്ത ചോദ്യമാണ്
കവിതയായി പിറക്കുന്നതെന്ന്
കാതിൽ പതിയെപ്പറഞ്ഞു പോകുന്നു .

2016, ഏപ്രിൽ 21, വ്യാഴാഴ്‌ച

മഴചുരത്താനാവാതെ
വിങ്ങിക്കരയുന്ന ആകാശത്തോട്
ദേ , നോക്ക് നീ തൊട്ട കാടും കാട്ടാറുകളും '
എന്ന് വിരൽചൂണ്ടാനാവാതെ
കൊടും നിഷ്ക്രിയത്വത്തിന്റെ
കുപ്പായമെടുത്തണിഞ്ഞ്
പൊള്ളുന്ന വെയിലിന് 
കാവലിരിക്കുകയാണ് നീയും ഞാനും .
( വികസനമന്ത്രം ജപിച്ചതുകൊണ്ടു മാത്രം
മുല ചുരത്താനാവുന്നില്ലെന്ന്
അവൾ പൊള്ളിച്ചുകൊണ്ടേയിരിക്കുന്നു.)

2016, ഏപ്രിൽ 20, ബുധനാഴ്‌ച

ഒറ്റ


പൂവിതൾ തുഞ്ചത്തൂയലാടുന്നു
ഒരു ചെറു മഞ്ഞിൻ കണം

നീയെന്തേ മിണ്ടുന്നില്ലാന്ന്
കലമ്പിക്കരയുന്നൊരു പറവ

ആകാശം ചുവരുകളാക്കി
കിനാവിന്റെ  ഒറ്റമുറി വീട്.

ഓർമ്മകൾ തിരുമ്മിയുണക്കുന്നു
നിലാമുറ്റത്തു ഞാനെന്ന ഒറ്റ ...!


2016, ഏപ്രിൽ 12, ചൊവ്വാഴ്ച

നിഴൽ ചിത്രകൻ

നിഴൽ മെടഞ്ഞെടുത്ത് 
ഊഞ്ഞാലയിടുന്നു
പുഴയിലേയ്ക്കിന്നുമിവൻ .

തല നനയ്ക്കാൻ
ഒരിറ്റു വെള്ളമെന്ന്
തുള്ളിപ്പോകും
മേഘപ്പെണ്ണുങ്ങളോടിരന്ന്
നന്നേ മെലിഞ്ഞുപോയവൻ .

കഥ കേട്ടെന്നെയും കേട്ട് 
ചാഞ്ഞിരിക്കാനുടൽ തന്ന്
അക്കരെ മേഞ്ഞുനിറഞ്ഞ്
നീട്ടിവിളിക്കുന്നൊരു 
പൂവാലിപ്പശുവിനെ നോക്കി
നേരം വൈകീയെന്ന്
പോക്കുവെയിൽ ചൂണ്ടിയവൻ .

കുറുകിയ നെഞ്ചകമാകെ
ഇന്നലെ പൂത്തൊരു കടവിനെ
നിഴൽകുത്തി തിരഞ്ഞു തിരഞ്ഞ് 
നന്നേ കൂനിപ്പോയവൻ .

കോറിപ്പോയ വരയിലടർന്നും
വിരലാഴ്ത്തി കരയെ കാത്തും 
ആർക്കോ മധുരം ചുമക്കുമിവനെ
മരമെന്ന് വിളിക്കുന്നതെങ്ങനെ .

ഇവനെ ചേർന്നിരിക്കുമ്പോൾ
എന്തൊരു തണുപ്പാണ് ,അകവും പുറവും .!

2016, ഏപ്രിൽ 5, ചൊവ്വാഴ്ച

ഉയിർച്ചിന്ത്

ചിലതുണ്ട്

ഒരു ജന്മസുകൃതം പോലെ
ഉയിരിൽ  വന്നണയുന്നത്,

ഒരു മിടിപ്പുകൊണ്ടോരായിരം
രാഗങ്ങളുതിർക്കുന്നത്, 

എന്റേതെന്റേതെന്നുറക്കി
സ്വപ്നത്തിലേയ്ക്കുണർത്തുന്നത്, 

ഒരു പുൽക്കൊടിത്തുമ്പിലൂർന്ന്   

സൂര്യനായ് തിളങ്ങുന്നത്, 

ഒരു നിറം വീശിയെറിഞ്ഞതിൽ 
ഏഴു നിറങ്ങളായ് ജാലപ്പെടുന്നത്‌,

ഒരു തിര മുറിച്ചു വിരിച്ച്
കരകാണാക്കടൽ മെനയുന്നത്, 

കണ്ണേ , ഉയിരേയെന്ന്
പരാവർത്തനം ചെയ്യപ്പെടുന്നത്, 

പൊടുന്നനെ 

പറക്കൽ കൈവിട്ടൊരു  

കുഞ്ഞു പട്ടം പോലെ ഞാൻ..!

പെരുമഴ കൊണ്ട് 
പടിയിറങ്ങിപ്പോയ വാക്കിന്റെ വിത്തേ, 
ഒരു തുള്ളിയായ്
നീയെൻ ചിതയിൽ മുളപൊട്ടുക.


2016, മാർച്ച് 28, തിങ്കളാഴ്‌ച

വേനൽ



തിരക്കില്ലാത്ത
ഊടുവഴികളിലൂടെ
പൂക്കൾ കൊഴിച്ചിട്ടു പോകുന്നു
മടുപ്പിന്റെ വസന്തം .

വിരലോടിക്കുന്ന വഴികളിലാകെ
വായിച്ചു മടുത്ത വരികളുടെ
ചോരവാർന്നു നീലിച്ച ഞരമ്പുകൾ .

വരകൾക്കുള്ളിൽ നിശ്വാസമുതിർത്ത് 
നരച്ചു മങ്ങിപ്പോയ നിറങ്ങൾ .

മുറ്റം നിറയെ പാറിവീണു കിടക്കുന്നു
കാറ്റുപേക്ഷിച്ചുപോയ കരിയിലക്കൂട്ടം .

മിണ്ടാനില്ലൊന്നുമേയെന്ന് നോക്കിയിരിക്കുന്നു
തളിരില്ലാ ചില്ലമേൽ ഇരട്ടവാലൻ കിളികൾ .

ഒരു തൊടിപോലും നനയ്ക്കാനാവുന്നില്ലെന്ന്
കരഞ്ഞുവറ്റിപ്പോയൊരു കിണർവട്ടം ..! 





 

2016, മാർച്ച് 20, ഞായറാഴ്‌ച

ശമനതാളം

മരിച്ചില്ലെന്ന്
താളം തെറ്റിയ
ശ്വാസവേഗങ്ങൾ .

ചവിട്ടുന്നിടത്തൊക്കെ
പച്ചച്ചോരയെന്ന്
മുറ തെറ്റിക്കാത്ത കാലുകൾ .

തൂങ്ങിയാടുന്ന സ്വപ്നങ്ങളുടെ
മഹാരോദനത്തിൽ
നിശ്ചലമായിപ്പോകുന്ന ഇലകൾ .

നാലുകാലുള്ള ദൈവങ്ങളുടെ
കൊടുംപ്രീതിക്കായ്
ഇരുകാലികളുടെ കഴുത്തറുത്ത് കുരുതി .

മൂർച്ച കൂട്ടുന്ന വാളുകളുടെ
അടങ്ങാത്ത ദാഹത്തിൽ
വിറങ്ങലിക്കുന്ന മതമില്ലാത്ത മണ്ണ് .

വെളുത്ത പ്രാവെന്ന് കുറുകി
തളർന്നുറങ്ങിപ്പോകുന്ന
കടുത്തു കറുത്ത രാത്രികൾ .

എവിടെയൊരു മനുഷ്യനെന്ന് 
മക്കളിൽ  ഉരുകിയുരുകി 
വാർന്നൊലിച്ചുപോയ നെഞ്ചകം .

ഒസ്യത്തിലെഴുതി വെയ്ക്കാൻ
ഒരൊറ്റ വാക്കു പോലുമില്ലെന്ന്
തലവാചകത്തിൽ ഒഴുകിപ്പടർന്ന്
ഏകാന്തതയെ ആവോളം പ്രണയിച്ച്
മരണത്തിന്റെ ഒറ്റമുറി വീട്ടിൽ
ഞാനിതാ സ്വയം വിശുദ്ധയാക്കപ്പെടുന്നു . 




2016, മാർച്ച് 16, ബുധനാഴ്‌ച

വിരുന്നുകാരി

ജനലരികത്ത്
നിറഞ്ഞുകത്തുന്ന
ശരറാന്തലുമൊത്തിരുന്ന്
മഴ കണ്ടിരിക്കെ
'ഞാനിവിടെയുണ്ടെന്ന്
പിൻകഴുത്തിൽ പതിയെ
തൊട്ടുവിളിച്ച്
കറുകറേയൊരുത്തി.

കളിപറഞ്ഞിരിക്കാൻ 
ഒരു തരി വെട്ടമില്ലെന്ന്
പേടി തോന്നിയാൽ
ഒളിച്ചിരിക്കാനിടമില്ലെന്ന്
കണ്ണ് നനയ്ക്കുന്നു
വലംകൈ അമർത്തിപ്പിടിച്ച്
പെണ്ണെ ,
കരയുരുതെന്ന്
ഞാനാ പുതുമഴ ചൂണ്ടുന്നു .

മുങ്ങിക്കുളിച്ചീറൻ മാറാൻ
ഒരു പുഴയുണ്ടോയെന്ന്
മുറിയാകെ നിവർത്തിയിടുന്നു
കാണാതായ കിനാക്കൾ
ഒളിച്ചിരിപ്പുണ്ടോയെന്ന്
തലയിണ പരതുന്നു
കുരുത്തംകെട്ട നക്ഷത്രങ്ങളെ
അലമാര നീക്കി നോക്കുന്നു
നനുനനുത്ത വിരലുകൾകൊണ്ട്
എന്റെ മുഖമാകെ തൊട്ടുതൊട്ട്
മുറിച്ചു മാറ്റപ്പെട്ട മരങ്ങളും
നുള്ളിയെറിയപ്പെട്ട മലകളും
തിരഞ്ഞു തളരുന്നു .

പാകമാകാതെ കരിഞ്ഞ
ഇലകളിൽ കണ്ണീർ നനച്ച്
സാരിത്തലപ്പ് നേരെയാക്കി
പകലിനൊരുങ്ങാൻ 
പൊന്നും ഉടയാടകളും
ഒരുക്കേണ്ടതുണ്ടെന്ന്
ധൃതിയിൽ നടന്ന്
അവളെന്റെ മുറ്റം കടക്കുന്നു .

വിരലടയാളങ്ങളെണ്ണിയെണ്ണി
പുതുമഴയുടെ മണമുഴിഞ്ഞ്
പണ്ടു പുതച്ചൊരാലിംഗനത്തിന്റെ
പച്ചയായൊരോർമ്മയിൽ
ഞാനും 
എന്നെക്കാക്കുന്നൊരീ
ഇത്തിരി വെളിച്ചവും ..!






2016, മാർച്ച് 8, ചൊവ്വാഴ്ച

അമ്മയറിയാൻ ...

ഒരു കിടക്കയ്ക്ക് കൂട്ടിരിക്കുകയെന്നാൽ
ഒറ്റയ്ക്ക് നാലുകാലുകളിൽ ചലനമറ്റുകിടക്കുക
എന്നു നിർവചിക്കാം .

പുറപ്പെട്ടുപോയ  ചിരിയെ
ഏതോ തിരക്കിൽ എന്നേയ്ക്കുമായി
നഷ്ടപ്പെട്ടതുപോലെ വിറങ്ങലിക്കാം .

തണലാകാതെപോയ  മരത്തിന്
കുടപിടിച്ചുകൊടുക്കുകയെന്നാൽ
ജന്മത്തിന്റെ ശേഷപത്രമെന്നു വായിക്കാം .

നിസ്സഹായാവസ്ഥ നോക്കിയിരിക്കുകയെന്ന
നിസ്സഹായതയാണ്
ഏറ്റം വേദനാജനകമെന്ന് വിതുമ്പിക്കരയാം .

അമ്മയെക്കാണാൻ കരഞ്ഞ ഇടനാഴികളിൽ
അലസമായ് നടന്ന്
ജനിച്ച നക്ഷത്രരാശി തിരയാം .

ദൂരെയെവിടെയോ വെയിൽകായുന്ന
എന്നെ പെറ്റു നോവാത്തവളിൽ നിന്ന്
മുലപ്പാലിലിന്റെ രുചി തികട്ടിവരുന്നതുപോലെ .

ഒരു ചിരിയുടെ തിര ചക്രവാളം ഭേദിച്ച് ...
ഞാനാകെ നനയുകയാണ് .............! 



2016, ഫെബ്രുവരി 25, വ്യാഴാഴ്‌ച

മലമുഴക്കും പക്ഷിയുടെ
ആർത്തമാം ദാഹം പോൽ

കനലെരിയുമടുപ്പിലെ
തിളപൊന്തും വിശപ്പു പോൽ

തളിരാർന്ന ചില്ലയിലെ
നിറമിയലും കനവു പോൽ

പാതിരാപ്പെണ്ണിൻ മുടിയിലെ
താരകപ്പൂങ്കുലകൾ പോൽ

വരികളിലടിമുടി നനയാൻ
നിൻ വിരൽത്തുമ്പിലൂറുമൊരു
കവിതയായ്  പുനർജ്ജനിക്കണം .



മഴയായ്
പുഴയായ്
നീ നിറയുമിടം
മിന്നാമിനുങ്ങുണരുന്ന
ചില്ലയിൽ
മഞ്ഞായ്‌ തളിർക്കണം.

2016, ഫെബ്രുവരി 23, ചൊവ്വാഴ്ച

നാടിനു നിറയാൻ
കാട് പൂക്കണം
കാട്ടാറ് പാടണം .

മേലാളരേ ,

കാട് പച്ചകുത്തിയതാണ്
എന്റെയീ കറുപ്പ് .
------------

2016, ഫെബ്രുവരി 20, ശനിയാഴ്‌ച

കാറ്റിന്റെ
ചുണ്ടുകൊണ്ട്
മുറിഞ്ഞതാണ് 
കിളിപ്പേച്ച്
മഷിയെഴുതുമൊരു 
വെയിൽ തുണ്ടിൻ
കണ്ണാടിയിൽ
ഒരിലപ്പച്ച .

2016, ഫെബ്രുവരി 8, തിങ്കളാഴ്‌ച

ചാക്രേയ

മുറ്റമടിച്ചുവാരി ,
ഒരു തൊട്ടിവെള്ളത്തിൽ
പുറം നനഞ്ഞകം നനഞ്ഞ്
കാൽ തുടച്ച്
അടുക്കളപ്പടി കയറുന്നേരം
ഓട്ടം പഠിപ്പിച്ചതു പോൽ 
നീയെന്താണ് പെണ്ണെയിങ്ങനെ ..?

പടിപ്പുര കടന്ന
ചോറ്റുപാത്രച്ചൂടിനെ
നിറവോടെ നോക്കിനിന്ന്
വിയർപ്പു തുടയ്ക്കുന്നേരം
നീയെന്തിനാണ്‌ പെണ്ണെ
കവിത മൂളാൻ പറയുന്നത് ...?

വീടൊതുക്കി
പായ പകുതി വിരിച്ച്
ഉച്ചമയക്കത്തിനൊരുങ്ങുന്നേരം
വേണ്ടാന്നു കൈയിൽ തൂങ്ങി 
നീയെന്തിനാണ്‌ കുരുത്തംകെട്ടവളേ
മുഖം വീർപ്പിക്കുന്നത് ..?

ദൂരേ മേഘക്കൂട്ടം
അങ്ങോട്ടിങ്ങോട്ടെന്ന്
മഷിയെഴുതുന്നേരം  
തുളുമ്പും കണ്ണിൽ നോക്കി
മഴകാത്തിടവഴി കാത്തുനിന്ന് 
ഞാനില്ലേയെന്ന് കൊഞ്ചിപ്പറഞ്ഞ്
പതിയെ കറങ്ങി നടക്കാൻ
നിന്നെ പഠിപ്പിച്ചതാരാണ്  പെണ്ണെ ..?

നിലയ്ക്കാതോടിയിട്ടും നീയെന്തേ നരയ്ക്കുന്നില്ല ..!








2016, ജനുവരി 29, വെള്ളിയാഴ്‌ച

പുഴയെഴുത്ത്

ആഴങ്ങളിലെവിടെയോ
മേഘക്കാർ
കനംവെയ്ക്കാൻ തുടങ്ങുന്നു .

വരവരികൾ മാഞ്ഞുപോയ
കടലാസ്സിൻ ചതുരത്താൽ
അളവഴകൊത്തൊരു തോണി .

തണുവ് പുതച്ച വരാന്ത നനച്ച്
നിറഞ്ഞൊഴുകുമൊരു  പുഴയായ്
മണൽവിരി  മൂടിയ മുറ്റം .

കട്ടുറുമ്പിൻ കുഞ്ഞുങ്ങളെ
കരിയിലത്തുഞ്ചത്താലെടുത്ത്
വള്ളത്തിലിരുത്തി പതിയെ ഒരുന്ത് .

നോക്കി നോക്കിയിരിക്കേ
ആളെയിരുത്തി മറഞ്ഞുപോകുന്നു
പുഴ നീന്തിയൊരു കടത്തുവള്ളം ..!

അക്കരെ നിന്നൊരാൾ
ഞാനല്ലേ നീയെന്ന്
ചൂളമിടുന്നുണ്ടോന്നു കാതുകൂർപ്പിക്കണം .

കുന്നിൻ ചെരുവിൽ കാണാമെന്ന്
വെറുതെ പറയുന്നതു കേട്ട്
വെറുതെ മോഹിച്ചിരിക്കണം .

പറത്തിവിടുന്ന കിളിയെ
ആരും കാണാതെയറിയാതെ
ചുണ്ടിനുള്ളിലൊളിപ്പിച്ചുവെയ്ക്കണം .

ഇന്നലെയ്ക്ക് ദാവണി ഞൊറിയുമ്പോൾ
ഇന്നത്തെ ഏകാന്തതയ്ക്കെന്തൊരു ചന്തം ...!











2016, ജനുവരി 26, ചൊവ്വാഴ്ച

വരവേൽപ്പ്

മൂടാൻ
ചെറുകമ്പളം തരാം
ചൂടാൻ
നറു താരകങ്ങളും
നുകരാൻ
മഞ്ഞിൻ ചഷകവും
നുണയാൻ
കടഞ്ഞ ചിരിയഴകും

പുഴ പാടും
പാട്ടിലലിഞ്ഞു
മാരുതൻ
ഇരുൾചായമുടുത്തു
പൂക്കളും
കുയിൽ പാടിയ
രാഗമോർത്തോർത്ത്
മിഴിനീട്ടിയിരിപ്പാണ് 
ജാലകം

തിരിതാഴ്ത്താൻ
മിഴി വെമ്പൽപൂണ്ടിതാ

വരിക
നറുനിലാമഞ്ചലിൽ
തരിക
കിനാപ്പൊൻതൂവൽ .





2016, ജനുവരി 14, വ്യാഴാഴ്‌ച

ചിതറി
പടർന്ന്
വൃത്തമിടുന്ന
ജലകണങ്ങളിൽ
തുളുമ്പിപ്പോകുന്ന
കിണർ .!

പതിയെ പതിയെയെന്ന
മന്ത്രണത്തിൽ
ആടിയാടി
ഒരുമാത്ര നിശ്ചലമാകുന്ന
തൊട്ടി.!
നീയെത്തിയിട്ടു വേണം
എനിക്കൊന്നു നനയാനെന്ന്
തിളങ്ങിയിരിക്കുന്നൊരു
ചെമ്പ്...!
( നിന്നെ തൊട്ട് ഞാനാകും നേരം )

2016, ജനുവരി 6, ബുധനാഴ്‌ച

മഴവില്ല് വരയുമോർമ്മയിൽ ...


നാളെകളുടെ രേഖീയമായ
ഏതോ ഒരക്കത്തിന്റെ വിരൽ പിടിച്ച്
ഞാൻ നടന്നു കയറുകയാണ് .

കണ്ണട നന്നായി തുടച്ച്
കൊതിതീരെ നോക്കിനില്ക്കുന്നു
പച്ചയുടുത്ത ഉന്മാദിനികളുടെ നടനം .

നേർത്ത വരകൾ പോലെ
കിതച്ചുവരുന്ന മഴയൊരു വിരൽത്തുമ്പാൽ
ഒരു മുത്തെടുത്ത് നെറ്റിമേലൊട്ടിക്കുന്നു .

ഞാനിവിടെയുണ്ടെന്ന്‌ ഓരോ മരവും
അരുമയായ് ഞാനിട്ടപേരിനെ
മുന്നിലേയ്ക്ക് മുന്നിലേയ്ക്ക് കൊണ്ടുനിർത്തുന്നു .

കൈവെള്ളയിലിരുന്നൊരു നീരുറവ
ചുളിവു വീണ കവിളിണകൾ
കനിവോടെ തൊട്ടു നനയ്ക്കുന്നു .

നന്നായിണങ്ങുന്നുവെന്നു തലോടി
കാറ്റുവിരലുകൾ ,ഒതുക്കിവെച്ച നര
നെറ്റിയിലേയ്ക്കു വിരിച്ചിടുന്നു .

ആ കാണുന്നതാണെന്റെ വീടെന്ന്
തണുപ്പിനെ കുടഞ്ഞെറിഞ്ഞ്‌
ഞാനോടിച്ചെന്നു കണ്ണുനിറയ്ക്കുന്നു .

തൂക്കുവിളക്കുവെട്ടത്തിലുറക്കെച്ചിരിച്ച്
ഞാനുറങ്ങിയിട്ടില്ലെന്നവളെന്നെ
ഇരുട്ടിനെ പരിചയപ്പെടുത്തുന്നു .

ചില്ല നിറഞ്ഞ മിന്നാമിനുങ്ങുകളെ കാട്ടി
ഇവളും ഋതുമതിയായെന്ന്
കവിളിലൊരു നുണക്കുഴി കുത്തുന്നു .

ബ്രാഹ്മമുഹൂർത്തത്തിലുണരണമെന്ന്
ഇരുട്ടിനെ മടിയിലുറക്കി
തണുപ്പിനെ വാരിയെടുത്ത് പുതയ്ക്കുന്നു .

നീയെന്നെ ചേർത്തുപിടിച്ചൊരു ചിത്രം
ചുവരിന്നും മായാതെ കാത്തുവെച്ചിരിക്കുന്നു .!