2016, നവംബർ 12, ശനിയാഴ്‌ച

സമർപ്പണം

വിട്ടുകൊടുക്കില്ല
ഞാനൊരു പെരുമഴയ്ക്കും
ഒരു ചെറുതുള്ളിയായ്
പടർന്നുതീരാൻ.

വിട്ടുകൊടുക്കില്ല
ഞാനൊരു  കൊടുങ്കാറ്റിനും
ഒരു ചെറുതെന്നലായ്
ഇലച്ചുണ്ടിലമർന്നുതീരാൻ.

ഇന്നലെക്കണ്ടിട്ടും
കണ്ടിട്ടേറെയായെന്ന്
ചിരിവിടർത്തിയൊരുണർവിനെ.

വിരൽ മുറിയാതെ
മൂക്കിൻതുമ്പത്തെ വിയർപ്പുകണം
തൊട്ടെടുത്ത മൃദുസ്പർശത്തെ.

ഒരുരുളച്ചോറിൽ
ഒരുനൂറുമ്മ കോരിനിറച്ച്‌
വസന്തമൂട്ടിയ ഉച്ചയെ.

വാക്കിലൂർന്ന മുത്തുപെറുക്കി
വരിമുറിയാതെ മാല കോർത്ത
നനവാർന്ന ഇടവേളകളെ.

കൈവീശിയ കണ്ണീരിനെ
പിരിയില്ലെന്നണച്ച്
കൂടെയിരുത്തിയ സന്ധ്യയെ.

നിന്നെ കോരി നിറച്ച് 
നീയായ്‌ മാറിയൊരിന്നലെയെ. 

വിട്ടുകൊടുക്കണം
ഒരോർമ്മ മുറിവിന്
നിലയ്ക്കാതൊഴുകുന്ന 
ചോരയൊഴിച്ച്
അണയാതെ കത്തുന്ന
പ്രണയമായ് ജ്വലിപ്പിക്കണം 
ഒരിലപ്പച്ചയിൽ തുടിക്കുന്ന
ഞരമ്പെന്നപോലെ.