2016, നവംബർ 27, ഞായറാഴ്‌ച

പലായനം


ഉറക്കത്തിലും  
ചിരിക്കുന്ന,
മുലയുണ്ടു നിറഞ്ഞ
കുഞ്ഞിനെ
ഒരുമ്മകൊണ്ടുപോലും
തൊട്ടുനോക്കാതെ

നീട്ടിവിളിക്കുന്ന
നിറഞ്ഞ കാലിയെ
കയറൂരി വിട്ട്
കാറ്റൂതിയെത്തുന്ന
പൊടിമഴ നനയാതെ 

ആകാശം നോക്കി
പുഴ വരയ്ക്കുന്ന മീനും
തുള്ളിത്തെറിച്ച്‌
വരയിൽ മദിക്കുന്ന പുഴയും
വീണ്ടുമൊന്നു കാണാൻ
തെല്ലുനേരമിരിക്കാതെ

പുത്തനുടുപ്പിട്ട് 
പുൽനാമ്പെടുത്ത്
കവിൾ നനച്ചിരുന്ന്
ഒരുത്സവരാവുപോലും
തൊട്ടെടുക്കാതെ

ഒരു പൂവെന്നു
ചിരിക്കുന്ന ചോപ്പിനെ
ഒരു നുള്ള്
മണമെന്നിറുത്ത്
ചൂടാതെ 

വെറുമൊരു 
നോവെന്നെണ്ണി  
കൺകോണിലൊതുക്കി   
നാളെ നാളെയെന്നടക്കം
പറഞ്ഞ് 
എങ്ങോ പായുന്ന
നിന്റെയൊപ്പം
കണ്ണുകെട്ടിയിങ്ങനെ

വഴിയേ,

ഏതു ദേശത്താണ്
തിരികെ കറങ്ങുന്ന 
ഘടികാരമിരിക്കുന്ന
വെളുത്ത ചുവര്.