2019, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

മുറിവടയാളങ്ങളുടെ ഭൂപടം

മാറു മറയ്ക്കാൻ
വിരലുകൾ
മാത്രമായിരുന്നു
തുണയെന്ന്  
തെരുവിലെ 
രാത്രിയെക്കുറിച്ച്
അയലത്തെ പെൺകുട്ടി
വിറങ്ങലിക്കുമ്പോൾ
പാൽ ചുരത്തിയ
കോശങ്ങളെ
അടർത്തിയെറിഞ്ഞ്
ഞാനെന്റെ മുലകളിരുന്നിടം  
വേവു മൂടി
തുറന്നു പിടിക്കുന്നു.

ഇന്നലെ മരിച്ചവന്റെ
ആത്മഹത്യാക്കുറിപ്പ്‌
വീണ്ടും വായിച്ച്
എഴുതാതെപോയ 
വരികളോർത്ത്
ഞാനെന്റെ വിരൽത്തുമ്പ് 
മുറിച്ചു മാറ്റുന്നു.

കൊലചെയ്യപ്പെട്ട
കുഞ്ഞുങ്ങളുറങ്ങുന്ന   
മൺകൂനകൾക്കുമേൽ
കണ്ണീരൊഴുക്കി
കാഴ്ചയുടെ വരമ്പിൽ
കണ്ണുകൾ നഷ്ടപ്പെട്ട് 
ഞാനെന്റെ കൺപോളകൾ
കത്തിക്ക്  വരയുന്നു.

ഭ്രാന്തിന്റെ മുന
വീശിയെറിഞ്ഞ്
എന്തിനെന്നറിയാതെ  
ചോരചീറ്റിപ്പായുന്ന    
പകലിരവുകളിൽ
കനംതൂങ്ങി മരവിച്ച് 
ഞാനെന്റെ  തലച്ചോർ  
വെട്ടി നുറുക്കുന്നു.

പേറ്റുനോവുകളുടെ
ചരിത്രത്തിൽ  
മനുഷ്യനെന്ന ജീവി
ഏതോ സാങ്കല്പികകഥയിലെ 
ഒരു കഥാപാത്രമായിരുന്നെന്ന്
അടുത്തകാലം തന്നെ
വായിക്കപ്പെടുമെന്ന്,
ഞാനാകെ മുറിയുന്നു.

നീയാകാശം വരയ്ക്കുന്നേരങ്ങളിലാണ് ഞാനൊരു കാടാവുക

മഴവില്ലിന്
മുന കൂർപ്പിച്ച്
വെയിലിന്റെ വേരാകെ  
പച്ച വരയ്ക്കുന്നവൾ.

ഈ വാലിത്രയും
കൃത്യമായ്
മുറിച്ചതാരാവുമെന്ന് 
ചിന്തിച്ചു ചിന്തിച്ച്
കാക്കത്തമ്പുരാട്ടിയായ്
കറുത്തിരുണ്ടവൾ.

ആർത്തനായെത്തുന്ന
ച്ചവെയിലിന്,
തണുവൊരു  
മണമായ് പകർന്ന്,

മരമറിയാത്ത
തളായ് വിരിഞ്ഞ്,

അത്താഴമുണ്ട് 
നിറവായ് ചായുന്ന   
ചാറ്റൽമഴയ്ക്ക് 
ഉമ്മറത്തിടാനൊരു 
പായയായ് നിവർന്ന്,
 
പുരയറിയാത്ത 
പുഴയായുണർന്ന്,

പൂവിറുത്ത്
പൂവായ വാക്കിനെ
എന്റേതെന്റേതെന്ന്
ചേർത്തു പിടിച്ച്,

രാകി മിനുക്കിയ 
നറുവരിയോട്
നിന്നോളം വരില്ല
മറ്റാരുമെനിക്കെന്ന്,
ഉയിർതൊട്ടു നനച്ച് 
അകം പുറം 
നിറയുന്നവൾ.

ഋതുക്കളൊന്നിലും
കൊഴിയാതെ
കനവായ്
ഉണരുന്നവളേ,

നീയില്ലയെങ്കിൽ
ഞാനൊരിലയായ്
വിണ്ണിൽ
മുളയ്ക്കുന്നതെങ്ങനെ.

2019, ഒക്‌ടോബർ 30, ബുധനാഴ്‌ച

തെളിയുന്ന പുഴ
ഒഴുകുന്ന നിലാവ്
പിന്നെയീ
മഞ്ഞിച്ച തൊടിയും.
മായാതെ
പച്ചകുത്തണം,
എന്റെയെന്റെയെ-
ന്നെഴുതി,
നിന്റെ
ശ്വാസത്തിൽ 
എനിക്കെന്നെ,
ജീവന്റെ തുടിപ്പെന്ന്.

2019, ഒക്‌ടോബർ 28, തിങ്കളാഴ്‌ച

അവൾ

നീല വരച്ച് 
ചിറകു തെളിച്ച്
വഴികൾ  
നിനക്കുള്ളതെന്ന്
പറത്തിവിട്ടതാണ്.

പൊരുതി ജയിച്ച
പെൺവഴികളിലൂടെ 
നടത്തിയതാണ്.

തുളച്ചു കയറാൻ
രാവും പകലും
മൂർച്ച കൂട്ടുന്നുണ്ടെന്ന്
ഓർത്തതാണ്.

എന്നിട്ടും ...
 
പെറ്റില്ല,
മുലയൂട്ടി  
പോറ്റിയത്.

നിന്നെ ഞാനെന്റെ
ഗർഭപാത്രത്തിലേയ്ക്ക്
ഉന്തിവിടുന്നു.  
അടച്ചുറപ്പുള്ള മുറിയാണ്,
മുഴുത്തൊരു ഭ്രാന്ത്
തള്ളിത്തുറക്കും വരെ.

2019, ഒക്‌ടോബർ 23, ബുധനാഴ്‌ച

നീ തോർന്ന വഴി.
ആകാശം കുടഞ്ഞിട്ട്,
ചില്ലയൊഴിയുന്നു
പാട്ടൊച്ചകൾ.
ചിറകു മുറിക്കുന്നു,
കാറ്റിൻ വിരലുകൾ.
ഞാനെന്ന ഒച്ചയിൽ
തെന്നിവീണു മുറിഞ്ഞ് 
ഒറ്റയ്ക്കു കറുക്കുന്നിരുട്ട്.

2019, ഒക്‌ടോബർ 21, തിങ്കളാഴ്‌ച


ഒരു തണുത്ത
വൈകുന്നേരം,
മുട്ടോളമെത്തുന്ന
അഴിച്ചിട്ട തലമുടിയിലെ
കാച്ചെണ്ണയിൽ മുങ്ങി-
മരിച്ചതാണെന്റെ പറമ്പിലെ
കൽപ്പടവിരുന്ന കുളം.
എടുത്തു കിടത്തുമ്പോൾ,
നെറ്റിയിൽ ചുവന്ന പാട്.
കൊള്ളിപോലെ ചുരുണ്ട്,
മരവിച്ച ദേഹം.
കൂടി നിന്നവർ
തമ്മിൽത്തമ്മിൽ പറഞ്ഞ്,
നെടുവീർപ്പിടുന്നുണ്ടായിരുന്നു.
തെളിനീരായിരുന്നത്രെ
കണ്ട നാൾ മുതൽ.
കരിഞ്ഞുണങ്ങിയും
വീണ്ടും തളിർത്തും
ഒരു കുഞ്ഞു തുളസിച്ചെടി
തന്നത്താൻ നനഞ്ഞ്
ഇളകിയ വെട്ടുകല്ലിനടുത്ത്
നോക്കി നിൽപ്പാണിന്നും,
ഒറ്റയ്ക്ക്.

                          

2019, ഒക്‌ടോബർ 20, ഞായറാഴ്‌ച

നീയായ്
പതിഞ്ഞ,
ശ്വാസതാളങ്ങളുടെ
ആവൃത്തികൾ
മുറ തെറ്റാതെ-
യെണ്ണിയെടുക്കുന്നു,
അടുക്കളച്ചുവരിലെ
നിലച്ചുപോയ
സൂചികളിൽ നിന്ന്
ഘടികാരത്തെ
കൃത്യമായി
വായിച്ചെടുക്കുന്നതു-
പോലെ.

എന്റെയാകാശ-
പത്രത്തിന്റെ  
ചുരുക്കെഴുത്തായി 
നിന്നെ
പുനർനിർമ്മിക്കാനാ-
വില്ലെന്നിരിക്കെ 
ഛായാപതേ,
ഞാനൊരനാകാശയാകുന്നു.

ഓർമ്മയെന്നു ഞാനും 
സ്വപ്നമെന്നവളും 
വെളിച്ചപ്പെട്ട്,
ഒരുമിച്ചൊരു
കടംകഥയിൽ മുറിഞ്ഞ്,
വിരൽ കൊഴിച്ചൊഴുകുന്ന  
രണ്ടു വാഗ്ദേശങ്ങളാകുന്നു.

2019, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

മണമറ്റ്,
നിലയറ്റുപോയ 
വാക്കിനോട്,
നാളെ
നമ്മളൊരു
പൂവാകുമെന്ന്,
അതിന്റെ
പൊരുളാകുമെന്ന്,
കാറ്റു പതിച്ചൊരു
ചില്ലയിലിരുന്ന്
മുറിയാത്ത
ഒരനക്കം തേവി,  
വിത്തു വിതക്കുന്നു
ഒരിരട്ടവാലൻ കിളി.

2019, ഒക്‌ടോബർ 17, വ്യാഴാഴ്‌ച

നിലാവിനെ
മടിയിൽക്കിടത്തി,
നിഴൽ ചാരിയിരുന്ന്
മുടിയിഴകളാകെ 
വകഞ്ഞു-
നോക്കുന്നിരുട്ട്.
മറഞ്ഞുപോയൊരു
നക്ഷത്രത്തെ
ഒരറ്റം കൊണ്ടെങ്കിലും
തൊട്ടേക്കുമെന്ന്,
ഇറ്റിറ്റു വീഴുന്നു 
മുറിഞ്ഞ വിരലുകൾ.

2019, ഒക്‌ടോബർ 16, ബുധനാഴ്‌ച

കുളിച്ചിറങ്ങിയ
വിടർന്ന രാവിന്
ചൂടാൻ,
മേഘങ്ങളെ
കുരുക്കഴിച്ചെടുത്ത് 
നീയിപ്പോൾ
മാല കോർക്കുകയാവും.

കാറ്റേ,
നീയെന്റെ
അഴിഞ്ഞുലഞ്ഞ
ചുണ്ടിൽ നിന്ന്,
ഇന്നലെയൊടിച്ചെടുത്ത 
നിറഞ്ഞ ചില്ലയുടെ
ഇലപ്പച്ചയിലിപ്പൊഴും
തുടിക്കുന്ന
നനഞ്ഞ ശ്വാസത്തെ,
ഒരു ചാറ്റൽ മഴയായ്
എന്നിലേയ്ക്കുതിർത്തിട്.

കനൽപ്പാടിനിപ്പുറം

മുറിഞ്ഞുപോയ
ദേശമെന്നാണ്
അവസാനമായി
നീയെന്നോടു പറഞ്ഞത്.

വറ്റിപ്പോയ മഴ,
ദൂരെയേതോ
ഭൂഖണ്ഡത്തിലേയ്ക്ക്
വഴിവെട്ടിത്തെളിച്ച് 
ഒഴുകിപ്പോയ
കാടിന്റെ പച്ച,
തിരികെയെത്താത്ത
കിളിയൊച്ചകൾ,
കാറ്റെത്തിനോക്കാത്ത
തണലിടങ്ങൾ,
മേലാകെ തുളവീണ
ആകാശനീല,
കലിതുള്ളി വിറയ്ക്കുന്ന 
കടൽ വിരലുകൾ.

അപ്പോൾ,
തോറ്റുപോയൊരു
ദേശവാസിയുടെ
പരാജയകാരണങ്ങൾ
ഒന്നൊന്നായി
ചികഞ്ഞെടുത്ത്
നിലയില്ലാത്തൊരു
കുഴിവെട്ടി,
ഞാനെന്നെയതിൽ
കനൽ കോരിയിട്ട്
മൂടുന്ന നേരം.
 
കറുത്തിരുണ്ട
രാത്രിയുടെ 
ഗർഭത്തിനുള്ളിൽ
നമ്മളാരെന്ന ചോദ്യത്തിൽ
തല പുകച്ചിരിക്കുന്ന  
നിലാവ്.

നമ്മൾ
വാക്കും മണവുമാകാതെ
പിരിഞ്ഞവർ.
ഒരു പൈദാഹത്തിലും
നിറയാതെ പോയ
ഒരു തുടം വെള്ളം.

'നമ്മൾ,
തോറ്റുപോയൊരു ജനത.'

2019, ഒക്‌ടോബർ 15, ചൊവ്വാഴ്ച


കാറ്റ്, 
കുടഞ്ഞിട്ടു പോകും
ഉറവ പൊട്ടാൻ
ഒരു വരി.
പെയ്തൊഴിയുന്ന
ഓരോ
പകലിരവിലും 
തെളിഞ്ഞു വരും,
കാടായ് നിറഞ്ഞൊ-
രോർമ്മയുടെ
വെയിലിന്റെ മണമുള്ള
പച്ച ഞരമ്പ്.

2019, ഒക്‌ടോബർ 13, ഞായറാഴ്‌ച

കാഴ്ചയില്ലാത്ത
വാക്കുകളുണ്ട്. 
ഇരുട്ടറിയാതെ
ഉണരുന്നത്.
നിറമായ് പറക്കാൻ
ഒരു തൂവലെന്ന്
വെളിച്ചത്തിനോടിരന്ന് 
നിഴലായവർ.

മാളത്തിനുള്ളിലിരുന്ന്
സ്വാസ്ഥ്യത്തിന്റെ
ഇരട്ട നാവ് 
നീട്ടിയെറിഞ്ഞ്
നിങ്ങളവരെ
മരണമെന്നു തീണ്ടരുത്.

പിറക്കാനിരിക്കുന്ന
കവിതയിൽ
അവർ
ഒരു വരിയായ് 
വെളിച്ചപ്പെട്ടേക്കാം.

2019, ഒക്‌ടോബർ 12, ശനിയാഴ്‌ച

വരവർണ്ണ

പതിവുപോലെ
നമ്മളിന്നും
വരയ്ക്കാനിരിക്കുന്നു.

വെള്ള,
മഞ്ഞ,ചുവപ്പ്
നിരത്തി വെച്ച് 
നീ തൂവൽ കുടയുന്നു.
കാടും പുഴയും വാനവും
എങ്ങനെയാണ് 
പച്ചയും നീലയുമില്ലാതെയെന്ന്
ഞാൻ
നോക്കിയിരിക്കുന്നു.

എന്റെ പുഴ
ഉണരുന്നതിനുമുമ്പേ
നിന്റെ കടൽ
തിരയിളക്കുന്നു.
എന്റെ പച്ചയിൽ
ഒരില തളിർക്കുമ്പോൾ
നിന്റെ മരക്കൊമ്പ്
ഒരൂഞ്ഞാൽ കെട്ടുന്നു.

ഞാനെന്റെ പുഴയെ
വാരിയെടുത്ത് 
ദാവണിയാക്കുമ്പോൾ   
നീയൊരു വിണ്‍മണ്ഡലം 
വിരിച്ചിടുന്നു.

നമ്മൾ,
കറുത്ത പൊട്ടുകളായ്
നീലയിലേക്ക് ചിറകടിക്കുന്നു.

2019, ഒക്‌ടോബർ 11, വെള്ളിയാഴ്‌ച

വഴിമുട്ടിയ 
യാത്രയുടെ
കാലടികൾക്കുള്ളിൽ
ഞെരിഞ്ഞമരുന്ന
മണൽത്തരികളുടെ
ഞരക്കം.

ഉറങ്ങാത്ത
വഴിവിളക്കിനെ
പൊതിഞ്ഞ്
ഈയാംപാറ്റകളുടെ
കൂട്ടക്കരച്ചിൽ.

പേരു പതിഞ്ഞ
ദേശത്തിന്റെ
ഉൾവഴിയിൽ നിന്ന്
നീക്കം ചെയ്യപ്പെട്ട
കാലുകൾ,
കുഴി കുത്തി
നട്ടുവെയ്ക്കുന്നു
ഇരുട്ടിന്റെ വിരലുകൾ.

മുളച്ചുവരും,
നിശബ്ദതയുടെ
പുറംതോടു പൊട്ടാത്ത
ഒരൊറ്റക്കാൽപ്പച്ച.

കേട്ടിരുന്നു
ഇതുവരെ കേൾക്കാത്ത
പതിഞ്ഞൊരീണത്തിൽ.
തിരികെ വിളിച്ചു നോക്കി
ഓരോ തവണയും
ഒന്നിൽനിന്ന്
മറ്റൊന്നിനെ അന്യമാക്കുംവിധം
വേറിട്ടു നിൽക്കുന്നു.
ഒടുവിൽ
ഞാനെന്നെത്തന്നെ
വിളിച്ചുനോക്കി.
എനിക്കുപോലും
ഒരേയീണത്തിൽ വിളിക്കാൻ
ആവാത്തവിധത്തിൽ
എന്റെ പേര്
പലതായിരിക്കുന്നു.

2019, ഒക്‌ടോബർ 8, ചൊവ്വാഴ്ച

നിന്റെ ശ്വാസം
മേഞ്ഞ്,
എന്റെ ചുണ്ടിലെ
കിനാക്കൂട്.

വിരിയുമൊരിക്കൽ,
നമ്മളടവെച്ച
വാക്കിന്റെ മുട്ടകൾ.

വാരിക്കൂട്ടി
നിരത്തിവെച്ച,
വേഗത്തിന്റെ
പച്ചയായ
കഷണങ്ങൾ.

ശ്വാസതാളങ്ങൾ
ഇഴപിരിയാതെ
കോർത്ത്
പാളമുണ്ടാക്കി,
ഒരിരമ്പമെന്ന്
ചെവിയോർത്തിരുന്ന
നേരായ നേരങ്ങൾ.

ഉച്ചസ്ഥായിയിൽ 
കേൾക്കാം,
തളർന്നു വീണ്
ചതഞ്ഞരഞ്ഞ
മുറിവുകളുടെ ഒച്ച.

നീ/ ഞാനല്ലാത്തതെല്ലാം പിന്നെ ഞാനും.

നമ്മൾ 
ജീവപര്യന്തം
ശിക്ഷിക്കപ്പെട്ട തടവുകാർ.
രണ്ടു ദേശങ്ങളിൽ നിന്നെത്തി
ഒരു മതിലിനിരുപുറം നിന്ന്
ശ്വാസവേഗംകൊണ്ട്
കണ്ടെടുക്കപ്പെടുന്നവർ.

നിനക്ക്  കടലിന്റെ
ആഴമെന്ന്,  
എനിക്ക് ആകാശത്തിന്റെ
നീലിമയെന്ന്,
അകം പുറമൊന്നായ
നമ്മളെന്ന കവിതയായ് 
വായിക്കപ്പെടാൻ
വാക്കു തേടുന്നവർ.

ഞാനൊരുക്കുന്നു തടം
നീ നനയ്ക്കുന്നു വെയിൽ 
നമുക്കു  മണമുണ്ണാൻ
ഒരു തികഞ്ഞ പൂവ്.

മഞ്ഞുതുള്ളി തൊട്ട്
നിനക്കെന്നെയും
സാന്ധ്യമേഘം തൊട്ട് 
എനിക്കു നിന്നെയും
വരച്ചു വെയ്ക്കാനൊരു  
പുഴയുടെ കാൻവാസ്
നിവർത്തിവെയ്ക്കുന്നു
മഴവിൽ വിരലുകൾ.

കിഴക്കുനിന്നൊരു
നിറതൂവൽ,  
ആകാശവിത്തുമായ്
പറന്നെത്തുന്നതു കാത്ത് 
കണ്ണുകൾക്കടയിരിക്കുന്ന, 
പരോൾ കൊതിക്കാത്ത
രണ്ടു തടവുകാർ.
_______________________________

2019, ഒക്‌ടോബർ 7, തിങ്കളാഴ്‌ച

യാത്രിക

നക്ഷത്രപ്പൂക്കളെ 
അടരാതിറുക്കാൻ   
ചന്ദ്രനെ പാകി 
ആകാശതൈയൊന്ന്  
മുളപ്പിച്ചെടുക്കുന്നു.

അവിടെ 
മഞ്ഞു മെഴുകിയ
തിണ്ണയുള്ളൊരു
തൂവൽ മേഞ്ഞ വീട്.

കുളിരു പുതച്ചുനിന്ന് 
കാറ്റു മെതിക്കുന്ന മുറ്റം.

ഞാനിതാ പൂത്തെന്ന്
ചുവന്നു തുടുത്ത്
നിറചിരിയായി ചില്ലകൾ.

ശരറാന്തൽ 
നന്നായി തുടച്ചുമിനുക്കി 
തിരി കത്തിക്കുന്ന 
മിന്നാമിനുങ്ങുകൾ.

നിലാക്കുരുക്കിട്ട്
ഊഞ്ഞാൽ കെട്ടുന്ന 
മേഘക്കിടാത്തികൾ. 

ആയത്തിലാടെന്ന് 
പാട്ട് കുടഞ്ഞിട്ട്  
കൂട്ടംതെറ്റാതെ പറവകൾ. 

ഒരുനാൾ
താഴേമുറ്റത്തു കണ്ടേക്കും
പൂമ്പൊടികളുടെ 
കളമെഴുത്ത്.

അന്ന് 
നീയെന്നു തൊട്ട്
ഞാനെന്നെണ്ണി 
ഊഞ്ഞാലുറങ്ങുന്ന 
ചില്ല ചായ്ച്ചു ചായ്‌ച്ച്
നമ്മളിറങ്ങും  
വെളിച്ചം തൊട്ടെടുത്ത്  
കണ്ണെഴുതാൻ.

2019, ഒക്‌ടോബർ 6, ഞായറാഴ്‌ച

പാതി കെട്ട 
വാക്കിന്റെ
തിരിയിലിരുന്ന്
ഇരുട്ടു തെറുക്കുന്നു,
വെയിലു കുടിച്ച്
ചുണ്ടു മുറിഞ്ഞ
ദേശാടനക്കിളി.

കത്തുകയല്ല 
വെയിൽ.
സ്വയമെരിഞ്ഞ്,
ഒടുങ്ങുകയാണ്.

നിലയറ്റ
ഒഴുക്കിന്റെ
വക്കത്തിരുന്ന്
ആകാശം തൊട്ട
വാക്കുകൾക്ക്
അരിമണി വിതറുന്നു.

ആദ്യക്ഷരം
ചൊല്ലി
നീ തന്ന നനവിനെ
പ്രാണനിൽ
തുടിയായെടുത്ത്
ചിറകു കുടഞ്ഞ്
കാറ്റിനുമീതേ പറന്ന്
ഞാനൊരു
മഴമേഘത്തിന്
ചുണ്ടു വരയ്ക്കുന്നു.

2019, ഒക്‌ടോബർ 5, ശനിയാഴ്‌ച

ഇരുട്ടിനോട്
കാണാൻ
മുഖം ചോദിക്കരുത്.
ഇനിയും കറുക്കാൻ
മഷിയില്ലെനിക്കെന്ന്
വിതുമ്പിയേക്കും.
അവൾ
ഒരു കാടിന്റെ
ശ്വാസത്തിലും   
ചൂടായ് പതിയാതെ
ഒരു പൂവിതളിലും 
നിറമാകാതെ
അടർന്നു വീഴുന്നവൾ.

2019, ഒക്‌ടോബർ 4, വെള്ളിയാഴ്‌ച

ഓർമ്മയില

ഇലപ്പച്ചകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന
മഞ്ഞുതുള്ളികൾ.
കുരുത്തക്കേടിന്റെ വിരലുകളായ് 
അവരെ  ഉതിർത്തിട്ടുപോകുന്ന
ചുരം കയറിവരുന്ന കാറ്റ്.
താഴെ,മണ്ണിന്റെ ചുണ്ടുകൾ പോലെ
വിടരുന്ന കരിയിലകൾ.
അവർ മീട്ടുന്ന അഭൗമമായ സംഗീതം.
കേട്ടതിൽവെച്ചേറ്റവും മോഹനം.
ഏതു ലിപിയിലെയേതക്ഷരങ്ങളടുക്കി
അതിനെ ചിട്ടപ്പെടുത്തുമെന്നറിയാതെ 
ഭ്രാന്തമായ ഒരാനന്ദത്തിൽ ഞാനില്ലാതായ  
നിമിഷങ്ങൾ.
ചില്ലകളിൽ കലമ്പൽ കൂട്ടുന്ന കുഞ്ഞു
കിളികൾ.
ഞെട്ടിയെഴുന്നേറ്റു തിരക്കിന്റെ
ജനലഴികൾക്കുള്ളിലേയ്ക്ക്.കൂടെ
അരിച്ചിറങ്ങി,അകത്തേയ്ക്കു വന്ന്
തൊട്ടുരുമ്മിനിൽക്കുന്ന തണുപ്പ്.

മണ്ണോട് ചെവിചേർത്തിരുന്ന്,പ്രകൃതിയും
പ്രണയവും രണ്ടെല്ലെന്ന് എഴുതിനിറച്ച
പുലർവേളകൾ.

പറന്നുചെന്ന് കൂട്ടിക്കൊണ്ടു വരാറുണ്ട്. മഞ്ഞുപെയ്യാത്ത എന്റെ നേരങ്ങളിൽ 
നിറഞ്ഞുപെയ്യാൻ.

നഷ്ടപ്പെടുമ്പൊഴും കണ്ടെടുക്കുമ്പൊഴും
നിന്നിലെന്താണിത്രയും ഈർപ്പമെന്ന്
കൈക്കുള്ളിൽ നനയുന്നു ഒരു വെളുത്ത
തൂവാല.

2019, ഒക്‌ടോബർ 3, വ്യാഴാഴ്‌ച

നടക്കുകയായിരുന്നു
ശ്വാസംകൊണ്ടടക്കിപ്പിടിച്ച്,
ഏറെ നാൾ കരഞ്ഞു നേടിയ
കളിക്കോപ്പ്
നെഞ്ചാടു ചേർത്തുപിടിച്ച
ഒരു കുട്ടിയെപ്പോലെ.

തട്ടിപ്പറിച്ചെടുക്കുമ്പോൾ
രാത്രിക്കു വല്ലാത്ത കറുപ്പും
കൂർത്ത നഖങ്ങളും.

ഒരിക്കൽ,
കിനാവുകൾ
അപ്സരസ്സുകളെപ്പോലെ
നിന്നെയും തേടി വരുമെന്ന്,
മടിയിൽക്കിടത്തി
പേൻ തിരഞ്ഞ വിരലുകളിൽ
സുഖകരമായ 
പാതിമയക്കമായയഞ്ഞത്, 
ഇരുട്ടിൽ തെളിഞ്ഞു കത്തുന്ന
നക്ഷത്രത്തിൽ വിരൽതൊട്ട്
ഞാൻ വായിച്ചെടുക്കുകയാണ്.

2019, ഒക്‌ടോബർ 2, ബുധനാഴ്‌ച


എഴുതി
വീണ്ടുമെഴുതി
തിരകളിൽ
ഒന്നാവുന്നു
കടൽ.

മുറിച്ചു കടക്കാൻ,
തെറിച്ചു വീണ
ഒരു തുള്ളി വാക്കിനെ 
അഴിച്ചെടുത്ത്
ഒരിലത്തോണിക്ക്
തുഴയുണ്ടാക്കുന്നു 
പകലിന്റെ
നനഞ്ഞ വിരലുകൾ.