2019, ഒക്‌ടോബർ 16, ബുധനാഴ്‌ച

കനൽപ്പാടിനിപ്പുറം

മുറിഞ്ഞുപോയ
ദേശമെന്നാണ്
അവസാനമായി
നീയെന്നോടു പറഞ്ഞത്.

വറ്റിപ്പോയ മഴ,
ദൂരെയേതോ
ഭൂഖണ്ഡത്തിലേയ്ക്ക്
വഴിവെട്ടിത്തെളിച്ച് 
ഒഴുകിപ്പോയ
കാടിന്റെ പച്ച,
തിരികെയെത്താത്ത
കിളിയൊച്ചകൾ,
കാറ്റെത്തിനോക്കാത്ത
തണലിടങ്ങൾ,
മേലാകെ തുളവീണ
ആകാശനീല,
കലിതുള്ളി വിറയ്ക്കുന്ന 
കടൽ വിരലുകൾ.

അപ്പോൾ,
തോറ്റുപോയൊരു
ദേശവാസിയുടെ
പരാജയകാരണങ്ങൾ
ഒന്നൊന്നായി
ചികഞ്ഞെടുത്ത്
നിലയില്ലാത്തൊരു
കുഴിവെട്ടി,
ഞാനെന്നെയതിൽ
കനൽ കോരിയിട്ട്
മൂടുന്ന നേരം.
 
കറുത്തിരുണ്ട
രാത്രിയുടെ 
ഗർഭത്തിനുള്ളിൽ
നമ്മളാരെന്ന ചോദ്യത്തിൽ
തല പുകച്ചിരിക്കുന്ന  
നിലാവ്.

നമ്മൾ
വാക്കും മണവുമാകാതെ
പിരിഞ്ഞവർ.
ഒരു പൈദാഹത്തിലും
നിറയാതെ പോയ
ഒരു തുടം വെള്ളം.

'നമ്മൾ,
തോറ്റുപോയൊരു ജനത.'