2019 ഒക്‌ടോബർ 4, വെള്ളിയാഴ്‌ച

ഓർമ്മയില

ഇലപ്പച്ചകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന
മഞ്ഞുതുള്ളികൾ.
കുരുത്തക്കേടിന്റെ വിരലുകളായ് 
അവരെ  ഉതിർത്തിട്ടുപോകുന്ന
ചുരം കയറിവരുന്ന കാറ്റ്.
താഴെ,മണ്ണിന്റെ ചുണ്ടുകൾ പോലെ
വിടരുന്ന കരിയിലകൾ.
അവർ മീട്ടുന്ന അഭൗമമായ സംഗീതം.
കേട്ടതിൽവെച്ചേറ്റവും മോഹനം.
ഏതു ലിപിയിലെയേതക്ഷരങ്ങളടുക്കി
അതിനെ ചിട്ടപ്പെടുത്തുമെന്നറിയാതെ 
ഭ്രാന്തമായ ഒരാനന്ദത്തിൽ ഞാനില്ലാതായ  
നിമിഷങ്ങൾ.
ചില്ലകളിൽ കലമ്പൽ കൂട്ടുന്ന കുഞ്ഞു
കിളികൾ.
ഞെട്ടിയെഴുന്നേറ്റു തിരക്കിന്റെ
ജനലഴികൾക്കുള്ളിലേയ്ക്ക്.കൂടെ
അരിച്ചിറങ്ങി,അകത്തേയ്ക്കു വന്ന്
തൊട്ടുരുമ്മിനിൽക്കുന്ന തണുപ്പ്.

മണ്ണോട് ചെവിചേർത്തിരുന്ന്,പ്രകൃതിയും
പ്രണയവും രണ്ടെല്ലെന്ന് എഴുതിനിറച്ച
പുലർവേളകൾ.

പറന്നുചെന്ന് കൂട്ടിക്കൊണ്ടു വരാറുണ്ട്. മഞ്ഞുപെയ്യാത്ത എന്റെ നേരങ്ങളിൽ 
നിറഞ്ഞുപെയ്യാൻ.

നഷ്ടപ്പെടുമ്പൊഴും കണ്ടെടുക്കുമ്പൊഴും
നിന്നിലെന്താണിത്രയും ഈർപ്പമെന്ന്
കൈക്കുള്ളിൽ നനയുന്നു ഒരു വെളുത്ത
തൂവാല.