2019, ഒക്‌ടോബർ 8, ചൊവ്വാഴ്ച

നീ/ ഞാനല്ലാത്തതെല്ലാം പിന്നെ ഞാനും.

നമ്മൾ 
ജീവപര്യന്തം
ശിക്ഷിക്കപ്പെട്ട തടവുകാർ.
രണ്ടു ദേശങ്ങളിൽ നിന്നെത്തി
ഒരു മതിലിനിരുപുറം നിന്ന്
ശ്വാസവേഗംകൊണ്ട്
കണ്ടെടുക്കപ്പെടുന്നവർ.

നിനക്ക്  കടലിന്റെ
ആഴമെന്ന്,  
എനിക്ക് ആകാശത്തിന്റെ
നീലിമയെന്ന്,
അകം പുറമൊന്നായ
നമ്മളെന്ന കവിതയായ് 
വായിക്കപ്പെടാൻ
വാക്കു തേടുന്നവർ.

ഞാനൊരുക്കുന്നു തടം
നീ നനയ്ക്കുന്നു വെയിൽ 
നമുക്കു  മണമുണ്ണാൻ
ഒരു തികഞ്ഞ പൂവ്.

മഞ്ഞുതുള്ളി തൊട്ട്
നിനക്കെന്നെയും
സാന്ധ്യമേഘം തൊട്ട് 
എനിക്കു നിന്നെയും
വരച്ചു വെയ്ക്കാനൊരു  
പുഴയുടെ കാൻവാസ്
നിവർത്തിവെയ്ക്കുന്നു
മഴവിൽ വിരലുകൾ.

കിഴക്കുനിന്നൊരു
നിറതൂവൽ,  
ആകാശവിത്തുമായ്
പറന്നെത്തുന്നതു കാത്ത് 
കണ്ണുകൾക്കടയിരിക്കുന്ന, 
പരോൾ കൊതിക്കാത്ത
രണ്ടു തടവുകാർ.
_______________________________