2019, ഒക്‌ടോബർ 7, തിങ്കളാഴ്‌ച

യാത്രിക

നക്ഷത്രപ്പൂക്കളെ 
അടരാതിറുക്കാൻ   
ചന്ദ്രനെ പാകി 
ആകാശതൈയൊന്ന്  
മുളപ്പിച്ചെടുക്കുന്നു.

അവിടെ 
മഞ്ഞു മെഴുകിയ
തിണ്ണയുള്ളൊരു
തൂവൽ മേഞ്ഞ വീട്.

കുളിരു പുതച്ചുനിന്ന് 
കാറ്റു മെതിക്കുന്ന മുറ്റം.

ഞാനിതാ പൂത്തെന്ന്
ചുവന്നു തുടുത്ത്
നിറചിരിയായി ചില്ലകൾ.

ശരറാന്തൽ 
നന്നായി തുടച്ചുമിനുക്കി 
തിരി കത്തിക്കുന്ന 
മിന്നാമിനുങ്ങുകൾ.

നിലാക്കുരുക്കിട്ട്
ഊഞ്ഞാൽ കെട്ടുന്ന 
മേഘക്കിടാത്തികൾ. 

ആയത്തിലാടെന്ന് 
പാട്ട് കുടഞ്ഞിട്ട്  
കൂട്ടംതെറ്റാതെ പറവകൾ. 

ഒരുനാൾ
താഴേമുറ്റത്തു കണ്ടേക്കും
പൂമ്പൊടികളുടെ 
കളമെഴുത്ത്.

അന്ന് 
നീയെന്നു തൊട്ട്
ഞാനെന്നെണ്ണി 
ഊഞ്ഞാലുറങ്ങുന്ന 
ചില്ല ചായ്ച്ചു ചായ്‌ച്ച്
നമ്മളിറങ്ങും  
വെളിച്ചം തൊട്ടെടുത്ത്  
കണ്ണെഴുതാൻ.