2020, ഡിസംബർ 26, ശനിയാഴ്‌ച


 
വെറുതേ 
നുള്ളിനോക്കും 
കേൾക്കാം,
വേദനിക്കുന്നല്ലോയെന്ന് 
പതിയെ ഒരു മൂളൽ. 
തിണർത്തു വരും
ഒടുങ്ങാത്ത 
മരണങ്ങളുടെ പൊക്കിൾ-
ക്കൊടികൾ.
ജനലഴികളിലൂടെ 
ഇഴഞ്ഞിഴഞ്ഞെത്തും, 
പറന്നു പോയ കാറ്റിന്റെ 
ചിറകടിയൊച്ചയിൽ
പേടിച്ചരണ്ട് 
ചില്ലയിലമർന്നിരിക്കുന്ന     
തൂവൽ ഞരക്കങ്ങൾ.
ഞാനവളെ 
പൊതിഞ്ഞു പിടിക്കും,
പനിച്ചൂടു കൊണ്ട് 
വിറയ്ക്കുന്ന കുഞ്ഞിനെ 
എന്നതു പോലെ.
എന്നിട്ട് 
വിരൽത്തുമ്പിൽ 
പറ്റിപ്പിടിച്ചിരിക്കുന്ന
ഇത്തിരിപ്പോന്ന 
വെളിച്ചത്തിന്റെ പൊട്ടുകൾ 
അടർത്തിയെടുത്ത്
അകം മിനുക്കിക്കൊടുക്കും.
നിറവയറും താങ്ങി
ചാഞ്ഞു ചരിഞ്ഞിരുന്ന് 
നിലാവിന്റെ തൂണിൽ  
കിനാവു തൊട്ട് 
അവൾ  
വീണ്ടും   
വരയ്ക്കാൻ തുടങ്ങും      
പകലിനു മായ്ച്ചു കളിക്കാൻ 
മുറിഞ്ഞ-
വിരലു കൊണ്ടൊരു നഖചിത്രം.




2020, ഡിസംബർ 10, വ്യാഴാഴ്‌ച

വരിയാകാതെ
ചിതറിയ വാക്കുകളെ
മഞ്ഞിച്ച താളിലേക്ക്
ഒതുക്കിക്കിടത്തി 
പതിയെ 
സ്വപ്നത്തിലേക്ക്
കണ്ണുകളെ 
ഊതിക്കെടുത്തി,
കേട്ടു കേട്ട് കാതില്ലാതായ
കഥയിലെ കാര്യത്തിൽ 
ചാലുകൾ കുത്തുന്നു
രാവിന്റെ വിരലുകൾ.
ചുവരു നിറയെ
മരണപ്പെട്ട വീടുകളുടെ
ഞരമ്പിൽ നിന്നൊലിച്ചിറങ്ങിയ
ഉണങ്ങാത്ത ചോരയുടെ
വരയെഴുത്ത്.

ബ്ലാക്ക് ബോർഡ്,
വടിവൊത്ത അക്ഷരങ്ങൾ,
ഉടയാത്ത കോട്ടൺ സാരി,
രാവിലെ മുട്ടിന്മേലിരുന്ന്
ഞൊറിവുകൾ   
ഭംഗിയാക്കിക്കൊടുത്ത്    
തൊട്ടുനോക്കി തലോടിയ 
പൂക്കളുടെ ചിത്രത്തുന്നൽ.
മൂന്നാം നമ്പറിൽ
ഞാനിവിടെയുണ്ടെന്ന്  
തലകുനിച്ചു നിന്നിട്ട്
ഇരിക്കാൻ മറന്നുപോയ  
പെൺകുട്ടി. 
മാറ്റിവെയ്ക്കപ്പെട്ട
ഒരു അവയവമല്ല
മാറ്റിയെടുക്കപ്പെട്ടവളെന്ന്  
കനിവിന്റെ മുല കുടിച്ച,
ജനിച്ച ദിവസമേതെന്നറിയാത്ത,
അമ്മയെന്നെഴുതുന്നേരം
വിരൽ വിയർക്കുന്ന കുട്ടി.

എന്നെയൊന്നുകൂടി 
മുറുക്കിപ്പിടിച്ചുകൊണ്ട് 
ഒരു വട്ടം കൂടി ചോദിച്ചുനോക്കി
ഞാനെന്തേ മറ്റൊരു ദിവസത്തിൽ
ജനിച്ചില്ല.......

2020, നവംബർ 30, തിങ്കളാഴ്‌ച

ഒറ്റയ്ക്ക്
ഒരു മണമാകുന്ന 
നേരങ്ങളിലാണ് 
എന്റെ വസന്തമേ
എന്നൊരുവൻ
നീട്ടി വിളിക്കുക.
ഒരു പൂമ്പാറ്റയിലേയ്ക്ക്
നിറങ്ങളടർത്തിയുടുത്ത്  
എന്റെ ആകാശമേ
എന്നു ഞാൻ 
ചിറകു വിടർത്തി
ഉയർന്നു പറക്കുക.
കാടും മേടും 
വിരൽത്തുമ്പു തൊട്ട്
പച്ചയെന്നൊരുണർവിൽ 
നിറങ്ങളഴിച്ചെടുത്ത്    
ഭൂമിക്ക് പുള്ളിപ്പാവാട
തുന്നുക.
മുടിപ്പിന്നലിനൊരു
മാല കോർക്കുക.
കാറ്റിനൊപ്പം 
ചിറകു താഴ്ത്തി പറന്ന്  
വീണ്ടുമൊരു ചില്ലയിൽ 
മണമാകുക.
കൂടെയുണ്ട്
എന്നൊരു വാക്കിന്റെ കൂട്ടിൽ 
കുറുകുന്നൊരു തൂവൽ പോലെ.


ഒറ്റയ്ക്ക്
ഒരു ദേശമാകുന്ന 
നേരങ്ങളിലാണ്
എഴുതി,
എഴുതി മായ്ച്ച്
മേഘങ്ങൾക്കൊപ്പം
പഠിക്കാനിരിക്കുക.
അസ്തമയത്തിന്,
ഉദയത്തിന്
ചുവരില്ലാതെ രാവെഴുത്ത്
നടത്തുക.
അലക്കുകല്ലിലെ
ഉടഞ്ഞ കുപ്പിവളയറ്റത്തെ
ഉണങ്ങിയ മുറിവുകൾ  
വായിച്ചു വായിച്ച് 
പെയ്തൊലിക്കുക.
നിറയാത്ത തൊഴുത്തിന്റെ
പേറ്റുനോവ് തലോടി
പുക വീശി കൂട്ടിരിക്കുക.
ഉന്മാദിയായ കാറ്റായ്
ചില്ലയിൽ നിന്ന്
ഉയിരറ്റ് വീഴുക,
ഗ്രഹങ്ങളുടെ ഭാഷയറിയാതെ
സൗരയൂഥത്തിലകപ്പെട്ട
മറ്റൊരു ഭൂമിയെപ്പോലെ.




2020, നവംബർ 29, ഞായറാഴ്‌ച

എഴുതി  
മായ്ച്ചെഴുതി
മേഘങ്ങളെ 
അക്ഷരം പഠിപ്പിക്കുന്നു
ഒറ്റയായ് 
ഉന്മാദിയായൊരു ദേശം
പകലിരവിന്  
ലിപിയേതെന്നറിയാതെ 
ഉദയമെന്നെഴുതി
നക്ഷത്രങ്ങളുടെ നാട്ടിൽ
വഴിതെറ്റിയ സഞ്ചാരി.
ഗ്രഹങ്ങളുടെ 
ഭാഷയറിയാതെ
സൗരയൂഥത്തിലകപ്പെട്ട
ഇരുണ്ട ഒരു ഭൂമിയെപ്പോലെ.

2020, നവംബർ 25, ബുധനാഴ്‌ച

അടുക്കിവെച്ച 
പോക്കുവെയിലിന്റെ
മടക്കുകളിൽ 
കത്തിത്തീരാത്ത 
വെളിച്ചത്തിന്റെ 
തരികൾ,
ചെമ്പരത്തിച്ചോട്ടിൽ 
കാറ്റിന്റെ
അഴിഞ്ഞുവീണ പാട്ട്,
പുരപ്പുറത്തേക്കു ചാഞ്ഞ്
പാതി പൊട്ടിയ
മണത്തിന്റെ അളുക്കുകൾ,
അകത്ത്
ചുരുട്ടിവെച്ച പുൽപ്പായയിൽ
തലവെച്ചു കിടക്കുന്നു 
കിനാവ് പോലെ
പുള്ളിയുടുപ്പിട്ട നിലാവ്.

2020, നവംബർ 20, വെള്ളിയാഴ്‌ച

 

കേൾക്കുന്നു,
ഞാനെന്ന വാക്ക്    
നീയെന്ന പൊരുളിനെ  
ഉയിരിടത്തിൽ നിന്ന്  
ചുംബിച്ചെടുക്കുന്നതിന്റെ   
ഒച്ച,
ഒരു മരം  
വേരുകളാഴ്ത്തി
ആഴം കൊണ്ട് 
അതിന്റെ
ആകാശത്തെ
മണ്ണിടത്തിൽ നിന്ന്
തൊട്ടെടുക്കുന്നതുപോലെ. 

2020, നവംബർ 16, തിങ്കളാഴ്‌ച

രാവിന്റെ ചുവരിന്   
ചായമടിക്കുന്നതിന്റെ
തിരക്കിനിടയിൽ വെച്ചാണ് 
ഇന്നലെ ഞാൻ കണ്ട 
മുറിയാത്ത സ്വപ്നത്തെക്കുറിച്ച് 
അവനോട് പറയാൻ തുടങ്ങിയത്.
"നിറയെ നക്ഷത്രത്തുന്നൽ,
ആകാശത്തോളം 
വലിപ്പമുണ്ടായിരുന്നു
നമ്മുടെ പുതപ്പിന്,
പുഴക്കരയിൽ അണയാതെ 
കൊളുത്തിവെച്ച മൺചെരാത്.
ജനാലയിലൂടെ നീന്തി വന്ന്   
അഴിഞ്ഞുലഞ്ഞു കിടക്കുന്ന
നേർത്ത നിലാവെളിച്ചം, 
മുഖത്തേക്ക് പാറിവീഴുന്ന
കാറ്റിന്റെ മുടിയിഴകൾ,
ഓരോ ആവർത്തനത്തിലും
എണ്ണം തെറ്റിച്ചുകൊണ്ട്
ചിതറിക്കളിക്കുന്ന അക്ഷരങ്ങൾ
പോലെ 
രാവേറെയായിട്ടും 
ഉറങ്ങാതോടിക്കളിക്കുന്ന 
കുഞ്ഞു നിഴലുകൾ, 
നമ്മുടെ ചുണ്ടുകൾക്കിടയിൽ
പതിയുന്ന 
അവരുടെ വിരൽച്ചൂടിൽ.....

കറുപ്പിലും കറുപ്പായവൻ   
തിരക്കിന്റെ ചായക്കൂട്ടിലേക്ക്,
മുറിഞ്ഞ്.....
പുഴയിൽ വീണു കിടക്കുന്ന  
ചന്ദ്രന്റെ ഒരരിക് നുള്ളിയെടുത്ത്
വെളുപ്പിലും വെളുപ്പായൊരു പൂവ്
വരയ്ക്കാൻ  ഞാനും.....




2020, നവംബർ 12, വ്യാഴാഴ്‌ച



രാക്കിളികൾ    
പാടാൻ തുടങ്ങുമ്പൊഴും  
നിന്റെ ഗന്ധത്തിന്റെ ചൂടിൽ
ഞാനൊരുണർവായ്  
വിയർത്തുകൊണ്ടേയിരിക്കും.

ഒരു കടുകുമണിവട്ടത്തിൽ
പൊള്ളിച്ചത്,
കത്തിമുനയിൽ ഇച്ചരിപ്പോന്ന
വര കോറിയിട്ടത്,
ഒരു തുള്ളി കൊണ്ട് 
മുറിവാകെ മധുരമിറ്റിച്ചത്, 
ഇനിയും പറഞ്ഞുതരാത്ത
രസക്കൂട്ടിൽ 
പിണക്കം നടിച്ചത്, 
ഒളിഞ്ഞുനോക്കരുതെന്ന്  
കാറ്റിനു നേരേ 
ജനൽപ്പാളി വലിച്ചടച്ചത്.... 
ഓർത്തോർത്തു കിടന്ന് 
നീയല്ലാതാരാ എനിക്കെന്ന്
മുഖത്തേക്ക് വിരൽ കുടയുന്ന 
നിന്റെ തണുപ്പിൽ 
രാത്രിയെ പുതപ്പിച്ചു കിടത്തും. 

ഒരാളലിലും 
കരിഞ്ഞുപോകാതെ, 
പ്രണയത്തിൽ    
പാകപ്പെട്ട നമ്മളെ  
വിളമ്പിവെക്കാനേതു വരിയെയാണ്
ഞാനീ കനലിൽ ചുട്ടെടുക്കുക.

2020, നവംബർ 10, ചൊവ്വാഴ്ച

ആർത്തിരമ്പ്ന്ന്  
ആകാശച്ചെരിവെന്ന്     
കോരിച്ചൊരിയ്ന്ന്     
ആഴക്കടലെന്ന്
പെയ്ത്.....
നിലാവും കൂട്ടി 
മുറുക്കി മുറുക്കി 
കിനാവരമ്പത്തിരുന്ന്,  
വെയിലിനിടാനൊരു 
മഞ്ഞുടുപ്പെന്ന്  
വെളുക്കുന്നു      
മഴവിരലുള്ളൊരു 
തുന്നൽക്കാരി.

2020, ഒക്‌ടോബർ 31, ശനിയാഴ്‌ച



വെളുപ്പായ്,
അംഗഭംഗത്തിന്റെ
തിരകളിൽ   
വീണലിഞ്ഞലിഞ്ഞ് 
ആകാശമായ് മാറിയ
കറുത്ത മേഘം പോലെ,
കാറ്റിന്റെ വിരൽ വിടുവിച്ച് 
മുളംതണ്ടിനുള്ളിൽ 
വീണുടഞ്ഞുപോയ 
പാട്ടിന്റെ വരിശകൾ പോലെ.

പേടിപ്പെടുത്തുന്നു
രാനേരങ്ങൾ.
ഇല പൊഴിഞ്ഞ ചില്ലയിലും
ഒളിച്ചിരിക്കും,
കൂർത്ത നഖമുനകളിൽ 
വരയ്ക്കാൻ കൂർപ്പിച്ചിറങ്ങി
ആരോ 
വരുമെന്നോർത്ത്. 
പൊത്തുകളിലൊളിപ്പിക്കും
ഞാനെന്റെ 
കീറിയ കുപ്പായത്തിനുള്ളിലെ
തുള വീണ കറുപ്പ്.

ഒരിക്കലും  
ഒരു പകലും 
വായിക്കാനെടുക്കില്ല   
വെയിൽ കുടിച്ചു കുടിച്ച്  
ഇരുട്ടായ് വിയർത്ത   
നേരിന്റെ ചരിത്രപുസ്തകം.

ഞാൻ വാക്ക് നഷ്ടപ്പെട്ട കുട്ടി'.

2020, ഒക്‌ടോബർ 8, വ്യാഴാഴ്‌ച



കിളിയേ,

നീ ചേർന്നിരുന്ന് 
ചുണ്ടനക്കാൻ തുടങ്ങുമ്പോൾ
കവിത'യെന്നു കേട്ട്
എന്റെ ചുണ്ടുകൾ വിറയ്ക്കാൻ
തുടങ്ങും.
അഴികളില്ലാത്ത ജനാലയിലൂടെ
ഒരു കാറ്റ് വീശിയടിക്കും,
അകമാകെ വാരിവലിച്ചിടും.
കഴുകിക്കമഴ്ത്തി 
മേൽമേലടുക്കിവെച്ച
മൺകലങ്ങളും മറിച്ചിട്ട്
വാതിൽ തള്ളിത്തുറന്നിറങ്ങിപ്പോകും,
വഴിയറിയുന്നവനെപ്പോലെ.

കിളിയേ,

എന്റെ നോവുകൾ 
അ(ട)ടുക്കിവെച്ച  
വരികളിൽ നിന്ന്
അടർത്തിയെടുത്ത്
മേഞ്ഞതാണ് ഞാനീ മേൽക്കൂര
ഞാൻ കുഴച്ച മണ്ണ്
ഞാൻ പടുത്ത പുര.

ഇത്, 
ഞാനെന്റെ കിനാവുമായി 
വേഴ്ച്ചപ്പെടുന്നിടം.
കുടിക്കാൻ ഒരു തുടം കടൽ,
കഴിക്കാൻ ഒരു കഴഞ്ചാകാശം,
കളിക്കാൻ ഒരു കുമ്പിളക്ഷരമണികൾ.

കിളിയേ,

നോവുപാടം കൊയ്ത്,
മെതിച്ച്,
ഉണക്കിയെടുത്ത്, 
പ്രാർത്ഥനയുടെ മുനകൊണ്ട്  
പുഴയായ്,
കാടായ്, 
പൂവായ്,
തേനായ്, 
പ്രണയമായ്.......
കൊത്തിയെടുത്തതാണ് 
എന്റെ മുറ്റം കടക്കാനറിയാത്ത
വരികൾ.

കിളിയേ,

കവിത ചോദിക്കരുതേ
ഇരുളുന്നു എന്റെ ആകാശം,
വെയിൽ,
നിറങ്ങൾ...... 

നോക്ക്,
അറ്റുവീണ വിരലുകളുടെ 
തുടിപ്പിൽ ചുവന്ന് 
ഒലിച്ചുപോകുന്നു എന്റെ പുര.


2020, ഒക്‌ടോബർ 7, ബുധനാഴ്‌ച



പുകച്ചുരുൾ 
വേഗങ്ങളിൽ 
ഇരുണ്ടു കറുത്ത്
കാറ്റിൽ ചിതറിത്തെറിച്ച് 
മഴയിൽ കുതിർന്ന്
നിലം പറ്റിയത്.
ഒരു യാത്രയുടെ കണ്ണുകളും 
വായിച്ചെടുത്തിരുന്നില്ല 
വളവിൽ നാട്ടിയ 
ഇച്ചിരിപ്പോന്ന വാക്കുകളുടെ
മിനുക്കപ്പെടാത്ത പലക.

2020, സെപ്റ്റംബർ 20, ഞായറാഴ്‌ച

കണ്ണുകളിലേക്ക്  
പാറിവീഴുന്ന
ഇരുണ്ട വഴികളെ    
നെറ്റിയിലൂടെ
പിന്നിലേയ്ക്കൊതുക്കി
വെക്കുന്നു
നനഞ്ഞ വിരൽതുമ്പുകൾ. 
കൂട്ടയിട്ട
ഓർമ്മച്ചീളുകൾക്കു മീതേ 
തീ പടർത്തിയിട്ട് 
വെളിച്ചം വെളിച്ചമെന്നൊ-
രാളലിൽ  
കാറ്റിന്
കനലൂട്ടുന്നിരുട്ട്.

2020, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

ചക്രവാളത്തിൽ 
ആരോ നീട്ടിക്കെട്ടിയ 
കറുത്ത നൂലിന്റെ അയ.
പാറുന്നു, 
ഇറ്റുന്നയെന്റെ    
ചുവന്ന ചേല.
ഉരുക്കുന്നിരവ്
കടൽ കുടിച്ചാകാശം. 

ആരോ 
കൊളുത്തിവെക്കുന്നു 
ജനലരികത്ത് 
നക്ഷത്രവിരലുകൾ.

ഞാൻ 
ഇരുട്ട് വായിച്ചു വായിച്ച്
തിമിരപ്പെട്ട ഒരു വരി.



2020, സെപ്റ്റംബർ 14, തിങ്കളാഴ്‌ച

നിന്റെ
സ്വപ്നങ്ങളിലേയ്ക്ക്
എത്തിനോക്കുന്നു  
എന്റെ അടുക്കളവാതിൽ
നീ ഉമ്മ വെക്കുന്ന 
പിൻകഴുത്തിനോളം
വിടരാറില്ല 
ചുവക്കാറില്ല
മുറ്റത്തെ മണങ്ങൾ.


2020, സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

മുകളിൽ
ഏറ്റം മുകളിൽ
കൂടൊരുക്ക്ന്ന് കൂട്ടിനെന്ന്
കുറുകുന്നു 
മേഘരാഗച്ചില്ലയിൽ   
നനുനനുത്തൊരു 
നെഞ്ചകം.
പതിയെ പതിയെ  
ഒച്ചയൊന്നു മിനുക്കി
പറന്ന് 
പറന്നു പറന്നു പറന്ന്
ഞാനങ്ങ് മറഞ്ഞു പോയെങ്കിൽ.


2020, സെപ്റ്റംബർ 7, തിങ്കളാഴ്‌ച

ഒരിലയനക്കം
നീ വരുമെന്ന പാടലിൽ
നോവു കുടഞ്ഞ്
തളിർക്കുന്നെന്റെ ചില്ലകൾ.
ഇരുൾ തേവി
വെളിച്ചപ്പെട്ട വാക്കേ,
പച്ചയെന്നു വിയർക്കുന്നു
മൂക്കിൻ തുമ്പത്തിരുന്നെന്റെ 
ഓലക്കാൽക്കണ്ണട.

2020, സെപ്റ്റംബർ 2, ബുധനാഴ്‌ച

കുറെയേറെ 
പറയാനുണ്ടെന്ന്
നീ കുത്തി നിറച്ച്
കെട്ടി വെച്ചു പോയ
വാക്കിന്റെ ഭാണ്ഡക്കെട്ട്
വിയർക്കുന്നു
കാത്തു കാത്തൊരു  
ചുമടുതാങ്ങി
കാറ്റായ്
ചാറ്റൽ മഴയായ്
ഇളം വെയിലായ്
ഉതിർന്നു വീണെങ്കിൽ
വാക്കിന്റെ ശ്വാസമണികൾ.




2020, ജൂലൈ 15, ബുധനാഴ്‌ച

സാരിത്തലപ്പിൽ വിയർപ്പു തുടച്ച്
അടുക്കളവാതിൽ ചാരിനിന്ന്
ഞാനിടയ്ക്കിടെ 
ജീവിതത്തെയങ്ങനെ 
അത്ഭുതത്തോടെ നോക്കി നിൽക്കും.
ഒരു കീറാമുട്ടിയായി 
എന്നെയും ചുമന്നുനടക്കാൻ തുടങ്ങീട്ട്  
കാലമേറെയായില്ലേ 
മടുക്കുന്നില്ലേന്ന് 
ഒച്ചയില്ലാതെ ചോദിക്കും
കൂനിപ്പോയ ചുമലിൽ നിവർന്നു- നിന്നവൾ
കവിളിൽ തട്ടും
പിന്നെ 
അത്രമേലെന്ന് നെറ്റിയിലൊരുമ്മ.
മതി
ബാക്കി നാളെയെന്ന്
തോരാൻ വെച്ചിരിക്കുന്ന
ചീരത്തലപ്പിലേയ്ക്ക്
ഞാൻ വീണ്ടും മുറിവായ്.......

2020, ജൂലൈ 7, ചൊവ്വാഴ്ച

തട്ടിൻ പുറത്ത്
ഇരയെപ്പിടിക്കാനോടുന്ന
എലികളുടെ
താളമില്ലാത്ത ഒച്ചകൾ.
വാതിലിനിടയിൽ
ചതഞ്ഞുമരിച്ച പല്ലിയുടെ
ഉണങ്ങിയ ശരീരത്തിൽ
ഉറുമ്പിൻ കൂട്ടത്തിന്റെ  
നിലച്ച വേഗത.
ഓടിക്കൊണ്ടിരിക്കുന്ന  
സൂചികൾക്കു മീതേ
തുന്നൽനിർത്തിയ 
ചിലന്തിക്കാലുകൾ.
പൊട്ടിവീണ വാച്ചിന്റെ
വെളുത്ത അടയാളത്തിൽ
എന്റെയിടം കൈയിൽ
തെളിഞ്ഞു കിടക്കുന്ന 
കറുത്ത കാക്കപ്പുള്ളി.
നമ്മൾ
ഒരു സൂചിമുനയുടെ അറ്റത്തെ 
രണ്ടു മുറിവുകൾ.

2020, ജൂലൈ 3, വെള്ളിയാഴ്‌ച

ചില ചില നേരങ്ങൾ
ചിറകൊടിഞ്ഞ ആകാശം
നിറഞ്ഞു തൂവും
ഇരുകരകളിലുമൊരുപോലെ
വിരിഞ്ഞു വരുന്ന 
മണങ്ങളെ നൂർത്തെടുത്ത്
മണ്ണു പുരട്ടി
മേഘങ്ങൾ തുന്നും
വിയർത്തെത്തുന്ന  കാറ്റിന്റെ
ഉള്ളം കൈയിൽ വെച്ച് വഴി കാട്ടും
അവരങ്ങനെ പെറ്റു പെരുകി
കറുത്തു തുടുത്ത്
താഴേക്കിറങ്ങി വരുമ്പൊ
മുഖമുയർത്തി നിൽക്കാനെന്തു
രസാണ്
നനുനനുത്തൊരു വാക്കിനെ
എന്റേതെന്റേതെന്നടക്കിപ്പിടിച്ച് 
അതിലലിഞ്ഞലിഞ്ഞില്ലാതാവും
പോലെ.


2020, ജൂലൈ 2, വ്യാഴാഴ്‌ച

കാറ്റെടുത്ത 
താക്കോൽക്കൂട്ടത്തി-
ലൊന്നിലുണ്ടാവും 
ഞാൻ വരച്ചു തീർത്ത
മുറിയുടെ
മഴകൊണ്ടു നിന്നിരുന്ന 
ജനാല
മാഞ്ഞുപോയിട്ടുണ്ടാവും
ചുവരിൽനിന്ന്
വസന്തത്തിന്റെ വിരലുകൾ 
കാടിനു ചായമിട്ട മേശമേൽ  
അടർത്തിയിട്ട്  
പറന്നുപോയിട്ടുണ്ടാവും 
കിളിയതിന്റെ ചില്ല
കുലയായ് പൂത്തിട്ടുണ്ടാവും
പൂപ്പാത്രത്തിൽ 
ശലഭങ്ങളുടെ പൊഴിഞ്ഞ 
ചിറകുകൾ
പകലിരവറിയാതെ 
തൂങ്ങി മരിച്ചിട്ടുണ്ടാവും
ഒരേയൊരോടാമ്പൽ
കെട്ടുപോയിട്ടുണ്ടാവുമിപ്പോൾ
മൂലപ്പലകയിൽ
ഞാൻ കൊളുത്തിവെച്ച
മൺചെരാത്.

2020, ജൂൺ 29, തിങ്കളാഴ്‌ച

അനന്തരം
മരണപ്പെട്ട രാത്രിയുടെ 
പൊട്ടിയ ചുണ്ടുകൾ
ചേർത്തുകെട്ടി
വിരലുകളഴിച്ചെടുത്ത്
തോരാനിട്ട് 
പതിവുപോലെ ഞാനെന്റെ
കാലനക്കാതെ
ഭ്രമണപഥത്തിലങ്ങനെ. 

ആരൊക്കെയോ 
വരച്ചിട്ട ഭൂപടങ്ങളെ 
എന്റെയെന്റെയെന്ന്
ചേർത്തു പിടിക്കൽ,
വെടിക്കോപ്പുകൾക്കുള്ളിൽ 
കയറിയിരുന്ന്
ചോരചിന്തുംവരെ അലമുറയിടൽ,
തെരുവിനെയുറക്കാൻ
വിശപ്പിന് 
ലിപിയെന്തിനു വേറേയെന്നൊരു 
പാടൽ,
ചായം തേച്ച ചുവരുകൾക്ക്  
ഇരുട്ടായൊരു കാവൽ, 
കാടിറമ്പിൽ നനഞ്ഞ്
മുറിവുണക്കി
ചുറ്റിത്തിരിഞ്ഞങ്ങനെ.

ഇണയായെത്തുമിപ്പോൾ  
പകലൊരുത്തൻ. 
കുടഞ്ഞു വിരിക്കണം  
വിരലുകൾ,  
ഒരേകകോശജീവിയെപ്പോലെ.







തൊട്ടെന്നൊരു 
വാക്കിൽ
വാൽ മുറിച്ചിടുന്നു 
പല്ലി
എത്രയെത്ര 
ഉത്തരങ്ങൾക്ക്
തലയായിരുന്നത്. 
തലയോ വാലോ 
ഇല്ലാത്തൊരു
വരിപോലെ
വലിച്ചെടുക്കുന്നു
ഞാനെന്റെ
ഇനിയും മുളയ്ക്കാത്ത
വിരലുകൾ.
വിരിഞ്ഞിട്ടില്ലാത്ത
വിരലറ്റങ്ങൾ കൊണ്ട് 
മാറി മാറി വരച്ചിരുന്നു
രണ്ടിലുമവൻ.
ഒരുക്കി വെച്ചിരുന്നു 
ചായമെടുക്കാതെയവന് 
വിശപ്പ് വരയ്ക്കാൻ  
ഞാനെന്റെ ചുണ്ടുകളെയും.
ഒരു ലോകോത്തരകലാകാരന്റെ  
ആദ്യത്തെ കാൻവാസ്.

വിരിഞ്ഞ 
വിരലുകൾകൊണ്ട്   
വെളിച്ചത്തിന്റെ തുണ്ടുകൾ
പെറുക്കിയെടുത്ത്
അവൻ വരയ്ക്കുകയാണ്
ഇന്നിന്റെ ഭാഷയെ 
പല പല ചായങ്ങളെടുത്ത്     
ഒറ്റയ്ക്ക്  
അവന്റെ ലോകത്തെ   
അവന്റെ കണ്ണുകളിലൂടെ. 
മുറി നിറഞ്ഞ കാൻവാസുകളിൽ
വിശപ്പിന്റെ 
ഒഴുക്കുകളുടെ
പറക്കലുകളുടെ
വേദനകളുടെ
സന്ത്രാസങ്ങളുടെ
ഭൂമി ശ്വസിക്കുമിടങ്ങളുടെ
ചായങ്ങൾ.

ചിത്രം(തം)
 
അടയിരിക്കുമാകാശത്തെ
ചിറകനക്കി തൊട്ടുവിളിച്ച്
പാടാത്ത പാട്ടൊന്നു 
പാടണം
മുറിവേന്നു കരയുന്ന
നിലാക്കുരുന്നിനെ  
ഉടലെണ്ണ പുരട്ടി  
ഉയിരു കൊടുത്ത്
ആയത്തിലായത്തിലാട്ടണം 
ഒടുവിൽ
ഒരു രാവിന്റെ മാറിൽ  
കിനാവായ് ചായുറങ്ങണം.

2020, ജൂൺ 26, വെള്ളിയാഴ്‌ച

നിന്റെ പേർ
കൊത്തിവെയ്ക്കു-
ന്നോരോ തുള്ളിയിലും  
ചാറ്റൽമഴയറ്റത്തിരുന്ന്
ചാഞ്ഞു പെയ്യുന്ന 
വെയിൽ
തൊട്ടു നോക്കുന്നു
ചോപ്പായ് തെളിയുന്ന
മുക്കുറ്റിച്ചുണ്ടിനെ 
നനുത്ത കാറ്റിന്റെ
വിരിഞ്ഞ തുള്ളി
ഊർന്നു വീഴുന്നു പച്ചയായ് 
വിരൽത്തുമ്പു നനയുന്ന വാക്ക്.


2020, ജൂൺ 23, ചൊവ്വാഴ്ച

നേരമായെന്ന്
ദൂരെയൊരു പയ്യിന്റെ 
കരച്ചിൽ
കുടമുടയ്ക്കുന്നു മേഘങ്ങൾ
രാ മുറിക്കുന്നു ചില്ലകൾ
ചിറകേ,
കുടഞ്ഞുടുക്ക് വേഗം
തെളിയുന്നു 
കടൽക്കോളിനക്കരെ
ഞാനില്ലാത്തൊരു ഭൂവിടം.

2020, ജൂൺ 22, തിങ്കളാഴ്‌ച

ചീവീടുകളുടെ
ഒച്ചയ്ക്കിടയിലമർന്ന് 
എനിക്കു മാത്രം
കേൾക്കാനാവുന്ന
ശോഷിച്ച കരച്ചിൽ.

വിലങ്ങു വെച്ച
വാതിലിനുള്ളിൽ നിന്ന്
ചിലമ്പിച്ച ശബ്ദം.

കടുകുമണികൾ 
തീ ചവയ്ക്കുന്നതിന്റെ 
ഈണങ്ങൾ 
അരകല്ലനക്കങ്ങളിലെ 
കുപ്പിവളത്തുള്ളലുകൾ  
കരിക്കലത്തിൽ നിന്ന് 
കണ്ണാടിത്തുണ്ടിൽ തെളിയുന്ന  
മറുകിന്റെ വട്ടം    
എത്ര അടക്കിപ്പിടിച്ചാലും പറന്നുപോകുന്ന
പാകമായ മണങ്ങൾ 
അടുപ്പിൽ തിട്ടയിൽ 
രാത്രിക്കു കാവലിരിക്കുന്ന
തീക്കണ്ണുകളിലെ കനൽ
എന്റെ വിയർപ്പുതുളളികളിൽ  
ഉപ്പു നോക്കി നോക്കി  
പാകപ്പെട്ട നേരങ്ങൾ.  

പുറംകൈ നുള്ളി
ജീവന്റെയൊച്ചയെന്ന്  
ഓരോന്നും കുടഞ്ഞിട്ട് 
തിരയുന്നേരം   
പലവ്യഞ്ജനപ്പെട്ടിക്കു മേലേ
'നീ' ഇന്നലെ മരിച്ചവളെന്ന് 
 ചാടി മറയുന്നു
ചിറകു മുറിഞ്ഞൊരു പാറ്റ.

2020, ജൂൺ 21, ഞായറാഴ്‌ച

ആകാശത്തിന്
ഒരേ നിറം
കിളിയൊച്ചകൾക്ക്
ഒരേ രാഗം
കണ്ണുകളിരുട്ടിന് 
ദാനം ചെയ്ത്
വെളിച്ചപ്പെടാത്ത
വിരലുകളായത്  
അളവുകളറിയാതെ  
പറക്കാൻ 
ഒരൊറ്റത്തൂവൽ വര
ഞാൻ 
ഭൂപടം വരയ്ക്കാത്ത  
ഒരു ദേശം.

വാതിലിനപ്പുറം
നീയുണ്ടെന്നൊരുറപ്പിൽ
പായ വിരിച്ച് 
മറ നീക്കിവെയ്ക്കുന്നു
വിരലിന്റെ സാക്ഷ.
താക്കോൽപ്പഴുതിലൂടി-
ഴഞ്ഞു വരുന്ന 
നിലാവിന്റെ കുരുന്നിനെ 
മടിയിൽക്കിടത്തി 
മഷിയെഴുതുന്നിരുട്ടിന്റെ 
കണ്ണുകൾ    
പെയ്യാതിരിക്കുന്നതെങ്ങനെ  
വെളിച്ചത്തിന്റെ കീറിൽ
മണമായ്
ഒരു തുള്ളി വാക്ക്.


2020, ജൂൺ 19, വെള്ളിയാഴ്‌ച

മുങ്ങിമരിച്ചതിന്റെ   
മൂന്നാം നാൾ
നമ്മളാദ്യമായ് കാണുന്നു
വീശിയടിച്ച്
എന്റെ മുടിയിഴകൾകൊണ്ട്
നിന്നെ മറയ്ക്കാൻ
പാടുപെടുന്ന കാറ്റ്
നീലിച്ച താളിൽ നിന്ന്
തിണർത്ത ഞരമ്പുപോലെ
വരികളുടെ തിരപ്പച്ച 
നാവിനുള്ളിൽ നുരയുന്ന  
ആദ്യമായ് രുചിച്ച
ഉപ്പിന്റെ നനവ്.

വായിച്ചു തീരും മുമ്പേ
മരണപ്പെട്ട വരികൾക്ക്
എത്ര വിരലുകളുണ്ടായിരുന്നിരിക്കും.

2020, ജൂൺ 18, വ്യാഴാഴ്‌ച

മോഹങ്ങൾക്ക് 
പിന്നിലും
കിനാവുകൾക്ക് 
മുന്നിലും
നിന്നെയെഴുതുന്നു
കാറ്റു കൊഴിഞ്ഞുവീണ
ജനലഴികളിൽ
ഇരുട്ടു വലിച്ചുകെട്ടിയ   
വയലിൻ തന്ത്രികളിലെന്ന
പോലെ   
നിശ്വാസങ്ങളുടെ
വിരൽത്തുമ്പുകളോടിച്ച് 
നിന്നെ വായിക്കുന്നു
നിറഞ്ഞ മഴയിലേയ്ക്ക് 
കൈവെള്ളയിൽ നിന്ന് 
വട്ടമിട്ടു മറഞ്ഞുപോയ 
ചെറു കല്ലു പോലെ
തിരികെയെത്താത്ത
ഒരു തുള്ളി
ഉയിരാകെ പെയ്തു നിറയുമ്പൊഴും
ഊർന്നു വീഴാതെ
നിന്നെ 
ഞാൻ മൂടിവെയ്ക്കുന്നു 
വെറുതെ'.


2020, ജൂൺ 16, ചൊവ്വാഴ്ച

നിന്നെയൂട്ടുന്ന  
നേരങ്ങളിലൊക്കെയും 
ഞാൻ മറക്കുന്ന 
എന്റെ വിശപ്പ്
പൊട്ടിത്തെറിയിലും 
മറുകായ് തെളിയുന്ന 
വറവ് 
ഓരോ മൂർച്ചയിലും
രുചിയായ് പൊന്തുന്ന 
മണങ്ങൾ
പാട്ടിൻ മൂളലിൽ
ഒന്നായലിയുന്ന വിയർപ്പ്
എത്ര നിറമാണ്   
ഓരോ ചുവടിനുമെന്ന്
ജനലരികത്തിരുന്ന് 
കാറ്റും വെളിച്ചവും.

ഞാനണഞ്ഞാൽ
നീയെങ്ങനെയെന്ന്
ഉള്ള് കുറുകുന്നൊരാന്തൽ.

2020, ജൂൺ 13, ശനിയാഴ്‌ച

വിട്ടുപോരുമ്പോൾ
ചേർത്തുപിടിച്ചു കരഞ്ഞില്ല
കാണാമെന്നൊരു വാക്ക്
പറഞ്ഞതുമില്ല
ഇനിയുമേതോ വിരലുകൾ
മുട്ടിവിളിച്ചേക്കുമെന്ന
വെളിച്ചം കൊണ്ട് 
വാതിലടച്ചു തഴുതിട്ടിട്ടുണ്ടാവും
കുടിയേറിയ ഭൂമിക.
വരയ്ക്കാനാവാത്ത ചിത്രമില്ലെന്ന് 
ചുമടിറക്കിവെച്ച്
ഒരു രാജ്യനിർമ്മിതിക്കു വേണ്ടുന്ന
അസംസ്‌കൃത വസ്തുക്കൾ
മണ്ണിനുള്ളിൽ തിരയുന്നു
കുടിയിറക്കപ്പെട്ട വിരലുകൾ.

2020, ജൂൺ 12, വെള്ളിയാഴ്‌ച

 
വിളിപ്പാടകലെ  
നീയുണ്ടായിരുന്നന്ന്.
കാൽ നനച്ചു പാടാൻ
പൂത്തു നിന്നു കടവ്. 
കേട്ടിരിക്കാൻ,
കുറുകുന്ന ചില്ല
മേയുന്ന പച്ച
വീശുന്ന കുളിര്.
നീ മരിച്ചതിൽപ്പിന്നെ
പാടീട്ടില്ല ഞാനിതേവരെ.

2020, ജൂൺ 11, വ്യാഴാഴ്‌ച

കരിപുരണ്ട പാത്രങ്ങൾ   
നിശബ്ദതയിലേക്ക്
മോറിക്കമഴ്ത്തി 
മടിയിലുറങ്ങുന്ന രാത്രിയെ
ശ്വാസം മുറിയാതെ 
മാറ്റിക്കിടത്തി 
ഇരുട്ടു ചായുന്ന മുറിയിലേക്ക്
പതിയെ. 

നിലാവു കത്തിച്ചുപിടിച്ച് 
നിലക്കണ്ണാടിയിൽ 
നോക്കി നിൽക്കും.
ഒതുക്കിക്കെട്ടിയ തലമുടി 
വകഞ്ഞു മാറ്റി 
പുറത്തിറങ്ങുമപ്പോൾ   
നക്ഷത്രങ്ങൾ.
ആകാശം പിൻകഴുത്തിൽ 
ചുണ്ടുരുമ്മി നിൽക്കും 
മുറിവു തുന്നുന്ന   
അവന്റെ വിരലുകൾ
ഓരോ ഋതുവിലും പൂക്കുന്ന 
ഓരോരോ മണങ്ങൾ.
ഞാനപ്പോൾ 
കാണാത്ത ഭൂമികയിൽ 
തളിർക്കുന്ന പച്ച.

ഉരുകിത്തീരാറായ 
വെട്ടത്തിലൂടെ
താഴേക്ക്. 
വരച്ചിട്ടും വരച്ചിട്ടും
കടലും കരയും തെറ്റിക്കുന്ന   
ഭൂപടത്തിനെയെന്നപോലെ
നിലക്കണ്ണാടിയുടെ  
നെഞ്ചിനു മീതേ 
കറുത്ത രണ്ടു കുത്തിവരകൾ.

നിലാവതിന്റെ 
അവസാനശ്വാസവുമെടുത്ത്
മരണപ്പെട്ടിരിക്കും.
പുറത്തു വീണ്ടും 
വെളിച്ചം വെളിച്ചമെന്ന്
ചൂലിൻ തുമ്പത്ത് 
അനങ്ങാതിരിക്കുമൊരു തൂവൽ.

2020, ജൂൺ 9, ചൊവ്വാഴ്ച

മരണപ്പെട്ട വീടിന്റെ
പൂമുഖമാകെ 
തോരണങ്ങൾ തൂക്കുന്നു 
വെയിൽ.
ചുവരിലാടുന്ന
നീലിച്ചയീരടികളിൽ 
ചുണ്ട് നനച്ചിടുന്നു മഴ.
കുഴഞ്ഞു വീണുകിടക്കുന്ന
നിലാവിന് 
ശ്വാസം കൊടുക്കുന്നു കാറ്റ്.
കൊത്തിപ്പെറുക്കി  
നിരത്തിവെച്ച വിത്തുകൾ   
വിരലുകളായിരിക്കുന്നു. 
മുറ്റത്ത് പാകാം,
ഒരു വാക്കിന്റെ നനവിൽ. 
വരികളായ് മൊട്ടിട്ട് വിരിഞ്ഞേക്കും 
നമ്മളൊളിപ്പിച്ചു വെച്ച 
കിനാവിന്റെ മണം.

2020, ജൂൺ 8, തിങ്കളാഴ്‌ച

ഒറ്റയായൊരിരുട്ടാകുന്ന 
നേരങ്ങളിലാണ് 
വേദനകളുടെ
കറുത്ത നൂലുകോർത്ത്
തുന്നാനിരിക്കുക.
മുറിയുന്ന വിരലറ്റങ്ങളിലെ
പൊടിയുന്ന ചോര മുക്കി
ചുവന്ന കുപ്പായം 
തുന്നിയെടുക്കുക 
ജനലഴികളിൽ നിന്ന്  
നിലാവിനളവെടുക്കും 
ഒരു പദചലനംകൊണ്ട്
കറുപ്പിനെ വെളുപ്പാക്കുന്ന
കാറ്റിന് 
വിശറി തുന്നാൻ.

ഒറ്റയായൊരൊച്ചയാകും
നേരത്താണ്
ഞാനുറക്കെ പാടുക
കിളികളതേറ്റു പാടും
കാറ്റ് കരിയിലകൾ കുടഞ്ഞിട്ട്
അല്പനേരമിരിക്കും
മഞ്ഞുതുള്ളി പുൽക്കൊടിയെ
വരയ്ക്കാൻ തുടങ്ങും
ആകാശം 
ചിറകെന്നാർത്തിറങ്ങി വരും
മേഘങ്ങളിൽ വിയർത്ത്
ഞാനൊരു മഴത്തുള്ളിയായ്
മണ്ണിലേയ്ക്കടർന്നു വീഴും
വേരിന്നറ്റത്ത് കുടിയിരിക്കാൻ
ഉറവപൊട്ടി 
എന്റെയാകാശമേയെന്ന് 
വീണ്ടുമൊരു പാട്ടിൽ മുളയ്ക്കാൻ.


2020, ജൂൺ 6, ശനിയാഴ്‌ച

കൂട്ടിക്കെട്ടിയ 
കാൽവിരലുകളിൽ
ഇനിയുമെന്നു മുറുകുന്ന
വഴികൾ.
മൂടി വെച്ച ചുണ്ടിനുള്ളിൽ
അലിഞ്ഞു തീരാത്ത മധുരം
മരിച്ചുപോയവളെന്ന്
അലമുറയിടുന്നാരൊക്കെയോ 
കാറ്റ് കാവലിനുണ്ട് ചുറ്റും
കറുത്തു കനത്ത് 
ചുരത്താനെത്തും വരെ
മേഘങ്ങൾക്കായ്  
കണ്ണുകളടയാതിരിക്കണം
പറന്നു പോകാതെയടക്കിപ്പിടിക്കണം
ആകാശം കണ്ടൊരൊറ്റച്ചിറക്.

കിനാവിന് 
വാലിട്ടു കണ്ണെഴുതി 
ഇരുട്ടിനു മറുകും വരച്ച്
ഞാനൊന്ന്  
വിരൽ മടക്കുന്നേരം
മഞ്ഞുതുള്ളളിക്ക് 
മഴവില്ലു തൊട്ട്
പൂവിന് നിറവും വരച്ച് 
നീ,വിരൽ കുടയും.
നമ്മൾ   
വിരലടയാളം കൊണ്ട്
പണ്ടേയ്ക്കു പണ്ടേ 
ഒന്നെന്നു വെളിച്ചപ്പെട്ടവർ.


ഓരോ തൂവലിലും
ഞാൻ പറന്ന നീയാകാശം.
മാഞ്ഞുപോയിട്ടില്ലിപ്പൊഴും 
ശ്വാസവേഗത്തിന് 
മണമായ് തുന്നിയ പുള്ളികൾ.
പൊതിഞ്ഞു പിടിച്ചിരിക്കുന്ന 
ഓരോ മണൽത്തരിക്കുമിപ്പോൾ  
ഭൂമിയോളം വലിപ്പം.
അലിഞ്ഞുപോയിരിക്കുന്നു 
നഖങ്ങളും 
വടിവായ് മിനുക്കിയ ഉടലും.
തുടിക്കുന്നുണ്ടിപ്പൊഴും 
ചുണ്ടിന്റെയോരത്ത്,
ഓരോ പറക്കലിന്റെയുച്ചിയിൽനിന്നും 
ഞാൻ കൊത്തിയെടുത്ത നിന്റെ പേര്.

സ്കൂളിൽ നിന്നു കിട്ടിയ
ഉരുണ്ട ഭൂമിയെക്കുറിച്ച്
വീട്ടിലെ മേശയ്ക്കു മുകളിൽ
അമ്മ, തിയറികൾ നിരത്തുമ്പോൾ
ഞാനുമച്ഛനും 
പരന്ന ഭൂമിയിലൂടെ നടന്നു.
ഭൂമിയെ ഉരുട്ടി വരയ്ക്കാനറിയാത്ത
അച്ഛന്റെ മേശപ്പുറത്തെ ചായങ്ങളിൽ
വിരൽ മുക്കിയെടുത്ത് 
ഞാനിരുട്ടിനെ വെളുപ്പിച്ചുകൊണ്ടിരുന്നു.
മുറുക്കാൻചെല്ലത്തിൽ നിന്ന്
നാലുംകൂട്ടി മുറുക്കാൻ
ഒരിക്കൽ മാത്രമെന്നൊരു 
രഹസ്യധാരണയിൽ
അപ്പൂപ്പനുമായി ഒപ്പുവെച്ച ദിവസമാണ്
ഭൂമി ഉരുണ്ടതു തന്നെയാണെന്നും
ഒരു സംശയവുമില്ലെന്നും
അമ്മയോട് അടിയറവു പറഞ്ഞത്.
അച്ഛനുമ്മയും
ഒരുമിച്ചു ചിരിച്ച ആ നിലാവെട്ടത്തിലാണ്
ഞാനാദ്യമായ് ഭൂമിയെ വരച്ചത്.

നിറയെ പൂവിടുന്ന
പേരറിയാത്ത മരത്തെ
പല പേരുകളിട്ടു വിളിച്ചിരുന്ന 
അച്ഛമ്മ
കനിവില്ലാത്തവനെന്ന്
ദൈവത്തെ വിളിച്ചു.
കാലം പഴകീട്ടും
മണം മാറീട്ടില്ലാത്ത 
തുണിത്തരങ്ങളും
തിളക്കം മാഞ്ഞിട്ടില്ലാത്ത 
പണ്ടങ്ങളും
മടിയിൽ വെച്ച് 
പിന്നാപ്പുറത്തിരുന്ന്
പൊന്നുപോലെ 
നോക്കിയവനെക്കുറിച്ചാ 
മരത്തോടു പറയും.
പുറപ്പെട്ടു പോയവളെന്ന്
എഴുതിത്തള്ളിയവൾ 
വൈക്കോൽക്കുനയ്ക്കുള്ളിൽനിന്ന് 
കുഞ്ഞുങ്ങളെയും കൂട്ടി 
ചികയാനെത്തുന്നതു കണ്ട്
അന്തംവിട്ട് ചിരിക്കുന്നത്,
നക്കിത്തുടച്ച മീൻചട്ടിയുമെടുത്ത് 
നന്ദികെട്ടവളെന്ന് പൂച്ചയെ 
ആട്ടിയോടിക്കുന്നത്,
തൊഴുത്തിലെ പെണ്ണുങ്ങൾ
പെറുന്നതെല്ലാം ആൺതരികളെന്ന് 
ഉച്ചത്തിൽ നിശ്വസിക്കുന്നത്,
ഒക്കെയും കണ്ടിട്ട്,കേട്ടിട്ട്  
പൂവടർത്തിയും
ചില്ല വിതിർത്തിട്ടും 
പച്ചയായ് ചേർന്നു നിൽക്കുമാ മരം.

വീടിനെ നോവിക്കാതെ
കനൽകെടാത്ത ചിതയിലേയ്ക്ക്
അച്ഛമ്മയെ ചേർന്നുകിടക്കാൻ
വേരോടെയവളും വീണുപോയ
ദിവസം. 
അന്നാണ്
ഒരു കവിത വായിച്ച്
ഞാനാദ്യമായ് പച്ചയ്ക്ക് കത്തിയത്.




അണമുറിഞ്ഞി-
രമ്പുന്നാകാശം
ചോർന്നൊലിച്ചു പെയ്യുന്നു 
കടൽ.
കിനാവരമ്പത്ത് 
കാറ്റു മുറിച്ചിട്ട്   
വെയിലേന്ന് പാട്ടും കോർത്ത്  
മഴവിരലുള്ളൊരു തുന്നൽക്കാരി.


 
നീ'യെന്ന വാക്കിൽ 
പെയ്തിറങ്ങുന്നു     
ഞാനെന്ന വരി
തോർത്തി നിൽക്കെ   
ആകാശമേടയിൽനിന്നി-
റങ്ങി വന്ന് 
കടലിനെ മിന്നുകെട്ടുന്നു 
തണുത്ത കാറ്റ്
നനഞ്ഞ സന്ധ്യയ്ക്ക്    
ചേല മാറ്റാൻ
മറപിടിച്ചോടിയെത്തുന്നിരുട്ട്
മുടിക്കെട്ടിലഴിഞ്ഞ് 
ഞാനൊരു പുഴ
നക്ഷത്രങ്ങളതിലൂർന്നുവീണ
പൂക്കൾ
ചിറകായൊരു വാക്ക് 
മൂടി വെച്ചേക്കും, 
കടലാഴത്തിൽ മുങ്ങി മരിച്ച
എന്റെ അടയാത്ത കണ്ണുകൾ.

2020, മേയ് 30, ശനിയാഴ്‌ച

കിനാവിന് 
വാലിട്ടു കണ്ണെഴുതി 
ഞാനൊന്ന്  
വിരൽ മടക്കുന്നേരം
മഞ്ഞുതുള്ളളിക്ക് 
മഴവില്ലു തൊട്ട്
നീ,വിരൽ കുടയും.
നമ്മൾ,   
വിരലടയാളം കൊണ്ട്
പണ്ടേയ്ക്കു പണ്ടേ 
ഒന്നെന്നു വെളിച്ചപ്പെട്ടവർ.


ഓർക്കുന്നു, 
നീ ചാഞ്ഞുനിന്ന
ഉച്ചയെ
തൊട്ടു കൂട്ടിയ 
മണങ്ങളെ 
ഉതിർന്നു വീണ 
വരികളെ.

നട്ടുനനയ്ക്കണം
നീ തോർന്ന 
മണ്ണിനെ 
മുളപ്പിച്ചെടുക്കണം
വിരൽ വിട്ടുപോയ 
വാക്കിനെ.

കടലെടുത്ത 
മണ്ണിന്റെ പച്ചയായ്   
നീ കുറിച്ചിട്ട വാക്ക്.
ആകാശം പൊഴിച്ചിട്ട  
വിത്തായ്
ഞാൻ കോറിയിട്ട വര.
മഴയായ് പൂക്കണമൊരു  
വരിയിൽ.
നട്ടു വെച്ചിട്ടുണ്ടാവും
തിരകളവരുടെ മുറ്റത്ത്, 
വരയിൽ പതിവെച്ച വാക്ക്.


2020, മേയ് 25, തിങ്കളാഴ്‌ച

നിരന്തരം
വരയ്ക്കുകയാണവൻ.
പൂക്കൾക്കു പച്ച
ഇലകൾക്കു ചുവപ്പ്.
പാടുന്ന കാക്ക
കരയുന്ന കുയിൽ.
ചാടുന്ന ഒച്ച്
ഇഴയുന്ന പുൽച്ചാടി.
വെളിച്ചപ്പെടാൻ 
വിരൽ മോഹിച്ച് 
ഞാനിങ്ങനെ
ഇരുണ്ടുകൊണ്ടേ...
താളുകളൊന്നൊന്നായ്
മറിച്ചു നോക്കും
നീ പെയ്ത വരികളിൽ 
വിരലോടിക്കും
പച്ചയായിടങ്ങളിൽ
ഇലഞരമ്പായ് തിണർക്കും
മുറിഞ്ഞു പോയിടങ്ങൾ 
നിറമിറ്റിച്ചു ചേർത്തുവെക്കും.

നിലയ്ക്കാതോടിയിട്ടും
ഒരു മുനയുടെയറ്റം കൊണ്ടും
അടയാളപ്പെടാനാവാത്ത 
വൃത്തങ്ങളിൽ, 
മരിച്ചുപോയ കുട്ടിയുടെ
നാവിലേയ്ക്ക്
തുള്ളികളിറ്റിക്കുന്നതു പോലെ
വിറങ്ങലിക്കുന്നു വിരലുകൾ.




മഴ തേവി തളർന്നാലും
വിയർക്കുന്നെന്നവൻ 
പറയാറേയില്ല
കാറ്റൊരു വിശറി 
തുന്നാറുമില്ല  
കിളിയൊരു ചിറക് 
കുടയാറുമില്ല  
വെറുതേ മോഹിക്കും
താഴേയ്ക്കു വന്നെങ്കിലെന്ന്
തുടച്ചെടുക്കാമായിരുന്നു
ഇലച്ചാർത്തിൻ വിശറിയാലവനെ,
തണുക്കുവോളം.






ഊരിമാറ്റുമ്പോൾ
പതിഞ്ഞു പോയിരുന്നു
നീ വരച്ച ഒറ്റക്കല്ല്.
പെറുക്കിയെടുക്കുന്നേരം
നിറമറ്റ്  
കൊഴിഞ്ഞിരുന്നെന്റെ   
വിരൽത്തുമ്പുകൾ.
ഒതുക്കി വെയ്ക്കുന്നു 
കടലിന്റെ മൂടിയുള്ളൊരു
നോവു പാത്രത്തിൽ,
നീ മണം കൊടുത്ത 
നിലാവിന്റെ പച്ച.

2020, മേയ് 21, വ്യാഴാഴ്‌ച

ആരും കാണാതെ
ഉറങ്ങിയിരുന്നു 
ചിറ്റമ്മയുടെയലമാരയിൽ
ചില്ലിട്ടൊരു പടം.
താക്കോൽ തിരിയുന്ന ഒച്ചയിൽ
നെഞ്ചു പിടയ്ക്കും
ഒന്നു നന്നായി കാണാനായെങ്കിൽ.
അച്ഛൻ മരിച്ചതിന്റെ
ഒന്നാമാണ്ട് കഴിഞ്ഞ ശേഷമാണ്
എനിക്കൊന്നു തൊടാനായത്.

അമ്മയെ കൊന്നെന്ന് 
അമ്മയെക്കാൾ മുതിർന്നവർ 
എനിക്കായ്  
അടക്കം പറയുന്നതിൽ
പിടഞ്ഞു വീണ് 
നുണയാൻ കിട്ടാതെ പോയ 
മുലപ്പാലിനെയോർത്ത് 
തേങ്ങിയിട്ടുണ്ട്,
പല തവണ.

ചില ചില നേരങ്ങളിൽ
പുറത്തെടുത്ത് 
മേശമേൽ വെച്ച് നോക്കിയിരിക്കും
പുസ്തകങ്ങൾ ഓടിയൊളിക്കും
ചില്ലിനുള്ളിൽ നിന്ന്
അമ്മയുടെ കവിളിലെ കാക്കപ്പുള്ളി
ഇറങ്ങിവന്ന് ഒട്ടിപ്പിടിക്കും
അമ്മയതിൽ 
തലോടി നോക്കും
എത്ര മൃദുവാണാ വിരലുകൾ.
കണ്ണാടിയിൽ നോക്കി 
എന്തൊരു ചന്തമെന്ന് 
അമ്മ പിൻകഴുത്തിലുമ്മ വെക്കും
എന്തൊരു തണുപ്പാണപ്പോൾ.
അമ്മയിപ്പോഴും
ഉണർന്നിരിപ്പുണ്ടച്ഛനോടൊപ്പം
പൂട്ടി വെയ്ക്കാത്ത അലമാരയിൽ.

( ഏഴാം ദിവസമായിരുന്നത്രെ...)

വാക്കിന് 
ഈണം കൊടുത്ത് 
നീ വരികളെ 
എത്ര വേഗത്തിലാണ് 
അനായാസേന 
പാട്ടിലാക്കുന്നത്.
ഒരു തുള്ളി ജലം മതി
നിനക്ക് ഞൊടിയിടകൊണ്ട് 
കണ്ണും കടലും നിറയ്ക്കാൻ.

നിറങ്ങളൂതിപ്പറത്തി 
എത്ര വേഗത്തിലാണ് 
നീയെന്റെ ഭാരത്തെ 
നിന്റെ വിരലിലേയ്ക്ക്
തിരിച്ചെടുക്കുന്നത്,
ഒരു കുഴലൂത്തുകാരനെപ്പോലെ.

എത്ര വേഗത്തിലാണ്
നീയൊരു വരിയെ   
കുടയാക്കുന്നത്. 
ഞാനൊരു വാക്കായ് 
പൊഴിഞ്ഞു വീഴുന്നത്,
അതിശയത്തിന്റെ 
ഉടുക്ക് പൊട്ടിപ്പോയൊരു  
കുഞ്ഞിനെപ്പോലെ.

മഴ തേവി തളർന്നാലും
വിയർക്കുന്നെന്നവൻ 
പറയാറേയില്ല
കാറ്റൊരു വിശറി 
തുന്നാറുമില്ല  
കിളിയൊരു ചിറക് 
കുടയാറുമില്ല  
വെറുതേ മോഹിക്കും
ഇറങ്ങി വന്നെങ്കിലെന്ന്
തുടച്ചെടുക്കാമായിരുന്നു
ഇലച്ചാർത്തിൻ തൂവാലയാലവനെ,
തണുക്കുവോളം.






2020, മേയ് 16, ശനിയാഴ്‌ച

നിലാവ് 
പുതച്ചങ്ങനിരിക്കും
തുറന്നിട്ട ജനാലയിലൂടെ 
അകത്തു കടക്കും.

ഞാനൊരു 
മൂളിപ്പാട്ടിനെയുറക്കാൻ
കിടത്തുന്നേരം  
ഒരു പിയാനോയിലേയ്ക്കെ-
ന്നതു പോലെ 
ഉതിർന്നു വീഴും   
നിന്റെ വിരൽതുമ്പുകളെന്നിൽ.

നമ്മൾ 
ആദ്യമായ് കണ്ട 
ഉച്ചനേരത്തെക്കുറിച്ച്
നീ പറയുന്നേരം
ഞാൻ വിയർത്തൊഴുകും.

ജനലരികത്ത്
ഒറ്റയ്ക്കു പാടാനെത്തുന്ന 
കിളിയിലെത്തുന്നേരം 
നിലാമഞ്ഞപോലെ 
ഞാൻ പരന്നു നിറയും.

കാറ്റ് പിഴുതിട്ടുപോയ 
ചെമ്പകമരത്തിലേയ്ക്ക്
വേരറ്റു പോകുന്നേരം    
കണ്ണിലെ കടലിൽ 
ഞാൻ മുങ്ങി മരിക്കും.

ഉറക്കത്തിലും 
ഉറങ്ങാതിരിക്കുന്ന  
നിന്നോട്, 
വാതിലിനപ്പുറവും 
നീ തന്നെയാണെന്ന് 
ഞാനേതു നേരം'പറഞ്ഞാണ് 
അടയാളപ്പെടുത്തുക.



2020, മേയ് 14, വ്യാഴാഴ്‌ച

തൊട്ടെന്നൊരു 
വാക്കിൽ
വാൽ മുറിച്ചിടുന്നു 
പല്ലി
എത്രയെത്ര 
ഉത്തരങ്ങൾക്ക്
തലയായിരുന്നത്. 
തലയോ വാലോ 
ഇല്ലാത്തൊരു
വരിപോലെ
വലിച്ചെടുക്കുന്നു
ഞാനെന്റെ
ഇനിയും മുളയ്ക്കാത്ത
വിരലുകൾ.

2020, മേയ് 12, ചൊവ്വാഴ്ച


പത്തായത്തിൽ
ഇപ്പോഴുമുണ്ട്  
വേനൽ കുടിച്ചു വറ്റിച്ച
കണ്ടങ്ങളുടെ ചേറുമണം.
അതിനു മേലേ
അരികു പറിഞ്ഞുപോയ
ഉണക്കപ്പായയിൽ
വെന്ത നെല്ലിന്റെ ചൂട്.

തുറന്നു നോക്കും
ഇടയ്ക്കിടെ.
ഉള്ളിലേയ്ക്ക് തലയിട്ട്, 
ആ ഇരുട്ടിലൂടെ
വരമ്പു മുറിച്ചു കടക്കും.
കാറ്റ് കൂടെ നടക്കും
വെയിലിറ്റിറ്റു വീണ് 
പച്ചയായ് പരക്കും 
പാവാടത്തുമ്പിൽ 
പറ്റിപ്പിടിക്കുന്ന മണ്ണ് 
കണങ്കാലിലുരഞ്ഞുരഞ്ഞ് 
നോവു പരത്തും.
നാവിന്നടിയിലിരുന്ന്
പാൽ ചുരത്തും 
ഇളം കതിരിന്റെ അരം.

വാഴക്കുല പഴുക്കാൻ 
കത്തിച്ചുവെയ്ക്കുന്ന   
ചന്ദനത്തിരികളുടെ 
മണം പോലും
അമ്മ കൊണ്ടുപോയിട്ടില്ല.

കിടക്കുമ്പോൾ  
തെളിഞ്ഞുവരും
ആളിക്കത്തുന്നൊരു ചിത.
പത്തായപ്പുരയിലേയ്ക്ക് 
തീ പടരാതെ 
ഉറക്കം തല്ലിക്കെടുത്തി    
ഇരുകൈകളും കോർത്ത്  
ഞാനെന്റെ നെഞ്ച് 
പൊതിഞ്ഞു പിടിക്കും.


2020, മേയ് 8, വെള്ളിയാഴ്‌ച

കണ്ണുകൾ
അവൾക്കു കൊടു-
ക്കുമ്പോൾ 
എന്റെ കാതുകളാരോ
പിഴുതെടുത്തിരുന്നു.
ഒരു നേർത്ത 
സ്പർശത്താൽ 
നീ തളിർക്കുമിടങ്ങളിൽ
ഞാനൊരു  
മഴയായ് മണക്കുമെന്ന
വരിയിൽ 
ഞാനെന്റെ വിരലുകൾ
മുറിച്ചു കുത്തുന്നു.
ഒരു തരി വെട്ടത്തിന് 
മിന്നാമിനുങ്ങിനെയും
തെളിയിച്ച്
നിഴലിനെ
ഉയിരാഴം കൊണ്ട്
ചികഞ്ഞെടുക്കുന്നു
മുറിഞ്ഞൊരൊച്ച.
പെരുമഴയെന്ന് 
വിരലാകെ വിടർത്തി 
ആകെ തണുത്തെന്ന്  
നെഞ്ചാകെ കൂട്ടിത്തുന്നി 
രാവിനെ പുതപ്പിച്ച്
ഉണരും വരെയങ്ങനെ. 
മധുരമായൊരൊച്ചയ്ക്ക്
തേനും വയമ്പും തന്നതേയില്ല
ഒരു രാവുമിതേ വരെ.


2020, മേയ് 3, ഞായറാഴ്‌ച

കാലുകൾ 
നീട്ടിവെക്കാനാവാതെ
മുട്ടു മടക്കി മുഖം കറുപ്പിച്ച്,
മടിയിൽ തിരിഞ്ഞും മറിഞ്ഞും
കിടന്ന്,
കാറ്റിന്റെ വിശറി വാങ്ങി 
മടക്കി വെച്ച്,
മൂക്കിൻതുമ്പത്തെ വിയർപ്പ് 
സാരിയിൽ തുടച്ച്,
നിഴൽ വീഴുന്ന നെഞ്ചിലേയ്ക്കെന്റെ
വിരൽ കൂട്ടിപ്പിടിച്ച്,
വെറുതേ ഉറക്കം നടിച്ചങ്ങനെ !
നിലാവേ,
പുതുക്കിപ്പണിയണം
നമ്മുടെ വീടിനൊരു വലിയ വരാന്ത.

ഒന്നും 
പറഞ്ഞില്ല,
ഓർത്തുവെയ്ക്കാനും. 
ആർത്തലയ്ക്കുന്നു 
തുള്ളിയായ് 
കടൽ. 
കിനിയുന്നുണ്ടിടയ്ക്കിടെ 
കടും ചുവപ്പായ് 
പ്രണയമെന്നു തിരണ്ട വരി.

2020, മേയ് 2, ശനിയാഴ്‌ച

വേനൽശിഖരങ്ങളിൽ
തട്ടിയുരഞ്ഞ്
മുറിവേറ്റ മേഘത്തിന്
ഞാനെന്റെ
കറുത്ത ഉടയാടയഴിച്ചു-
കൊടുക്കുന്നു.
ഒരു പെയ്ത്താകുമെന്ന
കിനാവിന്റെ ചിറകേറി
അവൾ പറന്നു നടക്കട്ടെ.


2020, മേയ് 1, വെള്ളിയാഴ്‌ച

ഒച്ച മുറിഞ്ഞ തീവണ്ടിയുടെ
കഷണങ്ങൾക്കിടയിൽ നിന്ന്
സാവിത്ര്യേച്ചിയെ 
പെറുക്കിക്കൂട്ടിയെടുത്തു 
ആരൊക്കെയോ കൊണ്ടുവന്ന് 
നിലത്തുവെച്ചപ്പോഴാണ്
ഹരിയേട്ടൻ ഉറക്കെക്കരഞ്ഞു 
കരഞ്ഞ്
ചിരിക്കാൻ തുടങ്ങിയത്.
പുകയുയരുന്നതു നോക്കി നിന്ന്
കൈകളുയർത്തി
ആരെയോ
അന്നുവരെ ആരും കേട്ടിട്ടില്ലാത്ത
പുലഭ്യങ്ങൾ പറഞ്ഞത്
ദിവസം കഴിയുന്തോറും
വരാന്തയിലങ്ങോട്ടുമിങ്ങോട്ടും
നടത്തത്തിനു വേഗത കൂട്ടിയത്.

എനിക്കു ഭയമാണുറക്കെ 
കരയാൻ

ഒരു കുട്ടിയുമുണ്ടാവില്ല
വിരലിനേക്കാൾ വളരാതെ 
നഖം വെട്ടിത്തരാൻ
മുടിയിലല്പം എണ്ണ പുരട്ടി
ഇല്ലാത്തതുണ്ടെന്നു പറഞ്ഞ്
കുളിമുറിവരെ കൊണ്ടുചെന്നാക്കാൻ
വഴിയിലേയ്ക്കൊരു കണ്ണും തന്ന്
കൂടെയിരിക്കാൻ
ഈ ലോകത്തിപ്പോൾ
ആരും മരിക്കാറില്ലെന്ന്
കൈവെള്ളയിലടിച്ച് സത്യം ചെയ്യാൻ.
കള്ളം പറഞ്ഞാൽ 
നിന്റെ തല പൊട്ടിപ്പോകുമെന്ന്
തിരിച്ചു പറയാൻ
എനിക്കന്ന് ബോധവുമുണ്ടാവില്ല.



2020, ഏപ്രിൽ 30, വ്യാഴാഴ്‌ച

പൂമൊട്ടിന്റെ 
മണത്തെ 
ആകാശച്ചെരുവിൽ 
നട്ടുവെയ്ക്കാൻ 
ഇരുട്ടു തേവി തടമെടുക്കുന്നു 
തൂവൽക്കനമുള്ളൊരു
പകൽക്കിനാവ്.
വെയിൽ മുറ്റുമ്പോൾ
കൊണ്ടുവരുമായിരിക്കും
മേഘങ്ങൾ,
ആനയുടെ ഒട്ടകത്തിന്റെ
അകമ്പടിയോടെ
നനുത്ത ചാറ്റലായ് 
ഒരു തുടം വെള്ളം.

2020, ഏപ്രിൽ 28, ചൊവ്വാഴ്ച

വരുമെന്നുറപ്പാണ്
വാതിൽ ചാരിയിടും 
കൊണ്ടു വരുമായിരുന്നു 
നിലാവു പോലുള്ള വരികൾ.

മൂളിക്കേൾക്കും
ഞാനുമടുക്കളയും
ഇടയ്ക്ക് മഞ്ഞളരച്ച കൈ
മുഖം തൊട്ടെടുക്കും
അല്ലെങ്കിൽ മുളകരച്ച വിരൽ
ചുണ്ടുകളും.

കരിയേക്കാൾ 
കരിഞ്ഞൊരു ദിവസം
കടുകു മണികൾ ഒച്ചയിൽ 
പൊട്ടിത്തെറിച്ചു
ഇറമ്പീന്ന് ചോരപോലെ 
മഴയൊഴുകാനും.

അന്നാണ് 
എന്റെ മുടിക്കെട്ടിലെ 
മുല്ലമൊട്ടുകളും
നെറ്റിയിൽ കത്തിപ്പടർന്ന
ചുവന്ന പൊട്ടുമെടുത്ത്
നിലാവിനെ തോൽപ്പിച്ച്
എങ്ങോ കടന്നുകളഞ്ഞത്.

അതിൽപ്പിന്നെയാണ്
നേരമറിയാതെ ഞാൻ
പല്ലുതേക്കാനും മുറ്റമടിക്കാനും
തുടങ്ങിയത്.
അതിനും പിന്നെയാണ്
നിലത്തുകിടന്ന് നിലവിളിക്കുന്ന
കുഞ്ഞിനു മുല കൊടുക്കാതെ
ഉറക്കത്തെയെടുത്തൊക്കത്തിരുത്തി 
എങ്ങോട്ടെന്നില്ലാതെ
നടക്കാൻ തുടങ്ങിയത്.




2020, ഏപ്രിൽ 27, തിങ്കളാഴ്‌ച

നുറുക്കാൻ
തികയുന്നില്ല 
വാക്കുകളുടെ പച്ച.
ഉച്ചവെയിലിനെ
ഉപ്പേരിയാക്കി
വിയർപ്പും തുടച്ച് 
വരിയിലിരുന്ന്
നിറഞ്ഞുണ്ണുന്നു വിശപ്പ്.



അറ്റുപോയ 
വിരലുകൾകൊണ്ട്
നീ വരയ്ക്കുന്നതെന്തെന്ന്.
കിനിയുന്നൊരോർമ്മയുടെ
മുന കൊണ്ട്
കുത്തിവരയ്ക്കുകയാണ്
ഞാനെന്റെ ചിത്രം.
തെളിച്ചിട്ടും തെളിച്ചിട്ടും 
തെളിയുന്നില്ല നിറങ്ങളൊന്നുമീ  
ഇരുട്ടിന്റെ ചുവരിലെ
പതിഞ്ഞ വരകളിൽ.
നക്ഷത്രമായിരുന്നെങ്കിൽ
പറയാമായിരുന്നു
ഞാൻ മരിച്ചിട്ടില്ലെന്നൊരു
കളവ്.
വിടർത്തിയേനെ
പൂമൊട്ടിനഞ്ചു വിരലുകൾ.
പറയാമായിരുന്നു 
ഇന്നലെയും 
നിനക്കായുണർന്നിരുന്നാണ് 
നിന്റെ നിറമായതെന്ന്.



കിളിർത്തതാണ് 
ഒരു തുള്ളിയിൽ
ഒരു നാമ്പു വെയിൽപ്പാടം.
ഒഴിയാതെ 
വിരിഞ്ഞോരോ ഞരമ്പിലും
മഴപ്പൂക്കൾ മഞ്ഞയിൽ.
വരഞ്ഞു വരഞ്ഞ് 
വേനൽപ്പാടമെന്ന് 
വിരൽത്തുമ്പാലൊരില 
ചുവപ്പിക്കുന്നു വിണ്ണിനെ.

2020, ഏപ്രിൽ 22, ബുധനാഴ്‌ച

കരി കൊണ്ട്  
വരച്ചതാണാരോ
ചൂടാറാത്ത പാകത്തിന്.
കൂട്ടാനാവുന്നില്ല
ഒരു തുള്ളി വേവുമെന്ന് 
തീയിലും പുകയുന്നു
തോരാത്ത ചുവര്.

2020, ഏപ്രിൽ 20, തിങ്കളാഴ്‌ച

പണിതീരാത്ത 
വീടിനെക്കുറിച്ചുതന്നെ 
പറഞ്ഞുകൊണ്ടേയിരിക്കുന്നു.
പോക്കുവെയിൽ.
തിങ്ങിപ്പാർത്ത ചില്ലകൾ 
നിഴല് തേച്ച വരാന്ത
വെയിലെടുത്തുപോയെന്ന്,
കാറ്റ്  കടഞ്ഞെടുത്ത  
ജനാലകൾ
ചുവര് കൊണ്ടുപോയെന്ന്,
മഞ്ഞുവിരൽ ചായമടിച്ച 
വാതിൽ
മഴ തല്ലിത്തകർത്തെന്ന്,
മുറ്റത്തെ കെട്ടാത്ത കിണറ്റിൽ
ചന്ദ്രൻ കാൽവഴുതി വീണെന്ന്.

ഉറക്കമുറക്കമെന്നൊരു കുഞ്ഞ്
വിരൽ കുടിക്കുന്നു, 
ഞാനവൾക്കൊരു കഥ ചുരത്തട്ടെ.


2020, ഏപ്രിൽ 19, ഞായറാഴ്‌ച

എത്ര മൃദുവാണ് 
നിന്റെ വിരലുകൾ 
എന്നൊരു 
നേർത്ത തലോടൽ.
ഒഴുകി വരുന്ന 
സ്ഫുടം ചെയ്ത
വാക്കിന്റെ 
പ്രകാശരേണുക്കൾ.

ആ വഴിയിലൂടെ 
നനഞ്ഞിറങ്ങിയാണ്
ഞാനെന്റെ 
പുരയിലെത്തുക.
മാറാല തട്ടിക്കളഞ്ഞ് 
അറകൾ വെടിപ്പാക്കുക.
വെയിൽ തൊട്ടെടുത്ത്
അവളുടെ നെറുകയിൽ 
പൊട്ടു കുത്തുക.

വസന്തമൊരുക്കണം 
തൊടിയിലാകെ. 
ഉണർത്തിയെടുക്കണം 
അലസമായുറങ്ങുന്ന 
കാറ്റിനെ. 

ഒറ്റക്കിലുക്കത്താൽ  
കൈകളൊരുക്കണം.
നിനക്കെന്റെ 
പുരയിലെത്താൻ
അളവുതെറ്റാതെ
പണിഞ്ഞെടുക്കണം
മഴവില്ലുകൊണ്ടൊരു 
ഗോവണി.


ഓർക്കുകയാണ്
ഒരുച്ചവെയിൽ
ഭാരം താങ്ങി
ദൂരം താണ്ടി
വിരുന്നിനെത്തി 
ഇലയില്ലാത്തൊരു
സദ്യയായത്.
മേശമേലിരുന്നൊരു
പൂപ്പാത്രം
മേലാകെ മഞ്ഞ വരച്ചത്
ഒരപ്പൂപ്പൻതാടി ആകാശം തൊട്ട്
ചിറകായ് മുളച്ചത്.

വരയ്ക്കുകയാണ് 
ഒരുച്ചവെയിൽ
രാവിലുമുദിച്ച് ചുവക്കുന്നത് 
നിലാവിലൊഴുകിയൊഴുകി 
ഒരു പുഴയാകുന്നത്
വരികളിലുപ്പിട്ടു നോക്കി 
കടലായ് രുചിക്കുന്നത്.


ഇരുട്ട്
*
വിളക്കുകാലിന്റെ ചോട്ടിൽ
ഈയാംപാറ്റകൾ 
കൂട്ടത്തോടെ ആത്മഹത്യചെയ്ത്
ചിതറിവീഴുന്ന നേരങ്ങളിലാണ്
അവളിറങ്ങി വരിക.

കിണറ്റിലെ വെള്ളത്തിൽ
നന്നായി കുളിച്ചു തോർത്തും
അപ്പോഴവൾ ഒന്നുകൂടി 
കറുക്കും.

പെറുക്കിക്കൂട്ടിവെച്ച  
വെയിൽമണികൾ
വേവിച്ചു വറ്റിച്ചതും
പെയ്തൊഴിഞ്ഞ നിലാവ്
ആറ്റിക്കുറുക്കിയതും
ആർത്തിയോടെ കഴിക്കും.

അവളുടെ ഉറക്കം 
മുറിയാതിരിക്കാൻ,
മഴകൊണ്ടു നിൽക്കാനായി
ഞാനെന്റെ കണ്ണുകൾ 
പറിച്ചു നട്ട ജനാല 
നന്നായി അടച്ചുവെക്കും.

ഉണർന്നെണീറ്റാലും
തോർന്നിട്ടുണ്ടാവില്ലവളുടെ
തലമുടിച്ചുരുളുകൾ.

ചുക്കുകാപ്പി ഊതിയാറ്റിക്കുടിച്ച് 
പുറപ്പെടുന്നേരം
മറക്കാതെ കൈവെള്ളയിൽ
തിരുകിവെച്ചുതരും അവളുടെ പേര്.

നിവർത്തിയെടുത്ത്
നിലക്കണ്ണാടിയിൽ കാണുന്ന
എന്റെ നെറ്റിയിൽ ഞാനതൊട്ടിച്ചുവെക്കും.

വെള്ളികീറാൻ തുടങ്ങുന്നു, 
രണ്ടു ചില്ലകളുടെ മുറിവുകളായി 
എനിക്കുമവൾക്കും വിടരേണ്ടതുണ്ട്.


മാഞ്ഞുപോയ
നിഴലിനൊപ്പമിരുന്ന്
വരകൾക്ക് 
നിറം കൊടുക്കുന്നു.
കേട്ടിരിക്കുന്ന പുഴയെ-
ക്കുറിച്ച്,
കാണാത്ത കടലിനെ-
ക്കുറിച്ച്
തോരാതെ 
പാടിക്കൊണ്ടേയിരിക്കുന്നു.
ഓരോ ഓർമ്മദിനത്തെയും
ഇലഞരമ്പിലെടുത്ത് 
പച്ചയെന്നക്കമിടുന്നു.
കൊത്തിപ്പെറുക്കാൻ
ഒരു പതിരു പോലുമില്ലെന്ന്
വരണ്ട ചുണ്ടു കൊണ്ട്
തൂവലെന്നാർത്ത്
പാടം മുറിക്കുന്നു കാറ്റ്.

2020, ഏപ്രിൽ 18, ശനിയാഴ്‌ച

അവളുടെ 
നക്ഷത്രക്കമ്മൽ കൊണ്ട്  
എന്റെ 
മൂക്കുത്തിയുടെ കല്ല്
ഇളകിത്തെറിക്കുമെന്ന്
ഭയപ്പെട്ടിരുന്നു
ചുണ്ടുകളിൽ തട്ടി 
എന്റെ ഒച്ചകളിൽ ചോര-
പൊടിയുമെന്ന്
വിരലുകൾ പതിഞ്ഞ്
ഞാനാകെ നീലിക്കുമെന്ന്  
അവൾ മുടിയഴിച്ചിടുമ്പോൾ
ഉന്മാദത്തിൽക്കുരുങ്ങി
ഞാനെന്നെ വിളിച്ച്
അലറിക്കരയുമെന്ന്.

കേൾക്കുന്നുണ്ടെന്നെ 
ഓരോ 
മരണത്തിലുമുണരാൻ
അവളൊരു കൂടു മെടയുമെന്നും
ഒരു തൂവൽ ഇട്ടേച്ചുപോകുമെന്നും.

2020, ഏപ്രിൽ 15, ബുധനാഴ്‌ച

ഓർക്കുന്നു 
ഒരുച്ചവെയിൽ
ഭാരം താങ്ങി
ദൂരം താണ്ടി
വിരുന്നിനെത്തി 
ഇലയില്ലാത്തൊരു
സദ്യയായത്.
മേശമേലിരുന്നൊരു
പൂപ്പാത്രം
മേലാകെ മഞ്ഞ വരച്ചത്
ഒരപ്പൂപ്പൻതാടി ആകാശം 
തൊട്ട്
ചിറകായ് മുളച്ചത്.

വരയ്ക്കുകയാണ് 
ഒരുച്ചവെയിൽ
രാവിലുദിച്ച് ചോക്കുന്നത് 
നിലാവായൊഴുകിയൊഴുകി 
ഒരു പുഴയാകുന്നത്
തിരകളിലുപ്പിട്ട്  
കടലായ് രുചിക്കുന്നത്.


2020, ഏപ്രിൽ 14, ചൊവ്വാഴ്ച

മുറുക്കിത്തുപ്പി
വിരിച്ചിട്ടതാണെങ്കിലും  
അമർത്തിച്ചവിട്ടിയില്ല
ആകാശം തൊട്ട നിറത്തെ.
പൊള്ളുന്ന വെയിലിലും
തണുപ്പായിരുന്നു നിന്റെ വിരൽ.
നിഴലൊച്ചയൊടുങ്ങാത്ത
വഴിയിലിപ്പൊഴും
തിരയുന്നുണ്ടാവും പൂവാക
നടന്നു തീർത്ത നമ്മളെ.

 
 
തുറന്നു നോക്കും
ഉറങ്ങാത്ത നേരങ്ങളുടെ  
മടിയിൽ വെച്ച്
ഞാനെന്റെയാമാടപ്പെട്ടി.
പല പല നിറങ്ങളായ് 
നൂലിന്റെ കട്ടകൾ.
ഓരോന്നോരോന്നെടുത്ത് 
വെറുതേയങ്ങനെ നോക്കിയിരിക്കും.
തുന്നിയാലോന്നു ചിന്തിക്കും
പതിയെ തുടങ്ങും.
തുരുമ്പിച്ച സൂചിക്കുത്തുകളിൽ
നീരു പടർന്ന്
കുഞ്ഞു കുഞ്ഞു പൂക്കൾ
വിടരാൻ തുടങ്ങുന്നേരം
ഇനി നാളെയെന്നൊരു താഴിട്ട്  
ഭദ്രമായടച്ചു വെയ്ക്കും.



2020, ഏപ്രിൽ 13, തിങ്കളാഴ്‌ച

  

ചെറു തുള്ളി
കുടഞ്ഞൊരു വാനം  
കവിളാകെ നനച്ച്
ചുവന്നതും     
വിരൽ പതിയെ 
നിവർത്തിയ കാറ്റ്  
മുടിയാകെയുലർത്തി
മറഞ്ഞതും    
നിറതുള്ളിയുതിർത്തൊരു    
ശലഭം
ഉടലാകെ വിടർത്തി
നനഞ്ഞതും    
ഇടനെഞ്ചു കടഞ്ഞൊരു  
പെരുമഴ 
ഉയിരിന്നൊരു  
കൂടു മെടഞ്ഞതും
മഴവില്ലു കുടഞ്ഞൊരു  
തൂലിക 
കവിതയ്ക്കുയിർ പെറ്റ്   
പതിഞ്ഞതും.
(വെറുതെ)


2020, ഏപ്രിൽ 12, ഞായറാഴ്‌ച

ഒരുങ്ങിയിറങ്ങാൻ
പുള്ളിയുടുപ്പില്ലെന്ന്
മഷിയെഴുതി 
കറുത്തവൾ.
ഇന്നലെ മഴയത്ത്
നീ തന്നതല്ലേ
ഇന്നെന്റെ ചുരുൾമുടിയിലെ
വിടരുന്ന പൂക്കളെന്ന് 
കരിവളയിട്ട്
വെളുത്തൊരുത്തി.
കറുത്തിട്ട്
വെളുത്തിട്ട്  
നീലിച്ചിട്ടാണ് 
തിരകൾക്കു ചേലയുടുക്കാൻ 
അവരൊന്നിച്ചൊരു  
കടല് വരയ്ക്കുക.



കേട്ടിരുന്നു,
തീരുവോളം.
പതിയെ
പതിഞ്ഞ ശബ്ദത്തിൽ
മറ്റെവിടെയോ കേട്ടൊരൊച്ചയുടെ
അനുരണനം പോലെ
രാവിന്റെ നേർത്ത പെയ്ത്തുപോലെ.

ഓർത്തടുക്കാൻ നോക്കി
ഞാനെന്റെയൊച്ചയെ.
ജനലഴികളിൽ ചുറ്റിവെച്ച
വെയിൽനൂലുകളിൽ നിന്ന്,
വാരിച്ചുറ്റിയ നനുത്ത കാറ്റിൽനിന്ന്,
കൂടെയുറക്കിയ പാട്ടിൽ നിന്ന്.

ഏതോ ശവപ്പറമ്പിലെ
ചീവീടുകളുടെ നഗരത്തിൽ
അവളിപ്പോൾ 
കനലുടുത്തു നൃത്തം ചെയ്യുകയാവും.



2020, ഏപ്രിൽ 10, വെള്ളിയാഴ്‌ച

മുളച്ചുവന്നേക്കും
വിരലുകളെന്നാശിച്ച്
നട്ടുവെച്ചതാണ് വരികൾ,
തൊടുന്നേരം ചുവക്കാൻ   
നനഞ്ഞ ചുണ്ടിൽ.

നോക്കി നിൽക്കെ
കുപ്പായമൂരി  
കറുപ്പിലേയ്ക്കുടൽ 
മാറ്റിവെയ്ക്കുന്നാകാശം.

കണ്ടിരിക്കെ
കണ്ണിൽനിന്നൂർന്ന്
കടലിലേയ്ക്കൂളിയിട്ടിറങ്ങുന്നു 
വാക്കുകൾ,
വടിവുകളിൽ നിന്നയഞ്ഞ് 
വെറുമൊരു നേർരേഖയായ്.



2020, ഏപ്രിൽ 9, വ്യാഴാഴ്‌ച

വരച്ചു തീരാത്ത
പൂവിനെക്കുറിച്ചൊരക്ഷരം
വസന്തത്തോടു ചോദിക്കരുത്.
ഞാൻ, 
ഋതുവായിരുന്നില്ലെന്നവൾ
മുറിഞ്ഞു പെയ്യും.

ഞാൻ,
ഒരു വാക്കിനും നിറമാകാതെ
വരിയറിയാതെ പെയ്ത 
തോരാത്ത വിരൽ.

2020, ഏപ്രിൽ 7, ചൊവ്വാഴ്ച

മെടഞ്ഞിട്ടില്ല 
മേൽക്കൂര
മഴവില്ല് കനിയണം
അടുപ്പത്തിരുന്ന് 
തിളപൊന്തുന്നു 
നിലാക്കഞ്ഞി
മരപ്പൊത്തുകളിൽ
ഇണചേരുന്നു
ഇരുട്ടിന്റെയൊച്ചകൾ
മരിച്ച ദേശത്തിന്റെ
കിനിയുന്ന പാട്ടുകൾ
കുടഞ്ഞിട്ടു പോകുന്നു
കൂട്ടംതെറ്റിയ കിളികൾ.

അണയാതിരിക്കാൻ 
അടുപ്പിനൂട്ടുന്നു
പിളർന്ന വാക്കിന്റെ കൊള്ളി.

എന്നും,
കേട്ടുനിൽക്കുന്നൊരു
നക്ഷത്രമാവും ഞാൻ.
നിന്നിലാണെന്റെയാകാശം
വിരിയുന്നതെന്നൊരു കല്ല്
പതിച്ചു വെയ്ക്കും കഥ.
ഇരുട്ടെന്നെ മറവുചെയ്യുന്നേര-
ത്താണ്
പകലായിരുന്നു ഞാനെന്ന
മുറിവിനുള്ളിലേയ്ക്ക്
ഒരു വട്ടം കൂടി
ഞാനെന്നെയിറക്കിക്കിടത്തുക.

2020, ഏപ്രിൽ 4, ശനിയാഴ്‌ച

നടന്നും ഓടിയും
വീടിനു മുന്നിലൂടെ കടന്നു-
പോയിരുന്ന ഇടവഴിയിപ്പോൾ
കാലുകൾ കുഴഞ്ഞു-
വീണു കിടപ്പാണ്.
നോക്കിനിന്ന്,
കറുപ്പും വെളുപ്പും കുഴച്ച്
നിഴൽ വരയ്ക്കുന്നു. 
മരങ്ങളുടെ പച്ച.
വഴിയടച്ചൊരു വലിയ വര 
കുറുകെ വീണു കിടക്കുമെന്ന്
ഉറക്കത്തിൽ മുറിഞ്ഞ്
ഞെട്ടിയുണർന്ന്
ഞാനുറക്കെ കരയുകയാണ്
ഇന്നലെ പെറ്റിട്ട കുഞ്ഞിനെപ്പോലെ.


2020, മാർച്ച് 30, തിങ്കളാഴ്‌ച

പലായനത്തി-
നൊരുങ്ങേണ്ടതുണ്ട്.
ഒട്ടുമേയൊരുങ്ങാതെ,
ഒന്നുമെടുക്കാതെ,
വിരൽ പിടിക്കുന്നു മേഘം.
അവളും
മഴ തീണ്ടി മരിച്ചതാത്രേ.

തിര തെറുത്ത്
കൊളുത്തി-
വെയ്ക്കുമൊരു
കടൽ,
നനഞ്ഞൊരോർമ്മ.
വിരലൊന്നായ്  
ചേർത്തുപിടിച്ചണയാതെ 
തൂക്കിയിടും   
രാവിന്റെ ചില്ലയിൽ,
മുറിഞ്ഞ വാക്കിന്റെ
ആഴം.

2020, മാർച്ച് 28, ശനിയാഴ്‌ച

ജനി/മൃതി

നോവു പാടത്തിന്റെ
നടുവരമ്പിലിരുന്നാണ്
ഞാനെന്നും
നമ്മളെ വായിക്കാറ്.

പാട്ടു നിർത്തും കിളികൾ.
വരി മുറിക്കും ഉറുമ്പുകൾ.

തെളിഞ്ഞു കാണാം 
ചിറകിന്നറ്റത്ത് 
മരിച്ച വിരലറ്റങ്ങളുടെ 
ചുവന്ന പൊട്ടുകൾ.
വെളുത്ത മേഘത്തിലാണ്
നനഞ്ഞ ഉടലെന്ന്
പാഞ്ഞു പോകുന്ന കാറ്റ്.

പെറുക്കിയെടുക്കും 
നമ്മൾ കോർത്തെടുത്ത  
വാക്കിന്റെ മണികൾ. 
ഉയിരിന്നാഴത്ത് 
ഊർന്നു വീഴാതെ,
മായാതെ പച്ചകുത്താൻ.

കടവിന്നും 
കാത്തു വെച്ചിട്ടുണ്ട് 
ഇരുളാതൊരിലപ്പച്ചയിൽ,
നമ്മളാദ്യമായ് ചുംബിച്ച വെയിൽ.



2020, മാർച്ച് 23, തിങ്കളാഴ്‌ച

തിരിഞ്ഞു നിന്ന്
പിറകിലേയ്ക്കിടുന്ന
മൺകുടത്തിനുള്ളിലെ,
ഉയിരറ്റുപോയ
പ്രണയനേരങ്ങളെ
കൊറോണക്കാലമെന്ന്
അടക്കിപ്പിടിച്ചോടുന്ന  
തിരകൾ.

വെറുമൊരുടലിന് 
ഒറ്റയ്ക്കിരിക്കാൻ  
എന്തിനു വെറുതെ  
തടവറയെന്ന് 
പാടിപ്പറന്നുപോകുന്ന
കിളികൾ.

ഞാൻ,
വിരലുപേക്ഷിച്ചുപോയൊരു 
വാക്ക്.


വരണ്ട മുറ്റത്തു നിന്നും
കൊഴിഞ്ഞുപോയിരിക്കുന്നു 
നിഴലുകൾ.
ഒരുചില്ല നിറം പോലും
ബാക്കിവെയ്ക്കാതെ.
പുറപ്പെട്ടു പോയിരിക്കുന്നു
അച്ഛൻ നട്ടു പിടിപ്പിച്ച
വരിക്കപ്ലാവ്.
ഒരുതുള്ളി മണം പോലും
ഒഴിച്ചുവെയ്ക്കാതെ.
ഒരയവിറക്കംകൊണ്ട്
തൊഴുത്തോ
ഒരു തൂവലനക്കംകൊണ്ട്
തൊടിയോ
ഇങ്ങോട്ടു നോക്കെന്നെയെന്ന് 
തൊട്ടു വിളിക്കുന്നുമില്ല.
തുറന്നു കിടപ്പുണ്ട്
മുൻ വാതിൽ,
ഭാരം താങ്ങിച്ചരിഞ്ഞ്.
കൊണ്ടുപോകാൻ മറന്നതാവും,
ചുവരിൽ
ക്ലോക്കിരുന്നിടത്തെ 
വെളുത്ത പാട്.

എവിടേയ്ക്കായിരിക്കും
ഇവരെയൊക്കെ
മാറ്റിപ്പാർപ്പിച്ചിരിക്കുക.




2020, മാർച്ച് 9, തിങ്കളാഴ്‌ച

ആകാശം
കുടഞ്ഞിട്ടു തന്നു   
കടല് വരയ്ക്കാ-
നൊരു  
തൂവൽ നീല.
തിര തീണ്ടി 
മരണപ്പെട്ട കിളിയെ
അടക്കം ചെയ്യാൻ
വാക്കിനുള്ളിൽ 
കാട് തിരയുകയാ-
ണൊരു   
വിരൽ പച്ച.

2020, മാർച്ച് 5, വ്യാഴാഴ്‌ച

ഉണക്കാനിട്ട മഴയും
ആറാനിട്ട  വെയിലും.
കാറ്റിന്റെ 
കരയിലൊരിടത്ത് 
നിലാവിന്റെ ചില്ലയിൽ 
തോരാനിട്ടിരിക്കുന്ന
മുറിവുകൾ തുന്നിയ
കുപ്പായം.
പെയ്ത്തിന്റെ
നോവിളക്കത്തിൽ     
കടലിന്റെ മാറിൽ 
തെളിഞ്ഞു വരുന്നുണ്ട്,   
നീല വാർന്നു മരിച്ച മീനിന്റെ
 ചുവന്ന കണ്ണുകൾ.

2020, മാർച്ച് 3, ചൊവ്വാഴ്ച

കേൾക്കില്ല,
വായിക്കപ്പെടില്ലെന്ന
പെരും നോവിനെ    
മടിയിൽകിടത്തിയുറക്കി    
മരവിച്ചിരിക്കെ 
ഇടനെഞ്ചിലൊരു 
പുഴ കുത്തുന്ന 
വണ്ടേ,
രഥവേഗം
മുറിയുന്ന വഴികളിൽ
വിരൽ നീട്ടുമെന്ന് 
വീണ്ടും വീണ്ടും
പാടിയുമെഴുതിയും
തുളുമ്പിപ്പോകുന്നു
വരിയിലേതോ 
വാക്കിന്റെ തുള്ളി.
അഴിച്ചു വെച്ചിരുന്നില്ല
ഞാനെന്റെ 
കാതില.
ഹാ !
കിനിഞ്ഞു വീഴുന്നൊരു-
തുള്ളി 
മഞ്ഞിലൊരു
കുഞ്ഞു സൂര്യൻ.
നാളെയുയിരിട്ടുണരണം 
മണ്ണിൻ
വിരൽത്തുമ്പിലൊരു 
മുക്കുറ്റി മഞ്ഞയായ്.


മിനുക്കിയെടുത്തുവെച്ച
പകലിനെ
പൊതിഞ്ഞെടുത്തുപോകുന്ന
ഇരുട്ടിന്റെ മറവിൽ
ചുവരിലെ 
നീളൻ കണ്ണാടിയിറമ്പിലൂടെ   
ചിമ്മിനിവിളക്കു തെളിയിച്ച്
അവളിറങ്ങി വരും.

ഉറക്കപ്പായ ചുരുട്ടി വെച്ച്
കാതു രണ്ടും നിവർത്തി വിരിച്ചിട്ട്
അവളിരിക്കും,
'തുടങ്ങ്' എന്ന പതിവു ചിരിയോടെ.

കഴുകിക്കമഴ്ത്തിയ മീൻചട്ടി
പൂച്ച തട്ടി മറിച്ചിട്ടത്,
കുടവുമായ് വന്ന മഴയെ
കാറ്റ് തട്ടിക്കൊണ്ടു പോയത്,
ഇലകളൊന്നായ് പൊഴിഞ്ഞ്
ചില്ലകളാകാശത്തിന്റെ 
മുറിവുകളായത്,
അകാലത്തിൽ മരണപ്പെട്ട 
വാക്കിൻ കൂട്ടം
ജനലഴികൾ മുറിച്ച്
ഉള്ളിൽ കടന്നിരുന്നത്,
അങ്ങനെയങ്ങനെ.

സാരിത്തുമ്പു പിടിച്ച്
മൂക്കുപിഴിഞ്ഞു തുടച്ചും
ഇടയ്ക്കു കളിയാക്കിച്ചിരിച്ചും 
അവൾ.

ഒടുവിൽ,
എന്റെ രാജ്യമേയെന്നൊരാന്തലിൽ
ഞങ്ങളൊന്നായ് മുറിഞ്ഞ്
അവൾ ചുവരിനുള്ളിലേയ്ക്കും
ഒരു കീറ് വെട്ടമെടുത്ത്   
ഞാനെന്റെ പുര മേയാനും.





2020, ഫെബ്രുവരി 24, തിങ്കളാഴ്‌ച

നിറച്ചു വെച്ച
നിലാവുരുളിയിൽ
രാത്രി, 
മുടിയഴിച്ചിട്ട്
മുറ്റത്തിറങ്ങി നിന്ന്
മഴ നനയുന്നതിന്റെ 
നിഴൽ.
ഇറ്റിറ്റുവീഴുന്നതിലുണ്ടാവും 
കിനാവ്, 
ചീകിയൊതുക്കി
മെടഞ്ഞിട്ടു തന്ന 
മുടിപ്പിന്നലിൽ
ഞാനന്നു തിരുകിവെച്ച 
നക്ഷത്രമൊട്ട്.

2020, ഫെബ്രുവരി 12, ബുധനാഴ്‌ച

തേയ്ച്ചു മടക്കിയ 
ചുളിവുകളില്ലാത്ത 
ഇരുട്ടിലേയ്ക്ക്,
എന്നോ 
ഞൊറിഞ്ഞുടുത്തു- 
നിറഞ്ഞ
പകലിന്റെ മണത്തെ,
താക്കോൽപ്പഴുതിലൂടെ
പതിയെ പതിയെ
മടക്കി മടക്കി 
ഇരുട്ടെന്നടുക്കിവെക്കുന്നു  
മങ്ങാത്തൊരു നിറം.

2020, ഫെബ്രുവരി 8, ശനിയാഴ്‌ച

വിരൽ കുടിച്ചുറങ്ങുന്ന
ആകാശത്തിന്റെ കവിളിൽ
കണ്ണു തട്ടാതെ
വിരൽത്തുമ്പുകൊണ്ടൊരു
കറുത്ത പൊട്ട്.
വള കിലുക്കുന്നു,
കിനാവെന്നു നുണഞ്ഞൊരു 
കുഞ്ഞു നക്ഷത്രം.
ഞാനിപ്പോൾ,
ഇടയ്ക്കൊന്നു കൺമിഴിച്ച്
എന്തിനെന്നറിയാതെ
ഉറക്കത്തിൽ ചിരിക്കുന്ന കുഞ്ഞ്.!

2020, ഫെബ്രുവരി 1, ശനിയാഴ്‌ച

ഓർമ്മയുടെ
ഒരു കണമിപ്പൊഴും
വറ്റാതിരിക്കുന്നതു-
കൊണ്ടാവാം
പകലറുതി വരയ്ക്കുന്ന
സൂചികളുടെയറ്റത്തു നിന്ന്
സെക്കൻഡിന്റെ മുനകൊണ്ട്
നീയെന്നെ തൊട്ടു വിളിച്ച്
കടന്നു പോകുന്നത്.

അതുകൊണ്ട്,
അതുകൊണ്ടു മാത്രമാണ്'
വിചിത്രമായൊരു ചിത്രമായ്
ഞാനെന്നെ വരഞ്ഞ് 
ഇരുളൊച്ചയുടെ മൂശയിൽ
മിനുക്കിയെടുത്ത്
നാളെയെന്നു വെളിച്ചപ്പെടുന്നത്.!

2020, ജനുവരി 30, വ്യാഴാഴ്‌ച

പല പല 
ആവൃത്തികളിൽ
വന്നു പോകുന്ന
ചിരിയും കരച്ചിലും 
തൊട്ടെടുത്ത്,
ഞാനൊരു നാടകത്തിന്റെ
ശബ്ദരേഖ 
കേട്ടിരിക്കുകയാണെന്ന് 
ഭാഷയറിയാത്തൊരു കാത്.
പിടഞ്ഞു വീണ
ആകാശത്തിനടിയിൽ
ശ്വാസമറ്റുപോയ ചിറകിനെ
അടക്കിപ്പിടിച്ച്,
ഒന്നും ഒന്നുമല്ലെന്ന്
വീണ്ടുമൊരാളലിൽ
തൂവിയൊലിച്ചുപോകുന്ന
ഓർമ്മയുടെ തിള.

2020, ജനുവരി 26, ഞായറാഴ്‌ച

പൂത്തുലഞ്ഞ കാടും
തെളിഞ്ഞൊഴുകിയ പുഴയും
പടിയിറങ്ങിപ്പോയതിന്റെ
മഞ്ഞിച്ച അടയാളങ്ങൾ.
മരണത്തിനും ജനനത്തിനും
പാലം പണിഞ്ഞ് 
മുങ്ങിത്താഴ്ന്നുപോയ ശ്വാസം.
എന്നോ മരിച്ചൊരെന്നെ
പുതപ്പിച്ചു കിടത്തിയിരിക്കുന്ന
വാക്കിന്റെ വെള്ള.
നെഞ്ചിന്നിടത്ത് 
തുന്നിപ്പിടിപ്പിച്ച ചുവന്ന പൂവ്.
ഇതളിലിനിയുമടർന്നു വീഴാത്ത
മഞ്ഞുതുള്ളിയിൽ
ഭൂമിയെ പൊതിഞ്ഞുപിടിക്കുന്ന
സൂര്യന്റെ വിരലുകൾ.

2020, ജനുവരി 20, തിങ്കളാഴ്‌ച

പേടിച്ചുണരാതെ 
തലയണയ്ക്കടിയിൽ
തിരുകിവെച്ച 
ആകാശത്തിന്റെ 
താക്കോൽക്കൂട്ടം,
തിരി താഴ്ത്തിവെച്ച 
നക്ഷത്രപ്പാതി,
മഴച്ചുളിവുകളില്ലാത്ത   
വർണ്ണപ്പുതപ്പ്.
വിരൽത്തണുപ്പേറ്റ്
വിരിഞ്ഞ നെറ്റി,
ശ്വാസതാളമിറ്റിറ്റു- 
മിനുങ്ങിയ ചുണ്ടുകൾ.

കാവലായ് 
നിലത്തുണർന്നിരിക്കുന്ന
പുൽപ്പായ.

മരിച്ച നിലാവിനെന്തിന്  
കണ്ണെഴുത്തെന്ന്,
രാവുണ്ണാൻ പറന്നു പോകുന്നവളുടെ
കിളിപ്പാട്ട്.



2020, ജനുവരി 18, ശനിയാഴ്‌ച

ആകാശമൊന്നാകെ
നിവർത്തി വിരിച്ചിരുന്നു.
മഴമണികൾ തൂക്കിയിട്ടിരുന്നു
ജനാലകളൊന്നാകെ.
നട്ടു നനച്ചിരുന്നു
ഋതുവറിയാതെ പൂത്തുലയുന്ന  
മുറ്റം.

നിഴൽ മെടഞ്ഞോർമ്മ മേയുന്ന 
തൂവൽത്തുഞ്ചത്തിപ്പൊഴും
തെളിഞ്ഞുകാണാം,
മഴവില്ല്  ചുണ്ടു കുടഞ്ഞിട്ടതിന്റെ 
നനവ്.

2020, ജനുവരി 17, വെള്ളിയാഴ്‌ച

തട്ടിക്കൂട്ടി
ഉണക്കിവെയ്ക്കും,
രാവും പകലും
മുറതെറ്റാതെ.
പതിരല്ല പതിരല്ലെന്ന്
തൂവൽ പൊതിയും
മുറ്റം കാക്കുന്ന 
കിളയനക്കങ്ങൾ.
തീയും പുകയും തുപ്പി   
പൊട്ടിയൊലിക്കാൻ
ഒരൊറ്റച്ചുവട്.
നീയാണെന്റെ രാജ്യമെന്ന്
മുന കൂർപ്പിച്ച്  
വരഞ്ഞു വരഞ്ഞ്
മൂർച്ചപ്പെട്ടതാണെന്റെയീ  
മുറിവടയാളങ്ങൾ.

പൊട്ടിവീണ
ഊഞ്ഞാലിന്
ആയം തുന്നുന്നു 
ഒടിഞ്ഞ വിരലുകൾ.
നീട്ടിത്തരുന്നില്ല,
കാറ്റുമൊരു വേഗം.
പൊഴിച്ചിടുന്നു നിഴലുകൾ,
നിവർന്നു നിന്നൊരു 
ചില്ല.
നിലംപറ്റിയ ഓർമ്മയുടെ
മുറിവൂതി,മണ്ണു കുടഞ്ഞ്
കുരുക്കിടുന്നൊരു വരി.


2020, ജനുവരി 14, ചൊവ്വാഴ്ച

വിരിഞ്ഞത്
പൂക്കളല്ല,നക്ഷത്രങ്ങൾ.
വരച്ചതു മേഘങ്ങളല്ല
പടർന്നേറിയ ചില്ലകൾ.
കണ്ണിനുള്ളിലൊരു കുറുകൽ.
ചേക്കേറിയ കിനാവ്
തൂവൽ മിനുക്കുന്നതാവാം.

2020, ജനുവരി 13, തിങ്കളാഴ്‌ച

പലയാവർത്തി
ഓർമ്മപ്പെടുത്തിയും
വീണ്ടുമെഴുതിയും
രസക്കൂട്ടിലഴിഞ്ഞ്, 
ഒരുച്ചവെയിലോർമ്മ.
ഓരോ കിതപ്പിനും
കൂനെന്ന പോലെ.
മുറിഞ്ഞുപോകുന്നെന്റെ
നടത്തമെന്ന്
വഴിയോടോരോ കാലടിയും.
വെയിൽ മടക്കിവെച്ച്, 
ഇല തോർത്തി വിരിച്ച്,
ഒറ്റയ്ക്കൊരോർമ്മയുണ്ണുന്ന
നേരങ്ങളിലാണ്
ഞാൻ നിന്റെ വിരലിൽ
പറ്റിപ്പിടിച്ചിരിക്കാറ്.

2020, ജനുവരി 12, ഞായറാഴ്‌ച

ചിറകൊന്നേ
വരച്ചുള്ളു.
ഒറ്റക്കുതിപ്പായിരുന്നു,
പ്രകാശവേഗതയിൽ.
നക്ഷത്രക്കുളങ്ങളെല്ലാം
കുടിച്ചു വറ്റിച്ച്
കട്ടപിടിച്ചുപോയ  
ഇരുട്ടിന്റെ വേരുകൾ.
മുറിഞ്ഞു വീണിരിക്കുന്നു,
ചന്ദ്രനിരുന്ന ചില്ല.
കേൾക്കുന്നുണ്ട്,
ആരോ അവനെ വിഴുങ്ങി 
വയറു വീർപ്പിച്ച്
കൂർക്കംവലിച്ചുറങ്ങുന്നതിന്റെ  
ഒച്ച.
കൊണ്ടു വരേണ്ടതായിരുന്നു,
ഒരു നിറമെങ്കിലും.
വിരൽത്തുമ്പു തെളിയിച്ച് 
പച്ചകുത്താമായിരുന്നു, 
ആകാശമേടയുടെ നെറ്റിയിൽ
ഒരു മിന്നാമിനുങ്ങിനെ.