2020, ഡിസംബർ 26, ശനിയാഴ്‌ച


 
വെറുതേ 
നുള്ളിനോക്കും 
കേൾക്കാം,
വേദനിക്കുന്നല്ലോയെന്ന് 
പതിയെ ഒരു മൂളൽ. 
തിണർത്തു വരും
ഒടുങ്ങാത്ത 
മരണങ്ങളുടെ പൊക്കിൾ-
ക്കൊടികൾ.
ജനലഴികളിലൂടെ 
ഇഴഞ്ഞിഴഞ്ഞെത്തും, 
പറന്നു പോയ കാറ്റിന്റെ 
ചിറകടിയൊച്ചയിൽ
പേടിച്ചരണ്ട് 
ചില്ലയിലമർന്നിരിക്കുന്ന     
തൂവൽ ഞരക്കങ്ങൾ.
ഞാനവളെ 
പൊതിഞ്ഞു പിടിക്കും,
പനിച്ചൂടു കൊണ്ട് 
വിറയ്ക്കുന്ന കുഞ്ഞിനെ 
എന്നതു പോലെ.
എന്നിട്ട് 
വിരൽത്തുമ്പിൽ 
പറ്റിപ്പിടിച്ചിരിക്കുന്ന
ഇത്തിരിപ്പോന്ന 
വെളിച്ചത്തിന്റെ പൊട്ടുകൾ 
അടർത്തിയെടുത്ത്
അകം മിനുക്കിക്കൊടുക്കും.
നിറവയറും താങ്ങി
ചാഞ്ഞു ചരിഞ്ഞിരുന്ന് 
നിലാവിന്റെ തൂണിൽ  
കിനാവു തൊട്ട് 
അവൾ  
വീണ്ടും   
വരയ്ക്കാൻ തുടങ്ങും      
പകലിനു മായ്ച്ചു കളിക്കാൻ 
മുറിഞ്ഞ-
വിരലു കൊണ്ടൊരു നഖചിത്രം.