2012, ഒക്‌ടോബർ 24, ബുധനാഴ്‌ച

അക്ഷരം സമം അമൃതം

ഹരിശ്രീ ഗണപതയെ നമ: അവിഘ്നമസ്തു :...............




വിരല്‍ തൊട്ട് , അക്ഷരങ്ങള്‍ വായിച്ചതും അക്ഷരങ്ങള്‍ പെറുക്കി വെച്ച്
വാക്കുകള്‍ ഉണ്ടാക്കിയതും വാക്കിനര്‍ത്ഥം തെരഞ്ഞതും ഓര്‍മയിൽ
തിളങ്ങി നില്ക്കുന്ന മനോഹരചിത്രങ്ങള്‍ .

ഗുരുക്കന്മാര്‍ തിരഞ്ഞെടുത്തു തന്ന വാക്കുകള്‍ പെറുക്കിക്കൂട്ടി അന്നുണ്ടാക്കിയ
സ്വപ്നക്കൂട്  .ഇന്നും നോക്കിയിരിക്കുന്നു, അന്നത്തെ ആ കുഞ്ഞിന്റെ
അതേ  വിസ്മയത്തോടെ.......

എഴുതാന്‍ , വായിക്കാന്‍ , കേള്‍ക്കാന്‍ ഇഷ്ടമില്ലാത്ത , അര്‍ത്ഥമറിയുന്ന
അനവധി വാക്കുകള്‍ ഇന്നും !

തറ , പറ , പന , തല , വല യിലൂടെ , അമ്മ എനിക്ക്  എന്നും കാച്ചിയ
പാല്‍ തരുമെന്നും മുറ്റത്തൊരു മൈനയെന്നും കൂട്ടി വായിച്ച് , ആമയും
മുയലും പന്തയം വച്ചതും ആന തുന്നല്‍ക്കാരനെ വെള്ളം ചീറ്റി ,പകരം
ചോദിച്ചതും വായിച്ചുരസിച്ച് അക്ഷരങ്ങളിലൂടെ പിന്നെ ഒരു വിശാല -
ലോകത്തേയ്ക്ക് .........അക്ഷരം അമൃതമാണെന്നറിഞ്ഞുകൊണ്ട് !

ഏതോ  ഒരു ശുഭനിമിഷത്തിൽ , ആരോടും സഹായം ചോദിക്കാതെ ,
ഒറ്റയ്ക്ക്  അക്ഷരങ്ങൾ പെറുക്കിയെടുത്ത് , ചേർത്തുവച്ച്  വായിച്ച വാക്ക് .
ഏതായിരിക്കും ആ വാക്ക്  ? സ്വർഗീയമായ ആനന്ദം പകർന്നുതന്ന
ആ വാക്ക് .......ഒരു സ്വപ്നത്തിൽ  കടന്നുവന്നെങ്കിൽ ...............!!!!!

#







2012, ഒക്‌ടോബർ 22, തിങ്കളാഴ്‌ച

വിരല്‍ തൊടുംവരെ ...

ഒച്ചയുണ്ടാക്കിയിക്കിളിയിട്ടൊരാ
കുഞ്ഞുകാലിലെ വെള്ളിക്കൊലുസ്സുകള്‍ ,

കാറ്റിലാടി കൊതിപ്പിച്ചു നിന്നൊരാ
നാട്ടുമാവിന്റെ കന്നിക്കിടാത്തികള്‍ ,

സ്വപ്നസഞ്ചാരവീഥിയില്‍ പൂത്തൊരാ
സൂര്യനും ചോരചിന്തിയ  സന്ധ്യയും ,

കണ്ടതെല്ലാം മനക്കണ്ണില്‍ത്തെളിയുവാന്‍
നീട്ടണേ വിരല്‍ ; ഞാനൊടുങ്ങുംവരെ .




                     

2012, ഒക്‌ടോബർ 21, ഞായറാഴ്‌ച

'' വരദാനം തരൂ സൂര്യാ ...........''



കാവ്യലോകത്തെ  അതികായന്‍ കവി അയ്യപ്പന്റെയും ,
കാത്തുകാത്തുനിന്ന്  മുഴങ്ങിയ ആചാരവെടികളുടെയും
ഓര്‍മ്മയ്ക്ക്  ഇന്ന്  രണ്ടു വയസ്സ്  തികയുന്നു .







'' വീടില്ലാത്തൊരുവനോട്
വീടിനൊരു പേരിടാനും
മക്കളില്ലാത്തൊരുവനോട്
കുട്ടിക്കൊരു പേരിടാനും
ചൊല്ലവേ നീ കൂട്ടുകാരാ
രണ്ടുമില്ലാത്തൊരുവന്റെ
നെഞ്ചിലെ തീ  കണ്ടുവോ
പുരയില്ലാ വീടില്ലാ ..............''

അക്ഷരലോകത്തൊരു കൊട്ടാരം പണിതുവെച്ച് ,
 'പൂവിലൂടെ തിരിച്ചുപോയ ' അതിസമ്പന്നന്‍ .......

'' പൂക്കാത്ത മരത്തിനൊരു
പാട്ടു നീ പാടുക
പച്ച നിറത്തിനെ
മാമ്പഴമാക്കുക
.......................
വീണ്ടെടുക്കുക
നെഞ്ചില്‍ നിന്നമ്പിനെ
വീണ്ടും
കൊയ്യുക
എന്റെയീ
കണ്ണുകള്‍  ''

                   '' സ്നേഹിതാ ,
                 കാലത്തെക്കുറിച്ചു  പറഞ്ഞത്
                 ഏകവചനത്തിലെടുത്താല്‍ മതി
                 ഞാന്‍ പറഞ്ഞത്  നിന്നെക്കുറിച്ചാണ് .''


             




2012, ഒക്‌ടോബർ 16, ചൊവ്വാഴ്ച

'അസിധാര'

കൂടിച്ചേർന്നു നിന്ന വ്രതത്തെ അറിഞ്ഞുകൂടാത്ത വ്രതങ്ങളുടെ കൂട്ടത്തിൽ
ഉപേക്ഷിച്ച് , വായനയ്ക്കൊടുവിൽ എടുത്തുവച്ച വാക്ക് ' അസിധാര '.
എവിടെയും കണ്ടതായി ഓർക്കുന്നില്ല . ചന്തം തോന്നി മടിയിലിരുത്തി
ഊരും പേരും പേരിന്റെ പൊരുളും ചോദിച്ചു . എന്തൊക്കെയോ പറഞ്ഞു .
എനിക്കൊന്നും പിടികിട്ടിയില്ല . സ്ഥലവും സന്ദർഭവും ഒക്കെ കൂട്ടിവച്ചുനോക്കി .
എന്തോ ഒരു പന്തികേട്‌ . ഒടുവിൽ അവളെ ശബ്ദതാരാവലിയുടെ മുന്നിൽ
കൊണ്ടു പോയി  . എന്റെ മടിയിലിരുന്ന പാവം കുട്ടിയാണോ ഇവൾ ....!!!
ഞാനൊന്നു ഞെട്ടി .
നിലത്തുവയ്ക്കില്ല ഞാനിവളെ . അവൾ കൊണ്ടു പോയ വഴികൾ ,അവളുടെ
കുഞ്ഞുകവിൾ നുള്ളി നോവിച്ച് , ആ ഇളം ചുവപ്പിനെ ഉമ്മ കൊടുത്ത് , കടും
ചുവപ്പാക്കി മാറ്റിയ നിമിഷങ്ങൾ ! എങ്ങനെ മറക്കാൻ .......

വാക്കിനോളം ചന്തമില്ലൊരു വരയ്ക്കും വർണത്തിനും                   
                   
(അസിധാര',വാളിന്റെ വായ്‌ ത്തല  എന്നര്‍ത്ഥം.അസിധാരയ്ക്ക് പിന്നില്‍ ഒരു
വാക്ക് ചേര്‍ന്ന്  അസിധാരാവ്രതം ആയാലോ ......കാമോദ്ദീപങ്ങളായ സകല
 ശൃംഗാരോപകരണങ്ങള്‍ കൊണ്ട് അലംകൃതമായ ശയ്യാഗൃഹത്തില്‍ മനോമോ -
 ഹനങ്ങളായ വേഷാലങ്കാരങ്ങള്‍ കൊണ്ട് ഹൃദയഹാരിണിയായ ഭാര്യയോട്
സരസസല്ലാപം ചെയ്ത്  കാമവികാരസ്പര്‍ശം കൂടാതെ ഏകശയ്യയില്‍ കിടക്കുക
എന്ന വ്രതം (വാളിന്റെ മുനയില്‍ നില്‍ക്കുന്നതുപോലെ അത് ദുഷ്ക്കരമായ കാര്യം
എന്നര്‍ത്ഥം .)
അശ്വമേധം ചെയ്ത  കാലത്ത്  ധര്‍മപുത്രര്‍  ഒരു വര്‍ഷം ഈ വ്രതം അനുഷ്ടിച്ചു
എന്ന്  പുരാണം .

നീ
അസിധാരാവ്രതം മുടക്കിയ ആഗ്രഹം
ഞാൻ
പിഴച്ചുപോയ കല്ലുവീണ പിതൃത്വത്തിന്റെ ജലാശയം .

...കവി അയ്യപ്പൻ
( ദുരവസ്ഥ )
          
അനാഥരായി   അലയാന്‍ വിട്ട വാക്കുകളോടും മോഹിപ്പിച്ച് , കരയിച്ച
 വാക്കുകളോടും  മാപ്പിരക്കാന്‍ വേണമെനിക്കൊരു  ' വാക്ക് . '





2012, ഒക്‌ടോബർ 14, ഞായറാഴ്‌ച

വാതിലിനിപ്പുറം



'' പണ്ട്  ഓരോരുത്തര്‍ക്കും ധാരാളം വീടുകളുണ്ടായിരുന്നു .അയല്‍പക്കത്തെ
വീടുകളും സ്വന്തം വീടുകള്‍ പോലെതന്നെ . അവയുടെ മുന്‍ വാതിലുകള്‍ എപ്പോഴും
തുറന്നുകിടന്നിരുന്നു . അന്യഥാ ബോധമില്ലാതെ എവിടെയും എപ്പോഴും കടന്നു -
ചെല്ലാമായിരുന്നു .ഇന്ന് എല്ലാ വീടുകളുടെയും മുന്‍വാതില്‍ അടഞ്ഞു കിടക്കുന്നു .
അയല്‍പക്കത്തെ കൊച്ചുകുട്ടി വീട്ടിലേയ്ക്ക് വരുന്നത് കോളിംഗ് ബെല്‍ അടിച്ച്
അനുമതി കിട്ടിയതിനുശേഷം മാത്രം ''
................റഫീഖ്  അഹമ്മദ് .


ഇന്നും പലര്‍ക്കും സ്വന്തമായി ധാരാളം വീടുകള്‍ .ഒരു കുട്ടിക്കായി ഒന്നിലധികം
വീടുകള്‍ ...എല്ലാ വീടുകളുടെയും മുന്‍ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കുന്നു ..
.................കൊട്ടിയടയ്ക്കപ്പെട്ട മനസ്സിന്റെ  വാതായനങ്ങള്‍  പോലെ ............
പലപല കാരണങ്ങള്‍ ..കാലത്തിനു മുന്പേ കുതിച്ചെത്താന്‍ നെട്ടോട്ടമോടുന്ന
മനുഷ്യരുടെ ലോകം ...അവിടെ സ്നേഹത്തിനോ പരസ്പരവിശ്വാസത്തിനോ
ഒന്നും  സമയം തികയുന്നില്ല ..ലോകത്തെ  തന്നിലേയ്ക്കൊതുക്കുന്ന ജീവിതശാസ്ത്രം !


ഞാന്‍ ജനിച്ചുവളര്‍ന്ന നാട്ടിന്‍പുറത്തെ വീട്ടിലെ മുന്‍ വാതില്‍ മൂന്നുവര്‍ഷം മുന്‍പ്‌
വരെ സദാ തുറന്നു കിടന്നിരുന്നു . വീടിന്റെ ഓരോ കോണിലും നിറഞ്ഞു നിന്ന
അച്ഛന്റെ സാന്നിധ്യം , അമ്മയോട്  പറയുന്നുണ്ടാവും , 'കാലം നന്നല്ല , വാതിലടച്ച്‌
തഴുതിട്ടോളൂ ' എന്ന് ...അവിടെ അയല്‍പക്കത്തെ കുട്ടികള്‍ അനുമതിക്കായി
കാത്തുനിന്നിരുന്നില്ല . ഭിക്ഷക്കാരും വഴിതെറ്റി വരുന്നവരും അമ്പലപ്പിരിവുകാരും
അപരിചിതരും മാത്രം പുറത്തുവന്നു നിന്ന് ' ഇവിടാരുമില്ലേ ? ' എന്ന് ചോദിച്ചിരുന്നു .
തുറന്നു കിടക്കുന്ന വാതിലിന് കോളിംഗ് ബെല്‍ ഒരു അനാവശ്യവസ്തുവാണെന്ന്
അവരും തിരിച്ചറിഞ്ഞിരുന്നു .....


ചെന്നുകയറിയ വീടിന്റെ മുന്‍വാതിലും എപ്പോഴും തുറന്നുകിടന്നിരുന്നു !
ഉച്ചനേരത്ത്അച്ഛന്‍ കൂര്‍ക്കം വലിച്ചുറങ്ങുമ്പോഴും തുറന്നു കിടക്കുന്ന മുന്‍വാതില്‍ .
ഇന്നും വിരുന്നുകാരെപ്പോലെ വല്ലപ്പോഴും കയറിച്ചെന്ന് പൂട്ടിക്കിടക്കുന്ന
വാതില്‍ തുറന്നാല്‍ , രാത്രി ഉറങ്ങാന്‍ പോകുന്നതുവരെ വാതിൽ
തുറന്നുതന്നെ കിടക്കണമെന്ന്  എനിക്ക്   നിര്‍ബന്ധം .

മുന്‍വാതിലിലൂടെ അനുവാദം ചോദിക്കാതെ കടന്നുവരുന്ന പകലും ,തുറന്നിട്ട
ജനാലയിലൂടെ നക്ഷത്രങ്ങളെ കാണിച്ചുതന്ന് , അനുവാദം ചോദിക്കാതെ
ഉറക്കത്തിലേയ്ക്ക്  കൂട്ടിക്കൊണ്ടുപോകുന്ന രാത്രിയും....സ്വര്‍ഗത്തെക്കാള്‍ എത്ര
സുന്ദരിയാണ്  ഈ  ഭൂമി ....എനിക്ക് വല്ലപ്പോഴും സ്വന്തമാകുന്ന രാപ്പകലുകള്‍ .
എന്റെ ഇഷ്ടക്കാരായ ഈ രാപ്പകലുകളെ  പിന്‍മുറക്കാര്‍ക്ക്  കൈമാറണം ,
 ഇഷ്ടമെങ്കില്‍ ...ആവശ്യമെങ്കില്‍  അവരെടുത്തോട്ടെ .............


*******************



                                19 - 10 - 2012 - ലെ  മാതൃഭൂമി പത്രവാര്‍ത്തയാണിത്‌ .
                                ഈ പന്ത്രണ്ടുവയസ്സുകാരന്‍  ഭവനഭേദനത്തിന് പോയവനല്ല .
                                പന്തെടുക്കാന്‍ വീട്ടുവളപ്പില്‍ കയറിയതാണ് . കഷ്ടം !!!!!!
                                കാലം ഇന്നത്തെ മനുഷ്യനെ നോക്കി പകച്ചു ഓടുകയാണ് .



2012, ഒക്‌ടോബർ 9, ചൊവ്വാഴ്ച

Mercy അഥവാ ദയ അഥവാ കനിവ് .

                                                               
http://www.youtube.com/watch?v=3wk5aqCm9Ys


'' കാറ്റും മഴയും വെയിലും  മഞ്ഞും  കൂട്ടാക്കാതെയിതാരോ ...''
ദയാബായി .........................
ഈ പുസ്തകം തുറന്നു നോക്കിയാല്‍ ജീവിതം എന്ന വാക്കിന്റെ ശരിയായ
അര്‍ത്ഥം തെളിഞ്ഞു കാണാം .

മാധ്യമങ്ങളിലൂടെ കണ്ടും കേട്ടും അവരോടൊപ്പം നടന്ന് , കാലുകള്‍
വിണ്ടുകീറിയപ്പോഴൊക്കെ , നേരില്‍ കാണാന്‍ , ഒന്നു മിണ്ടാന്‍ ഒരുപാട്
മോഹിച്ചു .

ഇന്ന്  ആ വാക്കുകള്‍ ...അതിലെ ആര്‍ദ്രത , സ്ഥൈര്യം .....ഒരു നിമിഷം
കൊണ്ട് , ആ ശബ്ദത്തില്‍ ലയിച്ച്.... ഞാന്‍ പറന്ന് ബറൂളില്‍  എത്തി .

ചൂഷണം ചെയ്യപ്പെടുന്ന ആദിവാസി സമൂഹത്തിനുവേണ്ടി ജീവിതം
സമര്‍പ്പിച്ച്‌ , അവര്‍ക്കായി ഒറ്റയ്ക്ക്  പടവെട്ടുന്ന ധൈര്യശാലി .പ്രകൃതിയെ
സ്നേഹിച്ച് , സഹജീവികളെ സ്നേഹിച്ച് , വരും തലമുറകള്‍ക്ക് , മരിക്കാത്ത
ഭൂമിയെ കൈമാറാനായി  ഒരു  ജീവിതം .

രാസവസ്തുക്കളും കീടനാശിനികളും നിരോധിച്ചിരിക്കുന്ന സ്വന്തം മണ്ണില്‍
നെല്ലും ഗോതമ്പും ചോളവും ഞവരയും നാരങ്ങയും ചെറിയും എന്നല്ല
ഭക്ഷ്യയോഗ്യമായതെല്ലാം വിളയിച്ചെടുക്കുന്നതിന്റെ  പിന്നിലെ ശാസ്ത്രം
ലോകത്തെ ബോധ്യപ്പെടുത്തി  ഭൂമിയോട്  കാട്ടുന്ന ' ദയ .'

കേരളം മരിക്കാതെ, വളരണമെങ്കില്‍  ഒരു മരുന്നേയുള്ളൂ , അത്  കാര്‍ഷിക
വിപ്ലവമാണെന്ന എന്റെ  എളിയ അഭിപ്രായപ്രകടനത്തോട്  അവര്‍
 പ്രതികരിച്ചത് , ''ഇപ്പോള്‍ നമ്മള്‍  നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
 കൃഷി രീതികള്‍ അല്ല വേണ്ടത് .ആദിവാസികളുടെ കൃഷി ശാസ്ത്രമാണ്
 നമ്മള്‍ പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതും അതാണ്‌  നമ്മള്‍
പിന്തുടരേണ്ടതും .'' സംഭാഷണം അവസാനിപ്പിക്കുമ്പോള്‍ , ആ
 മണ്ണിന്റെ  പ്രിയപുത്രിയെ ഞാന്‍ മനസ്സാ  നമിച്ചു .

കടല്‍  മഴ പെയ്യിക്കുന്നത് കരയ്ക്കുവേണ്ടി . അതറിയാതെ നമ്മള്‍ മഴവെള്ളം
കടലിനു തന്നെ  തിരിച്ചു കൊടുക്കുന്നു . ദാഹം ശമിക്കാതെ ഞെളിപിരി
കൊള്ളുന്ന കര . കലിതുള്ളുന്ന  കടലിന്റെ ഒരു  നഖപ്പാട്  മതിയാവും
' പരശുരാമന്‍   മഴുവെറിഞ്ഞു  നേടിയ പുണ്യഭൂമി ' പുരാണത്തില്‍ നിന്ന്
 ചരിത്രത്തിലേയ്ക്ക്  ഒഴുകിപ്പോകാന്‍ .

ഭൂമിയുടെ ദഹനവ്യവസ്ഥയെ തകിടം മറിക്കുന്ന ഉപഭോഗ സംസ്കാരം .
ഇടയ്ക്കിടെ  ഉരുള്‍ പൊട്ടിയും  നീരുറവകള്‍  വിഴുങ്ങിയും പ്രതിഷേധിക്കുന്ന
ഭൂമി .

ഭൂമിയോട്  ദയ കാണിക്കുക . അവള്‍  കനിഞ്ഞു തരും നീരുറവകള്‍ ....
ദയാബായിക്കെന്ന പോലെ !

ദയാബായി എന്ന പുസ്തകം മടക്കി വച്ച്  ഞാനെന്ന പുസ്തകം ഒന്നു
തുറന്നു നോക്കി . ജീവിതം എന്ന വാക്ക്  കണ്ടു . പക്ഷെ  അതിന്റെ
അര്‍ത്ഥം തെളിഞ്ഞിട്ടില്ല ,   വായിക്കാനാവുന്നുമില്ല ...........

***********************************************