2012, ഒക്‌ടോബർ 16, ചൊവ്വാഴ്ച

'അസിധാര'

കൂടിച്ചേർന്നു നിന്ന വ്രതത്തെ അറിഞ്ഞുകൂടാത്ത വ്രതങ്ങളുടെ കൂട്ടത്തിൽ
ഉപേക്ഷിച്ച് , വായനയ്ക്കൊടുവിൽ എടുത്തുവച്ച വാക്ക് ' അസിധാര '.
എവിടെയും കണ്ടതായി ഓർക്കുന്നില്ല . ചന്തം തോന്നി മടിയിലിരുത്തി
ഊരും പേരും പേരിന്റെ പൊരുളും ചോദിച്ചു . എന്തൊക്കെയോ പറഞ്ഞു .
എനിക്കൊന്നും പിടികിട്ടിയില്ല . സ്ഥലവും സന്ദർഭവും ഒക്കെ കൂട്ടിവച്ചുനോക്കി .
എന്തോ ഒരു പന്തികേട്‌ . ഒടുവിൽ അവളെ ശബ്ദതാരാവലിയുടെ മുന്നിൽ
കൊണ്ടു പോയി  . എന്റെ മടിയിലിരുന്ന പാവം കുട്ടിയാണോ ഇവൾ ....!!!
ഞാനൊന്നു ഞെട്ടി .
നിലത്തുവയ്ക്കില്ല ഞാനിവളെ . അവൾ കൊണ്ടു പോയ വഴികൾ ,അവളുടെ
കുഞ്ഞുകവിൾ നുള്ളി നോവിച്ച് , ആ ഇളം ചുവപ്പിനെ ഉമ്മ കൊടുത്ത് , കടും
ചുവപ്പാക്കി മാറ്റിയ നിമിഷങ്ങൾ ! എങ്ങനെ മറക്കാൻ .......

വാക്കിനോളം ചന്തമില്ലൊരു വരയ്ക്കും വർണത്തിനും                   
                   
(അസിധാര',വാളിന്റെ വായ്‌ ത്തല  എന്നര്‍ത്ഥം.അസിധാരയ്ക്ക് പിന്നില്‍ ഒരു
വാക്ക് ചേര്‍ന്ന്  അസിധാരാവ്രതം ആയാലോ ......കാമോദ്ദീപങ്ങളായ സകല
 ശൃംഗാരോപകരണങ്ങള്‍ കൊണ്ട് അലംകൃതമായ ശയ്യാഗൃഹത്തില്‍ മനോമോ -
 ഹനങ്ങളായ വേഷാലങ്കാരങ്ങള്‍ കൊണ്ട് ഹൃദയഹാരിണിയായ ഭാര്യയോട്
സരസസല്ലാപം ചെയ്ത്  കാമവികാരസ്പര്‍ശം കൂടാതെ ഏകശയ്യയില്‍ കിടക്കുക
എന്ന വ്രതം (വാളിന്റെ മുനയില്‍ നില്‍ക്കുന്നതുപോലെ അത് ദുഷ്ക്കരമായ കാര്യം
എന്നര്‍ത്ഥം .)
അശ്വമേധം ചെയ്ത  കാലത്ത്  ധര്‍മപുത്രര്‍  ഒരു വര്‍ഷം ഈ വ്രതം അനുഷ്ടിച്ചു
എന്ന്  പുരാണം .

നീ
അസിധാരാവ്രതം മുടക്കിയ ആഗ്രഹം
ഞാൻ
പിഴച്ചുപോയ കല്ലുവീണ പിതൃത്വത്തിന്റെ ജലാശയം .

...കവി അയ്യപ്പൻ
( ദുരവസ്ഥ )
          
അനാഥരായി   അലയാന്‍ വിട്ട വാക്കുകളോടും മോഹിപ്പിച്ച് , കരയിച്ച
 വാക്കുകളോടും  മാപ്പിരക്കാന്‍ വേണമെനിക്കൊരു  ' വാക്ക് . '