2018, സെപ്റ്റംബർ 27, വ്യാഴാഴ്‌ച

കവിതകൊണ്ട് മുറിവേറ്റവൾ

അസ്തമയമായിരുന്നു
കരയാകെ തിരക്കും.

ഒരു കുഞ്ഞുതിരപോൽ വന്ന് 
എന്റെയുടലുയിരാകെ നനച്ച് 
സന്ധ്യപോൽ ചുവപ്പിച്ചവളേ,

ഓർക്കുകയാണ് നിന്നെ.

ഞാനുറങ്ങിയ നിന്റെ മുറി 
ചുവരിൽ നിന്റെ ഛായാചിത്രം
ആരോ മടിയിലുറങ്ങുന്നുവെന്ന് 
തോന്നിപ്പിക്കുമാറ് 
ധ്യാനത്തിലെന്നപോലെ.

അക്ഷരങ്ങളുടെ മണം,
ചിതറിക്കിടക്കുന്ന വായന,
പാതിയിൽ നിർത്തി 
മഷിയുണങ്ങിയ പേന.

പേരു പറഞ്ഞിരുന്നില്ല  
രണ്ടാമതൊന്ന് ചോദിച്ചതുമില്ല.

ഓർക്കുകയാണ് നിന്നെ.

നോവിന്റെ കൺമഷി 
ഇടയ്ക്കിടയ്ക്ക് 
സാരിത്തുമ്പാൽ മായ്ച്ചുതന്നത്,
നിറമുള്ള കുപ്പിവളകളാൽ 
ഒഴിഞ്ഞ കൈത്തണ്ട നിറച്ചത്,
ഇല്ലാത്ത മറുകൊന്ന്
കവിളിൽ കറുപ്പിച്ചത്,
പറക്കാനായൊരാകാശം
ഇരുവശവും തുന്നിത്തന്നത്,
നിശ്വാസംകൊണ്ടൊന്നായതും.

നീ പോയതിൽപ്പിന്നെ
ചമഞ്ഞുകിടന്നിട്ടില്ലെന്റെ മുറ്റം.

വേരറ്റുപോയവളുടെ
ഞരമ്പിൽ പൂത്തുനിൽക്കുന്നു 
നിറയെ തൊട്ടാവാടികൾ 
വിരൽത്തുമ്പിലെ ചോരയ്ക്ക്
ആദ്യമായ് കണ്ട നാൾ 
നീയുടുത്തിരുന്ന ചേലയുടെ നിറം.

കിനാവിലാകെ കാട് വരച്ചവളേ,

ഒറ്റവാക്കില്ലെങ്കിലും
ആരും വായിക്കാനിടയില്ലെങ്കിലും  
നിന്നെയെഴുതാതിരിക്കുന്നതെങ്ങനെ.!

കാറ്റിനുപോലും
അളക്കാനാവാത്ത
ദൂരം കൊണ്ട്
വീശിയടിക്കുന്ന
പായ്ക്കപ്പലെന്നപോലെ
ഓരോ കറുപ്പിലും 
ഉറക്കമെന്നു നടിച്ച്
ഒരൊറ്റത്തൂൺപുര.

കണ്ണുപൊത്തി
മറഞ്ഞുകളഞ്ഞ
കളിക്കാരനെയോർത്ത്
പൊട്ടഴിച്ചെടുത്ത്
തനിയെ കണ്ണുകെട്ടി
തെറ്റിയ വാക്കുരുവിട്ട്
മുറ്റത്തേയ്ക്കിറങ്ങി
ചടഞ്ഞിരിക്കുന്നു  
ചുറ്റുവരാന്ത.

ആദിയെന്നൊരു
കുതിപ്പു മോഹിച്ച് 
തൂവൽകുടയുകയാണ്
അടുക്കുതെറ്റിയകന്ന
പഴയ മേൽക്കൂര.

മരിച്ചവരെല്ലാം
നക്ഷത്രങ്ങളാണ്
നക്ഷത്രങ്ങളെല്ലാം
മരിച്ചവരല്ല..!

2018, സെപ്റ്റംബർ 19, ബുധനാഴ്‌ച

ശേഷം അവളുണ്ടായിരുന്നില്ല.

കണ്ണോളം
ഉഴിഞ്ഞെടുത്ത്
കടലാഴത്തിൽ
നട്ടുവെച്ചതാണ്.

മരണപ്പെട്ട നോക്കേ,
നീയേതു കരയിലാണ് 
വേരറ്റുപോവുക.

നിലാവോളം
തെളിച്ചെടുത്ത് 
ഉയിരാഴത്തിൽ
നാട്ടിവെച്ചതാണ്.

മരണപ്പെട്ട നേരേ,
നീയേതിരുട്ടിലാണ്
നിലയറ്റുപോവുക.

കിനാവോളം
ഉരുക്കിയെടുത്ത്
വെയിലാഴത്തിൽ
പണിഞ്ഞുവെച്ചതാണ്.

മരണപ്പെട്ട മഴയേ,
നീയേതു തൊടിയിലാണ്
നീരറ്റുപോവുക.

കേൾക്കാനായി
നീയൊന്നും പറഞ്ഞില്ല 
എന്നിട്ടുമെപ്പൊഴും 
മുറിഞ്ഞു പെയ്തിരുന്നു
കനലുള്ള  വാക്കുകൾ.

നിശബ്ദയാക്കപ്പെട്ട നദിയേ,
ഏതു വരിയുടെ മുന കൊണ്ടാണ്
നിന്റെ ഉയിരറ്റുപോയത് ...!

2018, സെപ്റ്റംബർ 16, ഞായറാഴ്‌ച

നിലംപതിക്കാറായ
വേലിക്കെട്ടിലെ
പച്ചപ്പവശേഷിക്കുന്ന
ചില്ലയിലമർന്നിരിക്കുന്നു
മണമഴിഞ്ഞുപോയ 
അഞ്ചിതളുകൾ.

ഊഞ്ഞാൽ പൊട്ടിയ
മരച്ചില്ലയിൽ
തൂങ്ങിയാടുന്നുണ്ട്
നിറംവാർന്നു മരിച്ചുവീണ
മഴവില്ലിന്റ ചില്ലുകൾ.

കരകാണാക്കടലിനെ
കിനാവു കണ്ടുകണ്ട്
നീലിച്ച കണ്ണുള്ളൊരു മീൻ
വറ്റിവറണ്ട പുഴയുടെ
നെഞ്ചിൽ മീതെ
പിടഞ്ഞു മരിച്ചിരിക്കുന്നു.

കാടെന്നു പാടാൻ 
കൊതിച്ചിറങ്ങി വന്ന
മഴയുടെ വിത്തുകളെ
അടക്കിപ്പിടിച്ചുറങ്ങുന്നു
വിണ്ടുകീറിയ മണ്ണ്.

ഇനിയുമെത്തിയിട്ടില്ലാത്ത
കിനാവിനെക്കുറിച്ചെഴുതിയെഴുതി
തേഞ്ഞു പോയതാണ്
എന്റെ വിരൽത്തുമ്പുകൾ.

2018, സെപ്റ്റംബർ 12, ബുധനാഴ്‌ച

വാർത്തകൾ വായിക്കുന്നത്...


സൈക്കിളിലായിരുന്നു യാത്ര.

അവളെന്നെ പൊതിഞ്ഞുവെയ്ക്കും 
മഞ്ഞുകൊള്ളാതെ,
മഴ നനയാതെ.

ചുരമിറങ്ങുമ്പോൾ,
കാഴ്ചകളിൽനിന്ന് മറഞ്ഞിരുന്ന് 
അവളോട് കലഹിക്കാനാവാതെ
വീർപ്പുമുട്ടി ഞാനാകെ വിയർക്കും.

ഓരോ വീട്ടുപടിക്കലും അൽപനേരം.

വേഗത കൂട്ടിയും കുറച്ചും
ഞങ്ങളങ്ങനെ ഒരു പുഴപോലൊഴുകും.

പാറമട കോറിയിട്ട ഇത്തിരിപ്പോന്ന
ചുവരിലെ ഒത്തിരി വലിയ വരകളെ,
വശം തളർന്നുകിടക്കുന്ന അമ്മയെ,
ലക്കുകെട്ടന്തിക്കെത്തുന്ന അച്ഛനെ,
കടക്കാരുടെ അതിരുവിട്ട ചോദ്യങ്ങളെ,
അക്ഷരങ്ങൾക്കു മീതെ കരിന്തിരി കത്തി 
അണഞ്ഞുപോയ മണ്ണെണ്ണവിളക്കിനെ,
ഒരു നിശ്വാസംകൊണ്ടിടയ്ക്കിടയ്ക്ക്
അടയാളംവെച്ചായത്തിൽ ചവിട്ടും.

മഞ്ഞുപെയ്ത ഒരു വെളുപ്പാൻകാലം
എന്റെ ബാക്കിയെ പൊതിഞ്ഞെടുത്ത്
സൈക്കിൾ മറിയാതെ ചാരിവെച്ച്
പാറിക്കിടക്കുന്ന മുടിയൊതുക്കിനിൽക്കെ,
ഇടിമുഴക്കം പോലെന്തോ!
ഒരു ഞൊടിയിടകൊണ്ടതാ
ശ്വാസത്തിനുമേൽ അടർന്നുവീഴുന്നു ഭൂമി !

അവളുടെ നിലവിളി കുത്തിയൊലിച്ച് 
ദിശയറ്റുപോയതുപോലെ !

ഞാനുണരാതിരിക്കുന്നതെങ്ങനെ
വാർത്തകളടങ്ങുന്ന കാലം വരെ
ഒടുങ്ങാത്ത ദുരിതങ്ങളുടെ കെട്ടുമായി
ഞാനുണ്ടാവണം,ഉണ്ടായേ തീരൂ.

ഓരോ വീടിന്റെ ഉമ്മറത്തിരുന്നും
അവളുടെ സൈക്കിളിന്റെ വരവിനായ്
ഞാൻ പാളിനോക്കും.
പൊട്ടിയൊലിച്ചുപോയ വഴിതാണ്ടാൻ
അവളിനിയുമെന്നെ കൂട്ടുമെന്ന്   
വെറുതെയാശിച്ച് മരവിച്ചിരിക്കും.

അന്ന്
മണ്ണടരുകൾക്കടിയിൽ
എനിക്കൊപ്പമവളുണ്ടായിരുന്നില്ലെന്ന്
ഓരോ കാറ്റും മറിച്ചുനോക്കുന്ന താളിൽ
കറുത്തുരുണ്ട വലിയ അക്ഷരങ്ങളായ് 
വീണ്ടും വീണ്ടും ഞാനെന്നെ വായിക്കുന്നു.
__________________________________________

2018, സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

അപരാജിത

ഒരിളം തെന്നൽ
പോലും
തൊട്ടുനോക്കാത്ത
ഒരുടലിൽ നിന്ന്
നീയെന്നെയൊരു
കൊടുങ്കാറ്റായഴിച്ചെടുക്കുന്നു.

വസന്തം നുകരാത്ത
ചില്ലയറ്റത്തായ്
പണിതൊരുക്കുന്നു 
ശലഭങ്ങൾക്കൊരു മേട.  

കാറ്റിനു ചൂളം വിളിക്കാൻ
കിളിയൊച്ചകളൊടിച്ചുകുത്തി  
കടവിലൊരു മുളംകാട്.
 
ഒരു തുള്ളി മഴയെടുത്ത്
നീട്ടി നിവർത്തി വിരിച്ച്
തെളിനീരിനു പാടാനൊരരുവി.

കരകാണാക്കടല് കൊയ്യാൻ
ഉച്ചവെയിലിന്റെ നെറ്റിയിൽനിന്ന്
ഒരിറ്റു വിയർപ്പു കൊണ്ടൊരു വിത.

രാവിന് പൊട്ടുകുത്താൻ
പൂവാക പെറ്റ നിറങ്ങളിൽനിന്ന്
നുള്ളിയെടുത്തൊരിതൾ.

വരി ഒന്ന് വായിച്ച്
കിനാക്കൾ നൂറ് മെനയുന്നവളേ,

ഒരിലയുടെ പച്ച വരച്ച്
കാടായ് ചുവക്കുന്നവൾ നീ..!

2018, സെപ്റ്റംബർ 5, ബുധനാഴ്‌ച

മടുപ്പിന്റെ പുസ്തകം
നിവർത്തിവെയ്ക്കുന്നേരം 
ആദ്യം വായിക്കുംപോൽ  
അതിശയത്തിന്റെ
പരകോടിയിൽ നിന്നുകൊണ്ട് 
അത്രയും കനിവോടെ 
വിരൽത്തുമ്പു നീട്ടി  
നീയൊരു നിറതാൾ
അടർത്തിയെടുക്കുന്നു.

ഒരിറ്റു വാക്കു കുടഞ്ഞ് 
ഉയിരാകെ നനച്ച് 
ഞാനാകും ഭാരത്തെ
ഒരു ചുംബനം കൊണ്ട്
നീയൊരപ്പൂപ്പൻതാടിയായ്
ഉയർത്തിയെടുക്കുന്നു.

കാണായ മറുകിനെ
കാടെന്നു തൊട്ട്
കേൾക്കായൊരൊച്ചയെ
പാട്ടെന്ന് പേരിട്ട് 
നോക്കായ കൺകളെ
കനവെന്നു തഴുകീട്ട് 
പകലിന്റെ തൂവാലമേൽ
നീയൊരു ചാറ്റൽമഴ
തുന്നിവെയ്ക്കുന്നു.

ഒരു മായാജാലക്കാരന്റെ 
മുന്നിലെന്നപോലെ
തിരയെന്നു ഞൊറിഞ്ഞ്
കടലെന്നു ചമഞ്ഞ് ഞാനും.

2018, സെപ്റ്റംബർ 4, ചൊവ്വാഴ്ച

ഒരു നേർത്ത
മഞ്ഞുതുള്ളിയിൽ
നിന്റെ മുഖം വരച്ച്
മൂക്കിന്നോരത്ത്
ഞാനത് പതിയെ
ചേർത്തുവെയ്ക്കുന്നു.

തഴുകിപ്പോകുന്ന
ഇളം കാറ്റിനെ
നിന്റെ പേരുചൊല്ലി
വിളിക്കുന്നു.

പറന്നുപോകുന്ന
കിളികൾക്ക്
പൊതിച്ചോറായ്
നീ പാടിയ രാഗം
കൊടുത്തുവിടുന്നു.

മഴവില്ലിന്നോല
മെടഞ്ഞ്
നിനക്കു പാർക്കാൻ 
ഞാനൊരു
പുര കെട്ടുന്നു.

അവിടെ
നിനക്കിരിക്കാൻ
നിലാവ് മെഴുകിയ
വരാന്ത.

നമുക്കുറങ്ങാൻ
കിനാവ് തുന്നിയ
പുൽപ്പായ.

പറയാനറിയില്ലെൻ
പ്രണയമേ
നീയുരുകുമ്പോൾ
ഞാൻ വിയർക്കുന്ന വേദന.