2018, സെപ്റ്റംബർ 19, ബുധനാഴ്‌ച

ശേഷം അവളുണ്ടായിരുന്നില്ല.

കണ്ണോളം
ഉഴിഞ്ഞെടുത്ത്
കടലാഴത്തിൽ
നട്ടുവെച്ചതാണ്.

മരണപ്പെട്ട നോക്കേ,
നീയേതു കരയിലാണ് 
വേരറ്റുപോവുക.

നിലാവോളം
തെളിച്ചെടുത്ത് 
ഉയിരാഴത്തിൽ
നാട്ടിവെച്ചതാണ്.

മരണപ്പെട്ട നേരേ,
നീയേതിരുട്ടിലാണ്
നിലയറ്റുപോവുക.

കിനാവോളം
ഉരുക്കിയെടുത്ത്
വെയിലാഴത്തിൽ
പണിഞ്ഞുവെച്ചതാണ്.

മരണപ്പെട്ട മഴയേ,
നീയേതു തൊടിയിലാണ്
നീരറ്റുപോവുക.

കേൾക്കാനായി
നീയൊന്നും പറഞ്ഞില്ല 
എന്നിട്ടുമെപ്പൊഴും 
മുറിഞ്ഞു പെയ്തിരുന്നു
കനലുള്ള  വാക്കുകൾ.

നിശബ്ദയാക്കപ്പെട്ട നദിയേ,
ഏതു വരിയുടെ മുന കൊണ്ടാണ്
നിന്റെ ഉയിരറ്റുപോയത് ...!