2018, സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

അപരാജിത

ഒരിളം തെന്നൽ
പോലും
തൊട്ടുനോക്കാത്ത
ഒരുടലിൽ നിന്ന്
നീയെന്നെയൊരു
കൊടുങ്കാറ്റായഴിച്ചെടുക്കുന്നു.

വസന്തം നുകരാത്ത
ചില്ലയറ്റത്തായ്
പണിതൊരുക്കുന്നു 
ശലഭങ്ങൾക്കൊരു മേട.  

കാറ്റിനു ചൂളം വിളിക്കാൻ
കിളിയൊച്ചകളൊടിച്ചുകുത്തി  
കടവിലൊരു മുളംകാട്.
 
ഒരു തുള്ളി മഴയെടുത്ത്
നീട്ടി നിവർത്തി വിരിച്ച്
തെളിനീരിനു പാടാനൊരരുവി.

കരകാണാക്കടല് കൊയ്യാൻ
ഉച്ചവെയിലിന്റെ നെറ്റിയിൽനിന്ന്
ഒരിറ്റു വിയർപ്പു കൊണ്ടൊരു വിത.

രാവിന് പൊട്ടുകുത്താൻ
പൂവാക പെറ്റ നിറങ്ങളിൽനിന്ന്
നുള്ളിയെടുത്തൊരിതൾ.

വരി ഒന്ന് വായിച്ച്
കിനാക്കൾ നൂറ് മെനയുന്നവളേ,

ഒരിലയുടെ പച്ച വരച്ച്
കാടായ് ചുവക്കുന്നവൾ നീ..!