2024, ജനുവരി 24, ബുധനാഴ്‌ച

വായിക്കാൻ
കഴിയാതെപോയ 
ആ കത്തിന്റെ വടിവൊത്ത 
ആദ്യത്തെ വരിയിലാണ്
ഞാനൊരു ചാല് കോരിയിടാറ്. 

മലമുകളീന്നൂർന്നിറങ്ങി 
ആർത്തുചിരിക്കുന്ന
ജലകണികകൾപോലെ 
മനോഹരമായിരുന്നിരിക്കും 
ഓരോ അക്ഷരമണിയും 
ഉണർന്നെണീറ്റും
ഈറനുടുത്തും 
വിയർത്തൊലിച്ചുമൊക്കെ 
തിക്കിത്തിരക്കുകൂട്ടി
വരികളിൽ
 കൂടുകൂട്ടീട്ടുണ്ടായിരുന്നിരിക്കും 
മഷിയണിയാനെത്തിയവർ. 
പുലർച്ചയെ പഠിപ്പിക്കാൻ
പാട്ടുമായ് വന്നവർ
വിയർത്തുവരുന്ന ഉച്ചയ്ക്ക്
വിശറിയായ് കൂടെയിരിക്കുന്നവർ
സന്ധ്യയെയും തോളിലിട്ട്
ചന്തയിൽപോയി മടങ്ങിയവർ 
രാവിനത്താഴമൊരുക്കാൻ 
അടുപ്പുകൂട്ടി തിരക്കുകൂട്ടുന്നവർ 
അങ്ങനെയങ്ങനെയെത്രപേർ 
പലപലവരികളിലായി
വന്നിരുന്നിട്ടുണ്ടാവും.

ഒഴുകിവരുന്ന 
വാക്കുകളുടെ നനവിൽ 
പൊതിഞ്ഞു-
വെയ്ക്കാമെന്നോർത്തതാണ്  
ആ വിതയില്ലാകാലത്തെ
പെരുംനോവിന്റെ വിത്തുകൾ.

കൂടില്ലാകാലമായിരുന്നന്ന്
കടന്നുപോയൊരു കാറ്റ്
ചില്ല കുലുക്കി തട്ടിയെടുത്ത് 
പറന്നു പറന്നു പോയി
കടലിന് കൊടുത്തതാവാം. 

വായിക്കാൻ
കഴിയാതെപോയ  
ആ കത്തിലെ മിഴിവൊത്ത
അവസാനവാക്കിന്റെ ഓരത്താണ്
ഞാനെന്റെ രാവിന് പായ വിരിക്കാറ്. 

2024, ജനുവരി 11, വ്യാഴാഴ്‌ച

എത്ര മൃദുവാണ് 
നിന്റെ വിരലുകളെന്ന് 
പലവട്ടം പറഞ്ഞെന്റെ 
വിരലിനൊരാകാശം 
പതിച്ചുതന്നതും 
വിരലറ്റ നേരങ്ങളിൽ 
പതിയെ പതിയെയെന്ന്
ഒരു തലോടലാൽ
നിന്നോളം 
തരളമല്ലേതുമെനിക്കെന്ന്
നിറഞ്ഞു കവിഞ്ഞതും...

വിരൽ മുറിച്ചെന്നെ 
മുറിവാക്കി മാറ്റിയവനേ, 
ദൈവമായതുകൊണ്ടുമാത്രം 
നിനക്ക് മാപ്പ്.