2023, മാർച്ച് 29, ബുധനാഴ്‌ച

 
ചിരിക്കും കരയും 
കിനാവിലെന്നപോലെ. 
നെഞ്ചിനുമീതെ 
വിടർത്തിവെച്ചിരിക്കുന്ന 
വിരലുകളിൽ നീ താളമിടും,
ഒരു പിഞ്ചുകുഞ്ഞിനെ
ഉറക്കുന്നതുപോലെ.
പിടിവിടാനാവാത്തവിധം 
ഞാൻ നിന്റെ ചൂണ്ടുവിരൽ 
എന്റെ നാഴികമണിയുടെ 
ചാവിയെന്നപോലെ 
മുറുക്കിപ്പിടിക്കും. 

നീയിങ്ങനെ 
നോക്കിയിരിക്കുമെന്നു-
റപ്പുള്ളതുകൊണ്ടു മാത്രമാണ്
ഞാനെന്നെയിങ്ങനെയുറക്കുന്നത്. 

2023, മാർച്ച് 26, ഞായറാഴ്‌ച

കണ്ണുകൊണ്ട്  
ആകാശം തൊട്ട്
ഒഴുകുന്നത് പുഴയല്ലെന്ന് 
വരച്ചുവെക്കുന്നു ജലം,
അതിന്റെ 
മെലിഞ്ഞ വിരലുകളാൽ.
അവളെ
മടിയിൽക്കിടത്തി 
വരണ്ട ചുണ്ടിൽ 
കിനാവുചുരത്തുന്നു നിലാവ്,
രാവറിയാതെ..കാറ്ററിയാതെ. 


2023, മാർച്ച് 19, ഞായറാഴ്‌ച

നീ പാടിയ ചില്ലയിൽ സദാ 
വെയിലേറ്റു കരിഞ്ഞു ഞാനിതാ
മറുവാക്കു ചൊല്ലുവാൻ പ്രിയം
മുറിവേറ്റു തകർന്നു രാഗവും.

നിറയെ കുളിർപൂത്ത സന്ധ്യയിൽ
ഉണരും താരകമേട പൂകി നാം
തിരി കത്തിച്ചു തിരിച്ചു പോന്നിടം
ഉയിരിൽ അണയാതെ കാത്തിടാം. 

2023, മാർച്ച് 15, ബുധനാഴ്‌ച

പതിവുപോലെ 
വേലിനിറയെ പൂത്ത 
ചെമ്പരത്തിക്കാടുകൾ 
വകഞ്ഞുമാറ്റി അവളെത്തി. 
മുറ്റം കടന്ന് 
ഒച്ചയുണ്ടാക്കാതെ 
ജനലരികത്തേയ്ക്ക്.
മുട്ടിവിളിച്ച്
ആരുമില്ലെന്നുറപ്പാക്കി 
അഴികളിലൂടകത്ത്. 
ഞങ്ങളെഴുതാനിരുന്നു. 
പതിവുപോലെ.
മേലാകെ ഇരുട്ടെടുത്തണിഞ്ഞ 
അവൾ തൊട്ടെഴുതിയാൽ 
കൺമഷി എന്റെ കവിളാകെ 
പടരുമെന്ന്.
അവൾ തുടങ്ങി,
എന്റെ വിരലുകൾ കടമെടുത്ത്.

എന്തൊരു ചേലാണ് നിനക്കെന്ന് 
ഒരു പകലോ 
എന്റെ ചുവരിലെ കണ്ണാടിയോ 
പറഞ്ഞിട്ടില്ലിതേവരെ.

2023, മാർച്ച് 13, തിങ്കളാഴ്‌ച

പുരപെയ്തൊലിച്ചതാ-
ണകത്തെ മൺകലം 
തുളുമ്പി മറിയുന്ന 
തെറിച്ചവൻമഴ.
കോർത്തെടുത്തൊരു 
പഴുത്തിലക്കൂട്ട-
മെടുത്തടയ്ക്കണമത് 
വെയിൽച്ചുണ്ടെടുക്കാതെ.


2023, മാർച്ച് 5, ഞായറാഴ്‌ച

വിണ്ടുകീറിയ 
മണ്ണടരുകൾ 
പെറുക്കിയെടുത്ത് 
അടുപ്പുകൂട്ടുന്നു വേനൽ
കനലൂതുന്നു കാറ്റ്
വെന്ത മൺചട്ടിയിൽ 
തിളച്ചു കുറുകുന്നു
ജനാലക്കപ്പുറം
കണ്ണെത്തുംദൂരത്ത്
ഞാനുണർത്തിവിട്ട തിരകൾ 
കെട്ടിയിട്ട വള്ളം 
ചാരിവെച്ച തുഴ 
അതിൽ 
ഞാനഴിച്ചുവെച്ച പാട്ട്
രാവറിയാതെ 
നിലാവുറിയിലുറുമ്പെടുക്കാതെ 
ഞാനടച്ചുവെച്ച കിനാവുകൾ.