2021, ഡിസംബർ 28, ചൊവ്വാഴ്ച

നീ കോറിയിട്ട 
കിനാവിന്റെ നഖപ്പാടുകൾ
കൊണ്ട് 
കറുത്തതാണ്
ഇരുട്ടിന്റെ കവിൾത്തടം.
ഹാ !
എന്തൊരിരുട്ടാണെന്റെയീ 
ഇരുട്ടിന്.


2021, ഡിസംബർ 27, തിങ്കളാഴ്‌ച

തിളമാറാത്ത 
കടലിന്റെ ഉപ്പുപാകം 
നോക്കാൻ  
പോയിരിക്കുന്നു സന്ധ്യ.
സാരിത്തുമ്പിൽ 
താക്കോലും കെട്ടിയിട്ട് 
അടുക്കളയ്ക്ക് കൂട്ടായ് 
കുളക്കടവിലേയ്ക്ക് 
ഞാനും.
വിരലിൽതൂങ്ങി കൂടെവന്ന് 
ഇളകിയ ഒതുക്കുകല്ലിനെ
മറിച്ചിട്ട്,
കൂടെവീണ്,
കുടഞ്ഞെണീറ്റ്,
വീണ്ടും 
ഒപ്പമെത്തിനിന്ന് കിതയ്ക്കുന്നു
കുഞ്ഞനിരുട്ട്.
കടുകു താളിച്ചതിന്റെ മണം 
ഊക്കോടെ ചെന്നുതട്ടി
ശ്വാസമെടുത്തത് 
വഴിയിൽ നിന്ന കുരയുടെ 
തെറിച്ചുവീണ മൂക്കിൽ.
ഞെട്ടിത്തരിച്ച്, 
അടർന്നുവീണപ്പാടെ 
ചിതറിത്തെറിച്ചു
ഉയരത്തിൽനിന്നൊരു 
ചില്ല.
പേടിക്കാതിരിക്കാൻ
ചുണ്ടിലൊരു മൂളിപ്പാട്ടും
കൊളുത്തിപ്പിടിച്ച്    
ഞങ്ങള് കൈകോർത്ത്
വേഗം കൂട്ടി.
കറന്നെടുത്ത 
ചൂടാറാത്ത പാലിന്റെ കുടവും 
ചുമന്നതാ  
നിലാവൊരുത്തി.
ചൂളം വിളിച്ച് 
കൽപ്പടവ് ചൂണ്ടി 
ഇത്തിരിനേരമെന്ന്
ഞാൻ.
അടുക്കള മുങ്ങിനിവർന്ന്  
തലതോർത്തുന്നതും കാത്ത് 
ഞാനുമവളും 
ഒഴുകിത്തീരാത്ത കഥകളിൽ 
കാലും നനച്ചങ്ങനെ.
തിടുക്കത്തിൽ
വിടർന്ന കാതുമായെത്തിയ
നക്ഷത്രത്തിന്റെ കൈക്കുമ്പിളിൽ
കിനാവൊരുക്കാൻ 
മഞ്ഞു കൊടുത്തയച്ചിരിക്കുന്നു 
നിറയെ പിച്ചകമൊട്ടുകൾ..!

2021, ഡിസംബർ 23, വ്യാഴാഴ്‌ച

കടലും ആകാശവും 
പോലെ
അവളും നീലയായ് 
വരയ്ക്കപ്പെട്ട്.....
മുഖം ചെരിച്ച്,
കരയോട് രഹസ്യമായെന്തോ 
പറഞ്ഞതുപോലെ. 
കാൽവിരലുകളിറക്കിവെച്ച്
പുഴയിലെന്തോ 
ബാക്കിവെച്ചതുപോലെ.

കിനാക്കൾ
മരവിച്ചതിന്റെ തിണർപ്പ്
കണ്ണുകൾക്കുമീതെ.
ചുണ്ടുകൾ വിട്ട് 
വേദന പിന്നിട്ടു പിന്നിട്ടൊരു  
വാക്ക്
മലമുകളിലെത്തി,
മഴയെത്തുന്നതുവരെ 
അഴിയാതിരിക്കാൻ  
മരപ്പൊത്ത് തേടുകയാവും.

തൊട്ടുനോക്കുന്നാരോ,
നീന്താനറിയാതെ
'ആഴമാകാനിറങ്ങിയവൾ'
എന്നൊരു വരി
ദീർഘമായ നിശ്വാസവും ചുമന്ന്  
പുഴ മുറിച്ചുകടന്ന്
മറഞ്ഞു പോകുന്നു.

വടക്കോട്ട് പാഞ്ഞുപോയ കാറ്റ്
ഒരിലയും നുള്ളി
തിരികെ വന്ന്
അവളെ കോരിയെടുത്ത്
തെക്കോട്ട് പറന്നുപോകുന്നു.

2021, ഡിസംബർ 22, ബുധനാഴ്‌ച

"എത്രയും പ്രിയപ്പെട്ടവളേ,"
പാതിരാവിൽ
കത്തു കിട്ടുമ്പോൾ 
പനിച്ചൂടിൽ വെന്തുപാകമായിരുന്നു.
വിറയ്ക്കുന്ന വിരലുകളിൽ
വിറതീണ്ടിയിട്ടില്ലാത്ത അക്ഷരങ്ങൾ.
"പൂർത്തിയായിരിക്കുന്നു,
നീ പറഞ്ഞതുപോലെ,എല്ലാം.
നക്ഷത്രങ്ങൾ വിരിയുന്നതും പൊഴിയുന്നതും
അടുത്തുകാണണമെന്ന മോഹം,
അങ്ങനൊരിടം,
നിനക്കേറെയിഷ്ടമാകും.
നാലു ജനാലകൾ,
ചുവരിനെ 
കണ്ണാടിയോ കലണ്ടറോ
ഘടികാരമോ കുത്തിനോവിച്ചിട്ടില്ല.
നിനക്ക് നിന്നിലേയ്ക്കെത്തിനോക്കാൻ
തെളിനീരുപാകിയ കിണർവട്ടം,
അതും നീ പറഞ്ഞിരുന്നു.
പിന്നെ................."
അടഞ്ഞുപോകുന്ന കണ്ണുകളിലേക്ക്
ഒഴുകിവരുന്ന വരികളിൽ
നിവർത്തിവെച്ചിരിക്കുന്ന 
ഇഷ്ടങ്ങളുടെ പട്ടിക.
അക്ഷരത്തെറ്റില്ലാത്ത 
അതിമനോഹരമായ കൈപ്പട,
ഒരിക്കൽമാത്രം പറഞ്ഞുകേട്ടതിൽ
ഒരു തരിപോലും 
ഊർന്നുപോകാത്ത ഓർമ്മ.  
പണിതീർത്തിരിക്കുന്നു,
എന്റെ ഒറ്റമുറി മേട.
സംശയമൊട്ടുമില്ല,
പഠിച്ച ക്ലാസ്സുകളിലെല്ലാം
ഒന്നാമനായിരിന്നിരിക്കുമിവൻ,
ദൈവം.



2021, ഡിസംബർ 15, ബുധനാഴ്‌ച

പൊട്ടിവീണ 
ഊഞ്ഞാലിന്
ആയം തുന്നുന്ന- 
റ്റുപോയ വിരലുകൾ.
പൊഴിഞ്ഞുവീണ 
നിഴലുകളിൽ 
നിവർന്നു നിൽക്കുന്നാകാശം.
നിലംപറ്റിയ ഓർമ്മയുടെ
മുറിവൂതിയൂതി 
മണ്ണു കുടഞ്ഞുകളഞ്ഞ് 
കുരുക്കിടുന്നു കാറ്റ്.

2021, ഡിസംബർ 13, തിങ്കളാഴ്‌ച

സ്വന്തം 
കണ്ണുകളെപ്പോലും
വിശ്വസിക്കരുതെന്ന്.

കണ്ടതാ,
ആ വട്ട മുഖം.
ആരും കാണാതെ
മൂടി വെച്ചു.
ആദ്യം വീഞ്ഞപ്പെട്ടി 
പിന്നെ
ക്രമത്തിലോരോന്ന്.
എന്തു ചെയ്തിട്ടെന്താ.
ഭാരം കുറഞ്ഞുപോയോ-
ന്നോർത്ത്  
തട്ടിൻ പുറത്തൂന്ന്
പുളിയിട്ടു മിനുക്കാൻ
താഴേക്കെടുത്തു വെച്ച 
ഓട്ടുരുളിയും.

ഓ..
കറുമ്പിക്കു വിളിക്കാൻ 
കണ്ട നേരം.
വയ്ക്കോൽ വലിച്ചുവെച്ച്‌
പുറത്തുതട്ടി പുന്നാരിച്ച്‌
രണ്ടു കാലികൾക്ക്
ഒരുമിച്ചു കാടി കുടിക്കാൻ 
തികയുന്ന
ചരുവവുമെടുത്തു 
വന്നപ്പോഴേക്ക്
കാണാതായിരിക്ക്ണു.

ആരോ  
കൂട്ടിക്കൊണ്ടു പോയീന്ന് 
സാരിത്തുമ്പു വലിച്ചു പിടിച്ച്
പിറകേ സുന്ദരിപ്പൂച്ച.

ഉണക്കാനിടുന്ന
നെല്ലിനും കൊപ്രയ്ക്കും 
നിഴലു വിരിക്കാൻ 
മുടീം അഴിച്ചിട്ടു 
വരുമ്പൊഴൊക്കെ
പായ മടക്കി,
പത്തായപ്പുരയിൽ വെച്ച്, 
എത്ര ലോഹ്യത്തിലാരുന്നു
മുറ്റത്തെ പടിക്കെട്ടിൽ
ഞങ്ങള് 
മിണ്ടിപ്പറഞ്ഞിരിക്കാറ്.

കൊണ്ടുപോയതാ,
തലമുടിക്കുള്ളിലൊളിപ്പിച്ച്. 
പണ്ടാരോ പറഞ്ഞത്,
എത്ര നേരാ..!

2021, ഡിസംബർ 10, വെള്ളിയാഴ്‌ച

കളിക്കാൻ   
ആകാശത്തിന് 
പമ്പരമുണ്ടാക്കി,
കഴിക്കാൻ  
ഭൂമിക്ക് 
മണ്ണപ്പവും ചുട്ടുവെച്ച്,  
മുഖം നോക്കാൻ 
പുഴയിലിറങ്ങിയ  
നേരത്താണ്
പുഴയ്ക്ക് ദാഹിച്ചതും
അവൾ
എന്നെയങ്ങപ്പാടേ  
കോരിക്കുടിച്ചതും.
മുറ്റം നിറഞ്ഞ്
വെയിൽ പെറ്റുകൂട്ടിയ
നിഴൽക്കുഞ്ഞുങ്ങൾ,
അലിഞ്ഞു മായാൻ 
മഴയെത്തുന്നതും
കാത്തു കാത്ത്.
പൊള്ളുന്ന വെയിലുടുത്ത
നേരത്താവാം 
അമ്മയെന്നെ പെറ്റിട്ടത്,
അതുകൊണ്ടുതന്നെയാവാം 
തിരിച്ചറിയാനാവാത്ത വിധം
അത്രമേൽ
ഞാനുമിവരെപ്പോലെ
മണ്ണിലിങ്ങനെ.

2021, ഡിസംബർ 9, വ്യാഴാഴ്‌ച

സ്വപ്നമായ് 
നീ മായ്ച്ചുകളഞ്ഞത്,
കാണാത്തൊരിടമായിരുന്നു  
ഓർക്കുന്നില്ലെന്ന്    
പകലിനോടാണയിട്ട്  
ഇരുട്ടെന്നു പേരുവിളിച്ചത്.
മുറിഞ്ഞ രേഖകൊണ്ട്
ഞാനെന്റെ പുറംകൈയിൽ
പതിയെ നുള്ളിനോക്കുന്നു.



2021, ഡിസംബർ 3, വെള്ളിയാഴ്‌ച

അടുക്കളയിലെ
പല പല നിറങ്ങളിട്ടുവെച്ച
ചില്ലുഭരണികളിൽ,
മുറ്റത്തെ
നിറഞ്ഞുകവിയുന്ന
മണങ്ങളിൽ,
വെയിൽ 
ചുണ്ടു നനയ്ക്കുന്ന 
വിയർപ്പുതുള്ളികളിൽ,
നിരത്തിവെച്ച
വാക്കിന്റെ കൂട്ടങ്ങളിൽ,
കാറ്റൂയലാടുന്ന ജനാലക്കൊളുത്തുകളിൽ,
കാണുന്നില്ലയെന്നെ.
അത്രയും ഇഷ്ടത്തോടെ
നീ 
ഉമ്മവെച്ചുപോയ നെറ്റിയിൽ
തരിശായിക്കിടക്കുന്നു 
ഞാനെന്ന ഭൂമിക.


2021, ഡിസംബർ 1, ബുധനാഴ്‌ച

പലവട്ടം 
വരച്ചു മരിച്ചിട്ടും
ഒരു 'വട്ടം
വരയ്ക്കാൻ കഴിയാത്ത
ജീവിതം, 
ഇല്ലാതെപോയ  
വിരലുകൾ വിടർത്തി
പതിയെ
മറ്റാരും കേൾക്കാതെ
മരണത്തോട് ചോദിക്കുന്നു,
'ഞാൻ മരിച്ചാൽ നീ കരയുമോ?'

2021, നവംബർ 29, തിങ്കളാഴ്‌ച

നിൽപ്പ്,
അതേ നോട്ടം 
അതേ ഇടം 
അതേ കുപ്പായം
നീ.
കണ്ണിനുള്ളിൽ 
തിളങ്ങുന്ന സൂര്യൻ,
കരയുമ്പൊഴും
ചിരിക്കുമ്പൊഴും
മങ്ങാതെ
മറയാതെ
മങ്ങിയ വെളിച്ചത്തിലും.
തിരയടങ്ങാത്ത കടൽ
നെഞ്ചിനുമീതെ.
കൈ നീട്ടിയൊന്ന് 
പൊതിഞ്ഞുപിടിച്ചാലോ. 
ഞെട്ടറ്റുവീണ വാക്കുകൾ
അടക്കം ചെയ്തിട്ടെന്നപോലെ 
വിടരാത്ത ചുണ്ടുകൾ.
വിരൽനീട്ടിയൊന്ന് 
തൊട്ടുനോക്കാമായിരുന്നു.
നീയൊന്നനങ്ങിയോ.
ദേ,
ജനാലവിരി മാറ്റാൻ
ഇരുട്ട് വരുന്നുണ്ട് 
അവളോടൊരു കീറത്തുണി
ചോദിച്ചുവാങ്ങട്ടെ
ഈ നിലക്കണ്ണാടിയൊന്ന്
തുടച്ചുമിനുക്കണം.

2021, നവംബർ 28, ഞായറാഴ്‌ച

പുര 
കെട്ടി,മേഞ്ഞു,
മഞ്ഞു പൂത്തുകൊഴിയുന്ന  
മരത്തിനു താഴെ.
വരച്ചിട്ടു,
തെളിനീരിൽ മുക്കിയെടുത്ത് 
നീളത്തിലൊരു പുഴ.
കാററിന്,
വളളിനിറഞ്ഞ്
പൂക്കുന്നൊരൂഞ്ഞാൽ.
വിയർത്തുവരുമ്പോൾ
പിഞ്ഞാണം നിറയെ
ഊതിയാററിയ കഞ്ഞി,
പകലിന്.
വെളളത്തിനു പോയ
വെയിലിനും
തുണിപെറുക്കാൻ പോയ
മഴയ്ക്കും
തളർന്നു വരുന്നേരം
ചാഞ്ഞു മയങ്ങാൻ 
മെഴുകിയ മണ്ണിന്റെ വരാന്ത.
നൂർത്തിവിരിച്ചിട്ട പുൽപ്പായ
നിലാവിനും.
കത്തിച്ചു വെച്ച 
മിന്നാമിന്നിവെട്ടത്തിൽ
മുടിയുടക്കറുത്ത്
വാരിക്കെട്ടിവെച്ച്,
ഒററയ്ക്കിരുന്ന്
തീരാത്ത കഥയുടെ വിത്തുകൾ 
കുടഞ്ഞുപെറുക്കുന്നു  
നക്ഷത്രക്കമ്മലിട്ടൊരു
കറുത്ത പെണ്ണ്.

2021, നവംബർ 26, വെള്ളിയാഴ്‌ച

ഞാൻ
എന്ന വാക്ക്     
നീ
എന്ന പൊരുളിനെ       
അതിന്റെ 
ഉറവിടത്തിൽ നിന്ന്  
ചുംബിച്ചെടുക്കുന്നതിന്റെ   
ഒച്ച,
ഒരു മരം  
വേരുകളാഴ്ത്തി
ആഴം കൊണ്ട് 
അതിന്റെ
ആകാശത്തെ
മണ്ണിടത്തിൽ നിന്ന്
തൊട്ടെടുക്കുന്നതുപോലെ.

2021, നവംബർ 23, ചൊവ്വാഴ്ച

സ്വപ്നങ്ങൾ നിർമ്മിക്കുന്ന
ഒരുവളിലേക്കായിരുന്നു 
അവസാനമായി 
ഞാനൊരു യാത്രപോയത്.

കാൽവിരൽ കുത്തി
അവൾ 
അനായാസമായി
കടലിനെ കരയാക്കി നടക്കും.
മേഘങ്ങളെ ആട്ടിൻപറ്റങ്ങളാക്കി
ആകാശച്ചെരുവിലൂടെ
മേച്ചുനടക്കുമ്പോൾ
അവളൊരു മാലാഖയെപ്പോലെ.

സ്വപ്നങ്ങളും പേറി
വരിവരിയായി നടന്നുപോകുന്ന
ഉറുമ്പുകൾക്ക്
അവൾ
ഈർക്കിൽതുമ്പുകൊണ്ട് വഴികാട്ടും.

നിലാവിനെ നിർമ്മിക്കാൻ
അവൾക്കൊരൊറ്റ പിച്ചകപ്പൂവിതൾ
ആ നേരത്ത് 
അവളുടെ വിരൽത്തുമ്പുകൾ
കൂടുതൽകൂടുതൽ നേർത്തുവരും
നിലാവതിൽ പറ്റിപ്പിടിച്ചിരിക്കും.

നനുനനുത്ത ഓർമ്മകളുടെ
ചൂട്ടും കത്തിച്ചുപിടിച്ച് 
അവൾ 
രാപ്പാലം കടക്കാനൊരുങ്ങുമ്പോൾ 
നക്ഷത്രങ്ങളൊരുമിച്ചുകൂടിനിന്ന്
കണ്ണുചിമ്മും.

തിരികെപ്പോരാനൊരുങ്ങി,
ചിരിക്കുന്ന സൂര്യനെക്കെട്ടിയ
പൊട്ടാത്ത ചരട് 
അവളെന്റെനേർക്ക് നീട്ടി
എന്റെ വിരൽത്തുമ്പിലിരുന്ന്
അവൻ ചില്ലകൾക്കു മുകളിലൂടെ
പച്ചയിലകളെയുരുമ്മിയുരുമ്മി പറന്നുനടക്കുന്നതും
ഇരുട്ടുപരക്കുന്നതിനു മുമ്പ്
എന്റെ തലമുടിച്ചാർത്തിനുള്ളിൽ
ഓടിവന്നൊളിക്കുന്നതും
ഞാനൊന്നു കണ്ടു, കണ്ണുകളടച്ച്.

താഴേക്കിറങ്ങിനിന്ന്
ചരടു പിടിക്കുന്ന നേരത്ത്
എന്റെ വിരൽത്തുമ്പുകളും
അവളുടേതുപോലെ നേർത്തുനേർത്ത്..!

2021, നവംബർ 20, ശനിയാഴ്‌ച

ഉടലഴിച്ച്
വെട്ടം പുരട്ടി
'നിറമേത് നാളെ...'
നഖം കടിച്ച്
കാൽവിരൽ തൊട്ട്
വട്ടം വരയ്ക്കുന്നു ഭൂമി.
'കടുത്ത പച്ചയിൽ
വിളഞ്ഞ മഞ്ഞ'
പുതപ്പു മാറ്റി
കുടഞ്ഞെണീറ്റ്
ചിരിച്ചു മായുന്നു മഞ്ഞ്.

2021, നവംബർ 17, ബുധനാഴ്‌ച

തിളച്ച്
തൂവിയെങ്കിൽ
ഒരു വറ്റുകൊണ്ട്
വയർ നിറഞ്ഞേനെ.

കനലില്ലാത്ത നാവ് 
ഒതുക്കിപ്പിടിച്ച്
കനമുള്ളൊരു
നോവടുപ്പ്.
 
ചുവരിൽ തട്ടി 
തലയിടിച്ചുവീണ്
കിതപ്പാറ്റുന്ന കാറ്റ്.

കമിഴ്ന്നുറങ്ങുന്ന
കലത്തിന്റെ
വായറ്റത്തിന് 
ചിലയ്ക്കാനാവില്ലെന്ന്
വാലുമുറിച്ചിട്ട്
ഉത്തരത്തിലൊരു പല്ലി.

കഥ കേൾക്കാൻ
ഒരുറക്കവും
വാശിപിടിക്കുന്നില്ലെന്ന്
ഒറ്റയ്ക്കിരുന്നു
കണ്ണു തുടച്ച്
വായന മതിയാക്കുന്നു,
കരിഞ്ഞ മണമുള്ള രാത്രി.

2021, നവംബർ 16, ചൊവ്വാഴ്ച

ഓർമ്മയുടെ
ഒരു കണമിപ്പൊഴും
വറ്റാതിരിക്കുന്നതു-
കൊണ്ടാവാം
പകലറുതി വരയ്ക്കുന്ന
സൂചികളുടെയറ്റത്തു നിന്ന്
സെക്കൻഡിന്റെ മുനകൊണ്ട്
നീയെന്നെ തൊട്ടു വിളിച്ച്
കടന്നു പോകുന്നത്.

അതുകൊണ്ട്,
അതുകൊണ്ടു മാത്രമാണ്'
വിചിത്രമായൊരു ചിത്രമായ്
ഞാനെന്നെ വരഞ്ഞ് 
ഇരുളൊച്ചയുടെ മൂശയിൽ
മിനുക്കിയെടുത്ത്
നാളെയെന്നു വെളിച്ചപ്പെടുന്നത്.!

2021, നവംബർ 9, ചൊവ്വാഴ്ച

നിറഞ്ഞു നിറഞ്ഞ്
കടലാകുമ്പോൾ,
മുന്നിലുള്ളതൊക്കെ
മാഞ്ഞുപോകുമ്പോൾ
വിരല് മടക്കി മടക്കി 
തിരകളെയെണ്ണാൻ തുടങ്ങും.
തെറ്റിപ്പോയി തെറ്റീപ്പോയീന്ന്
ആർത്തുചിരിച്ചവർ 
കര നനച്ചിറങ്ങിപ്പോകും.
വിരല് കുഴയുമ്പോൾ 
കടല് കാണാത്തൊരുവൾ
മുകളീന്നിറങ്ങിവരും
ഒക്കത്തും
മുന്നിലും പിറകിലുമായി 
മുലകുടി മാറാത്തവരും  
ഇത്തിരി വളർന്നവരും  
കുറേപ്പേർ.
കണ്ണെഴുതാൻ  
ഓരോരുത്തരെയായി
മുന്നിലേക്ക് നിർത്തിത്തരും 
മഷിച്ചെപ്പ് തുറക്കുമ്പൊഴേക്കും 
ഇമ്മിണി വെട്ടത്തിൽ
മാഞ്ഞുപോയതൊക്കെ
തെളിഞ്ഞുവരും.
കടല് വറ്റും.


2021, നവംബർ 7, ഞായറാഴ്‌ച

ഇരുട്ടിന്റെ
പിഞ്ഞാണത്തിൽനിന്ന്
തെറിച്ചുവീഴുന്നു 
വറ്റുകളായ് 
നക്ഷത്രങ്ങൾ.
വിശപ്പ് വിശപ്പെന്ന്,
കുമ്പിളുമായ് 
പിടഞ്ഞെഴുന്നേൽക്കുന്നു
സന്ധ്യയോളം തളർന്ന്, 
മയങ്ങിവീണ കിനാവുകൾ.


2021, നവംബർ 3, ബുധനാഴ്‌ച

തട്ടിക്കൂട്ടി
ഉണക്കിവെയ്ക്കും,
രാവും പകലും
മുറതെറ്റാതെ.
പതിരല്ല പതിരല്ലെന്ന്
തൂവൽ പൊതിയും
മുറ്റം കാക്കുന്ന 
കിളയനക്കങ്ങൾ.
നീയാണെന്റെ രാജ്യമെന്ന്
മുന കൂർപ്പിച്ച്  
വരഞ്ഞു വരഞ്ഞ്
മൂർച്ചപ്പെട്ടതാണെന്റെയീ  
മുറിവടയാളങ്ങൾ.

2021, നവംബർ 2, ചൊവ്വാഴ്ച

പച്ചയായൊരു
പെരും നോവിനെ    
മടിയിലുറക്കി    
മരവിച്ചിരിക്കെ 
ഇടനെഞ്ചിലൊരു 
പുഴകുത്തുന്ന 
വണ്ടേ,
രഥവേഗം
മുറിയുന്ന വഴിയിൽ 
വിരലായ് മുളയ്ക്കുമെന്ന്   
തുളുമ്പിനിറയുന്നു 
ആഴത്തിലിരുന്നൊരു 
വാക്കിന്റെ വട്ടം.
വരാന്തയിൽ 
ചുരുണ്ടുകൂടിക്കിടക്കുന്നു 
വിശന്നു വലഞ്ഞ  
വെയിൽ,
പാളിനോക്കുന്ന കാറ്റിന്റെ 
പതിഞ്ഞ മുരടനക്കം,
അടർന്നുവീഴുന്ന
മഞ്ഞച്ച ആകാശങ്ങളുടെ
പതിഞ്ഞ തേങ്ങൽ,
എന്നോ മറഞ്ഞുപോയ 
കാലടികളിൽ തട്ടി
കമഴ്ന്നുകിടക്കുന്നു മുറ്റം,
വിരൽത്തുമ്പുകൊണ്ട് 
തൊട്ടടുക്കാൻ പോലുമാ-
വാത്തവിധം
മാഞ്ഞുപോയിരിക്കുന്നു
വീടിന്റെ നിഴൽ.

2021, ഒക്‌ടോബർ 31, ഞായറാഴ്‌ച

 
ആഴമാകാൻ 
നേർത്തുനേർത്ത് 
പടരുന്നതും 
ആകാശമാകാൻ  
ഉയരമറിയാതെ    
പറക്കുന്നതും  
നീയെന്നെ 
ചേർത്തുപിടിക്കു-
മെന്നുറപ്പുള്ളതുകൊണ്ടു-
മാത്രമാണ്,
ഒരു പച്ചത്തഴപ്പിനെ
മണ്ണെന്നപോലെ.

2021, ഒക്‌ടോബർ 29, വെള്ളിയാഴ്‌ച

ബധിരമാണ്
നിന്റെ 
രാപകലുകളെങ്കിൽ,
എനിക്കെന്തിനാണൊച്ച...
മൂകയായിരിക്കണമൊരു-
ശംഖിനുള്ളിൽ,
നീ ഊതിയെന്നെയൊരു- 
നാദമാക്കുംവരെ.

2021, ഒക്‌ടോബർ 28, വ്യാഴാഴ്‌ച

ദിനക്കുറിപ്പുകളിൽ
എന്നും കോറിയിടുന്നത്
'ഇരുട്ട്'.
മേശമേലെടുത്തുവെക്കുന്ന
ഇരുട്ടു നിറച്ച മൺഭരണി,
ചുവരിൽ ചാരിവെക്കുന്ന
ഇരുട്ടിൽനിന്നിരുട്ടിലേക്കുള്ള
ഗോവണി,
കോർത്തുപിടിച്ചു കയറാൻ 
ഇരുട്ടിന്റെ വിരലുകൾ, 
പൊത്തുകളിൽ നിന്ന്
കിനാക്കൾ ചിറകു കുടഞ്ഞ് 
പറന്നുയരുന്നതിന്റെയൊച്ചകൾ.
നക്ഷത്രങ്ങൾ 
ഗർഭത്തിനുള്ളിലിരിക്കുന്ന 
രാജ്യം,
ഇരുട്ട് പൂക്കുമിടം 
ഹാ ! ഇതെന്റെ രാജ്യം,
ഇരുട്ടിന്റെയും.

2021, ഒക്‌ടോബർ 27, ബുധനാഴ്‌ച

മുറിയാത്ത വാക്കും 
പൊട്ടാത്ത നേരും 
ചുറ്റിമുറുക്കി 
എത്ര വെണ്മയോടെയാണ്
ആഴത്തിലാണ്ടുപോയ 
ഞാനെന്ന ഭാരത്തെ
നീ നിന്റെ വിരൽത്തുമ്പിലെ
അപ്പൂപ്പൻതാടിയാക്കുന്നത്,
ഉൾക്കരുത്തുള്ളൊരു
ഖലാസിയെപ്പോലെ.

2021, ഒക്‌ടോബർ 26, ചൊവ്വാഴ്ച

നക്ഷത്രങ്ങളുടെ 
വിരൽത്തുമ്പ്  
തിരയുന്നുച്ചവെയിൽ.
ഒരു പകലിനെ
ഉരുക്കിയെടുത്താൽ
സൗരയൂഥങ്ങൾ
എത്രയെണ്ണം 
മെനഞ്ഞെടുക്കാമെന്ന്
മലമുകളിൽ
ഉറക്കമില്ലാതിരുന്നൂ-
തിച്ചുവക്കുന്നു
ഒറ്റയ്ക്കിരുന്നൊരാല.
ഇരുട്ടു പൂക്കുന്നിടത്ത് 
കനൽപെറ്റു-
പെറ്റുതിരുമെന്ന് 
മണ്ണടരുകൾ വകഞ്ഞ്  
കാറ്റിന്റെയൊച്ച.

കാറ്റെടുത്ത്
പിന്നെ മഴയെടുത്ത്,
പുക മൂടിമൂടി 
കറുത്തത്.
വായിച്ചെടുത്തില്ല
ജനാലകൾ,
യാത്രയിലൊരിക്കലും.
ആകാശമെടുത്ത്   
കടലു മുക്കി
ഭൂമിയോളമുരുട്ടിയെഴുതി 
കിനാവ് നാട്ടിവെച്ച    
പിളരാത്ത പലക.

2021, ഒക്‌ടോബർ 19, ചൊവ്വാഴ്ച


പിന്നിലേ- 
ക്കോടിമറയുന്ന  
വഴിപ്പച്ചകളുടെ 
കാതിലെ കൂടു'കളിൽ 
ഒളിപ്പിച്ചുവെക്കും   
കരിനീലക്കല്ലുകൾ.
ഇടയ്ക്കിടെ       
നിലാവും കത്തിച്ചു-
പിടിച്ചൊരു നടപ്പാണ്.
ഒരെണ്ണവും 
കളവുപോയിട്ടില്ലാ-
യെന്നുറപ്പുവരുത്താൻ.
പുലർച്ചക്ക്  
കാതുകുത്താനെത്തും
മഞ്ഞ്.
ഇത് 
ആകാശമെന്നും
ഇത് 
കടലെന്നും
ഒന്നൊന്നായ്  
പതിച്ചുവെച്ച്,  
അവൾക്കു കൊടുക്കണം 
ചന്തം തികഞ്ഞ 
പതിനാലലിക്കത്തുകൾ.

2021, ഒക്‌ടോബർ 18, തിങ്കളാഴ്‌ച

കടലേ,
തിരയെന്നെഴുതുന്നേരം 
നിനക്കെന്തിനാണിത്രയുമൊച്ച. 

കേൾക്കാം,
തിരകൾക്കുമുകളിലൂടെ 
ഒരുവൾ നടന്നുപോയതിന്റെ, 
മരുന്നുമണമുള്ള ഉടൽ  
വലിച്ചെറിഞ്ഞതിന്റെ,
ആഴക്കടലിലൊരു 
പുര കെട്ടി മേഞ്ഞതിന്റെ, 
മൺചട്ടിയിൽ ഉപ്പുപരലിട്ട് മീൻകഴുകിയെടുക്കുന്നതിന്റെ,
വിളിച്ചിട്ടില്ലാത്ത എന്റെ പേര് 
ഇടയ്ക്കിടെയങ്ങനെ 
തൊണ്ടയിൽ കുരുങ്ങുന്നതിന്റെ,,
നിലയ്ക്കാത്ത ഒച്ചകൾ.

കാണാനാവും,
എന്നെ പെറ്റ ആ വയറിലെ 
നോവിന്റെ  
മായാത്ത അടയാളം.
 
ഉറക്കെ
വിളിക്കണമെന്നുണ്ട്  
ജനിച്ച തീയതിയും നക്ഷത്രവും
മറവിയെ ഊട്ടിയൂട്ടി നിറയ്ക്കുന്ന
സന്ധ്യകളിൽ ഉരുവിടുന്ന 
ആ പേര്.

ഇപ്പോഴുമുണ്ട് 
അലമാരയുടെ,
മേശയുടെ
വാതിലിന്റെ മറവുകളിൽ
കണ്ണീർ പൊഴിച്ചിട്ട 
കുഞ്ഞുനേരങ്ങളുടെ
ആഴത്തിലുള്ള മുറിവുകളുടെ
ഉണങ്ങാത്ത വിടവുകൾ.

ഞാനിതുവരെ  
കണ്ടിട്ടേയില്ല,
ഒരു കഥയിലോ കവിതയിലോ,
കടലെന്ന് വായിക്കുന്നേരം 
കരകവിയുന്ന എന്നെ.
പഴകിയൊരോർമ്മ നനച്ച് 
കണ്ണിലൊരു കാട് വളർത്തുന്നവളെ.

(ജീവിതത്തെ ഇങ്ങനല്ലാതെങ്ങനെ
എഴുതാൻ.)
 







2021, ഒക്‌ടോബർ 15, വെള്ളിയാഴ്‌ച

ഒറ്റയ്ക്ക്
ഒരക്ഷരമാകുന്ന 
നേരങ്ങളിലാണ്
പേറ്റുനോവിനോടൊപ്പം 
കുടിയിറക്കപ്പെട്ട എന്റെ പേരിനെ
രണ്ടായി പകുത്ത് മുലയൂട്ടുക.
ഒറ്റ ശ്വാസം കൊണ്ട് 
പലയാവർത്തി വിളിക്കുക,
കൺവെട്ടത്തിൽ നിന്ന്
മറഞ്ഞുനിൽക്കുന്ന കുഞ്ഞിനെ-
യെന്നതു പോലെ.
ഉമ്മറത്തിരുന്നാൽ കാണാം
വീട് നട്ടു പിടിപ്പിച്ച
രണ്ടു മരങ്ങൾ തളിർത്തും പൂത്തും
തല നിറഞ്ഞ്, 
നിറങ്ങളുതിർത്തിട്ടങ്ങനെ.
വിരലോടിച്ചു നോക്കും
തലയിലൊന്നും തടയില്ല, 
നുള്ളിയെടുക്കാനൊരീരു പോലും.

2021, ഒക്‌ടോബർ 11, തിങ്കളാഴ്‌ച

 
മെല്ലെ ചിറകനക്കി,
അടയിരിക്കുമാകാശത്തെ 
തൊട്ടുവിളിച്ച്
തിരിതാഴ്ത്തിവെച്ചൂ-
ന്നൊരു പേച്ച്.

വട്ടം കറങ്ങുന്ന 
നിലാക്കുരുന്നിനെ
വാരിയെടുത്ത് 
തലതോർത്തിയൊരുക്കി
തേനും വയമ്പും
പിന്നെ 
നുണയാനൊരീണവും
കൊടുത്തിട്ടുവേണം
രാവിന്റെ മാറിൽ
കൺപീലികൾകൊണ്ടെ-
നിക്കൊരു ചിത്രം വരയ്ക്കാൻ.

2021, ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

ഒരേയൊ-
രാകാശമെന്ന് 
ഒരിലയിൽ പകുത്ത്
നിഴൽ വിരിച്ചിട്ട് 
പാട്ട് വിളമ്പി 
ഒരേ ചിറകെന്ന് 
തൂവൽ മിനുക്കി  
കേൾക്കാത്ത കഥയിൽ
ഉറക്കം പുതച്ച് 
ഞാൻ നീയാകുന്നു 
നീയതിന്റെ പച്ചയും.

2021, ഒക്‌ടോബർ 6, ബുധനാഴ്‌ച

ആദ്യക്ഷരം  
ഒരു തൂവൽപോലെ
മിനുക്കിയെടുത്താണ്   
നീയെന്നെയെന്നും  
നീട്ടി വിളിക്കാറ്.

മിച്ചം വരുന്നതെടുത്ത് 
അടുക്കളയിലെ
ഉപ്പുഭരണിക്കും
പിന്നെ 
കൈയെത്തിപ്പിടിച്ച്
ഉറിക്കുമായി 
വീതിച്ചു കൊടുത്ത്   
ഞാനതിനൊപ്പം പറന്ന് 
ആകാശം കാക്കുന്നൊരു  
കിളിയാകും
നീന്തിത്തുടിക്കും.

മഴ 'കൊണ്ടും
വെയിൽ 'നനഞ്ഞും
ഉയരത്തിലുയരത്തിൽ.

പറന്നിറങ്ങി 
പാതിരായ്ക്കുറങ്ങാൻ 
പായവിരിക്കുന്ന നേരത്താണ് 
അക്ഷരങ്ങളൊന്നായ് ചേർന്ന് 
എന്റെ പേരിലേക്കിറങ്ങിക്കിടക്കുക.

2021, ഒക്‌ടോബർ 5, ചൊവ്വാഴ്ച

ചുറ്റിനും,
കാറിത്തെളിയുന്ന
ചീവീടുകൾ.
തോരാനിട്ട 
ഇരുൾമണികൾ
മുറ്റം നിറയെ.
നനുത്ത കാറ്റിന്റെ 
തുഞ്ചത്തിരുന്ന്,  
നേർത്തവിരലാൽ   
വെളിച്ചത്തിന്റെ തരികൾ 
വിതറിയിടുന്നാരോ..!
ഒരു..........
ഒരു തൂവൽക്കിനാവുപോലെ.


2021, ഒക്‌ടോബർ 1, വെള്ളിയാഴ്‌ച

 
മിന്നാമിനുങ്ങിന്റെ
ഒരു തരി വെട്ടം
പാട്ടിന്റെ ഒരു വരിശ
കൊറിക്കാൻ
ഒരു കടലമണി
നനയാൻ ഒരു തിര
അലിയാൻ ഒരു വാക്ക് 
ഹാ !
എന്തൊരിരമ്പം
മണ്ണ് പൂത്തുലയുന്നതാവാം !!!

2021, സെപ്റ്റംബർ 30, വ്യാഴാഴ്‌ച



വെളിച്ചം
വെളിച്ചമെന്ന് 
പാതിപാടിയൊരീണം
കുടഞ്ഞിട്ട് 
മുടികെട്ടിവെച്ച് 
മഷിയെഴുത്ത് മായ്ക്കുന്നു  
കറുത്ത മേഘങ്ങൾ.




2021, സെപ്റ്റംബർ 29, ബുധനാഴ്‌ച

പൊട്ടിച്ചിതറി
വീണുകിടക്കുന്നു 
വാതിൽപ്പടിയിൽ
നിലാവിന്റെ ചില്ലുകൾ.
മുറിഞ്ഞ കാറ്റിന്റെ 
അടക്കിയ തേങ്ങൽ.
നനഞ്ഞ രാവിന്റെ  
കീറിയ കുപ്പായം
തുന്നിക്കൂട്ടി 
വീണ്ടും തുന്നിക്കൂട്ടി 
പാടിത്തളരുന്നു  
രാക്കിളികൾ.




2021, സെപ്റ്റംബർ 28, ചൊവ്വാഴ്ച

ജനാലയിൽ
വെളിച്ചത്തിന് 
വാതിലുകൾ
വരയ്ക്കുന്നു 
വെയിൽ,
തോരാതെ.
പുകയുണങ്ങിയ 
കറുപ്പിൽ
തെളിഞ്ഞുവരുന്നു   
ഇത്തിരിപ്പോന്ന 
ഒരു വര. 
കിനാവു തൊട്ട് 
ഉടൽ മിനുക്കുന്നു
ചുവരുകൾ
മായാതെ.


2021, സെപ്റ്റംബർ 22, ബുധനാഴ്‌ച

ചിരിച്ചും
പിന്നെ കരഞ്ഞും
പരസ്പരമറിയില്ലെന്ന്
മൗനം പുതച്ച്
വാചാലരായവരുടെ
ഉറങ്ങാനറിയാത്ത
വീടുകൾ.

പല പല
തരംഗാവൃത്തികളിൽ
പലരായ്
പലതായ് വിളിക്കപ്പെട്ട
ചുവരെഴുത്തുകൾ
പതിഞ്ഞ
ദേശവഴികൾ.

ചുണ്ടുകളും
നഖങ്ങളും 
ആഴ്ന്നാഴ്ന്നിറങ്ങി 
ചിറകറ്റുവീഴുന്ന
ഇരവുപകലറുതികൾ.

കനലെരിയുന്ന 
മണ്ണായ്  
എഴുതപ്പെടുന്നു,
ഒരേ ലിപിയിൽ 
ഞാനും നീയുമിരുന്ന
നമ്മളെന്ന രാജ്യം.

2021, സെപ്റ്റംബർ 21, ചൊവ്വാഴ്ച

ഇരുട്ടിനെ 
എഴുതുമ്പൊഴും 
കനലു പോൽ 
അത്രമേൽ  
ചുവക്കുന്നെന്റെ
വിരലുകൾ.
നീയെന്നെഴുതുമ്പൊഴും
തളിർക്കുന്നു
പച്ച ഞരമ്പുകൾ
ഉയിരറ്റയിലകളിൽ.



2021, സെപ്റ്റംബർ 16, വ്യാഴാഴ്‌ച


''വിശക്കുന്നു....
നീ വിയർക്കുന്ന     
പെരുംനുണ.
നിന്റെ അത്താഴത്തിന്   
കറിക്കൂട്ടൊരുക്കെ,
ചെമന്നതാണ് 
നിലാവേ,
എന്റെ രാത്രിയുടെ 
നേർത്ത വിരലുകൾ.

2021, സെപ്റ്റംബർ 14, ചൊവ്വാഴ്ച

കുഴികുത്തി 
മൂടിയിട്ടിരുന്ന   
വെയിലിന്റെയൊരു 
കഷണം
ചികഞ്ഞെടുത്ത്
ചുവരിനൊരു ജനാല 
വരച്ച്.
ഇരുട്ടെത്തും,
ജനലഴികൾക്ക് 
ചായം പുരട്ടാൻ.
വെട്ടം പിടിച്ച്  
കൂട്ടിനിരിക്കുന്ന 
നിലാവിനും കൊടുക്കണം
കോരിവെച്ചിരുന്ന    
കുറുകിയ കിനാവിന്റെ
ഒരു നുള്ളു മധുരം.

2021, ഓഗസ്റ്റ് 19, വ്യാഴാഴ്‌ച

ഒരിടവഴിയോ
ഒരു ചെറുതണലോ 
കാത്തുനിൽക്കാനില്ലാത്ത 
കനൽയാത്ര.

ബോഗിക്കുള്ളിൽ
അടക്കംചെയ്യപ്പെട്ട
നിശ്വാസളുടേതുപോലെ 
പുറത്ത്
ചിറകുമടക്കിയ കാറ്റ്.

ഉത്തരത്തിന്
കാത്തുനിൽക്കാതെ,
കാൽകുഴഞ്ഞു വീഴുമെന്ന
ഉറപ്പിന്മേൽ  
വലിച്ചെറിയപ്പെട്ട ചോദ്യങ്ങളുടെ 
അണയാത്ത
ചിത.

വെന്തുനീറുന്നു  
ഞാൻ കോർത്തൊരുക്കിയ 
വാക്കിന്റെ പച്ച.


2021, ജൂലൈ 18, ഞായറാഴ്‌ച


ശേഷം , അവൾ
മണ്ണിനു മുകളിലൊരു
റോസാപ്പൂവ് കുത്തിനിർത്തി

ചുവന്ന തിരുവസ്ത്രത്തിൽനിന്ന്

പുറത്തുകടക്കുന്നു.

ആകാശം ഉണങ്ങാനിട്ട,
രാത്രിയുടെ കടുംനിറത്തിലുള്ള
കുപ്പായങ്ങളിലൊന്ന്

പാകം നോക്കി 

എടുത്തണിയുന്നു.
കടവും തോണിയും

ദിക്കറിയാതെ 
ഒരുമിച്ചുതുഴഞ്ഞുപോയ
ജലമറ്റ പുഴയുടെ
നെഞ്ചിലേയ്ക്കു നടന്നിറങ്ങി 
അവൾ രണ്ടായി പിളർന്ന്
ഒഴുകാൻ തുടങ്ങുന്നു.


2021, ജൂൺ 19, ശനിയാഴ്‌ച

വാക്കിൽ-
നിന്നക്ഷരങ്ങൾ 
വീണുടയുന്നതിന്റെ
ഒച്ച.
ചുണ്ടു വിട്ടൊരു ചിരി
താഴെവീണ്
പൊട്ടി ചിതറി 
മാഞ്ഞുപോകുന്നതുപോലെ.   
ചിറകായ് മുളയ്ക്കുന്ന 
വാക്കേ, 
ഞാനാ വേഗത്തിന്റെ
നിഴൽ മാഞ്ഞൊടുങ്ങിയ 
കറുത്ത മണ്ണ്.


2021, ജൂൺ 17, വ്യാഴാഴ്‌ച

അയയിൽ 
തൂക്കിയിട്ടിരിക്കുന്ന  
കുപ്പായങ്ങളിൽ
ഇരുട്ട് തുന്നിയെടുത്ത 
കടുത്ത നിറത്തിലേത്,
കാറ്റിന്റെ വിരൽ വിടുവിച്ച് 
അവളെനിക്കു നീട്ടുന്നു.
വെയിൽ 
കുത്തിക്കീറിയ മാറിടം
ഞാനെന്റെ കൈകൾ  
വിടർത്തി
മറച്ചു പിടിക്കുന്നു.
കിളിയിരുന്ന ചില്ലകളിൽ
ആരോ കൊളുത്തിയ   
തിരികളുടെ
ചുവന്ന പൊട്ടുപോലുള്ള
തിരുശേഷിപ്പുകൾ.
തിരിഞ്ഞു നോക്കാതെ
നടക്കണമെന്നവൾ.
പേരു വിളിക്കുമ്പോൾ
മറന്നുപോകാതിരിക്കാൻ
ഞാനെന്റെ പേര്
ചുവടുകളിലെണ്ണിയെണ്ണി  
രാവിലും കറുത്തൊരു 
രാവായ്.......


 



2021, ജൂൺ 10, വ്യാഴാഴ്‌ച

തൊട്ടുനോക്കി,
മഞ്ഞിന്റെ തണുപ്പ്.
വിരലുകൾ വിരലുകളെന്ന്
ചിതറിയോടിയും     
വന്നും പോയും 
ഇടയിലൊരിത്തിരിനേരം 
നിന്നും 
വഴി പിരിഞ്ഞും  
വരിയാകുന്നുറുമ്പുകൾ. 
പിടഞ്ഞെഴുന്നേൽക്കുന്നു
കാറ്റ്. 
നാടാകെ   
ചൂടോടെ വിളമ്പാൻ 
ഉറക്കച്ചടവോടെ 
താള് തിരഞ്ഞ്.
അതിലതിവേഗം
എടുത്തുവെയ്ക്കുന്നു,
അങ്ങോട്ടിങ്ങോട്ട് 
ഉറുമ്പുകൾ
ഒച്ച താഴ്ത്തിയും
മൂക്കത്ത് വിരൽവെച്ചും 
വരയിട്ട് വരയിട്ട് 
കുറുകിയ ഒരു വരി  
'തീണ്ടിയത് കിനാവാണെന്ന്.'


അനന്തരം,  
മരണപ്പെട്ടവളുടെ  
വീടു തിരഞ്ഞ് 
നീ എത്തിയേക്കും.
വിരൽത്തുമ്പുകൊണ്ട്
പതിയെ തൊടണം, 
ആദ്യത്തെ തൂണിൽ.
ഒഴുകി വരും 
ഒരു പാട്ടിന്റെ നറുമണം 
പൊതിഞ്ഞെടുക്കണം
പൂവെന്നവണ്ണം
അടരാതെ.

രണ്ടാമത്തേതിൽ 
മിഴി തുറന്നുവരും
ഞാൻ പകർത്തിയ 
കാഴ്ചയുടെ തിരികൾ  
തൊട്ടെടുക്കണം 
മൺചെരാതെന്നവണ്ണം
അണയാതെ.

പതിയെ തൊടണം
അവസാനത്തേതിൽ 
പെയ്തിറങ്ങിവരും 
ഞാനെന്ന ഒറ്റവരി
കോരിയെടുക്കണം 
മഴയെന്നവണ്ണം 
തോരാതെ.   

തിരികെ നടക്കുന്നേരം 
മുറ്റത്തു ചിരിക്കുന്ന 
മുക്കുറ്റി 
നിന്നെ പേരുചൊല്ലി വിളിക്കും.
ഒരു നിമിഷം
നോക്കി,നിൽക്കണം
എന്നിട്ട്   
കാതുകളാകാൻ മറന്നുപോയ
കഥയെ കണ്ടെടുക്കാൻ 
വീണ്ടും വരുമെന്നവളോട്   
രഹസ്യമായൊരു   
കളവ് പറഞ്ഞേക്കണം.

2021, ജൂൺ 3, വ്യാഴാഴ്‌ച

 
ചിക്കിയും
തോർത്തിയും 
ഉണക്കാനിട്ടതാണ് 
മുറ്റം നിറയെ 
വെയിലിനെ.
ഒരു ഞൊടിയിട.!
വാരിയെടുത്തങ്ങ് 
കൊണ്ടുപോകുമ്പോൾ
മഴയ്ക്കോരായിരം 
വിരലുകൾ. 
നോക്കിയിരുപ്പിന്
കൂലിയായിട്ട് 
ഞാൻ 
നിനക്കൊരൂഞ്ഞാല  
കെട്ടിത്തന്നതാണല്ലോ  
കാറ്റേ..........



2021, ജൂൺ 2, ബുധനാഴ്‌ച

നന്നായ്   
മുറുക്കിപ്പിടിക്ക് 
എന്റെ  
വലംകൈയിൽ  
നിന്റെയാ വിരലുകൾ.
പെറുക്കിയെടുക്കണ-
മെനിക്കൊരു'വട്ടം'
എന്റെ 
കൈത്തണ്ട മുറിയുന്ന   
ചോരയിൽ നിന്ന്
സൂര്യന്റെ തിളക്കമുള്ള
ഉടയാത്ത വാക്കുകൾ.

 





2021, മേയ് 31, തിങ്കളാഴ്‌ച

രാവ്.....
നിലാചില്ലകൾ 
പെറുക്കിക്കൂട്ടിയിട്ട്  
തീ കായുന്നു.
ഇന്നലെ പെറ്റിട്ട 
നക്ഷത്രക്കുരുന്നിന് 
മുലകൊടുത്തുറക്കുന്നു
തുടുത്ത മേഘം.
ഇരുട്ടിനെയെത്ര 
കുടഞ്ഞിട്ടു നോക്കി,
എന്നിട്ടുമെന്നിട്ടും
കിനാവിനെയുടുപ്പിക്കാൻ  
മുറി വാക്കുപോലും
വീണു കിട്ടുന്നതേയില്ല. 
എനിക്കീ ഉറക്കത്തിന്റെ 
കുപ്പായമഴിച്ചുകൊടുക്കണം,
എന്നിട്ടു വേണം 
ഇരുട്ടറുതിക്ക് കനല് കൂട്ടാൻ.




2021, മേയ് 26, ബുധനാഴ്‌ച

എത്ര 
ചടുലമായ
മൗനത്തിലൂടെയാണ്
നീയെന്റെ വാക്കിൻകൂട്ടത്തെ 
ഒരൊറ്റ ചുവടുകൊണ്ട്
മുറിച്ചുകടക്കുന്നത്,
സമർത്ഥനായൊരു
മായാജാലക്കാരനെപ്പോലെ.!

'നാളെയെ
പണിയാനിടയില്ലാത്ത
നിന്റെ വിരലുകൾക്കെന്തിനൊരു
പാലമെ'ന്ന്
നീ മധുരമായെന്നോട്
പറഞ്ഞുപോകുന്നതു പോലെ.



2021, മേയ് 22, ശനിയാഴ്‌ച

ചോന്നിട്ടാണ് 
നീ വിരൽത്തുമ്പു തന്ന
ആ നാട്ടുവഴി,
അത്രയും 
വിയർത്തിട്ടില്ലിന്നേവരെ
ഒരു വാകയും.
 
പൊഴിയുന്നുണ്ട് 
നനുനനേയിന്നും 
നീ മൂളി നടന്ന പാട്ടിലെ  
ആ വരികൾ,
അത്രയും 
നനഞ്ഞിട്ടില്ലിന്നേവരെ
ഒരു മഴയും.

2021, മേയ് 5, ബുധനാഴ്‌ച


മൂക്ക് 
പിഴിഞ്ഞെറിഞ്ഞ്  
മുഖംവീർപ്പിക്കുന്നു   
നിലം മെഴുകി 
തളർന്ന നിലാവ്.
വരാതിരിക്കുന്ന-
തെങ്ങനെ 
മലയിറങ്ങിയിറങ്ങിയവൻ.    
കുപ്പായക്കീശയിൽ
ഒരു പൊതി കുപ്പിവളകൾ
കരുതാതിരിക്കുന്ന-
തെങ്ങനെ.
നീട്ടിയൊന്നു തുപ്പി   
ചൊക ചൊകേ  
ചോന്ന ചുണ്ട് 
തോർത്താതിരിക്കുന്ന-
തെങ്ങനെ. 
തലക്കെട്ടു കുടഞ്ഞ്  
ചേർത്തുപിടിച്ച്        
മെഴുക്കു തിരളുന്ന   
കൈകളിലേയ്ക്ക്       
തിരുകിവെയ്ക്കാതിരിക്കുന്ന-
തെങ്ങനെ, 
വിരിഞ്ഞ മഞ്ഞിന്റെ 
മൂക്കുത്തി.



2021, ഫെബ്രുവരി 26, വെള്ളിയാഴ്‌ച

ഉദയം
അസ്തമയം
നീ 
ഒരേ വിരലുകളാലത്  
തിരിച്ചും മറിച്ചും 
എഴുതിവെക്കുമ്പോൾ 
'എന്റെ ആകാശമേ'യെന്ന  
ഒറ്റ വായനയിൽ 
ചുവക്കുന്നെന്റെ ചുണ്ടുകൾ.  
.

2021, ജനുവരി 31, ഞായറാഴ്‌ച

നോവിന്റെ 
വേനൽച്ചൂടാൽ   
പൊള്ളുന്നു കിനാപ്പാടം.
കരിഞ്ഞേ പോയ്,    
പാറ്റി കൂട്ടിവെച്ച    
വാക്കിൻ മണിവിത്തുകൾ.
ഇല്ലൊരു നിലാമുറ്റം  
മൂളാനൊരു പഴംപാട്ടും.
ഒരുക്കുന്നു ശവമഞ്ചം
രാവിൻ നേർത്ത വിരലുകൾ.

2021, ജനുവരി 27, ബുധനാഴ്‌ച

വെയില് 
മോന്തിക്കുടിച്ച്
ബാക്കിവെച്ചിട്ടുപോയ   
തിണ്ണയിലെ തണുപ്പ്. 
നീട്ടിച്ചുമച്ചു തുപ്പിയ 
ഓർമ്മച്ചുവപ്പുകൾ. 
വിയർത്തൊലിച്ച പാടവുമായ്
ഒതുക്കുകല്ലുകൾ കയറി,
പൊട്ടിയ നഖത്തിലൂടെ
ചോരയുമൊലിപ്പിച്ച്
കിതച്ചെത്തുമിപ്പോൾ കാറ്റ്.
വിളയിച്ചുവെയ്ക്കണം
കഴിക്കാൻ ഒരു കിണ്ണമവലും
ഊതിക്കുടിക്കാൻ
ഒരു പാത്രം ചുക്കുകാപ്പിയും.



2021, ജനുവരി 25, തിങ്കളാഴ്‌ച

നിലാവുദിച്ച നേരം
പാട്ടിന്റെ തിരി താഴ്ത്തി
കിനാവേ,
നീ ഉറങ്ങാൻ കിടന്ന മാത്രയിൽ 
കെടുത്തിയതാണ് ഞാനെന്നെ.

2021, ജനുവരി 19, ചൊവ്വാഴ്ച

ഒരൊറ്റ 
വാക്കിന്റെ  
പീലികൾ വിടർത്തി     
ചിക്കിയുണക്കുന്നു 
നീയെന്റെ     
നനഞ്ഞ പകലിൻ 
കവിൾത്തടം.
പൂക്കുന്നു 
ഒരൊറ്റ ഉമ്മയാൽ
വിടർന്ന് 
നിലാവ് ചൂടുന്ന  
രാവു പോൽ ഞാൻ.