2021, നവംബർ 17, ബുധനാഴ്‌ച

തിളച്ച്
തൂവിയെങ്കിൽ
ഒരു വറ്റുകൊണ്ട്
വയർ നിറഞ്ഞേനെ.

കനലില്ലാത്ത നാവ് 
ഒതുക്കിപ്പിടിച്ച്
കനമുള്ളൊരു
നോവടുപ്പ്.
 
ചുവരിൽ തട്ടി 
തലയിടിച്ചുവീണ്
കിതപ്പാറ്റുന്ന കാറ്റ്.

കമിഴ്ന്നുറങ്ങുന്ന
കലത്തിന്റെ
വായറ്റത്തിന് 
ചിലയ്ക്കാനാവില്ലെന്ന്
വാലുമുറിച്ചിട്ട്
ഉത്തരത്തിലൊരു പല്ലി.

കഥ കേൾക്കാൻ
ഒരുറക്കവും
വാശിപിടിക്കുന്നില്ലെന്ന്
ഒറ്റയ്ക്കിരുന്നു
കണ്ണു തുടച്ച്
വായന മതിയാക്കുന്നു,
കരിഞ്ഞ മണമുള്ള രാത്രി.