2021, നവംബർ 28, ഞായറാഴ്‌ച

പുര 
കെട്ടി,മേഞ്ഞു,
മഞ്ഞു പൂത്തുകൊഴിയുന്ന  
മരത്തിനു താഴെ.
വരച്ചിട്ടു,
തെളിനീരിൽ മുക്കിയെടുത്ത് 
നീളത്തിലൊരു പുഴ.
കാററിന്,
വളളിനിറഞ്ഞ്
പൂക്കുന്നൊരൂഞ്ഞാൽ.
വിയർത്തുവരുമ്പോൾ
പിഞ്ഞാണം നിറയെ
ഊതിയാററിയ കഞ്ഞി,
പകലിന്.
വെളളത്തിനു പോയ
വെയിലിനും
തുണിപെറുക്കാൻ പോയ
മഴയ്ക്കും
തളർന്നു വരുന്നേരം
ചാഞ്ഞു മയങ്ങാൻ 
മെഴുകിയ മണ്ണിന്റെ വരാന്ത.
നൂർത്തിവിരിച്ചിട്ട പുൽപ്പായ
നിലാവിനും.
കത്തിച്ചു വെച്ച 
മിന്നാമിന്നിവെട്ടത്തിൽ
മുടിയുടക്കറുത്ത്
വാരിക്കെട്ടിവെച്ച്,
ഒററയ്ക്കിരുന്ന്
തീരാത്ത കഥയുടെ വിത്തുകൾ 
കുടഞ്ഞുപെറുക്കുന്നു  
നക്ഷത്രക്കമ്മലിട്ടൊരു
കറുത്ത പെണ്ണ്.