2021, ഡിസംബർ 13, തിങ്കളാഴ്‌ച

സ്വന്തം 
കണ്ണുകളെപ്പോലും
വിശ്വസിക്കരുതെന്ന്.

കണ്ടതാ,
ആ വട്ട മുഖം.
ആരും കാണാതെ
മൂടി വെച്ചു.
ആദ്യം വീഞ്ഞപ്പെട്ടി 
പിന്നെ
ക്രമത്തിലോരോന്ന്.
എന്തു ചെയ്തിട്ടെന്താ.
ഭാരം കുറഞ്ഞുപോയോ-
ന്നോർത്ത്  
തട്ടിൻ പുറത്തൂന്ന്
പുളിയിട്ടു മിനുക്കാൻ
താഴേക്കെടുത്തു വെച്ച 
ഓട്ടുരുളിയും.

ഓ..
കറുമ്പിക്കു വിളിക്കാൻ 
കണ്ട നേരം.
വയ്ക്കോൽ വലിച്ചുവെച്ച്‌
പുറത്തുതട്ടി പുന്നാരിച്ച്‌
രണ്ടു കാലികൾക്ക്
ഒരുമിച്ചു കാടി കുടിക്കാൻ 
തികയുന്ന
ചരുവവുമെടുത്തു 
വന്നപ്പോഴേക്ക്
കാണാതായിരിക്ക്ണു.

ആരോ  
കൂട്ടിക്കൊണ്ടു പോയീന്ന് 
സാരിത്തുമ്പു വലിച്ചു പിടിച്ച്
പിറകേ സുന്ദരിപ്പൂച്ച.

ഉണക്കാനിടുന്ന
നെല്ലിനും കൊപ്രയ്ക്കും 
നിഴലു വിരിക്കാൻ 
മുടീം അഴിച്ചിട്ടു 
വരുമ്പൊഴൊക്കെ
പായ മടക്കി,
പത്തായപ്പുരയിൽ വെച്ച്, 
എത്ര ലോഹ്യത്തിലാരുന്നു
മുറ്റത്തെ പടിക്കെട്ടിൽ
ഞങ്ങള് 
മിണ്ടിപ്പറഞ്ഞിരിക്കാറ്.

കൊണ്ടുപോയതാ,
തലമുടിക്കുള്ളിലൊളിപ്പിച്ച്. 
പണ്ടാരോ പറഞ്ഞത്,
എത്ര നേരാ..!