2021, ഡിസംബർ 23, വ്യാഴാഴ്‌ച

കടലും ആകാശവും 
പോലെ
അവളും നീലയായ് 
വരയ്ക്കപ്പെട്ട്.....
മുഖം ചെരിച്ച്,
കരയോട് രഹസ്യമായെന്തോ 
പറഞ്ഞതുപോലെ. 
കാൽവിരലുകളിറക്കിവെച്ച്
പുഴയിലെന്തോ 
ബാക്കിവെച്ചതുപോലെ.

കിനാക്കൾ
മരവിച്ചതിന്റെ തിണർപ്പ്
കണ്ണുകൾക്കുമീതെ.
ചുണ്ടുകൾ വിട്ട് 
വേദന പിന്നിട്ടു പിന്നിട്ടൊരു  
വാക്ക്
മലമുകളിലെത്തി,
മഴയെത്തുന്നതുവരെ 
അഴിയാതിരിക്കാൻ  
മരപ്പൊത്ത് തേടുകയാവും.

തൊട്ടുനോക്കുന്നാരോ,
നീന്താനറിയാതെ
'ആഴമാകാനിറങ്ങിയവൾ'
എന്നൊരു വരി
ദീർഘമായ നിശ്വാസവും ചുമന്ന്  
പുഴ മുറിച്ചുകടന്ന്
മറഞ്ഞു പോകുന്നു.

വടക്കോട്ട് പാഞ്ഞുപോയ കാറ്റ്
ഒരിലയും നുള്ളി
തിരികെ വന്ന്
അവളെ കോരിയെടുത്ത്
തെക്കോട്ട് പറന്നുപോകുന്നു.