2021, ഒക്‌ടോബർ 18, തിങ്കളാഴ്‌ച

കടലേ,
തിരയെന്നെഴുതുന്നേരം 
നിനക്കെന്തിനാണിത്രയുമൊച്ച. 

കേൾക്കാം,
തിരകൾക്കുമുകളിലൂടെ 
ഒരുവൾ നടന്നുപോയതിന്റെ, 
മരുന്നുമണമുള്ള ഉടൽ  
വലിച്ചെറിഞ്ഞതിന്റെ,
ആഴക്കടലിലൊരു 
പുര കെട്ടി മേഞ്ഞതിന്റെ, 
മൺചട്ടിയിൽ ഉപ്പുപരലിട്ട് മീൻകഴുകിയെടുക്കുന്നതിന്റെ,
വിളിച്ചിട്ടില്ലാത്ത എന്റെ പേര് 
ഇടയ്ക്കിടെയങ്ങനെ 
തൊണ്ടയിൽ കുരുങ്ങുന്നതിന്റെ,,
നിലയ്ക്കാത്ത ഒച്ചകൾ.

കാണാനാവും,
എന്നെ പെറ്റ ആ വയറിലെ 
നോവിന്റെ  
മായാത്ത അടയാളം.
 
ഉറക്കെ
വിളിക്കണമെന്നുണ്ട്  
ജനിച്ച തീയതിയും നക്ഷത്രവും
മറവിയെ ഊട്ടിയൂട്ടി നിറയ്ക്കുന്ന
സന്ധ്യകളിൽ ഉരുവിടുന്ന 
ആ പേര്.

ഇപ്പോഴുമുണ്ട് 
അലമാരയുടെ,
മേശയുടെ
വാതിലിന്റെ മറവുകളിൽ
കണ്ണീർ പൊഴിച്ചിട്ട 
കുഞ്ഞുനേരങ്ങളുടെ
ആഴത്തിലുള്ള മുറിവുകളുടെ
ഉണങ്ങാത്ത വിടവുകൾ.

ഞാനിതുവരെ  
കണ്ടിട്ടേയില്ല,
ഒരു കഥയിലോ കവിതയിലോ,
കടലെന്ന് വായിക്കുന്നേരം 
കരകവിയുന്ന എന്നെ.
പഴകിയൊരോർമ്മ നനച്ച് 
കണ്ണിലൊരു കാട് വളർത്തുന്നവളെ.

(ജീവിതത്തെ ഇങ്ങനല്ലാതെങ്ങനെ
എഴുതാൻ.)