2021, ഒക്‌ടോബർ 6, ബുധനാഴ്‌ച

ആദ്യക്ഷരം  
ഒരു തൂവൽപോലെ
മിനുക്കിയെടുത്താണ്   
നീയെന്നെയെന്നും  
നീട്ടി വിളിക്കാറ്.

മിച്ചം വരുന്നതെടുത്ത് 
അടുക്കളയിലെ
ഉപ്പുഭരണിക്കും
പിന്നെ 
കൈയെത്തിപ്പിടിച്ച്
ഉറിക്കുമായി 
വീതിച്ചു കൊടുത്ത്   
ഞാനതിനൊപ്പം പറന്ന് 
ആകാശം കാക്കുന്നൊരു  
കിളിയാകും
നീന്തിത്തുടിക്കും.

മഴ 'കൊണ്ടും
വെയിൽ 'നനഞ്ഞും
ഉയരത്തിലുയരത്തിൽ.

പറന്നിറങ്ങി 
പാതിരായ്ക്കുറങ്ങാൻ 
പായവിരിക്കുന്ന നേരത്താണ് 
അക്ഷരങ്ങളൊന്നായ് ചേർന്ന് 
എന്റെ പേരിലേക്കിറങ്ങിക്കിടക്കുക.