2020, ജൂൺ 11, വ്യാഴാഴ്‌ച

കരിപുരണ്ട പാത്രങ്ങൾ   
നിശബ്ദതയിലേക്ക്
മോറിക്കമഴ്ത്തി 
മടിയിലുറങ്ങുന്ന രാത്രിയെ
ശ്വാസം മുറിയാതെ 
മാറ്റിക്കിടത്തി 
ഇരുട്ടു ചായുന്ന മുറിയിലേക്ക്
പതിയെ. 

നിലാവു കത്തിച്ചുപിടിച്ച് 
നിലക്കണ്ണാടിയിൽ 
നോക്കി നിൽക്കും.
ഒതുക്കിക്കെട്ടിയ തലമുടി 
വകഞ്ഞു മാറ്റി 
പുറത്തിറങ്ങുമപ്പോൾ   
നക്ഷത്രങ്ങൾ.
ആകാശം പിൻകഴുത്തിൽ 
ചുണ്ടുരുമ്മി നിൽക്കും 
മുറിവു തുന്നുന്ന   
അവന്റെ വിരലുകൾ
ഓരോ ഋതുവിലും പൂക്കുന്ന 
ഓരോരോ മണങ്ങൾ.
ഞാനപ്പോൾ 
കാണാത്ത ഭൂമികയിൽ 
തളിർക്കുന്ന പച്ച.

ഉരുകിത്തീരാറായ 
വെട്ടത്തിലൂടെ
താഴേക്ക്. 
വരച്ചിട്ടും വരച്ചിട്ടും
കടലും കരയും തെറ്റിക്കുന്ന   
ഭൂപടത്തിനെയെന്നപോലെ
നിലക്കണ്ണാടിയുടെ  
നെഞ്ചിനു മീതേ 
കറുത്ത രണ്ടു കുത്തിവരകൾ.

നിലാവതിന്റെ 
അവസാനശ്വാസവുമെടുത്ത്
മരണപ്പെട്ടിരിക്കും.
പുറത്തു വീണ്ടും 
വെളിച്ചം വെളിച്ചമെന്ന്
ചൂലിൻ തുമ്പത്ത് 
അനങ്ങാതിരിക്കുമൊരു തൂവൽ.