2020, ജൂൺ 18, വ്യാഴാഴ്‌ച

മോഹങ്ങൾക്ക് 
പിന്നിലും
കിനാവുകൾക്ക് 
മുന്നിലും
നിന്നെയെഴുതുന്നു
കാറ്റു കൊഴിഞ്ഞുവീണ
ജനലഴികളിൽ
ഇരുട്ടു വലിച്ചുകെട്ടിയ   
വയലിൻ തന്ത്രികളിലെന്ന
പോലെ   
നിശ്വാസങ്ങളുടെ
വിരൽത്തുമ്പുകളോടിച്ച് 
നിന്നെ വായിക്കുന്നു
നിറഞ്ഞ മഴയിലേയ്ക്ക് 
കൈവെള്ളയിൽ നിന്ന് 
വട്ടമിട്ടു മറഞ്ഞുപോയ 
ചെറു കല്ലു പോലെ
തിരികെയെത്താത്ത
ഒരു തുള്ളി
ഉയിരാകെ പെയ്തു നിറയുമ്പൊഴും
ഊർന്നു വീഴാതെ
നിന്നെ 
ഞാൻ മൂടിവെയ്ക്കുന്നു 
വെറുതെ'.