2020, ജൂൺ 22, തിങ്കളാഴ്‌ച

ചീവീടുകളുടെ
ഒച്ചയ്ക്കിടയിലമർന്ന് 
എനിക്കു മാത്രം
കേൾക്കാനാവുന്ന
ശോഷിച്ച കരച്ചിൽ.

വിലങ്ങു വെച്ച
വാതിലിനുള്ളിൽ നിന്ന്
ചിലമ്പിച്ച ശബ്ദം.

കടുകുമണികൾ 
തീ ചവയ്ക്കുന്നതിന്റെ 
ഈണങ്ങൾ 
അരകല്ലനക്കങ്ങളിലെ 
കുപ്പിവളത്തുള്ളലുകൾ  
കരിക്കലത്തിൽ നിന്ന് 
കണ്ണാടിത്തുണ്ടിൽ തെളിയുന്ന  
മറുകിന്റെ വട്ടം    
എത്ര അടക്കിപ്പിടിച്ചാലും പറന്നുപോകുന്ന
പാകമായ മണങ്ങൾ 
അടുപ്പിൽ തിട്ടയിൽ 
രാത്രിക്കു കാവലിരിക്കുന്ന
തീക്കണ്ണുകളിലെ കനൽ
എന്റെ വിയർപ്പുതുളളികളിൽ  
ഉപ്പു നോക്കി നോക്കി  
പാകപ്പെട്ട നേരങ്ങൾ.  

പുറംകൈ നുള്ളി
ജീവന്റെയൊച്ചയെന്ന്  
ഓരോന്നും കുടഞ്ഞിട്ട് 
തിരയുന്നേരം   
പലവ്യഞ്ജനപ്പെട്ടിക്കു മേലേ
'നീ' ഇന്നലെ മരിച്ചവളെന്ന് 
 ചാടി മറയുന്നു
ചിറകു മുറിഞ്ഞൊരു പാറ്റ.