2020, ജൂൺ 8, തിങ്കളാഴ്‌ച

ഒറ്റയായൊരിരുട്ടാകുന്ന 
നേരങ്ങളിലാണ് 
വേദനകളുടെ
കറുത്ത നൂലുകോർത്ത്
തുന്നാനിരിക്കുക.
മുറിയുന്ന വിരലറ്റങ്ങളിലെ
പൊടിയുന്ന ചോര മുക്കി
ചുവന്ന കുപ്പായം 
തുന്നിയെടുക്കുക 
ജനലഴികളിൽ നിന്ന്  
നിലാവിനളവെടുക്കും 
ഒരു പദചലനംകൊണ്ട്
കറുപ്പിനെ വെളുപ്പാക്കുന്ന
കാറ്റിന് 
വിശറി തുന്നാൻ.

ഒറ്റയായൊരൊച്ചയാകും
നേരത്താണ്
ഞാനുറക്കെ പാടുക
കിളികളതേറ്റു പാടും
കാറ്റ് കരിയിലകൾ കുടഞ്ഞിട്ട്
അല്പനേരമിരിക്കും
മഞ്ഞുതുള്ളി പുൽക്കൊടിയെ
വരയ്ക്കാൻ തുടങ്ങും
ആകാശം 
ചിറകെന്നാർത്തിറങ്ങി വരും
മേഘങ്ങളിൽ വിയർത്ത്
ഞാനൊരു മഴത്തുള്ളിയായ്
മണ്ണിലേയ്ക്കടർന്നു വീഴും
വേരിന്നറ്റത്ത് കുടിയിരിക്കാൻ
ഉറവപൊട്ടി 
എന്റെയാകാശമേയെന്ന് 
വീണ്ടുമൊരു പാട്ടിൽ മുളയ്ക്കാൻ.