2020, ജൂൺ 29, തിങ്കളാഴ്‌ച

അനന്തരം
മരണപ്പെട്ട രാത്രിയുടെ 
പൊട്ടിയ ചുണ്ടുകൾ
ചേർത്തുകെട്ടി
വിരലുകളഴിച്ചെടുത്ത്
തോരാനിട്ട് 
പതിവുപോലെ ഞാനെന്റെ
കാലനക്കാതെ
ഭ്രമണപഥത്തിലങ്ങനെ. 

ആരൊക്കെയോ 
വരച്ചിട്ട ഭൂപടങ്ങളെ 
എന്റെയെന്റെയെന്ന്
ചേർത്തു പിടിക്കൽ,
വെടിക്കോപ്പുകൾക്കുള്ളിൽ 
കയറിയിരുന്ന്
ചോരചിന്തുംവരെ അലമുറയിടൽ,
തെരുവിനെയുറക്കാൻ
വിശപ്പിന് 
ലിപിയെന്തിനു വേറേയെന്നൊരു 
പാടൽ,
ചായം തേച്ച ചുവരുകൾക്ക്  
ഇരുട്ടായൊരു കാവൽ, 
കാടിറമ്പിൽ നനഞ്ഞ്
മുറിവുണക്കി
ചുറ്റിത്തിരിഞ്ഞങ്ങനെ.

ഇണയായെത്തുമിപ്പോൾ  
പകലൊരുത്തൻ. 
കുടഞ്ഞു വിരിക്കണം  
വിരലുകൾ,  
ഒരേകകോശജീവിയെപ്പോലെ.